( അന്നിസാഅ് ) 4 : 158

بَلْ رَفَعَهُ اللَّهُ إِلَيْهِ ۚ وَكَانَ اللَّهُ عَزِيزًا حَكِيمًا

അല്ല, അല്ലാഹു അവനെ അവനിലേക്ക് ഉയര്‍ത്തുകയാണുണ്ടായത്, അല്ലാഹു അജയ്യനായ യുക്തിജ്ഞനുമായിരിക്കുന്നു.

3: 49 ല്‍ വിവരിച്ച പ്രകാരം ജൂതരുടെ പക്കലുള്ള തൗറാത്തിനെ സത്യപ്പെടുത്തിക്കൊണ്ടും വ്യക്തമായ ദൃഷ്ടാന്തങ്ങള്‍ കൊണ്ടും ഈസായെ ഇസ്റാഈല്‍ സന്തതികളിലേക്ക് പ്രവാചകനായി അയക്കുകയുണ്ടായി. ഈസാ അവരോട്: നിശ്ചയം എന്‍റെയും നിങ്ങളുടെയും നാഥന്‍ അല്ലാഹുവാണ്, അപ്പോള്‍ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുവീന്‍, അതാണ് നേരെച്ചൊവ്വെയുള്ള പാത എന്ന് പറയുകയുണ്ടായി. എന്നാല്‍, ജൂതരുടെ ദേഹേച്ഛകള്‍ക്കും ഇഷ്ടാനിഷ്ടങ്ങള്‍ക്കും വിരുദ്ധമായ സന്ദേശവും കൊണ്ട് ഈസാ വന്നപ്പോള്‍ അവര്‍ ഈസായെ വധിക്കാനുള്ള ഗൂഢതന്ത്രം മെനയുകയാണുണ്ടായത്. അപ്പോള്‍ 3: 54-55 സൂക്തങ്ങള്‍ പ്രകാരം ത്രികാലജ്ഞാനിയായ അല്ലാഹുവും ഗൂഢതന്ത്രം പ്രയോഗിക്കുകയുണ്ടായി. ജൂതരുടെ മേല്‍നോട്ടത്തില്‍ റോമന്‍ പട്ടാളക്കാര്‍ ഈസാനബിയെ ക്രൂശിക്കാന്‍ വേണ്ടി പിടികൂടാന്‍ ചെന്നപ്പോള്‍, ചോദ്യം ചെയ്യപ്പെടാത്തവനും തന്നിഷ്ടം പ്രവര്‍ത്തിക്കുന്നവനും അജയ്യനായ യുക്തിജ്ഞനും തന്ത്രജ്ഞനുമായ അല്ലാഹു ഈസാനബിയുടെ മുഖച്ഛായ ഹവാരിയ്യായ സര്‍ജ്ജാസിന് നല്‍കുകയും ഈസായെ ശരീരത്തോടുകൂടിത്തന്നെ അവനിലേക്ക് ഉയര്‍ത്തുകയും പട്ടാളക്കാര്‍ ഈസായുടെ രൂപസാദൃശ്യത്തിലുള്ള സര്‍ജ്ജാസിനെ പിടിച്ചുകൊണ്ടുപോയി ക്രൂശിക്കുകയുമാണുണ്ടായത്. അതാണ് 'അവര്‍ക്ക് ആ സംഭവം അവ്യക്തമാക്കപ്പെട്ടു, അഥവാ അവര്‍ വിഡ്ഢികളാക്കപ്പെട്ടു' എന്ന് പറഞ്ഞതിന്‍റെ വിവക്ഷ. നാമാണ് മനുഷ്യരെ സൃഷ്ടിച്ചത്, അവരുടെ ചട്ടക്കൂടും രഹസ്യവുമെല്ലാം നാം അറിയുന്നു, നാം ഉദ്ദേശിച്ചാല്‍ അവരുടെ രൂപം തന്നെ മാറ്റിമറിക്കുന്നതാണ് എന്ന് 76: 28 ല്‍ പറഞ്ഞിട്ടുണ്ട്. 2: 158; 4: 47 വിശദീകരണം നോക്കുക.

