الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ
സര്‍വ്വസ്തുതിയും സര്‍വ്വലോകങ്ങളുടെയും ഉടമയായ അല്ലാഹുവിന് മാത്രമാകുന്നു.
ആകാശങ്ങളെയും ഭൂമിയെയും അവക്കിടയിലുള്ള മനുഷ്യരടക്കമുള്ള സര്‍വ്വ ചരാചരങ്ങളെയും ആറ് നാളുകളിലായി സൃഷ്ടിച്ച് പരിപാലിച്ചുപോരുന്ന സര്‍വ്വലോകങ്ങളുടെയും ഉടമയായ അല്ലാഹുവിനാണ് എല്ലായ്പ്പോഴും എവിടെയും സര്‍വ്വസ്തുതിയും എന്നാണ് പ്രഖ്യാപിക്കുന്നത്. ഈ സൂക്തം ഗ്രന്ഥത്തില്‍ രണ്ട് സ്ഥലങ്ങളില്‍ സൂക്തമായും നാല് സ്ഥലങ്ങളില്‍ സൂക്തഭാഗമായും ആവര്‍ത്തിച്ചിട്ടുണ്ട്.
1) 6: 45:- മുന്‍ സമുദായങ്ങളിലേക്ക് പ്രവാചകന്‍മാരെ നിയോഗിക്കുകയും ആ ജനത വിനീതരാകുന്നതിന് വേണ്ടി അവരെ വിപത്തുകളും ദുരിതങ്ങളും കൊണ്ട് പരീക്ഷിക്കുകയുമുണ്ടായി; അവര്‍ ധിക്കാരികളായപ്പോള്‍ അവരുടെ പ്രവര്‍ത്തനങ്ങളെല്ലാം പിശാച് അവര്‍ക്ക് ഭംഗിയായി തോന്നിപ്പിക്കുകയും അവരെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നത് അവര്‍ മറന്നപ്പോള്‍ എല്ലാ അനുഗ്രഹങ്ങളുടെയും കവാടങ്ങള്‍ നാം അവര്‍ക്ക് തുറന്നുകൊടുക്കുകയും അങ്ങനെ ആ അനുഗ്രഹങ്ങളില്‍ അവര്‍ നന്ദി പ്രകടിപ്പിക്കാതെ മതിമറന്ന് ആഹ്ളാദിച്ചുല്ലസിച്ച് കഴിഞ്ഞുകൂടിയപ്പോള്‍ നാം അവരെ പെട്ടെന്ന് പിടികൂടുകയും ചെയ്തു, അപ്പോള്‍ അവര്‍ ആശയറ്റ ഇബ്ലീസുകളായിത്തീര്‍ന്നു, അക്രമികളായ ആ ജനതയുടെ അടിവേര് അറുത്തുകളയപ്പെട്ടു. അപ്പോള്‍ സര്‍വ്വസ്തുതിയും സര്‍വ്വലോകങ്ങളുടെയും ഉടമയായ അല്ലാഹുവിനാകുന്നു (6: 42-45). ഇവിടെ ഗ്രന്ഥം മൂടിവെച്ച അക്രമികളും ധിക്കാരികളുമായ ജനങ്ങളെ നശിപ്പിച്ച് 6: 38; 17: 44; 24: 41 എന്നീ സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം 1000 സമുദായങ്ങളില്‍ പെട്ട ജീവികള്‍ക്ക് ആത്മാവുകൊണ്ട് നാഥനെ സ്തുതിക്കാനും വാഴ്ത്താനും കീര്‍ത്തനം ചെയ്യാനും നമസ്കരിക്കാനും സൗകര്യപ്രദമായ രീതിയില്‍ പ്രപഞ്ചത്തെ അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്തിയ നാഥനെ വിശ്വാസികള്‍ സ്തുതിക്കുകയാണ് ചെയ്യുന്നത്.
