( അല്‍ ഫാത്തിഹ ) 1 : 3

مَالِكِ يَوْمِ الدِّينِ

വിധിദിവസത്തിന്‍റെ അധിപനായവന്‍.

എല്ലാം പതിയിരുന്ന് വീക്ഷിക്കുന്ന, ഉറക്കവും മയക്കവുമില്ലാത്ത, ആദ്യനും അന്ത്യനുമായ, ഉപമയും ഉദാഹരണവുമില്ലാത്ത, ഏകാധിപനും സ്വേച്ഛാധിപനും സര്‍വ്വാധിപനും ത്രികാലജ്ഞാനിയുമായ രാജാധിരാജന്‍റെ മുമ്പില്‍ എല്ലാ ഓരോരുത്തരും പതിനഞ്ച് വയസ്സിനുശേഷം മരണം വരെയുള്ള ഇഹലോക ജീവിതത്തിലെ ഓരോ നിമിഷത്തെക്കുറിച്ചും നഗ്നരായി, നഗ്നപാദരായി, ചേലാകര്‍മ്മരഹിതരായി ഒറ്റക്കൊറ്റക്കായി ഉത്തരം പറയേണ്ടി വരുന്ന ദിനമാണ് വിധിദിവസം. ആ ദിനത്തെ പരിചയപ്പെടുത്തുന്നതാണ് ഗ്രന്ഥത്തിലെ മൂന്നിലൊന്ന് സൂക്തങ്ങള്‍. ഇവിടെ ഭ്രാന്തന്മാരായി ജീവിച്ച കാഫിറുകളുടെ തൊലികള്‍, കേള്‍വികള്‍, കാഴ്ചകള്‍ തുടങ്ങിയവയെല്ലാം അന്ന് അവര്‍ക്കെതിരായി സാക്ഷ്യം വഹിക്കും എന്ന് 41: 19-24 സൂക്തങ്ങളിലും; അന്നേദിനം അവരുടെ വായക്ക് നാം മുദ്രവെക്കുകയും അവര്‍ സമ്പാദിച്ചതിനെത്തൊട്ട് നമ്മോട് അവരുടെ കൈകള്‍ സംസാരിക്കുകയും കാലുകള്‍ സാക്ഷി നില്‍ക്കുകയും ചെയ്യുമെന്ന് 36: 65 ലും പറഞ്ഞിട്ടുണ്ട്. ആ ദിനത്തെക്കുറിച്ച്: ഭൂമി അതിന്‍റെ റിക്കാര്‍ഡുകള്‍ സമര്‍പ്പിക്കുന്ന ദിനം എന്ന് 99: 4 ലും; നാവുകളും ഗുഹ്യസ്ഥാനങ്ങളും ഗര്‍ഭപാത്രങ്ങളും ഉള്‍പ്പെടെ എല്ലാ അവയവങ്ങളും അവയുടെ റിക്കാര്‍ഡ് സമര്‍പ്പിക്കുന്ന ദിനം എന്ന് 4: 1; 17: 36; 24: 24 എന്നീ സൂക്തങ്ങളിലും പറഞ്ഞിട്ടുണ്ട്. അന്ന് അവരവരുടെ പിരടിയില്‍ ബന്ധിച്ചിട്ടുള്ള കര്‍മരേഖ തന്നെ അവര്‍ക്കെതിരായി സാക്ഷ്യം വഹിക്കുമെന്ന് 17: 13-14 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 18: 49; 23: 62-63; 36: 12; 45: 28-29; 58: 6; 78: 27-29 എന്നീ സൂക്തങ്ങളിലെല്ലാം പറഞ്ഞ ഗ്രന്ഥവും ഈ കര്‍മരേഖ തന്നെയാണ്. എല്ലാ ആത്മാവും അവര്‍ക്കുവേണ്ടി മുന്‍കൂട്ടി ഒരുക്കിവെച്ചത് കാണുന്ന ദിനം അദ്ദിക്റിനെ മൂടിവെച്ച കാഫിര്‍ 'ഞാന്‍ മണ്ണായിത്തീര്‍ന്നിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നേനെ' എന്ന് വിലപിക്കുമെന്ന് 78: 40 ല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നാലാം ഘട്ടമായ ഐഹികലോക ജീവിതം ഏഴാം ഘട്ടത്തിലേക്കുള്ള കൃഷിയിടമാണെന്ന ബോധത്തില്‍ പ്രകാശമായ അദ്ദിക്റിന്‍റെ വെളിച്ചത്തിലുള്ള ജീവിതം നയിച്ച് അമ്പത് ശതമാനത്തില്‍ കൂടുതലെങ്കിലും വായിക്കാന്‍ കൊള്ളാവുന്ന വാക്കും പ്രവൃത്തിയും ചിന്തയും തന്‍റെ പിരടിയില്‍ ബന്ധിച്ചിട്ടുള്ള കര്‍മരേഖയില്‍ രേഖപ്പെടുത്തിയവര്‍ മാത്രമേ വിധിദിവസം വലതുകൈയില്‍ ഗ്രന്ഥം ലഭിച്ച് വിചാരണക്ക് ശേഷം സ്വര്‍ഗത്തില്‍ പ്രവേശിക്കുകയുള്ളൂ. അവര്‍ അവരുടെ കുടുംബാംഗങ്ങളുടെ ജീവിതവും അദ്ദിക്റിന്‍റെ വെളിച്ചത്തിലുള്ളതാക്കി മാറ്റാന്‍ ജാഗ്രത പുലര്‍ത്തുന്നതുമാണ്.