'അവന്‍റെ കാര്യത്തില്‍ ഭിന്നിച്ചിട്ടുള്ളവരുണ്ടല്ലോ, അവരും അവന്‍റെ കാര്യത്തില്‍ തീരാത്ത സംശയത്തിലാണ്' എന്ന് പറഞ്ഞത് പ്രവാചകന്‍റെ കാലത്തുണ്ടായിരുന്ന ക്രൈസ്തവരെക്കുറിച്ചും ഇന്ന് യഥാര്‍ത്ഥ ജ്ഞാനമായ അദ്ദിക്ര്‍ അറിയാത്ത അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളെക്കുറിച്ചുമാണ്. ക്രൈസ്തവരില്‍ ചിലര്‍ യേശു മനുഷ്യരുടെ പാപം വഹിച്ചുകൊണ്ട് ക്രൂശിക്കപ്പെട്ടു എന്ന് വിശ്വസിക്കുന്നവരാണ്, ക്രൂശിക്കപ്പെട്ടിട്ടില്ല എന്ന് വിശ്വസിക്കുന്നവരും അവരിലുണ്ട്. മറ്റുചിലര്‍ യേശു ക്രൂശിക്കപ്പെട്ട് മൂന്നാം ദിവസം ഉയര്‍ത്തെഴുന്നേറ്റുവെന്ന് വിശ്വസിക്കുന്നവരാണ്. ഇന്ന് ഈസാനബിയെക്കുറിച്ച് യഥാര്‍ത്ഥത്തിലുള്ള വിശ്വാസം ക്രൈസ്തവരില്‍ ആര്‍ക്കും തന്നെയില്ല. ഈസാനബി വധിക്കപ്പെട്ടുവെന്നും ആത്മാവ് മാത്രമാണ് സ്വര്‍ഗത്തിലേക്ക് ഉയര്‍ത്തപ്പെട്ടതെന്നുമുള്ള ക്രൈസ്തവരുടെ വിശ്വാസം തന്നെയാണ് ഭാരം വഹിക്കുന്ന കഴുതയെപ്പോലെ ഗ്രന്ഥം വഹിക്കുന്ന ഫുജ്ജാറുകള്‍ക്കുമുള്ളത്. സൂക്തത്തില്‍ അല്ലാഹു അവനെ അവനിലേക്ക് ഉയര്‍ത്തുകയാണുണ്ടായത് എന്നാണ് പറഞ്ഞിട്ടുള്ളത്. പുരുഷന്മാരെ ശരീരത്തോടുകൂടി ഉയര്‍ത്തുമ്പോഴാണ് അവനെ (റഫഅഹു) എന്ന് പറയുക. ആത്മാവിനെയാണ് ഉയര്‍ത്തിയതെങ്കില്‍ അവളെ (റഫഅഹാ) എന്നാണ് പറയുക. എല്ലാ വിശ്വാസികളുടെയും ആത്മാവ് മരണശേഷം സ്വര്‍ഗത്തിലേക്കാണ് ഉയര്‍ത്തപ്പെടുക എന്നിരിക്കെ, ഈസാ നബിയുടെയും ആത്മാവിനെ മാത്രമാണ് ഉയര്‍ത്തിയതെങ്കില്‍ അതുപറയാന്‍ അല്ലാഹുവിന്‍റെ അജയ്യന്‍, യുക്തിജ്ഞന്‍ എന്നീ ഗുണവിശേഷങ്ങള്‍ പറയേണ്ടിയിരുന്നില്ല. അദ്ദിക്റിനെ ഉള്‍ക്കാഴ്ചാദായകമായും വിശ്വാസിയാകാനുള്ള അല്ലാഹുവിന്‍റെ സമ്മതപത്രമായും സ്വര്‍ഗത്തിലേക്കുള്ള ടിക്കറ്റായും ഉപയോഗപ്പെടുത്തുന്ന പ്രപഞ്ചനാഥന്‍റെ കഴിവിന് അതിരുകള്‍ നിശ്ചയിക്കാത്ത, ആയിരത്തില്‍ ഒന്നായ വിശ്വാസികള്‍ക്ക് മാത്രമേ ഈസാ ശരീരത്തോടുകൂടിയാണ് ഉയര്‍ത്തപ്പെട്ടത് എന്ന് വിശ്വസിക്കാന്‍ കഴിയുകയുള്ളൂ. അറബി ഖുര്‍ആന്‍ കേള്‍ക്കാത്തതുകൊണ്ടോ അതിനെക്കുറിച്ച് ലോകരോട് പറയാത്തതുകൊണ്ടോ അല്ല ഫുജ്ജാറുകളെ 1000 സമുദായങ്ങളില്‍ പെട്ട ജീവികളില്‍ വെച്ച് ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ദുഷ്ടജീവികള്‍ എന്ന് 8: 22 ല്‍ വിശേഷിപ്പിച്ചത്. മറിച്ച് അവര്‍ അദ്ദിക്ര്‍ കേള്‍ക്കാന്‍ തയ്യാറാകാത്ത ബധിരരും അദ്ദിക്റിനെക്കുറിച്ച് ലോകരോട് പറയാന്‍ തയ്യാറാകാത്ത ഊമരുമായതിനാലാണ്. 

