( അന്നിസാഅ് ) 4 : 4

وَآتُوا النِّسَاءَ صَدُقَاتِهِنَّ نِحْلَةً ۚ فَإِنْ طِبْنَ لَكُمْ عَنْ شَيْءٍ مِنْهُ نَفْسًا فَكُلُوهُ هَنِيئًا مَرِيئًا

സ്ത്രീകള്‍ക്ക് അവരുടെ വിവാഹമൂല്യം ബാധ്യതയായി കരുതി നിങ്ങള്‍ സന്തോഷത്തോടെ നല്‍കേണ്ടതുമാണ്, എന്നാല്‍ സ്വമനസ്സോടെ അവര്‍ അതില്‍ നിന്ന് എന്തെങ്കിലും നിങ്ങള്‍ക്ക് വിട്ടുതരികയാണെങ്കില്‍, അപ്പോള്‍ യാതൊരു കുറച്ചിലും തോന്നാതെ സന്തോഷപൂര്‍വ്വം നിങ്ങള്‍ അത് ഭക്ഷിച്ചുകൊള്ളുക.

4: 25 ല്‍, സ്ത്രീകളുടെ വിവാഹമൂല്യം ന്യായമായ നിലയില്‍ നിങ്ങള്‍ നല്‍കുക എന്നാണ് പറഞ്ഞിട്ടുള്ളത്. നിങ്ങള്‍ അവര്‍ക്കുള്ള വിവാഹമൂല്യം കൊടുക്കുക എന്നതുകൊണ്ടുദ്ദേശിക്കുന്നത് വിവാഹമൂല്യം അവരെ പോറ്റിവളര്‍ത്തിയ പിതാവിന് നല്‍കുക എന്നാണ്. ഏത് അവസ്ഥയിലും സ്ത്രീകള്‍ക്ക് വിവാഹമൂല്യം നല്‍കല്‍ പുരുഷന്‍റെ ബാധ്യതയാണ്. അടിമസ്ത്രീകളെ വിവാഹം ചെയ്യുകയാണെങ്കിലും വിവാഹമൂല്യം നല്‍കല്‍ നിര്‍ബന്ധമാണ്. കരുതിക്കൂട്ടി കടം വരുത്തിവെക്കുക, കൃത്രിമമായ ബുദ്ധിമുട്ടുണ്ടാക്കി ഭാര്യമാരുടെ പണം ആവശ്യപ്പെടുക തുടങ്ങിയ പ്രത്യക്ഷമായ പ്രേരണയോ, ഇണചേരുമ്പോള്‍ ഭാര്യയെ തൃപ്തിപ്പെടുത്തുന്നതിനുവേണ്ടി അവളുടെ പണം ആവശ്യപ്പെട്ടുകൊണ്ടുള്ള പരോക്ഷമായ പ്രേരണയോ കൂടാതെ ഭാര്യമാര്‍ സ്വമനസ്സാലെ അവരുടെ ധനത്തില്‍ നിന്ന് നല്‍കുന്നത് മാത്രമേ ഭര്‍ത്താക്കന്മാര്‍ക്ക് അനുവദനീയമാവുകയുള്ളൂ. 2: 229, 236 വിശദീകരണം നോക്കുക.