ഇസ്റാഈല്‍ സന്തതികളെ അഭിസംബോധനം ചെയ്തുകൊണ്ട് ഒരാളും മറ്റൊരാള്‍ക്ക് ഒരുനിലക്കും ഉപകാരപ്പെടാത്ത ഒരു നാളിനെ സൂക്ഷിക്കുക, അന്ന് ഒരാളില്‍ നിന്നും ശുപാര്‍ശയോ പ്രായശ്ചിത്തമോ സ്വീകരിക്കപ്പെടുകയില്ല, അവര്‍ ഒരുനിലക്കും സഹായിക്കപ്പെടുകയുമില്ല എന്ന് 2: 48, 123 സൂക്തങ്ങളിലൂടെ മൊത്തം മനുഷ്യരെ അല്ലാഹു പഠിപ്പിക്കുന്നു. അവിഹിത മാര്‍ഗത്തില്‍ പണം സമ്പാദിച്ച് ശരീരം നിഷിദ്ധമാക്കരുതെന്നും സകാത്ത് നല്‍കി സ്വയം ശുദ്ധീകരിക്കണമെന്നും പറഞ്ഞ ശേഷം 2: 281 ല്‍ എല്ലാ ഓരോ ആത്മാവിനും അത് സമ്പാദിച്ചതിനുള്ള പരിപൂര്‍ണ്ണ പ്രതിഫലം നല്‍കപ്പെടുന്ന, ആരും അല്‍പം പോലും അനീതി കാണിക്കപ്പെടാത്തതുമായ ഒരു ദിനത്തെ നിങ്ങള്‍ സൂക്ഷിക്കുക എന്ന് പറഞ്ഞിട്ടുണ്ട്. അറിവില്‍ അഗാധജ്ഞാനം നേടിയവര്‍ പ്രാര്‍ത്ഥിക്കുന്നതാണ്: ഞങ്ങളുടെ നാഥാ, നീ ജനങ്ങളെ എല്ലാവരെയും ഒരുമിച്ചുകൂട്ടുന്ന ഒരു നാളുണ്ട്, ആ നാളിന്‍റെ കാര്യത്തില്‍ സംശയമില്ല തന്നെ, നിശ്ചയം നീ വാഗ്ദത്തങ്ങള്‍ ലംഘിക്കുകയില്ല തന്നെ എന്ന് 3: 9 ലും; അദ്ദിക്റിനെ മൂടിവെക്കുകയും പ്രവാചകനെ ധിക്കരിക്കുകയും ചെയ്തവര്‍ ഭൂമി പിളര്‍ന്ന് തങ്ങളെ വിഴുങ്ങിക്കൊണ്ട് നിരപ്പായിരുന്നുവെങ്കില്‍ എന്ന് ആഗ്രഹിച്ചുപോകും, അവരുടെ ഒരു വര്‍ത്തമാനവും അല്ലാഹു മറച്ചുവെക്കുകയുമില്ല എന്ന് 4: 42 ലും പറഞ്ഞിട്ടുണ്ട്. 4: 41; 16: 89; 39: 69 എന്നീ സൂക്തങ്ങള്‍ പ്രകാരം വിധിദിവസം എല്ലാ ഓരോ സമുദായത്തില്‍ നിന്നും സാക്ഷിയായി നബിമാരെയും വിശ്വാസികളെയും കൊണ്ടുവരുന്നതാണ്, ആ ദിനത്തില്‍ എല്ലാ ഓരോ ആത്മാവിനെയും സ്വന്തത്തിനെതിരായി തര്‍ക്കിക്കുന്നവരായിട്ട് കൊണ്ടുവരുന്നതും എല്ലാ ഓരോ ആത്മാവിനും അവള്‍ പ്രവര്‍ത്തിച്ചതിനുള്ള പൂര്‍ണ്ണമായ പ്രതിഫലം കൊടുക്കുന്നതുമാണ്, ആരോടും ഒട്ടും അനീതി കാണിക്കുകയുമില്ല എന്ന് 16: 111 ലും; എല്ലാ ഓരോ ആത്മാവും അത് സമ്പാദിച്ച നന്മയും അത് സമ്പാദിച്ച തിന്മയും ഹാജരാക്കപ്പെടുന്ന ഒരു ദിവസം കണ്ടുമുട്ടുന്നതാണ്, അന്ന് അവന്‍റെയും ആ ദിനത്തിന്‍റെയുമിടയില്‍ അതിവിദൂരമായ അകല്‍ച്ച ഉണ്ടായിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ എന്ന് അവന്‍ ആഗ്രഹിക്കും, അല്ലാഹു അവനെക്കുറിച്ചുതന്നെ നിങ്ങളെ ജാഗരൂകരാക്കുന്നു, അല്ലാഹുവാകട്ടെ അവന്‍റെ അടിമകളോട് വളരെ കൃപയുള്ളവനുമാകുന്നു എന്ന് 3: 30 ലും പറഞ്ഞിട്ടുണ്ട്. 4: 87 ല്‍, അല്ലാഹു, അവന്‍ ഒഴികെ മറ്റൊരു ഇലാഹുമില്ല, വിധിദിവസം നിങ്ങളെ എല്ലാവരെയും ഒരുമിച്ചുകൂട്ടും, അതിന്‍റെ കാര്യത്തില്‍ സംശയമില്ല, അല്ലാഹുവിനേക്കാള്‍ സത്യം പറയുന്നവന്‍ ആരുണ്ട് എന്ന് ചോദിക്കുന്നു.

