اهْدِنَا الصِّرَاطَ الْمُسْتَقِيمَ
ഞങ്ങളെ നീ ഏറ്റവും ചൊവ്വായ പാതയില്‍ മാര്‍ഗദര്‍ശനം ചെയ്യേണമേ!
2: 213; 6: 126; 10: 25; 16: 76; 36: 61; 42: 52; 48: 2 തുടങ്ങി 35 സൂക്തങ്ങളില്‍ പറഞ്ഞ നാഥനിലേക്ക് എത്തിപ്പെടാനുള്ള നേരെച്ചൊവ്വെയുള്ള പാത അദ്ദിക്റാണ്. ഞങ്ങളെ നീ ഏറ്റവും ചൊവ്വായ പാതയായ അദ്ദിക്റിന്‍റെ വഴിയില്‍ ജീവിപ്പിക്കേണമേ എന്നാണ് സൂക്തത്തിന്‍റെ ആശയം. 15: 39-43 സൂക്തങ്ങളില്‍, മനുഷ്യന്‍റെ മുമ്പില്‍ സാഷ്ടാംഗപ്രണാമം ചെയ്യാന്‍ വിസമ്മതിച്ച പിശാച് അല്ലാഹുവിനോട് പറഞ്ഞു: എന്‍റെ നാഥാ, നീ ആരുടെ കാര്യത്തിലാണോ എന്നെ ലക്ഷ്യബോധം നഷ്ടപ്പെട്ടവനാക്കിയത്, അവര്‍ക്കുവേണ്ടി ഭൂമിയിലെ ജീവിതം ഞാന്‍ ആകര്‍ഷകമാക്കുകയും അവരില്‍ നിന്നുള്ള നിന്‍റെ പ്രത്യേകക്കാരായ അടിമകളെ ഒഴികെ മുഴുവനും ലക്ഷ്യബോധം നഷ്ടപ്പെട്ടവരാക്കുകയും ചെയ്യും. അല്ലാഹു പറഞ്ഞു: ശരി, ഇതാണ് എന്‍റെ അടുത്തുള്ള നേരെചൊവ്വെയുള്ള പാത, ലക്ഷ്യബോധം നഷ്ടപ്പെട്ട് നിന്നെ പിന്‍പറ്റുന്നവരല്ലാത്ത എന്‍റെ അടിമകളുടെ മേല്‍ നിനക്ക് യാതൊരു സ്വാധീനവുമില്ല. ലക്ഷ്യബോധം നഷ്ടപ്പെട്ട് നിന്നെ പിന്‍പറ്റുന്നവരോട് മുഴുവനും വാഗ്ദത്തം ചെയ്തിട്ടുള്ളത് നരകക്കുണ്ഠമാണ്. 15: 44 ല്‍ പറഞ്ഞ നരകക്കുണ്ഠത്തിന്‍റെ ഏഴ് വാതിലുകളിലേക്കും നിശ്ചയിക്കപ്പെട്ടവര്‍ അദ്ദിക്റിനെ വിസ്മരിച്ച് അറബി ഖുര്‍ആന്‍ വായിക്കുന്ന, പിശാച് പാട്ടിലാക്കിയ ഫുജ്ജാറുകളായ കുഫ്ഫാറുകളാണ്. 4: 118 ല്‍, അല്ലാഹു അവനെ ശപിച്ചിരിക്കുന്നു, പിശാച് പറയുകയും ചെയ്തു: നിശ്ചയം നിന്‍റെ അടിമകളില്‍ നിന്ന് നല്ലൊരു വിഭാഗത്തെ ഞാന്‍ പാട്ടിലാക്കുക തന്നെ ചെയ്യുന്നതാണ് എന്ന് പറഞ്ഞിട്ടുണ്ട്. ഇതിന്‍റെ വിശദീകരണമായിക്കൊണ്ട് 'എല്ലാഓരോ ആയിരത്തിലും തൊള്ളായിരത്തിത്തൊണ്ണൂറ്റി ഒന്‍പത് നരകത്തിലേക്കും ഒന്ന് സ്വര്‍ഗത്തിലേക്കുമാണ്' എന്ന് പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. നിശ്ചയം ഗ്രന്ഥം പിന്‍പറ്റുന്ന എന്‍റെ അടിമകളുടെമേല്‍ നിനക്ക് (പിശാചിന്) യാതൊരു സ്വാധീനവുമില്ല, കൈകാര്യകര്‍ത്താവായി നിന്‍റെ നാഥന്‍ തന്നെ ഏറ്റവും മതിയായവനാകുന്നു എന്ന് 17: 65 ലും; നിങ്ങള്‍ എന്നെ മാത്രം സേവിച്ചുകൊണ്ടിരിക്കുന്നവരാകുവിന്‍, അതാണ് നേരെച്ചൊവ്വെയുള്ള പാത എന്ന് 36: 61 ലും പറഞ്ഞിട്ടുണ്ട്.
