( ആലിഇംറാന്‍ ) 3 : 132

وَأَطِيعُوا اللَّهَ وَالرَّسُولَ لَعَلَّكُمْ تُرْحَمُونَ

നിങ്ങള്‍ അല്ലാഹുവിന് വഴിപ്പെടുകയും ചെയ്യുവീന്‍, പ്രവാചകനെയും-നിങ്ങള്‍ അനുഗ്രഹിക്കപ്പെടുന്നവര്‍ തന്നെയായിരിക്കണം എന്നതിനുവേണ്ടി.

പിശാചിന്‍റെ വക്താക്കളാണ് പലിശയിടപാടുകളില്‍ ഏര്‍പ്പെടുക. വിശ്വാസികള്‍ പലിശവ്യവസ്ഥ നിര്‍മാര്‍ജ്ജനം ചെയ്ത് സകാത്ത് വ്യവസ്ഥ നടപ്പിലാക്കാന്‍ ശ്രമിക്കുന്നവരാണ്. അല്ലാഹു നല്‍കിയ അനുഗ്രഹങ്ങള്‍ അവന്‍റെ സൃഷ്ടികളുടെ ജീവിതഭാരം ഇറക്കിവെച്ച് അവര്‍ക്ക് സമാധാന പൂര്‍ണ്ണമായ ജീവിതം ഉണ്ടാക്കുന്നതിനുവേണ്ടി വിനിയോഗിക്കുന്നവരും മറ്റുള്ളവരെ അതിനുവേണ്ടി പ്രേരിപ്പിക്കുന്നവരുമാണ് വിശ്വാസികള്‍. 64: 15-17 സൂക്തങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് അല്ലാഹുവിന് നല്ല നിലക്ക് കടം കൊടുക്കുന്നവരാണ് അവര്‍. അന്ന് മദീനയിലുള്ള വിശ്വാസികളോട് യുദ്ധത്തിനുവേണ്ട ചെലവുകള്‍ വഹിക്കാന്‍ സന്നദ്ധരാവാനാണ് സൂക്തത്തിലൂടെ ആവശ്യപ്പെടുന്നത്. അല്ലാതെ പലിശ വാങ്ങുന്നവരും ചെലവഴിക്കാന്‍ മടിയുള്ള ലുബ്ധന്മാരുമായി ജീവിതം നഷ്ടപ്പെടുത്തരുതെന്നാണ് പറയുന്നത്. ഇന്ന് യുദ്ധമില്ല, മറിച്ച് അദ്ദിക്റിനെ മൂടിവെക്കുകയും തള്ളിക്കളയുകയും ചെയ്യുന്ന 4: 150-151 സൂക്തങ്ങളില്‍ പറഞ്ഞ യഥാര്‍ത്ഥ കാഫിറുകളോട് 25: 52 ല്‍ പറഞ്ഞ പ്രകാരം അദ്ദിക്ര്‍ കൊണ്ടുള്ള ജിഹാദ് മാത്രമാണുള്ളത്. വിശ്വാസികളുടെ സംഘമില്ലാത്ത ഇക്കാലത്ത് 9: 60 ല്‍ വിവരിച്ച പ്രകാരം പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസും അമാനത്തുമായ അദ്ദിക്ര്‍ മനസിലാക്കാനും അത് ജാതി-മത-ലിംഗ-വര്‍ണ്ണ-ഭാഷ-ദേശ വ്യത്യാസമില്ലാതെ മൊത്തം ലോകര്‍ക്ക് എത്തിച്ചുകൊടുക്കാനുമാണ് സമ്പത്ത്, ആരോഗ്യം, സമയം, അറിവ് തുടങ്ങിയ എല്ലാ അനുഗ്രഹങ്ങളും വിനിയോഗിക്കേണ്ടത്. പലിശ നിര്‍മ്മാര്‍ജ്ജനം ചെയ്യാനും പിശുക്ക് ഇല്ലാതാക്കാനുമുള്ള മാര്‍ഗവും അതുതന്നെയാണ്. 

അല്ലാഹുവും പ്രവാചകനുമെല്ലാം ഉള്ളത് അദ്ദിക്റിലാണ് എന്നതിനാല്‍ അല്ലാഹുവിനും പ്രവാചകനും വഴിപ്പെടുക എന്നുപറഞ്ഞാല്‍ കാരുണ്യമായ അദ്ദിക്ര്‍ പിന്‍പറ്റി ജീവിക്കുക എന്നാണ്. ആരാണോ പിശുക്ക് കാണിക്കുകയും ജനങ്ങളോട് പിശുക്കിനുവേണ്ടി കല്‍പിക്കുകയും അല്ലാഹു അവര്‍ക്ക് നല്‍കിയിട്ടുള്ള അനുഗ്രഹങ്ങള്‍ മൂടിവെക്കുകയും ചെയ്യുന്നത്, അത്തരം കാഫിറുകള്‍ക്ക് നിന്ദ്യമായ ശിക്ഷ ഒരുക്കിവെച്ചിട്ടുണ്ടെന്ന് 4: 37 ല്‍ പറഞ്ഞിട്ടുണ്ട്. 6: 155; 7: 63, 204; 24: 56; 27: 46; 36: 45; 49: 10 തുടങ്ങിയ സൂക്തങ്ങളും 'നിങ്ങള്‍ അനുഗ്രഹിക്കപ്പെടുക തന്നെ വേണം എന്നതിനുവേണ്ടി' എന്ന് പറഞ്ഞുകൊണ്ടാണ് അവസാനിക്കുന്നത്. 2: 23-24, 275-276; 9: 65-66 വിശദീകരണം നോക്കുക.