3: 91; 5: 36; 10: 54; 13: 18; 39: 47 തുടങ്ങിയ സൂക്തങ്ങളിലെല്ലാം ഗ്രന്ഥം കിട്ടിയിട്ട് അതിന്‍റെ ആശയത്തെ മൂടിവെക്കുകയും നിഷേധത്തിനുമേല്‍ നിഷേധം കൈകൊള്ളുകയും ചെയ്യുന്ന ഫുജ്ജാറുകളായ കുഫ്ഫാറുകള്‍ക്ക് ഭൂമിയിലുള്ള സര്‍വ്വസ്വവും അത്ര വേറെയും ലഭിച്ചിട്ട് അതുകൊണ്ട് തെണ്ടം നല്‍കി ആ ദിനത്തിലെ ശിക്ഷയില്‍ നിന്ന് മോചനം നേടാമെന്ന് കരുതിയാല്‍ സാധിക്കുകയില്ല, അവര്‍ക്ക് ഒരു സഹായിയും ഉണ്ടാവുകയില്ല എന്നുപറഞ്ഞിട്ടുണ്ട്. അല്ലാഹു എല്ലാ പ്രവാചകന്മാരെയും ഒരുനാളില്‍ ഒരുമിച്ചു കൂട്ടുന്നതും എന്ത് മറുപടിയും കൊണ്ടാണ് നിങ്ങള്‍ വന്നിട്ടുള്ളത് എന്ന് ചോദിക്കുന്നതുമാണ്. അപ്പോള്‍ അവര്‍ പറയും: 'ഞങ്ങളുടെ പക്കല്‍ യാതൊരു അറിവുമില്ല, നിശ്ചയം അദൃശ്യങ്ങളെല്ലാം അറിയുന്ന സര്‍വ്വജ്ഞാനി നീ മാത്രമാണ്' എന്ന് 5: 109 ലും; അയക്കപ്പെട്ട പ്രവാചകന്മാരെയും ആരിലേക്കാണോ അയക്കപ്പെട്ടത്, ആ ജനതയെയും നാം ചോദ്യം ചെയ്യുക തന്നെ ചെയ്യുമെന്ന് 7: 6 ലും പറഞ്ഞിട്ടുണ്ട്. എല്ലാവരേയും ഒരുമിച്ചുകൂട്ടുന്ന നാളില്‍ ഫുജ്ജാറുകളായ മുശ്രിക്കുകളോട് അല്ലാഹു ചോദിക്കുന്നതാണ്: 'എന്നെക്കൂടാതെ നിങ്ങള്‍ സ്വീകരിച്ചിരുന്ന നിങ്ങളുടെ പങ്കാളികള്‍ എവിടെ?' അപ്പോള്‍ അവര്‍ പറയും: 'ഞങ്ങളുടെ ഉടമയായ നാഥാ, ഞങ്ങള്‍ ഒരിക്കലും പങ്കുചേര്‍ക്കുന്നവരായിരുന്നില്ല.' നോക്കൂ പ്രവാചകാ, അവര്‍ സ്വന്തത്തിനെതിരായി എങ്ങനെയാണ് നുണ പറയുന്നത്, അവര്‍ കെട്ടിച്ചമച്ചതെല്ലാം അവരെ വിട്ടുപോയിരിക്കുന്നു എന്ന് 6: 22-24 സൂക്തങ്ങളിലും; അല്ലാഹുവിനെക്കൂടാതെ അവര്‍ വിളിച്ചു പ്രാര്‍ത്ഥിച്ചിരുന്നതും നേര്‍ച്ചവഴിപാടുകള്‍ നല്‍കിയിരുന്നതുമെല്ലാം സ്വയം നിഷേധിക്കുമെന്ന് 28: 62-64; 35: 13-14 എന്നീ സൂക്തങ്ങളിലും പറഞ്ഞിട്ടുണ്ട്. അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് സ്വയം ഉപയോഗപ്പെടുത്താതിരിക്കുകയും മറ്റുള്ളവര്‍ക്ക് ഉപയോഗപ്പെടുത്താന്‍ നല്‍കാതിരിക്കുകയും ചെയ്യുന്ന ഭ്രാന്തന്മാര്‍ വിധിദിവസം നരകത്തിന്‍റെ വക്കില്‍ നിര്‍ത്തപ്പെടുമ്പോള്‍: 'ഓ ഞങ്ങളുടെ കഷ്ടം, ഞങ്ങളുടെ നാഥാ, ഞങ്ങള്‍ വിശ്വാസികളാകുന്നതിനുവേണ്ടി ഞങ്ങളെ ഒരിക്കല്‍ കൂടി ഐഹികജീവിതത്തിലേക്കുതന്നെ തിരിച്ചയച്ചാലും' എന്ന് പറയുമെന്ന് 6: 25-27; 7: 53; 32: 12; 40: 11 തുടങ്ങിയ സൂക്തങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ അന്ന് അവരോട് അല്‍പം പോലും അനീതി കാണിക്കുകയില്ല, എല്ലാ ഓരോ ആത്മാവിനും അവരവര്‍ സമ്പാദിച്ചതിനുള്ള പ്രതിഫലം നല്‍കുന്നതും വളരെ വേഗത്തില്‍ അവരുടെ കണക്കുകള്‍ നോക്കുന്നതുമാണ്. 