( ആലിഇംറാന്‍ ) 3 : 72

وَقَالَتْ طَائِفَةٌ مِنْ أَهْلِ الْكِتَابِ آمِنُوا بِالَّذِي أُنْزِلَ عَلَى الَّذِينَ آمَنُوا وَجْهَ النَّهَارِ وَاكْفُرُوا آخِرَهُ لَعَلَّهُمْ يَرْجِعُونَ

വേദത്തിന്‍റെ ആളുകളില്‍ ഒരു വിഭാഗം പറയുകയും ചെയ്യുന്നു: വിശ്വാസികളാ യവരുടെ മേല്‍ അവതരിപ്പിക്കപ്പെട്ടതുകൊണ്ട് നിങ്ങള്‍ പകലിന്‍റെ ആദ്യത്തില്‍ വിശ്വസിക്കുകയും അതിന്‍റെ അന്ത്യത്തില്‍ അതിനെ നിഷേധിക്കുകയും ചെയ്യു ക, അതുമുഖേന അവരുടെ വിശ്വാസത്തില്‍ നിന്ന് അവര്‍ മടങ്ങുന്നതിനുവേണ്ടി.

മദീനയില്‍ പ്രവാചകന്‍റെ കാലത്തുതന്നെ ജൂതരില്‍ ഒരുവിഭാഗം പ്രഭാതത്തില്‍ വിശ്വാസികളുടെ കൂട്ടത്തില്‍ ചേര്‍ന്നതായി നടിക്കുകയും തുടര്‍ന്ന് വൈകുന്നേരം വരെ വിശ്വാസികളുടെ കൂടെ നിലകൊള്ളുകയും ചെയ്തിരുന്നു. എന്നാല്‍ വൈകുന്നേരം അവര്‍ അവരുടെ പഴയ താവളത്തിലേക്കുതന്നെ തിരിച്ചുവന്ന് അവരുടെ പൂര്‍വ്വിക ആചാരാനുഷ്ഠാനങ്ങള്‍ തന്നെ പിന്തുടര്‍ന്നു. അതുവഴി ബുദ്ധിമാന്മാരായ ആളുകള്‍ വിശ്വാസികള്‍ പിന്‍പറ്റിക്കൊണ്ടിരിക്കുന്ന യഥാര്‍ത്ഥ ദീനിനെ പഠിച്ചറിയുകയും അതില്‍ പുതുമയും സത്യവും ദര്‍ശിക്കാതെ പഴയ ജീവിതവ്യവസ്ഥ തന്നെ തെരഞ്ഞെടുക്കുകയും ചെയ്തിരിക്കുന്നു എന്ന് സാധാരണ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കലായിരുന്നു അവരുടെ ലക്ഷ്യം. സാധാരണക്കാര്‍ ഇസ്ലാമിനെക്കുറിച്ച് ചിന്തിക്കുക പോലും ചെയ്യാതിരിക്കുന്നതിന് വേണ്ടിയുള്ള തന്ത്രമായിരുന്നു അത്. ഒരു ജൂതസുഹൃത്ത് അവരുടെ ഗ്രന്ഥം എനിക്ക് പഠിപ്പിച്ചു തരുന്നുണ്ടെന്ന് ഉമര്‍ പ്രവാചകനെ ഉണര്‍ത്തിയപ്പോള്‍ പ്രവാചകന്‍ കോപിക്കുകയും 'മൂസാ ഇന്ന് ജീവിച്ചിരിപ്പുണ്ടെങ്കില്‍ മൂസാ എന്നെ പിന്‍പറ്റാന്‍ കടമപ്പെട്ടിരിക്കുന്നു' എന്ന് മറുപടി നല്‍കുകയുമുണ്ടായി.