21: 68-70 സൂക്തങ്ങളില്‍ വ്യക്തമാക്കിയതുപോലെ ഇബ്റാഹീമിന്‍റെ കാര്യത്തില്‍ തീയിനെ തണുപ്പുള്ളതും സമാധാനമുള്ളതുമാക്കി മാറ്റിയ അജയ്യനാണവന്‍. 2: 260 പ്രകാരം ഇബ്റാഹീം നബിക്ക് മരിച്ചവരെ ജീവിപ്പിക്കുന്നത് കാണിച്ചുകൊടുത്ത യുക്തിജ്ഞനാണവന്‍. 2: 259 പ്രകാരം കീഴ്മേല്‍ മറിക്കപ്പെട്ട് നശിച്ച ഒരു നാട്ടിലൂടെ കഴുതപ്പുറത്ത് സഞ്ചരിക്കുകയായിരുന്ന ഉസൈര്‍ 'ഈ നാടിനെ ഇനി ആര് ജീവിപ്പിക്കാനാണ്' എന്ന് ആത്മഗതം ചെയ്തപ്പോള്‍ അവനെ മരിപ്പിക്കുകയും 100 കൊല്ലം കഴിഞ്ഞ് പുനര്‍ജീവിപ്പിക്കുകയും ചെയ്ത്, അവന്‍ സഞ്ചരിച്ചിരുന്ന വാഹനമായിരുന്ന കഴുതയുടെ എല്ലുകള്‍ കൂട്ടിയോജിപ്പിച്ച് മാംസം പൊതിഞ്ഞ് ജിവിപ്പിച്ച് കാണിച്ചുകൊടുത്ത സര്‍വ്വശക്തനുമാണവന്‍. മുട്ടയില്‍ നിന്ന് വിരിയുക അല്ലെങ്കില്‍ പ്രസവിക്കുക എന്ന പ്രകൃതിനിയമത്തിന് വിരുദ്ധമായി, മൂസാനബി ആടുകള്‍ക്ക് ഇല പൊഴിച്ചുകൊടുക്കാനും വഴി തപ്പിത്തടഞ്ഞ് നടക്കാനും മറ്റും ഉപയോഗിച്ചിരുന്ന വടിയെ 20: 20 പ്രകാരം പാമ്പാക്കി മാറ്റിയ സ്വയം ജീവിക്കുന്നവനും ജീവിപ്പിക്കുന്നവനുമാണവന്‍. 11: 64 പ്രകാരം സമൂദ് സമുദായത്തിന് ദൃഷ്ടാന്തമായി പ്രസവിക്കപ്പെട്ടതല്ലാത്ത ഒരു ഒട്ടകത്തെ നിയോഗിച്ചുകൊടുക്കുകയും അതിനെ അവര്‍ ധിക്കാരപൂര്‍വ്വം വധിച്ചപ്പോള്‍ ആ ജനതയെ ഘോരഗര്‍ജ്ജനം വഴി നശിപ്പിച്ച വിധികര്‍ത്താക്കളില്‍ ഏറ്റവും നന്നായി വിധികല്‍പിക്കുന്നവനാണവന്‍. 