6: 28 ല്‍, അന്ന് അവര്‍ ഐഹികലോകത്തുവെച്ച് മറന്നുകളഞ്ഞ എല്ലാ തെറ്റുകളും വെളിവാക്കപ്പെടുമെന്നും ഇനി അഥവാ അവരെ ഐഹികലോകത്തേക്കുതന്നെ തിരിച്ചയച്ചാലും അവരോട് വിരോധിച്ചതുതന്നെയാണ് വീണ്ടും പ്രവര്‍ത്തിക്കുകയെന്നും നിശ്ചയം അവര്‍ നുണ പറയുന്നവര്‍ തന്നെയാണെന്നും പറഞ്ഞിട്ടുണ്ട്. അവര്‍ കണക്കുകൂട്ടുക പോലും ചെയ്യാത്ത അവരുടെ എല്ലാ രഹസ്യങ്ങളും തിന്മകളും അന്ന് വെളിപ്പെടുത്തുമെന്ന് 39: 48; 45: 33; 86: 9 തുടങ്ങിയ സൂക്തങ്ങളിലെല്ലാം പറഞ്ഞിട്ടുണ്ട്. ഓരോരുത്തരുടെയും പിരടിയില്‍ ബന്ധിച്ചിട്ടുള്ള കര്‍മ്മരേഖ പുറത്തെടുത്ത് നല്‍കി ഓരോരുത്തരെക്കൊണ്ടും വായിപ്പിക്കുമ്പോള്‍ ഇത്തരം ഭ്രാന്തന്മാര്‍ അതിലുള്ളതില്‍ കുണ്ഠിതപ്പെടുന്ന രംഗം 18: 49 ല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

സൃഷ്ടിക്കപ്പെട്ടതുപോലെ ഒറ്റയ്ക്കൊറ്റക്കായിട്ടാണ് ഓരോരുത്തരും വിധിദിവസം അല്ലാഹുവിന്‍റെ മുന്നില്‍ ഉത്തരം പറയേണ്ടതെന്നും അവര്‍ക്ക് അവിടെ ഭൂമിയിലെ യാതൊരു സമ്പത്തും ഉപയോഗപ്പെടുകയില്ലെന്നും അവരുടെ പങ്കാളികളുമായുള്ള ബന്ധങ്ങളെല്ലാം അന്ന് മുറിച്ചുകളയുമെന്നും 6: 94 ല്‍ പറഞ്ഞിട്ടുണ്ട്. ഒറ്റയ്ക്കൊറ്റക്കായിട്ടാണ് കൊണ്ടുവരപ്പെടുക എന്ന് 18: 48; 19: 80, 95 തുടങ്ങിയ സൂക്തങ്ങളിലും; അല്ലാഹുവിനെ കാണാതിരിക്കത്തക്ക വിധം ഫുജ്ജാറുകളായ കാഫിറുകള്‍ക്കും അവരുടെ നാഥനുമിടയില്‍ മറയിടപ്പെടുമെന്ന് 83: 15 ലും പറഞ്ഞിട്ടുണ്ട്. അദ്ദിക്ര്‍ അറിഞ്ഞിട്ട് മൂടിവെക്കുകയും വളച്ചൊടിക്കുകയും ചെയ്യുന്ന കപടവിശ്വാസികളും അദ്ദിക്ര്‍ എന്ത്, എന്തിന്, എന്തുകൊണ്ട് എന്നൊന്നും മനസ്സിലാക്കാന്‍ ശ്രമിക്കാതെ തള്ളിക്കളയുന്ന അനുയായികളുമടങ്ങിയ ഫുജ്ജാറുകള്‍ മരണസമയത്ത് അവര്‍ കാഫിറുകളായിരുന്നു എന്ന് ആത്മാവിനെതിരെ സാക്ഷ്യം വഹിക്കുമെന്ന് 7: 37 ലും; വിധിദിവസം അപ്രകാരം സാക്ഷ്യം വഹിക്കുമെന്ന് 6: 130 ലും പറഞ്ഞിട്ടുണ്ട്. ഏറ്റവും നല്ലതായ അദ്ദിക്റിനെ സത്യപ്പെടുത്താത്ത ഫുജ്ജാറുകളില്‍ നിന്നുള്ള ഏതൊരാളുടെയും മരണസമയത്ത് നാഥന്‍ അവനോട് 'നീ കാഫിറുകളില്‍ പെട്ടവന്‍ തന്നെയായിരുന്നു' എന്ന് പറയുമെന്ന് 