2) 10: 10:-അല്ലാഹുവിനെ കണ്ടുമുട്ടുമെന്ന് പ്രതീക്ഷയില്ലാതെ ഭൗതികജീവിതം കൊണ്ട് തൃപ്തിപ്പെടുകയും അതില്‍ സായൂജ്യമടയുകയും അദ്ദിക്റിനോട് പ്രജ്ഞയറ്റവരാവുകയും ചെയ്തവരുടെ അന്തിമസങ്കേതം നരകമാകുന്നു. അത് അവര്‍ ഇഹലോകത്ത് സമ്പാദിച്ചുകൊണ്ടിരുന്നതുമാണ്. എന്നാല്‍ അല്ലാഹുവിന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാവുകയും അവന്‍റെ സന്ദേശമായ അത് മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കുകയും ചെയ്യുന്നവരെ അല്ലാഹു അവരുടെ വിശ്വാസം കൊണ്ട് സന്‍മാര്‍ഗത്തിലേക്കും താഴ്ഭാഗങ്ങളിലൂടെ നദികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന അനുഗ്രഹീതമായ സ്വര്‍ഗപ്പൂന്തോപ്പുകളിലേക്കും നയിക്കുന്നതാണ്. സ്വര്‍ഗത്തില്‍ അവരുടെ വാക്കുകള്‍ 'അല്ലാഹുവേ, നീ ഏറ്റവും പരിശുദ്ധന്‍' എന്നും, അവരുടെ അഭിസംബോധനം 'സമാധാനം' എന്നുമായിരിക്കും. ഏതൊരു കാര്യത്തിലും അവരുടെ അവസാനത്തെ വിളിയും പ്രാര്‍ത്ഥനയും 'എവിടെയും എപ്പോഴും നിശ്ചയം സര്‍വ്വസ്തുതിയും സര്‍വ്വലോകങ്ങളുടെയും ഉടമയായ അല്ലാഹുവിനാകുന്നു' എന്നുമായിരിക്കും (10: 7-10). അഥവാ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുന്നവരും ബുദ്ധിശക്തി ഉപയോഗപ്പെടുത്തുന്നവരുമായ വിശ്വാസികളുടെ സ്വഭാവം അവര്‍ സുഖ-ദുഃഖഭേദമന്യേ എല്ലായ്പ്പോഴും എവിടെയും അല്ലാഹ് എന്ന സ്മരണ നിലനിര്‍ത്തുന്നവരും അല്ലാഹുവില്‍ ഭരമേല്‍പിക്കുന്നവരുമാണ്.
3) 37: 182:-പ്രവാചകന്‍റെ കാലത്തുള്ള മക്കാമുശ്രിക്കുകള്‍ അല്ലാഹുവിനും ജിന്നുകള്‍ക്കുമിടയില്‍ വംശബന്ധം ആരോപിച്ചിരുന്നു. 6: 100 ല്‍ വിവരിച്ച പ്രകാരം മലക്കുകളെ അല്ലാഹുവിന്‍റെ പെണ്‍മക്കളും ജിന്നുകളെ അല്ലാഹുവിന്‍റെ ആണ്‍മക്കളുമായിട്ടാണ് അവര്‍ പരിഗണിച്ചിരുന്നത്. എന്നാല്‍ നിശ്ചയം തങ്ങള്‍ വിചാരണക്കുവേണ്ടി ഹാജരാക്കപ്പെടുമെന്ന് ജിന്നുകള്‍ക്ക് അറിയാമായിരുന്നു. അപ്പോള്‍ അവര്‍ ജല്‍പിക്കുന്ന പങ്കാളിത്തങ്ങളില്‍ നിന്നെല്ലാം അല്ലാഹു അതീവ പരിശുദ്ധനാണ് എന്ന് 