18: 18 പ്രകാരം ഞങ്ങള്‍ ഞങ്ങളുടെ ഉടമയായ നാഥനെയൊഴികെ മറ്റാരെയും വിളിച്ച് പ്രാര്‍ത്ഥിക്കുകയില്ല എന്ന് പ്രഖ്യാപിച്ച ഗുഹാവാസികളായ ഏഴ് യുവാക്കളെ പ്രസവിക്കപ്പെട്ടുണ്ടായതല്ലാത്ത ഒരു നായയുടെ പിന്നാലെ നയിച്ച് ഗുഹയില്‍ മൂന്ന് നൂറ്റാണ്ടുകളോളം ഉറക്കിക്കിടത്തിയ ഉപമയില്ലാത്തവനാണ് അവന്‍. 26: 62-63 സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം മൂസാനബിയോട് വടി കൊണ്ട് കടലില്‍ അടിക്കാന്‍ പറയുകയും അങ്ങനെ അടിച്ചപ്പോള്‍ വെള്ളത്തെ രണ്ടു മലകളെന്നോണം ഇരുഭാഗത്തേക്കും മാറ്റിനിര്‍ത്തി മൂസാക്കും അനുയായികള്‍ക്കും 20: 77 ല്‍ പറഞ്ഞതുപോലെ ഉണങ്ങിയ വഴി ഉണ്ടാക്കിക്കൊടുത്ത് അവരെ കടല്‍ കടത്തുകയും ആ വഴിയിലേക്ക് ഫിര്‍ഔനിനെയും പട്ടാളത്തെയും കൊണ്ടുവന്ന് മാറ്റിനിര്‍ത്തപ്പെട്ട വെള്ളം ഒരുമിച്ചുകൂട്ടി അവരെ മുക്കിക്കൊല്ലുകയും ചെയ്ത അജയ്യനായ പ്രതികാരം ചെയ്യുന്നവനാണവന്‍. 10: 90-92 സൂക്തങ്ങളില്‍ പറയും പ്രകാരം ഫിര്‍ഔനിന്‍റെ ശരീരം ഏകദേശം 2800 കൊല്ലത്തോളം കടലില്‍ സൂക്ഷിക്കുകയും പിന്നെ ഈജിപ്ഷ്യന്‍ മ്യൂസിയത്തിലേക്ക് മാറ്റുകയും അവിടെ ഇപ്പോഴും സൂക്ഷിക്കുകയും ചെയ്യുന്ന ത്രികാലജ്ഞാനിയാണവന്‍. 7: 160 പ്രകാരം മൂസാ നബി ഇസ്റാഈല്‍ സന്തതികള്‍ക്കുവേണ്ടി വെള്ളം ചോദിച്ചപ്പോള്‍ വടി കൊണ്ട് അടിക്കാന്‍ കല്‍പിക്കുകയും ഒരു പാറയില്‍ നിന്ന് പന്ത്രണ്ട് ഗോത്രക്കാര്‍ക്കും പ്രത്യേകം പ്രത്യേകമായി പന്ത്രണ്ട് ഉറവകള്‍ പുറപ്പെടുവിക്കുകയും ചെയ്ത് വിശ്വാസികളെ കാര്യകാരണബന്ധത്തിന് അതീതമായി സഹായിക്കുമെന്ന് പഠിപ്പിച്ചവനാണവന്‍. 