39: 58-59 സൂക്തങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത്തരം തെമ്മാടികളും അക്രമികളുമായ കാഫിറുകള്‍ തന്നെയാണ് നരകത്തിന്‍റെ വിറകുകളെന്ന് 2: 39; 3: 10, 116; 5: 10, 86; 57: 19; 64: 10 എന്നീ സൂക്തങ്ങളിലെല്ലാം ഇവര്‍ വായിച്ചിട്ടുള്ളതാണ്. മാതാപിതാക്കള്‍ മക്കള്‍ക്ക് അദ്ദിക്ര്‍ പഠിപ്പിക്കാതിരുന്നാല്‍ മക്കള്‍ അവരെക്കുറിച്ച്: ഇവരാണ് ഞങ്ങളെ വഴിപിഴപ്പിച്ചത്, ഇവര്‍ക്ക് നീ ഇരട്ടി ശിക്ഷ നല്‍കണേ എന്ന് നരകത്തില്‍ വെച്ച് പറയുമെന്ന് 7: 38 ലും; അദ്ദിക്റിന്‍റെ മാര്‍ഗമായ പ്രവാചകന്‍റെ മാര്‍ഗം അവഗണിച്ചുകൊണ്ട് കപടവിശ്വാസികളായ നേതാക്കന്‍മാരെയും കേമന്‍മാരെയും അനുസരിച്ച കാഫിറുകളുടെ മുഖം നരകത്തില്‍ തിരിച്ചും മറിച്ചും വേവിക്കപ്പെടുമ്പോള്‍: ഞങ്ങളെ പിഴപ്പിച്ച നേതാക്കള്‍ക്ക് ഇരട്ടിശിക്ഷ നല്‍കണമെന്നും അവരെ അധികരിച്ച് ശപിക്കണമെന്നും പറയുന്ന രംഗം 33: 66-68 സൂക്തങ്ങളിലും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അവര്‍ എല്ലാവരും ഒരുനാളില്‍ അല്ലാഹുവിന്‍റെ മുമ്പില്‍ മറയില്ലാതെ വെളിപ്പെടുന്നതാണ്. ഇഹലോകത്ത് ദുര്‍ബലരായിരുന്ന അനുയായികള്‍ കേമന്‍മാരായി ചമഞ്ഞിരുന്ന നേതാക്കളോട് അന്ന് പറയും: 'നിശ്ചയം ഭൗതികലോകത്ത് ഞങ്ങള്‍ നിങ്ങളെയായിരുന്നല്ലോ പിന്‍പറ്റിയിരുന്നത്, അപ്പോള്‍ ഇവിടെ അല്ലാഹുവിന്‍റെ ശിക്ഷയില്‍ നിന്ന് വല്ലതും ഞങ്ങളില്‍ നിന്ന് നീക്കിത്തരാന്‍ നിങ്ങള്‍ക്ക് സാധിക്കുമോ?' അവര്‍ പറയും: 'ഞങ്ങളെ അല്ലാഹു സന്മാര്‍ഗത്തിലാക്കിയിരുന്നുവെങ്കില്‍ നിശ്ചയം ഞങ്ങള്‍ നിങ്ങളെയും സന്മാര്‍ഗത്തിലാക്കുമായിരുന്നു; ഇപ്പോള്‍ ഇവിടെ നാം പരസ്പരം കലഹിച്ചാലും ക്ഷമിച്ചാലും തുല്യമാണ്, ഒരു നിലക്കും നമ്മെ രക്ഷിക്കാന്‍ ആരുമില്ല' എന്ന് 14: 21 ലും; അന്നേദിവസം നേതാക്കളും അനുയായികളും പരസ്പരമുള്ള ബന്ധങ്ങള്‍ മുറിച്ചുകളയുന്നതും, ഞങ്ങള്‍ക്ക് ഒരു അവസരം കിട്ടുകയാണെങ്കില്‍ ഇന്ന് ഞങ്ങളില്‍ നിന്നും നിങ്ങള്‍ വിമുക്തരായതുപോലെ ഞങ്ങള്‍ നിങ്ങളെയും ഒഴിവാക്കുമായിരുന്നു എന്ന് അനുയായികള്‍ നേതാക്കളോട് പറയുമെന്ന് 2: 165-167 സൂക്തങ്ങളിലും പറഞ്ഞിട്ടുണ്ട്. അദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്ത കാഫിറുകളായ അക്രമികള്‍ ഒരുമിച്ചുകൂട്ടപ്പെടുന്ന നാളില്‍: നിങ്ങള്‍ ഉണ്ടായിരുന്നില്ലെങ്കില്‍ ഞങ്ങള്‍ വിശ്വാസികളാകുമായിരുന്നു