37: 158-159 സൂക്തങ്ങളില്‍ പറഞ്ഞതിന് ശേഷം 37: 164-166 സൂക്തങ്ങളില്‍, നിര്‍ണ്ണയിക്കപ്പെട്ട ഒരു സ്ഥാനവുമില്ലാതെ മലക്കുകളില്‍ ആരുമില്ല, അവര്‍ അനുസരണയോടെ അണിചേരുന്നവരും അല്ലാഹുവിനെ സദാ വാഴ്ത്തിക്കൊണ്ടിരിക്കുന്നവരുമാണ് എന്ന് പറഞ്ഞിട്ടുണ്ട്. അല്ലാഹു പൂര്‍വ്വിക പ്രവാചകന്മാരില്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് 37: 171-173 സൂക്തങ്ങളിലും, പ്രവാചകന്‍ മുഹമ്മദ് എന്ത് നയമാണ് സ്വീകരിക്കേണ്ടതെന്ന് 37: 174-179 സൂക്തങ്ങളിലും വിവരിച്ച ശേഷം നിന്‍റെ നാഥന്‍ അവര്‍ ജല്‍പിക്കുന്ന പങ്കാളിത്തത്തില്‍ നിന്നെല്ലാം അതീവ പരിശുദ്ധനാണെന്നും പ്രവാചകന്‍മാരുടെ മേല്‍ സമാധാനമുണ്ടെന്നും സര്‍വ്വസ്തുതിയും സര്‍വ്വലോകങ്ങളുടെയും ഉടമയായ അല്ലാഹുവിനാണെന്നും പ്രഖ്യാപിച്ചുകൊണ്ട് സൂറത്ത് അവസാനിക്കുന്നു.
4) 39: 75:- 17: 13-14; 18: 49; 23: 62-64; 36: 12; 45: 28-29; 58: 6; 78: 28-29 എന്നീ സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം ഓരോരുത്തരുടെയും പിരടിയില്‍ ബന്ധിച്ചിട്ടുള്ള കര്‍മ്മരേഖ വിചാരണാനാളില്‍ ഹാജരാക്കപ്പെടുകയും നബിമാരും സാക്ഷികളും കൊണ്ടുവരപ്പെടുകയും സത്യമായ അദ്ദിക്ര്‍ കൊണ്ട് സൃഷ്ടികള്‍ക്കിടയില്‍ വിധികല്‍പിക്കപ്പെടുകയും എല്ലാഓരോ ആത്മാവിനും അവര്‍ സമ്പാദിച്ചതിനുള്ള പൂര്‍ണ്ണമായ പ്രതിഫലം നല്‍കപ്പെടുകയും ചെയ്യുന്നതാണ്. കാഫിറുകളെ കൂട്ടം കൂട്ടമായി നരകകുണ്ഠത്തിലേക്ക് തെളിക്കപ്പെടുന്നതുമാണ്, അങ്ങനെ അവര്‍ അതിന്‍റെ അടുത്തെത്തുമ്പോഴേക്കും അതിന്‍റെ വാതിലുകള്‍ തുറക്കപ്പെടുന്നതും അതിന്‍റെ പാറാവുകാര്‍ അവരോട് ചോദിക്കുന്നതുമാണ്: നിങ്ങളുടെ മേല്‍ നിങ്ങളുടെ നാഥന്‍റെ സൂക്തങ്ങള്‍ വിവരിച്ചുതന്നിരുന്ന, നിങ്ങള്‍ക്ക് ഇങ്ങനെയുള്ള ഒരുനാളിനെ കണ്ടുമുട്ടണമെന്ന് നിങ്ങളോട് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്ന, നിങ്ങളില്‍ നിന്നുള്ള പ്രവാചകന്മാര്‍ നിങ്ങള്‍ക്ക് വന്നിട്ടുണ്ടായിരുന്നില്ലേ?; അവര്‍ പറയും: അതെ, വന്നിരുന്നു; പക്ഷെ കാഫിറുകളായ ഞങ്ങളുടെ മേല്‍ ശിക്ഷാവചനം ബാധകമായി. അവരോട് പറയപ്പെടും: നിങ്ങള്‍ നരകകുണ്ഠത്തിലെ വാതിലുകളിലൂടെ പ്രവേശിച്ചുകൊള്ളുക -നിങ്ങള്‍ അതില്‍ നിത്യവാസികളായി കഴിഞ്ഞുകൂടാന്‍, അപ്പോള്‍ അഹംഭാവികളുടെ സങ്കേതം എത്ര ചീത്ത! തങ്ങളുടെ നാഥനെ സൂക്ഷിച്ച് ജീവിച്ചവര്‍ സ്വര്‍ഗത്തിലേക്ക് കൂട്ടം കൂട്ടമായി നയിക്കപ്പെടുന്നതുമാണ്, അങ്ങനെ അവര്‍ അതിന് അടുത്തെത്തുകയും അതിന്‍റെ വാതിലുകള്‍ തുറക്കപ്പെടുകയും ചെയ്താല്‍ അവരോട് അതിന്‍റെ കാവല്‍ക്കാര്‍ പറയുകയായി: നിങ്ങളുടെ മേല്‍ സമാധാനമുണ്ട്, നിങ്ങള്‍ക്ക് നല്ലത്, അപ്പോള്‍ നിങ്ങള്‍ ശാശ്വതരായി അതില്‍ പ്രവേശിച്ചുകൊള്ളുക. അവര്‍ പറയുകയും ചെയ്യും: ഞങ്ങളോടുള്ള തന്‍റെ വാഗ്ദാനം സത്യപ്പെടുത്തുകയും ഭൂമിയില്‍ ഞങ്ങളെ അനന്തരാവകാശികളാക്കുകയും ചെയ്തവനായ അല്ലാഹുവിനാണ് സര്‍വ്വസ്തുതിയും, ഇനി ഞങ്ങള്‍ക്ക് സ്വര്‍ഗത്തില്‍ ഇഷ്ടമുള്ളിടത്ത് സ്ഥലം പിടിക്കാമല്ലോ! അപ്പോള്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള പ്രതിഫലം എത്ര അനുഗ്രഹസമ്പൂര്‍ണ്ണം! അപ്പോള്‍ അവിടെ മലക്കുകള്‍ തങ്ങളുടെ നാഥനെ സ്തുതിക്കുന്നതോടൊപ്പം വാഴ്ത്തിക്കൊണ്ട് അവന്‍റെ സിംഹാസനത്തിന് ചുറ്റും വലയം ചെയ്യുന്നതായി നിനക്ക് കാണാം. സൃഷ്ടികള്‍ക്കിടയില്‍ സത്യമായ അദ്ദിക്ര്‍ കൊണ്ട് ഏറ്റവും നീതിയുക്തം വിധികല്‍പിക്കപ്പെടുകയും സര്‍വ്വസ്തുതിയും സര്‍വ്വലോകങ്ങളുടെയും ഉടമയായ അല്ലാഹുവിനാണ് എന്ന് പ്രഖ്യാപനമുണ്ടാവുകയും ചെയ്യുന്നതാണ് (39: 69-75). വിശ്വാസികള്‍ ഈ സൂക്തം വായിക്കുമ്പോഴും കേള്‍ക്കുമ്പോഴും 'അദ്ദിക്ര്‍ കൊണ്ട് വിധികല്‍പ്പിക്കപ്പെടുന്ന രംഗം ആത്മാവുകൊണ്ട് കണ്ടുകൊണ്ട് ഇവിടെ അദ്ദിക്റില്‍ ഉറപ്പിച്ച് നിര്‍ത്താന്‍ ആത്മാവുകൊണ്ട് പ്രാര്‍ത്ഥിക്കുന്നതും അവരുടെ വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും സമൂഹജീവിതത്തിലുമുള്ള എല്ലാകാര്യങ്ങളിലും അദ്ദിക്ര്‍ കൊണ്ട് വിധികല്‍പ്പിക്കുന്നതുമാണ്.