11: 37, 48 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം നൂഹ് നബിയെയും വിശ്വാസികളെയും അതുവരെയുള്ള ജീവജാലങ്ങളില്‍ നിന്നുള്ള രണ്ട് ജോടികളെയും കപ്പലില്‍ കയറ്റി രക്ഷപ്പെടുത്തുകയും കാഫിറുകളെ മുഴുവനും പ്രളയത്തില്‍ മുക്കിക്കൊല്ലുകയും ചെയ്ത നീതിമാനായ വിധികര്‍ത്താവാണവന്‍. 105: 1-5 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം കഅ്ബയില്‍ 360 ബിംബങ്ങളുണ്ടായിരിക്കെത്തന്നെ അബ്രഹത്ത് രാജാവ് ആനകളെയും കൊണ്ട് കഅ്ബ പൊളിക്കാന്‍ വന്നപ്പോള്‍ ചെറിയ ചെറിയ കല്ലുകളെറിയുന്ന അബാബീല്‍ പക്ഷികളെ അയച്ച് ആനപ്പടയെ ചവച്ചരച്ച വൈക്കോല്‍ പോലെ നശിപ്പിച്ച് അവന്‍റെ വീടിനെ കാത്തുസൂക്ഷിച്ച മുഹൈമിനാണവന്‍. 21: 87 പ്രകാരം യൂനുസ് നബി മത്സ്യത്തിന്‍റെ വയറ്റില്‍ നിന്ന് 'നീയല്ലാതെ ഇലാഹില്ല, കുറ്റം ചെയ്യാത്ത പരിശുദ്ധന്‍ നീ മാത്രമാണ്, നിശ്ചയം ഞാന്‍ അക്രമികളില്‍ പെട്ടുപോയി' എന്ന് ആത്മാവ് കൊണ്ട് നാഥനെ പരിശുദ്ധപ്പെടുത്തിയപ്പോള്‍ യൂനുസിനെ രക്ഷപ്പെടുത്തിക്കൊണ്ട് വിശ്വാസികളെ ഇങ്ങനെയാണ് വിപത്തുകളില്‍ നിന്ന് രക്ഷപ്പെടുത്തുക എന്ന് പഠിപ്പിച്ച പരിശുദ്ധനാണ് അവന്‍. 3: 37-38 പ്രകാരം മര്‍യമിന് അദൃശ്യമായി ഭക്ഷണം നല്‍കുകയും അത് കണ്ടപ്പോള്‍ പ്രതീക്ഷയോടെ പ്രാര്‍ത്ഥിച്ച സകരിയ്യാനബിക്ക് കാര്യകാരണബന്ധത്തിന് അതീതമായി യഹ്യായെ പുത്രനായി നല്‍കുകയും ചെയ്ത പരിശുദ്ധനാണവന്‍. പിതാവും മാതാവുമില്ലാതെ ആദമിനെ സൃഷ്ടിച്ച അവന്‍ 19: 28-34 സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം പിതാവില്ലാതെ ഈസായെ സൃഷ്ടിക്കുകയും തൊട്ടിലില്‍ വെച്ച് ഈസായെക്കൊണ്ട് ജനങ്ങളോട് സംസാരിപ്പിക്കുകയും ചെയ്ത തന്നിഷ്ടം പ്രവര്‍ത്തിക്കുന്ന പരിശുദ്ധനാണവന്‍. 3: 49; 5: 110 സൂക്തങ്ങള്‍ പ്രകാരം ഈസാ നബിക്ക് അന്ധന്മാരെയും പാണ്ഡുരോഗികളെയും സുഖപ്പെടുത്താനും മരിച്ചവരെ ജീവിപ്പിക്കാനും കഴിവ് കൊടുത്ത ഐശ്വര്യവാനും സ്വയം സ്തുത്യര്‍ഹനുമാണവന്‍. 5: 114-115 സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം ഈസാനബിയെക്കൊണ്ട് പ്രാര്‍ത്ഥിപ്പിച്ച് ആകാശത്തുനിന്ന് ഭക്ഷണത്തളിക ഇറക്കുകയും അതില്‍ നിന്ന് ഭക്ഷിച്ച ശേഷം അല്ലാഹുവിന്‍റെ കഴിവില്‍ സംശയിച്ച ജൂതരെ 5: 60 പ്രകാരം പന്നികളാക്കി മാറ്റി പ്രതികാരം ചെയ്തവനുമാണവന്‍. 