എന്ന് അനുയായികള്‍ നേതാക്കളോടും; സന്മാര്‍ഗമായ അദ്ദിക്ര്‍ നിങ്ങള്‍ക്ക് വന്നുകിട്ടിയതിനുശേഷം ഞങ്ങളാണോ നിങ്ങളെ അതില്‍ നിന്ന് തടഞ്ഞത്; അല്ല, നിങ്ങള്‍ ഭ്രാന്തന്‍മാര്‍ തന്നെയായിരുന്നു എന്ന് നേതാക്കള്‍ അനുയായികളോടും പറയുമെന്ന് 34: 31-32 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 26: 91-102 സൂക്തങ്ങളില്‍, ലക്ഷ്യബോധം നഷ്ടപ്പെട്ടവര്‍ക്ക് നരകം അടുപ്പിക്കുന്നതാണ്. അവരോട് ചോദിക്കും: അല്ലാഹുവിനെക്കൂടാതെ നിങ്ങള്‍ ഇബാദത്ത് ചെയ്തിരുന്നവര്‍ (സേവിച്ചുകൊണ്ടിരുന്നവര്‍, വിളിച്ച് പ്രാര്‍ത്ഥിച്ചിരുന്നവര്‍) ഇപ്പോള്‍ എവിടെ? അവര്‍ക്ക് നിങ്ങളെ സഹായിക്കാന്‍ സാധിക്കുന്നുണ്ടോ? അല്ലെങ്കില്‍ അവര്‍ക്ക് അവരെത്തന്നെ സഹായിക്കാന്‍ സാധിക്കുന്നുണ്ടോ? അങ്ങനെ അവരെയും അവരെ അതിന് പ്രേരിപ്പിച്ചിരുന്ന ലക്ഷ്യബോധം നഷ്ടപ്പെട്ട നേതാക്കളെയും ഇബ്ലീസിന്‍റെ പട്ടാളത്തെ മുഴുവനും ആ നരകത്തില്‍ അടുക്കിവെക്കുന്നതാണ്. അവര്‍ അതില്‍ പരസ്പരം തര്‍ക്കിച്ചുകൊണ്ട് പറയും: നിശ്ചയം ഞങ്ങള്‍ സര്‍വ്വലോകങ്ങളുടെയും ഉടമക്ക് സമന്മാരെ വെച്ചപ്പോള്‍ വ്യക്തമായ വഴികേടില്‍ തന്നെയായിരുന്നു, ഭ്രാന്തന്മാരല്ലാതെ ഞങ്ങളെ വഴിപിഴപ്പിച്ചിട്ടില്ല. അപ്പോള്‍ ഇവിടെ ഞങ്ങള്‍ക്ക് ശുപാര്‍ശക്കാരില്‍ നിന്നുള്ളവരോ അദ്ദിക്റിനെ സത്യപ്പെടുത്തുന്ന ഒരു ആത്മമിത്രമോ ഇല്ലല്ലോ, ഞങ്ങള്‍ക്ക് ഒരു അവസരം കൂടി കിട്ടിയിരുന്നെങ്കില്‍ ഞങ്ങള്‍ വിശ്വാസികളാകുമായിരുന്നല്ലോ എന്ന് പറയുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 37: 28-34 സൂക്തങ്ങളില്‍, അനുയായികള്‍ പറയും: 'നിങ്ങള്‍ ഞങ്ങളെ അധികാരത്തോടുകൂടി വലതുഭാഗത്തിലൂടെ (ഞങ്ങളെ സന്‍മാര്‍ഗത്തിലേക്ക് നയിക്കുന്നവരാണെന്ന നാട്യത്തോടെ) സമീപിച്ചിരുന്നുവല്ലോ,' അപ്പോള്‍ നേതാക്കന്‍മാര്‍ പറയും: 'അല്ല, നിങ്ങള്‍ വിശ്വാസികളായിരുന്നില്ല, ഞങ്ങള്‍ക്ക് നിങ്ങളില്‍ ഒരു സ്വാധീനവും ഉണ്ടായിരുന്നില്ല, നിങ്ങള്‍ പരിധി ലംഘിച്ചവരായിരുന്നു. നമ്മുടെ മേല്‍ നാഥന്‍റെ വചനം പൂര്‍ത്തിയായി, നമ്മള്‍ അത് ആസ്വദിക്കുക തന്നെ വേണം, ഞങ്ങള്‍ ലക്ഷ്യബോധം നഷ്ടപ്പെട്ടവരായതുപോലെ നിങ്ങളെയും നഷ്ടപ്പെടുത്തി', അങ്ങനെ അന്നേദിനം അവര്‍ ശിക്ഷയില്‍ പങ്കാളികളാവുന്നതുമാണ്, അപ്രകാരമാണ് നാം ഭ്രാന്തന്‍മാരോട് പ്രവര്‍ത്തിക്കുക എന്ന് പറഞ്ഞിട്ടുണ്ട്.