5) 40: 65:- നിങ്ങള്‍ക്ക് ഭൂമിയെ വാസസ്ഥലവും ആകാശത്തെ മേലാപ്പുമായി നിശ്ചയിച്ച് തന്നവനാണ് അല്ലാഹു, അവന്‍ നിങ്ങളെ രൂപപ്പെടുത്തുകയും നിങ്ങളുടെ രൂപം ഏറ്റവും നല്ലതാക്കുകയും പരിശുദ്ധമായ എല്ലാ ഭക്ഷണവിഭവങ്ങളും നിങ്ങള്‍ക്ക് നല്‍കുകയും ചെയ്തിരിക്കുന്നു; അതാണ് നിങ്ങളുടെ ഉടമയായ അല്ലാഹു! അപ്പോള്‍ സര്‍വ്വലോകങ്ങളുടെയും ഉടമയായ അല്ലാഹു അനുഗ്രഹസമ്പൂര്‍ണ്ണനാകുന്നു, അവന്‍ സ്വയം എന്നെന്നും ജീവിച്ചിരിക്കുന്നവനാകുന്നു, അവനല്ലാതെ മറ്റൊരു ഇലാഹുമില്ല, അതിനാല്‍ ജീവിതം മുഴുവന്‍ അവനുമാത്രം സമര്‍പ്പിച്ചുകൊണ്ട് നിങ്ങള്‍ അവനെമാത്രം വിളിച്ചുപ്രാര്‍ത്ഥിക്കുക. സര്‍വ്വസ്തുതിയും സര്‍വ്വലോകങ്ങളുടെയും ഉടമയായ അല്ലാഹുവിനാകുന്നു (40: 64-65).
അല്ലാഹുവിനെ സ്തുതിച്ചുകൊണ്ട് ആരംഭിക്കുന്ന സൂറത്തുകളാണ് ഫാത്തിഹഃ, അന്‍ആം, കഹ്ഫ്, സബഅ്, ഫാത്വിര്‍ എന്നിവ. ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിച്ച അല്ലാഹുവിനാകുന്നു സര്‍വ്വസ്തുതിയും, അവന്‍ അന്ധകാരങ്ങളും പ്രകാശവും ഉണ്ടാക്കി, പിന്നെയും കാഫിറുകള്‍ തങ്ങളുടെ നാഥന് ഇതരന്‍മാരെ പകരം വെക്കുന്നവരാണ് എന്ന് പറഞ്ഞുകൊണ്ടാണ് സൂറത്ത് അന്‍ആം ആരംഭിക്കുന്നത്. കഠിനമായ ശിക്ഷയെപ്പറ്റി മുന്നറിയിപ്പ് നല്‍കുവാനും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന വിശ്വാസികള്‍ക്ക് നല്ല പ്രതിഫലമുണ്ടെന്ന സന്തോഷവാര്‍ത്ത അറിയിക്കുവാനും വേണ്ടി തന്‍റെ അടിമയുടെമേല്‍ യാതൊരു വക്രതയുമില്ലാത്ത നേരെച്ചൊവ്വെയുള്ള ഗ്രന്ഥം അവതരിപ്പിച്ച അല്ലാഹുവിനാണ് സര്‍വ്വസ്തുതിയും എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് സൂറത്ത് കഹ്ഫ് ആരംഭിക്കുന്നത്. അല്ലാഹുവിനാണ് സര്‍വ്വസ്തുതിയും, ആകാശങ്ങളിലും ഭൂമിയിലുമുള്ള എല്ലാ ഒന്നും അവനുള്ളതാണ്, പരലോകത്തും അവനുതന്നെയാണ് സ്തുതി. അവന്‍ യുക്തിജ്ഞനായ തന്ത്രജ്ഞാനിയും എല്ലാം വലയം ചെയ്ത ത്രികാലജ്ഞാനിയുമാകുന്നു എന്ന് 34: 1 ലും; ആകാശങ്ങളെയും ഭൂമിയെയും വേര്‍പ്പെടുത്തി വിരിപ്പിച്ചുണ്ടാക്കിയ അല്ലാഹുവിനാണ് സര്‍വ്വസ്തുതിയും, അവന്‍ ഈരണ്ടും മുമ്മൂന്നും നന്നാലും ചിറകുകളുള്ള മലക്കുകളെ ദൂതന്മാരായി നിയോഗിച്ചിരിക്കുന്നു, അവന്‍ ഉദ്ദേശിച്ചവര്‍ക്ക് സൃഷ്ടിപ്പില്‍ (ചിറകുകളുടെ എണ്ണം) വര്‍ദ്ധിപ്പിക്കുന്നു, നിശ്ചയം അല്ലാഹു എല്ലാ ഓരോ കാര്യത്തിനും കഴിവുള്ള സര്‍വ്വശക്തനാകുന്നു എന്ന് 35: 1 ലും പറഞ്ഞിട്ടുണ്ട്.