5: 11 ല്‍ വിവരിച്ച പ്രകാരം ജൂതന്മാര്‍ മുഹമ്മദിനെ വധിച്ചുകളയാന്‍ ഗൂഢതന്ത്രം പ്രയോഗിക്കുകയുണ്ടായി. പിന്നീട് അവര്‍ കപടവിശ്വാസികളുമായി ചേര്‍ന്ന് വിശ്വാസികള്‍ക്കെതിരെ ഗൂഢതന്ത്രം പ്രയോഗിക്കാന്‍ തുടങ്ങി. കപടവിശ്വാസികളുടെ അത്തരം ഗൂഢതന്ത്രങ്ങളെക്കുറിച്ച് 59: 11 ല്‍ പറയുന്നത് ഇങ്ങനെയാണ്: കാപട്യമുള്ളവരിലേക്ക് നിന്‍റെ ശ്രദ്ധ തിരിഞ്ഞില്ലേ? അവര്‍ വേദക്കാരില്‍ നിന്നുള്ള കാഫിറുകളായ അവരുടെ സഹോദരന്മാരോട് പറഞ്ഞുകൊണ്ടിരിക്കുന്നു: നിങ്ങള്‍ പുറത്താക്കപ്പെടുകയാണെങ്കില്‍ ഞങ്ങളും നിങ്ങളോടൊപ്പം പുറത്തുപോവുക തന്നെ ചെയ്യും, നിങ്ങളുടെ കാര്യത്തില്‍ ഞങ്ങള്‍ ഒരിക്കലും ഒരാളെയും അനുസരിക്കുകയുമില്ല, നിങ്ങള്‍ യുദ്ധത്തിന് വിധേയരാവുകയാണെങ്കില്‍ ഞങ്ങള്‍ നിങ്ങളെ സഹായിക്കുക തന്നെ ചെയ്യും, അല്ലാഹു സാക്ഷ്യം വഹിക്കുന്നു -നിശ്ചയം അവര്‍ കളവ് പറയുന്നവര്‍ തന്നെയാകുന്നു. 5: 41 ല്‍, ഓ പ്രവാചകാ, തങ്ങളുടെ വായ കൊണ്ട് ഞങ്ങള്‍ വിശ്വസിച്ചു എന്ന് പറയുകയും ഹൃദയം കൊണ്ട് വിശ്വസിച്ചിട്ടില്ലാത്തവരുമായ നിഷേധത്തിന്‍റെ വഴിയില്‍ സദാ ഓടിനടക്കുന്നവരായവരുടെയും ജൂതരായിത്തീര്‍ന്നവരുടെയും പ്രവര്‍ത്തനങ്ങള്‍ നിന്നെ ദുഃഖിപ്പിക്കേണ്ടതില്ല, അവര്‍ കളവിനുവേണ്ടിയും നിന്നിലേക്ക് വരാത്ത മറ്റൊരു ജനതക്കുവേണ്ടിയും കേള്‍ക്കുന്നവരാകുന്നു, അവര്‍ വേദവചനങ്ങളെ അതിന്‍റെ ശരിയായ സ്ഥാനം മനസ്സിലായിട്ടും സാക്ഷാല്‍ ആശയത്തില്‍ നിന്ന് മാറ്റിമറിക്കുന്നവരുമാകുന്നു, അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നവരുമാണ്: നിങ്ങള്‍ക്ക് ഇതാണ് നല്‍കപ്പെട്ടതെങ്കില്‍ അപ്പോള്‍ നിങ്ങള്‍ അത് സ്വീകരിക്കുക, നിങ്ങള്‍ക്ക് നല്‍കപ്പെടുന്നത് അതല്ലാത്തതാണെങ്കില്‍ അപ്പോള്‍ നിങ്ങള്‍ ജാഗ്രത പുലര്‍ത്തുകയും ചെയ്യുവീന്‍, അല്ലാഹു ആരെയെങ്കിലും തന്‍റെ പരീക്ഷണത്തിലകപ്പെടുത്താന്‍ ഉദ്ദേശിച്ചാല്‍ അപ്പോള്‍ അവനുവേണ്ടി അല്ലാഹുവില്‍ നിന്ന് നിനക്ക് യാതൊന്നും ചെയ്യാന്‍ കഴിയില്ല തന്നെ, അക്കൂട്ടരാകുന്നു തങ്ങളുടെ ഹൃദയങ്ങള്‍ ശുദ്ധീകരിക്കാന്‍ അല്ലാഹു ഉദ്ദേശിച്ചിട്ടില്ലാത്തവരായവര്‍, അവര്‍ക്ക് ഇഹത്തില്‍ നിന്ദ്യതയാണുള്ളത്, അവര്‍ക്ക് പരത്തില്‍ വമ്പിച്ച ശിക്ഷയുമാണുള്ളത് എന്ന് പറഞ്ഞിട്ടുണ്ട്. 

ഗ്രന്ഥം രൂപപ്പെടാത്ത പ്രവാചകന്‍റെ കാലത്തുള്ള മദീനയിലെ ജൂതരെക്കാളും കപടവിശ്വാസികളെക്കാളും ദുഷിച്ച കുതന്ത്രങ്ങളാണ് ഇന്ന് അദ്ദിക്ര്‍ കേള്‍ക്കുന്നതിനെത്തൊട്ട് ജനങ്ങളെ തടയുന്നതിനുവേണ്ടി കപടവിശ്വാസികള്‍ പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്. മാലിന്യമായ അവരെയും അവരുടെ അനുയായികളെയും ചിന്താശക്തി ഉപയോഗപ്പെടുത്താത്ത, 1000 സമുദായങ്ങളില്‍ പെട്ട ജീവികളില്‍ ദുഷ്ടരെന്നാണ് 8: 22, 55 സൂക്തങ്ങളില്‍ നാഥന്‍ പ്രപഞ്ചം രൂപപ്പെടുത്തുന്നതിനുമുമ്പ് തന്നെ ത്രികാലജ്ഞാനമായ അദ്ദിക്റില്‍ രേഖപ്പെടുത്തിവെച്ചിട്ടുള്ളത്. പ്രവാചകന്‍റെ വിയോഗത്തിന് 30 വര്‍ഷങ്ങള്‍ക്കുശേഷം ലോകത്തുണ്ടായിട്ടുള്ള മതപഠനശാലകളിലെല്ലാം തന്നെ ജൂതക്രൈസ്തവരും കപടവിശ്വാസികളും മെനഞ്ഞെടുത്ത് ഉണ്ടാക്കിയ പാഠ്യപദ്ധതിയാണ് ഇസ്ലാമിന്‍റെ പേരില്‍ പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്. 2: 6-7, 78-79, 171; 3: 28; 38: 8 വിശദീകരണം നോക്കുക.