അദ്ദിക്റിനെ അവഗണിച്ച് ജീവിച്ചിരുന്ന അക്രമികള്‍ അന്ന് തങ്ങളുടെ കൈകടിച്ച്, 'കഷ്ടം, ഞാന്‍ പ്രവാചകന്‍റെ മാര്‍ഗം തെരഞ്ഞെടുത്തില്ലല്ലോ, ഞാന്‍ ആത്മമിത്രമായി ഇന്നാലിന്നവനെ തെരഞ്ഞെടുത്തിട്ടുണ്ടായിരുന്നില്ലെങ്കില്‍ എത്ര നന്നായിരുന്നേനെ, അവനാണല്ലോ അദ്ദിക്റില്‍ നിന്ന് എനിക്ക് അത് വന്നുകിട്ടിയശേഷം എന്നെ തടഞ്ഞത്, പിശാച് മനുഷ്യന് മഹാവഞ്ചകന്‍ തന്നെയായിരുന്നുവല്ലോ' എന്ന് വിലപിക്കുന്ന രംഗം 25: 27-29 സൂക്തങ്ങളിലും; അന്ന് പ്രവാചകന്‍ ഗ്രന്ഥവും കൊണ്ടുവന്ന് 'എന്‍റെ നാഥാ, എന്‍റെ ഈ ജനത ഈ വായനയെ അവഗണിച്ചതാണ് ഇവര്‍ക്ക് വന്ന ദുര്‍ഗതി' എന്ന് അന്യായം ബോധിപ്പിക്കുന്ന രംഗം 25: 30 ലും; അദ്ദിക്റിനെ വിസ്മരിച്ച് ജീവിച്ച ഇവര്‍ ഒരു കെട്ടജനത തന്നെയായിരുന്നു എന്ന് മഹാത്മാക്കള്‍ അന്യായം പറയുന്ന രംഗം 25: 18 ലും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 20: 124-127 സൂക്തങ്ങളില്‍, ആരാണോ 'ദിക്രീ' യെത്തൊട്ട് അകന്ന് ജീവിക്കുന്നത്, അപ്പോള്‍ അവന് ഇഹലോകത്ത് കുടുസ്സായ ജീവിതമാണുള്ളത്, അവന്‍ പരലോകത്ത് കുരുടനായി പുനര്‍ജീവിപ്പിച്ച് ഒരുമിച്ചുകൂട്ടപ്പെടും; അപ്പോള്‍ അവന്‍ ചോദിക്കും: 'എന്‍റെ നാഥാ, ഐഹികലോകത്ത് എനിക്ക് കണ്ണിന് കാഴ്ചയുണ്ടായിരുന്നല്ലോ, ഇവിടെ എന്താണ് എന്നെ നീ കുരുടനായി പുനര്‍ജീവിപ്പിച്ചിരിക്കുന്നത്?' അപ്പോള്‍ അല്ലാഹു പറയും: ശരിയാണ്, നീ ഗ്രന്ഥത്തിലെ സൂക്തങ്ങളെ വിസ്മരിച്ച് ജീവിച്ചതിനാല്‍ ഇന്നേദിനം നീയും വിസ്മരിക്കപ്പെട്ടിരിക്കുകയാണ്'. 20: 99-100 സൂക്തങ്ങളില്‍, അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് അതിനെ അവഗണിച്ച് ജീവിച്ചവര്‍ വിധിദിവസം പാപഭാരം വഹിക്കുക തന്നെ ചെയ്യും എന്ന് പറഞ്ഞിട്ടുണ്ട്. 41: 26-28 സൂക്തങ്ങളില്‍, കപടവിശ്വാസികളായ കാഫിറുകള്‍ അജയ്യഗ്രന്ഥമായ അദ്ദിക്ര്‍ കേള്‍ക്കരുതെന്നാണ് അവരുടെ അനുയായികളായ കാഫിറുകളോട് പറയുക എന്നും, അല്ലാഹുവിന്‍റെ ശത്രുക്കളായ അവര്‍ക്ക് ശാശ്വതവീടായി നരകമാണുള്ളതെന്നും; 41: 29 ല്‍, അനുയായികളായ കാഫിറുകള്‍ നരകത്തില്‍ വെച്ച്: ഞങ്ങളെ വഴിപിഴപ്പിച്ച നേതാക്കളെ ഞങ്ങള്‍ക്ക് നീ കാണിച്ചുതരിക, ഞങ്ങള്‍ അവരെ കാലിനടിയിലിട്ട് ചവിട്ടിമെതിച്ച് ദേഷ്യം തീര്‍ക്കട്ടെ -ഞങ്ങള്‍ താഴ്ത്തപ്പെട്ടവരായിരുന്നതിനാല്‍- എന്ന് പറയുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉള്‍ക്കാഴ്ചാദായകമായ അദ്ദിക്റിനെ വിസ്മരിച്ച് തങ്ങളുടെ ജീവിതത്തെ കളിയും തമാശയുമായി സ്വീകരിച്ച ഫുജ്ജാറുകള്‍ ഇവിടെ അവര്‍ സമ്പാദിച്ച നരകം ആസ്വദിക്കേണ്ടിവരുമെന്ന് 7: 51; 32: 14 തുടങ്ങിയ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്.