ത്രികാലജ്ഞാനമായ അദ്ദിക്ര്‍ സമര്‍പ്പിക്കുന്ന പാതയാണ് ത്രികാലജ്ഞാനിയായ അല്ലാഹുവിലേക്കുള്ള ഏകപാത. അത് നരകത്തിന്‍റെ മുകളിലുള്ള പാലം കടന്ന് സ്വര്‍ഗത്തിലുള്ള അല്ലാഹുവിലേക്ക് എത്തിച്ചേരാനുള്ള ടിക്കറ്റാണ്. സ്വര്‍ഗത്തില്‍ നിന്ന് എല്ലാവരെയും ഭൂമിയിലേക്ക് നിയോഗിച്ചയച്ചപ്പോള്‍ അല്ലാഹു പറഞ്ഞു: എന്‍റെ സന്മാര്‍ഗം നിങ്ങള്‍ക്ക് വന്നുകിട്ടും, അത് വന്നുകിട്ടിയാല്‍ ആരാണോ അത് പിന്‍പറ്റുന്നത്, അവരുടെമേല്‍ ഭയപ്പെടാനോ അവര്‍ക്ക് ദുഃഖിക്കാനോ ഇടവരികയില്ല എന്ന് 2: 38 ലും; സന്മാര്‍ഗം മുഴുവന്‍ വിശദീകരിച്ചതും സ്വര്‍ഗത്തിലേക്കുള്ള ഏകവഴിയും നരകത്തിലേക്കുള്ള വിവിധ വഴികളും തിരിച്ചറിയാനുള്ള ഉരക്കല്ലുമായ അദ്ദിക്ര്‍ അവതരിപ്പിച്ചിട്ടുള്ളത് മനുഷ്യര്‍ക്ക് മൊത്തം സന്മാര്‍ഗമായിട്ടാണ്. അത് റമളാനിലായതുകൊണ്ട് അതിന് നന്ദിപ്രകടിപ്പിക്കാന്‍ വേണ്ടി നിങ്ങള്‍ ആ മാസത്തില്‍ നോമ്പനുഷ്ഠിക്കുക എന്ന് വിശ്വാസികളുടെ സംഘത്തോട് 2: 185 ല്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ അദ്ദിക്റിന് സര്‍വ്വപ്രധാനം കൊടുത്തുകൊണ്ട് ആ മാസത്തിന്‍റെ ശ്രേഷ്ഠത കാത്തുസൂക്ഷിക്കുക വിശ്വാസികള്‍ മാത്രമാണ്. വിശ്വാസികളോട് മാത്രമേ നോമ്പും നമസ്കാരവും കല്‍പിച്ചിട്ടുള്ളൂ. ഇതാണ് (അദ്ദിക്ര്‍) നിന്‍റെ നാഥനിലേക്കുള്ള നേരെചൊവ്വെയുള്ള പാത, ഹൃദയം കൊണ്ട് ഓര്‍മിക്കുന്ന ജനതക്ക് വേണ്ടി നിശ്ചയം നമ്മുടെ സൂക്തങ്ങള്‍ വിശദീകരിച്ചുകഴിഞ്ഞു എന്ന് 6: 126 ലും; നിശ്ചയം ഇതുതന്നെയാണ് എന്‍റെ നേരെചൊവ്വെയുള്ള പാത, അപ്പോള്‍ നിങ്ങള്‍ ഇത് പിന്‍പറ്റുക, അവന്‍റെ മാര്‍ഗത്തെത്തൊട്ട് നിങ്ങളെ ഭിന്നിപ്പിക്കുന്ന മറ്റു മാര്‍ഗങ്ങളൊന്നും തന്നെ നിങ്ങള്‍ പിന്‍പറ്റുകയുമരുത്, അതുകൊണ്ടാണ് അവന്‍ നിങ്ങളെ ഊന്നി ഉപദേശിക്കുന്നത്, നിങ്ങള്‍ സൂക്ഷ്മതയുള്ളവര്‍ തന്നെയാകണം എന്നതിനുവേണ്ടി എന്ന് 6: 153 ലും; നിശ്ചയം ഇത് വിശ്വാസികള്‍ക്ക് സന്മാര്‍ഗവും രോഗശമനവുമാണെന്ന് 41: 44 ലും പറഞ്ഞിട്ടുണ്ട്. 