2: 66-67 സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം ശനിയാഴ്ച നാളിനെ ധിക്കരിച്ച് മത്സ്യബന്ധനം നടത്തിയവരെ പില്‍ക്കാലക്കാര്‍ക്ക് ഒരു പാഠമാക്കാന്‍ വേണ്ടി നിന്ദ്യന്മാരായ കുരങ്ങന്മാരാക്കി മാറ്റിയവനാണവന്‍. 34: 12 പ്രകാരം സുലൈമാന്‍ നബിക്ക് ജിന്നുകളെയും പിശാചുക്കളെയും വിധേയമാക്കിക്കൊടുത്ത ചോദ്യം ചെയ്യപ്പെടാത്ത യുക്തിജ്ഞനും കഠിനമായി ശിക്ഷിക്കുന്നവനുമാണവന്‍. 27: 40 പ്രകാരം സുലൈമാന്‍ നബിയുടെ സദസ്സിലുള്ള വേദപരിജ്ഞാനിയായ ഒരാളെക്കൊണ്ട് നാഥന്‍റെ ഏറ്റവും മഹത്തായ നാമം കൊണ്ട് പ്രാര്‍ത്ഥിപ്പിച്ച് ഏകദേശം ആയിരത്തി അഞ്ഞൂറ് കിലോമീറ്റര്‍ ദൂരെയുണ്ടായിരുന്ന ബല്‍ക്കീസ് രാജ്ഞിയുടെ സിംഹാസനം കണ്ണ് ഇമവെട്ടുന്ന സമയം കൊണ്ട് സുലൈമാന്‍ നബിയുടെ മുമ്പില്‍ എത്തിച്ചുകൊടുത്ത എല്ലാം വലയം ചെയ്ത ത്രികാലജ്ഞാനിയാണ് അവന്‍. 27: 18-19 സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം സുലൈമാന്‍ നബിക്ക് പക്ഷികളുടെയും ഉറുമ്പുകളുടെയും സംസാരം പഠിപ്പിച്ചുകൊടുത്ത ഉള്ളിന്‍റെ ഉള്ള് അറിയുന്ന സര്‍വ്വജ്ഞനാണവന്‍. 38: 41-44 സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം പതിനഞ്ച് വര്‍ഷക്കാലം പിശാചിന്‍റെ ബാധയേറ്റ് ദുരിതം പേറിയ അയ്യൂബ് നബി അവസാനം 21: 83 ല്‍ പറഞ്ഞ പ്രകാരം 'എന്നെ ദുരിതം ബാധിച്ചിരിക്കുന്നു, നീ കരുണ ചെയ്യുന്നവരില്‍ ഏറ്റവും കരുണ ചെയ്യുന്നവനാണ്' എന്ന് ആത്മാവുകൊണ്ട് പ്രാര്‍ത്ഥിച്ചപ്പോള്‍ ഭൂമിയില്‍ ചവിട്ടാന്‍ പറയുകയും, അപ്പോഴുണ്ടായ ഉറവയില്‍ നിന്ന് കുടിക്കാനും കുളിക്കാനും കല്‍പിച്ച് രോഗങ്ങളെല്ലാം സുഖപ്പെടുത്തി കുടുംബാംഗങ്ങളെ തിരിച്ചുനല്‍കുകയും സമ്പത്തുക്കളും സന്താനങ്ങളും ഇരട്ടിയായി നല്‍കുകയും ചെയ്ത സര്‍വ്വാധിപനുമാണവന്‍. 

മനുഷ്യനെ മാതാവിന്‍റെയും പിതാവിന്‍റെയും ബീജങ്ങള്‍ യോജിപ്പിച്ച് മാതാവിന്‍റെ വയറ്റില്‍ മൂന്ന് ഇരുട്ടറക്കുള്ളില്‍ നട്ടുവളര്‍ത്തിയ അവന്‍ 4-ാം മാസത്തില്‍ പിതാവിന്‍റെ മുതുകിലുള്ള ആത്മാവിനെ മലക്കുകള്‍ മുഖേന എടുപ്പിച്ച് മാതാവിന്‍റെ വയറ്റിലുള്ള വിവിധ ഘട്ടങ്ങള്‍ തരണം ചെയ്ത ഭ്രൂണത്തില്‍ ആവാഹിപ്പിച്ച് സൃഷ്ടിച്ച് രൂപപ്പെടുത്തുന്ന സര്‍വ്വസ്രഷ്ടാവാണവന്‍. 