ദിക്രീ എന്ന ഗ്രന്ഥത്തെത്തൊട്ട് കണ്ണിന് മൂടിയുണ്ടായിരുന്ന കപടവിശ്വാസികളും അത് കേള്‍ക്കാന്‍ തയ്യാറാകാതിരുന്ന അവരുടെ അനുയായികളുമടങ്ങിയ കാഫിറുകളായ ഫുജ്ജാറുകള്‍ക്ക് നരകക്കുണ്ഠം വിരുന്നായി ഒരുക്കിവെച്ചിട്ടുണ്ടെന്ന് 18: 100-101 സൂക്തങ്ങളിലും; ആരാണോ അദ്ദിക്റിനോട് ഇഹലോകത്ത് അന്ധത നടിച്ചത്, അവര്‍ പരലോകത്ത് ഏറ്റവും അന്ധന്മാരായിരിക്കുമെന്ന് 17: 72 ലും പറഞ്ഞിട്ടുണ്ട്. നരകക്കുണ്ഠം അടുപ്പിക്കുന്ന ദിനം 'ഞാന്‍ ദിക്റാ ഉപയോഗപ്പെടുത്തിയിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നു' എന്ന് മനുഷ്യന് ബോധ്യം വരുമെന്നും, 'ഞാന്‍ എന്‍റെ ആയുസ്സ് വെറുതെ കളഞ്ഞല്ലോ' എന്ന് ഖേദിക്കുമെന്നും 89: 23-24 സൂക്തങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കുട്ടികളെ നരപ്പിച്ചുകളയുന്ന ആ ദിനത്തെ നിഷേധിച്ച് ജീവിക്കുന്നവര്‍ എങ്ങനെ സൂക്ഷ്മാലുക്കളാകാനാണ് എന്ന് 73: 17 ല്‍ ചോദിച്ചിട്ടുണ്ട്. വിധിദിവസം വിശ്വാസികള്‍ ശാന്തിയിലും സമാധാനത്തിലുമായിരിക്കുമെന്ന് 25: 24 ലും; അവരും അവരുടെ ഇണകളും സൗഭാഗ്യങ്ങളിലും ആര്‍ഭാടങ്ങളിലും ആനന്ദങ്ങളിലും തണലുകളിലും ആയിരിക്കുമെന്ന് 36: 55-58 സൂക്തങ്ങളിലും പറഞ്ഞിട്ടുണ്ട്. 

ഫാത്തിഹഃയിലെ സൂക്തം 1: 3 വായിക്കുമ്പോള്‍ വലതുപക്ഷക്കാരായ സ്വര്‍ഗവാസികളുടെ കൂട്ടത്തില്‍ ചേര്‍ക്കാനും ഇടതുപക്ഷക്കാരായ നരകവാസികളുടെ കൂട്ടത്തില്‍ ചേര്‍ക്കാതിരിക്കാനും ആത്മാവുകൊണ്ട് പ്രാര്‍ത്ഥിക്കേണ്ടതാണ്. 82: 17-19 സൂക്തങ്ങളില്‍, വിധിദിവസത്തെക്കുറിച്ച് നിനക്ക് എന്തറിയാം, പിന്നെ വിധിദിവസത്തെക്കുറിച്ച് നിനക്ക് എന്തറിയാം, ഒരാള്‍ക്കും മറ്റൊരാള്‍ക്ക് ഒരു ഉപകാരവും ഒരു ഉപദ്രവവും ചെയ്യാന്‍ കഴിയാത്ത ദിവസമാണ് അത്. എല്ലാ കല്‍പനയും അന്ന് അല്ലാഹുവിന് മാത്രമാണ് എന്ന് പറഞ്ഞിട്ടുണ്ട്. വിധിദിവസം അല്ലാഹു ഭൂമി മുഴുവന്‍ ചുരുട്ടി ഇടതുകയ്യിലും ആകാശം മുഴുവന്‍ വലതുകയ്യിലും പിടിച്ച്: ഞാനാണ് സ്വേച്ഛാധിപന്‍, ഞാനാണ് സര്‍വ്വാധിപന്‍, ഞാനാണ് ഏകാധിപന്‍, ഞാനാണ് അഹങ്കാരത്തിന് അര്‍ഹതയുള്ളവന്‍, എവിടെ ഭൂമിയിലെ രാജാക്കന്മാര്‍, എവിടെ അഹങ്കാരികള്‍, എവിടെ സ്വേച്ഛാധിപന്മാര്‍ എന്ന് ചോദിക്കുന്നതും അന്ന് എല്ലാവരും ഉടുതുണിയില്ലാതെ അല്ലാഹുവിന്‍റെ മുന്നില്‍ ഹാജരാക്കപ്പെടുന്നതുമാണ്. ഇന്ന് ആര്‍ക്കാണ് രാജാധിപത്യം, എല്ലാം അടക്കിഭരിക്കുന്ന സര്‍വ്വാധിപനായ അല്ലാഹുവിന് മാത്രം എന്ന് 39: 67; 40: 16 എന്നീ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ചുരുക്കത്തില്‍ 70: 4 ല്‍ വരച്ചുകാണിക്കുന്ന അമ്പതിനായിരം വര്‍ഷം ദൈര്‍ഘ്യമുള്ള വിധിദിവസം ഓരോരുത്തര്‍ക്കും രക്ഷ ലഭിക്കണമെങ്കില്‍ ആ ദിവസത്തിലെ രംഗങ്ങള്‍ ഉള്‍ക്കാഴ്ചാദായകമായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി നാലാം ഘട്ടമായ ഇഹലോകത്തുവെച്ച് കാണുകയും മൊത്തം ജീവിതം അദ്ദിക്റിന്‍റെ വെളിച്ചത്തില്‍ ക്രമപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്.