2: 142, 213; 10: 25 എന്നീ സൂക്തങ്ങള്‍ അവസാനിക്കുന്നത്, അല്ലാഹു അവന്‍ ഉദ്ദേശിച്ചവരെ നേരെചൊവ്വെയുള്ള പാതയിലേക്ക് വഴി കാണിക്കുന്നു എന്ന ആശയത്തിലാണ്. സ്വര്‍ഗത്തില്‍ വെച്ച് എല്ലാ മനുഷ്യര്‍ക്കും അദ്ദിക്ര്‍ പഠിപ്പിച്ച നിഷ്പക്ഷവാനായ അല്ലാഹു ഒരാളെയും സന്മാര്‍ഗത്തിലേക്കോ ദുര്‍മാര്‍ഗത്തിലേക്കോ ആക്കുന്നില്ല. ആരാണോ അവന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ എന്ന ഗ്രന്ഥം ആദ്യം മുതല്‍ അവസാനം വരെ വായിച്ച് മനസിലാക്കി പിന്‍പറ്റി വിശ്വാസിയായ അല്ലാഹുവിന്‍റെ മാര്‍ഗം സ്വീകരിക്കുകയും കാഫിറായ പിശാചിന്‍റെ മാര്‍ഗങ്ങള്‍ വെടിയുകയും ചെയ്യുന്നത്, അവര്‍ സന്മാര്‍ഗത്തിലായി. മനുഷ്യരെ അന്ധകാരങ്ങളില്‍ നിന്ന് പ്രകാശത്തിലേക്ക് -അജയ്യനും സ്വയം സ്തുത്യര്‍ഹനുമായ അല്ലാഹുവിലേക്ക്- അവരവരുടെ നാഥന്‍റെ അനുമതിയോടുകൂടി പുറപ്പെടുവിക്കുന്നതിന് വേണ്ടിയാണ് നിനക്ക് നാം ഗ്രന്ഥം ഇറക്കിയിട്ടുള്ളത് എന്ന് 14: 1 ലും; നിശ്ചയം അല്ലാഹു അവന്‍ ഉദ്ദേശിച്ചവരെ വഴികേടിലാക്കുന്നു, അവനിലേക്ക് തിരിഞ്ഞവരെ സന്മാര്‍ഗത്തിലാക്കുകയും ചെയ്യുന്നു എന്ന് 13: 27 ലും പറഞ്ഞിട്ടുണ്ട്. ആരാണോ അദ്ദിക്ര്‍ മുറുകെപ്പിടിച്ചത്, അവന്‍ നാഥനെ മുറുകെപ്പിടിച്ച് സന്മാര്‍ഗത്തിലായിക്കഴിഞ്ഞു എന്ന് 2: 256; 3: 101; 4: 175; 5: 48 എന്നീ സൂക്തങ്ങളിലും; ആരാണോ സ്വയം വഴിപിഴപ്പിച്ചത്, അവനെ അല്ലാഹു സന്മാര്‍ഗത്തിലാക്കുകയില്ല തന്നെ, അവര്‍ക്ക് സഹായികളില്‍ നിന്ന് ആരും ഉണ്ടാവുകയുമില്ല എന്ന് 16: 37 ലും പറഞ്ഞിട്ടുണ്ട്. അപ്പോള്‍ ഇന്ന് വിശ്വാസികള്‍ 20: 114 ല്‍ പറഞ്ഞ പ്രകാരം 'എന്‍റെ നാഥാ! എനിക്ക് നീ അറിവ് വര്‍ദ്ധിപ്പിച്ച് തരേണമേ' എന്ന് ആത്മാവുകൊണ്ട് പ്രാര്‍ത്ഥിച്ച് സന്മാര്‍ഗമായ അദ്ദിക്ര്‍ സ്വയം ഉപയോഗപ്പെടുത്തുകയും ജാതിമതഭേദമന്യേ ഇതര ജനവിഭാഗങ്ങള്‍ക്ക് ഉപയോഗപ്പെടുത്താന്‍ നല്‍കുകയുമാണ് ചെയ്യുക.