ഒരു സന്താനത്തെയും സ്വീകരിച്ചിട്ടില്ലാത്തവനും തന്‍റെ ആധിപത്യത്തില്‍ യാതൊരു പങ്കുകാരുമില്ലാത്തവനും പോരായ്മയില്‍ നിന്ന് രക്ഷിക്കാന്‍ ഒരു സംരക്ഷകനേയും ആവശ്യമില്ലാത്തവനുമായ അല്ലാഹുവിനെ സ്തുതിക്കാനും മഹത്വപ്പെടുത്താനും കല്‍പിച്ചു കൊണ്ടാണ് സൂറത്ത് ഇസ്റാഅ് അവസാനിക്കുന്നത്. സര്‍വ്വസ്തുതിയും അല്ലാഹുവിനാണ്, അവന്‍റെ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്ക് കാണിച്ചുതരുമ്പോള്‍ നിങ്ങള്‍ അവ തിരിച്ചറിയും, നിന്‍റെ നാഥന്‍ നിങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അശ്രദ്ധനൊന്നുമല്ല എന്ന് പ്രഖ്യാപിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടാണ് 27: 93 അവസാനിക്കുന്നത്. അപ്പോള്‍ ആകാശങ്ങളുടെ ഉടമയും ഭൂമിയുടെ ഉടമയും സര്‍വ്വലോകങ്ങളുടെ ഉടമയുമായ അല്ലാഹുവിനാണ് സര്‍വ്വസ്തുതിയും എന്ന ആശയത്തിലുള്ളതാണ് 45: 36. ഞങ്ങളില്‍ നിന്ന് ദു:ഖം അകറ്റിക്കളഞ്ഞ അല്ലാഹുവിനാണ് സര്‍വ്വസ്തുതിയും, നിശ്ചയം ഞങ്ങളുടെ ഉടമയായ നാഥന്‍ ഏറെപ്പൊറുക്കുന്നവനും നന്ദിപ്രകടനം വിലമതിക്കുന്നവനുമാണ് എന്ന് സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട വിശ്വാസികള്‍ പറയുന്നതാണ് എന്ന് 35: 34 ല്‍ പറഞ്ഞിട്ടുണ്ട്. അവനാണ് അല്ലാഹു, അവനല്ലാതെ മറ്റൊരു ഇലാഹുമില്ല, അവനാണ് ഇഹത്തിലും പരത്തിലും സര്‍വ്വസ്തുതിയും, അവനാണ് ശാസനാധികാരവും, അവനിലേക്കുതന്നെയാണ് നിങ്ങള്‍ മടക്കപ്പെടുന്നതും എന്ന് 28: 70 ല്‍ പറഞ്ഞിട്ടുണ്ട്. ഗ്രന്ഥത്തിലെ സൂക്തങ്ങള്‍ കൊണ്ട് വിശ്വാസികള്‍ ഹൃദയത്തിന്‍റെ ഭാഷയില്‍ ഉണര്‍ത്തപ്പെട്ടാല്‍ തങ്ങളുടെ നാഥനെ സ്തുതിച്ചുകൊണ്ടും വാഴ്ത്തിക്കൊണ്ടും അവര്‍ സാഷ്ടാംഗത്തില്‍ വീഴുന്നതാണ്, അവര്‍ ഒരിക്കലും അഹങ്കരിക്കുന്നവരാവുകയുമില്ല എന്ന് 32: 15 ല്‍ പറഞ്ഞിട്ടുണ്ട്. 17: 44 ല്‍, ഏഴ് ആകാശങ്ങളും ഭൂമിയും അവയിലുള്ള സര്‍വ്വവസ്തുക്കളും അല്ലാഹുവിനെ വാഴ്ത്തുന്നു, അല്ലാഹുവിനെ സ്തുതിച്ചുകൊണ്ട് കീര്‍ത്തനം ചെയ്യാത്ത ഒരു വസ്തുവുമില്ല എന്നും; 24: 41 ല്‍, എല്ലാ ഓരോ വസ്തുവിനും അതിന്‍റെ നമസ്കാരരീതിയും കീര്‍ത്തനരീതിയും പഠിപ്പിച്ചിട്ടുണ്ട് എന്നും പറഞ്ഞിട്ടുണ്ട്.