6: 60; 39: 42 സൂക്തങ്ങള്‍ പ്രകാരം ആത്മാവും ജീവനും കൂടിയ റൂഹിനെ ശരീരത്തില്‍ നിലനിര്‍ത്തി ജീവിപ്പിക്കുന്നതും റൂഹിനെ ശരീരത്തില്‍ നിന്ന് വേര്‍പ്പെടുത്തി മരിപ്പിക്കുന്നതും അവന്‍ തന്നെയാണ്. സെക്കന്‍റില്‍ കോടിക്കണക്കിന് രൂപയുടെ പ്രവര്‍ത്തനം നടത്തുന്ന ഹൃദയവും നിഗൂഢവും പ്രവര്‍ത്തനരഹസ്യം കണ്ടെത്താന്‍ കഴിയാത്തതുമായ തലച്ചോറും എല്ലും മാംസവും തൊലിയും രോമവും കണ്ണും മൂക്കുമെല്ലാം ബീജത്തില്‍ നിന്ന് വികസിപ്പിച്ചുണ്ടാക്കി ചരിപ്പിക്കുന്നവനാണ് അവന്‍. 17: 1; 53: 1-17 സൂക്തങ്ങള്‍ പ്രകാരം പ്രവാചകന്‍ മുഹമ്മദിനെ ശരീരത്തോടുകൂടിത്തന്നെ ഒരു രാത്രി ബൈത്തുല്‍ മുഖദ്ദസിലേക്കും അവിടെ നിന്ന് ഏഴ് ആകാശങ്ങളും കഴിഞ്ഞ് പ്രപഞ്ചത്തിന്‍റെ അതിരിന് ശേഷമുള്ള ജന്നത്തുല്‍ മഅ്വയിലേക്കും കൊണ്ടുപോയി തിരിച്ച് കൊണ്ടുവന്ന പരിശുദ്ധനും അവന്‍ തന്നെയാണ്. 19: 56-57 സൂക്തങ്ങളനുസരിച്ച് ഇദ്രീസ് നബിയെ ശരീരത്തോടുകൂടി ആകാശത്തിലേക്ക് ഉയര്‍ത്തിയതും അവന്‍ തന്നെയാണ്. ആദ്യമില്ലാത്ത, അന്ത്യമില്ലാത്ത, ഉപമയില്ലാത്ത, ഉദാഹരണമില്ലാത്ത എല്ലാം അടക്കിഭരിക്കുന്ന ഏകാധിപനും സര്‍വ്വാധിപനും സ്വേച്ഛാധിപനും തന്നിഷ്ടം പ്രവര്‍ത്തിക്കുന്നവനും സര്‍വ്വസ്രഷ്ടാവുമായ അല്ലാഹുവിന് കഴിയാത്തതായി ഒന്നും തന്നെയില്ല. 82: 6-8 സൂക്തങ്ങളില്‍, ഓ മനുഷ്യാ! നിന്നെ ഇല്ലായ്മയില്‍ നിന്ന് സൃഷ്ടിച്ച് രൂപത്തിലും ആകൃതിയിലും സന്തുലനപ്പെടുത്തി സംവിധാനിച്ച, നിന്‍റെ എണ്ണം ക്ലിപ്തപ്പെടുത്തിയ ബഹുമാന്യനായ നിന്‍റെ ഉടമയുടെ കാര്യത്തില്‍ നിന്നെ വഞ്ചിച്ചുകളഞ്ഞത് എന്തൊന്നാണ് എന്ന് ചോദിച്ചിട്ടുണ്ട്. എന്നാല്‍ എല്ലാ ഓരോ കാര്യവും വ്യക്തമായി വിശദീകരിച്ചിട്ടുള്ള തും മനുഷ്യപ്പിശാചുക്കള്‍ക്കോ ജിന്ന് പിശാചുക്കള്‍ക്കോ ഇടപെടാന്‍ കഴിയാത്തതുമായ അജയ്യവും യുക്തിനിര്‍ഭരവുമായ അദ്ദിക്ര്‍ എന്ന ഗ്രന്ഥത്തിന് സര്‍വ്വപ്രധാനം നല്‍കി അതിനെ ഉപയോഗപ്പെടുത്തുന്നവര്‍ മാത്രമേ അല്ലാഹുവിനെക്കൊണ്ട് വിശ്വസിക്കേണ്ട വിധം വിശ്വസിക്കുന്നവരാവുകയുള്ളൂ. ഗ്രന്ഥം കിട്ടിയവരില്‍ എല്ലാ ഓരോ ആയിരത്തിലും തൊള്ളായിരത്തി തൊണ്ണൂറ്റിഒമ്പത് പേരും ഗ്രന്ഥത്തെ അവഗണിച്ചത് കാരണം പിശാചിന്‍റെ കെണിയില്‍ പെട്ട് അവനെ സേവിച്ചുകൊണ്ടിരിക്കുന്ന ഭ്രാന്തന്മാരാണ്. 2: 28-33; 4: 1; 7: 40 വിശദീകരണം നോക്കുക.