16: 120-121 സൂക്തങ്ങളില്‍, ഇബ്റാഹീം അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ക്ക് നന്ദി പ്രകടിപ്പിക്കുന്നവനായിരുന്നു, അപ്പോള്‍ അല്ലാഹുവിന്‍റെ ദൗത്യത്തിന് വേണ്ടി അവനെ തെരഞ്ഞെടുക്കുകയും ഏറ്റവും ചൊവ്വായ പാതയില്‍ മാര്‍ഗദര്‍ശനം ചെയ്യുകയും ചെയ്തു എന്ന് പറഞ്ഞിട്ടുണ്ട്. 20: 135 ല്‍ പ്രവാചകനോട് പറയാന്‍ കല്‍പിക്കുന്നു: എല്ലാവരും കാത്തിരിക്കുന്നവരാണ്, അപ്പോള്‍ നിങ്ങളും കാത്തിരിക്കുക! ആരാണ് ഏറ്റവും ചൊവ്വായ പാതയിലെന്നും മാര്‍ഗദര്‍ശനം ചെയ്യപ്പെട്ടവരെന്നും അടുത്തുതന്നെ അറിയുന്നതാണ്. 22: 24 ല്‍, നിങ്ങള്‍ ഏറ്റവും പരിശുദ്ധമായ വചനങ്ങളിലേക്ക് മുന്നേറുക, അതുവഴി സ്തുത്യര്‍ഹനായവന്‍റെ മാര്‍ഗത്തിലേക്ക് മുന്നേറുക എന്ന് പറഞ്ഞതും; 51: 50 ല്‍, അപ്പോള്‍ നിങ്ങള്‍ അല്ലാഹുവിലേക്ക് വിരണ്ടോടുക എന്ന് പറഞ്ഞതും സന്മാര്‍ഗമായ അദ്ദിക്ര്‍ വിവരിക്കുന്ന സദസ്സിലേക്ക് വിരണ്ടോടുക എന്നാണ്. നിശ്ചയം അല്ലാഹു വിശ്വാസികളായവരെ ഏറ്റവും ചൊവ്വായ പാതയിലേക്ക് മാര്‍ഗദര്‍ശനം ചെയ്യുക തന്നെ ചെയ്യും എന്ന് പറഞ്ഞുകൊണ്ടാണ് 22: 54 അവസാനിക്കുന്നത്. 11: 56 ല്‍, നിശ്ചയം എന്‍റെ നാഥന്‍ ഏറ്റവും ചൊവ്വായ പാതയിലാണുള്ളതെന്ന് ഹൂദ് നബി പറഞ്ഞതിന്‍റെ വിവക്ഷ, അല്ലാഹു സന്മാര്‍ഗമായ അദ്ദിക്റിലാണുള്ളത് എന്നാണ്. 3: 101 ല്‍, ആരാണോ അല്ലാഹുവിനെ മുറുകെപ്പിടിച്ചത്, അപ്പോള്‍ അവന്‍ നേരെച്ചൊവ്വെയുള്ള പാതയിലായിക്കഴിഞ്ഞു എന്ന് പറഞ്ഞതിന്‍റെയും; 22: 78 ല്‍, നിങ്ങള്‍ അല്ലാഹുവിനെക്കൊണ്ട് മുറുകെപ്പിടിക്കുക എന്ന് പറഞ്ഞതിന്‍റെയും വിവക്ഷ 4: 175 ല്‍ പറഞ്ഞ തെളിവായ അദ്ദിക്റിനെ മുറുകെപ്പിടിച്ച് നേരെച്ചൊവ്വെയുള്ള പാതയിലാവുക എന്നാണ്. 