റബ്ബ്:- റബ്ബ് എന്ന് പറഞ്ഞാല്‍ സ്രഷ്ടാവ്, രക്ഷിതാവ്, നിലനിര്‍ത്താനും നശിപ്പിക്കാനും അധികാരമുള്ള ഉടമ, സൃഷ്ടികള്‍ക്കുള്ള നിയമങ്ങള്‍ നല്‍കാന്‍ അധികാരമുള്ളവന്‍ എന്നൊക്കെയാണ് ആശയം. ഗ്രന്ഥത്തിലെ പ്രാരംഭ സൂറത്തായ ഫാത്തിഹഃയുടെ തുടക്കം റബ്ബിന് സര്‍വ്വസ്തുതിയും പ്രഖ്യാപിച്ചുകൊണ്ട് എന്നാണെങ്കില്‍ ജനങ്ങളുടെ ഉടമയോട് ഞാന്‍ അഭയം തേടുന്നു എന്ന് പറയാന്‍ കല്‍പിച്ചുകൊണ്ടാണ് അവസാനത്തെ സൂറത്തായ അന്നാസ് ആരംഭിക്കുന്നത്.
ആലമീന:- ലോകത്തിന്‍റെ (ആലം) ഉടമ എന്നുപറയാതെ സര്‍വ്വലോകങ്ങളുടെയും (ആലമീന) ഉടമ എന്ന് പറഞ്ഞതുകൊണ്ട് മലക്കുകളുടേയും ജിന്നുകളുടേയും മനുഷ്യരുടേയും ഇഹപരലോകങ്ങളുടേയും സ്വര്‍ഗനരകങ്ങളുടേയും എല്ലാ ചരാചരങ്ങളുടേയും സ്രഷ്ടാവ്, രക്ഷിതാവ്, നിലനിര്‍ത്താനും നശിപ്പിക്കാനും അധികാരമുള്ള ഏകഉടമ എന്നൊക്കെയാണ് ആശയം. സര്‍വ്വലോകങ്ങളുടേയും ഉടമ എന്ന വാക്യം ഗ്രന്ഥത്തില്‍ 42 പ്രാവശ്യം വന്നിട്ടുണ്ട്. ഫിര്‍ഔന്‍ പ്രവാചകന്‍ മൂസായോട്: 'അപ്പോള്‍ മൂസാ, നിങ്ങള്‍ രണ്ടുപേരുടെയും ഉടമ ആരാണ്' എന്ന് ചോദിച്ചപ്പോള്‍ മൂസാ പറഞ്ഞു: 'എല്ലാ വസ്തുക്കള്‍ക്കും അതിന്‍റെ സൃഷ്ടിപ്പ് നല്‍കിയവനും പിന്നെ സന്മാര്‍ഗം നല്‍കിയവനുമാണ് അവന്‍.' അപ്പോള്‍ ഫിര്‍ഔന്‍ ചോദിച്ചു: 'മുമ്പ് കഴിഞ്ഞുപോയ തലമുറകളുടെ സ്ഥിതി എന്താണ്' മൂസാ പറഞ്ഞു: 'അവരെക്കുറിച്ചുള്ള അറിവ് എന്‍റെ നാഥന്‍റെയടുക്കല്‍ ഒരു ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്, എന്‍റെ നാഥന് പിഴക്കുകയോ മറക്കുകയോ ഇല്ല' എന്ന് 20: 49-52 ല്‍ പറഞ്ഞിട്ടുണ്ട്.