36: 3-4 സൂക്തങ്ങളില്‍, നിശ്ചയം നീ പ്രവാചകന്മാരില്‍ പെട്ട ഏറ്റവും ചൊവ്വായ മാര്‍ഗത്തില്‍ നിലകൊള്ളുന്നവനാണ് എന്നാണ് പറഞ്ഞിട്ടുള്ളതെങ്കില്‍; 42: 52 ല്‍, നിശ്ചയം നീ മാര്‍ഗദര്‍ശനം ചെയ്യുന്നത് ഏറ്റവും ചൊവ്വായ പാതയിലേക്ക് തന്നെയാണ് എന്നാണ് പറഞ്ഞിട്ടുള്ളത്. നിശ്ചയം നീ അവരെ ക്ഷണിച്ചുകൊണ്ടിരിക്കുന്നത് ഏറ്റവും ചൊവ്വായ പാതയിലേക്ക് തന്നെയാണ് എന്ന് 23: 73 ലും പറഞ്ഞിട്ടുണ്ട്.
പ്രവാചകന്‍ അദ്ദിക്ര്‍ സമര്‍പ്പിക്കുന്ന ജീവിതമാണ് നയിച്ചിരുന്നത്. 43: 43 ല്‍, അപ്പോള്‍ നിന്നിലേക്ക് ദിവ്യസന്ദേശമായി ലഭിച്ചത് നീ മുറുകെപ്പിടിക്കുക, നിശ്ചയം നീ നേരെച്ചൊവ്വെയുള്ള പാതയില്‍ തന്നെയാണ് എന്നും; 43: 61 ല്‍, ഈസാ അവസാന നാളിന്‍റെ അടയാളമാണ്, അപ്പോള്‍ അതിന്‍റെ കാര്യത്തില്‍ നിങ്ങള്‍ സംശയിക്കരുത്, നിങ്ങള്‍ എന്നെ പിന്‍പറ്റുക, അതാണ് നേരെച്ചൊവ്വെയുള്ള പാത എന്നും പറഞ്ഞിട്ടുണ്ട്. 17: 9 ല്‍, നിശ്ചയം ഈ ഗ്രന്ഥം ഏറ്റവും ചൊവ്വായ പാതയിലേക്ക് മാര്‍ഗദര്‍ശനം ചെയ്യുമെന്നും പറഞ്ഞിട്ടുണ്ട്. 67: 22 ല്‍, അപ്പോള്‍ തന്‍റെ മുഖം കുത്തി നടക്കുന്നവനാണോ അതല്ല, നേരെച്ചൊവ്വെ തലയുയര്‍ത്തി നടക്കുന്നവനാണോ ഏറ്റവും ചൊവ്വായ പാതയിലുള്ളതെന്ന് ചോദിക്കുന്നു. 25: 34 ല്‍, ഏറ്റവും നല്ല വിശദീകരണ ഗ്രന്ഥമായ അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് ഭൂമിയില്‍ തല ഉയര്‍ത്തി നടക്കാത്തവര്‍ വിധിദിവസം തങ്ങളുടെ മുഖങ്ങളില്‍ നരകക്കുണ്ഠത്തിലേക്ക് വലിച്ചിഴക്കപ്പെടാനുള്ള ഏറ്റവും ദുഷിച്ച സ്ഥാനത്തുള്ള ഏറ്റവും വഴിപിഴച്ചവരാണെന്ന് പറഞ്ഞിട്ടുണ്ട്. 7: 16 ല്‍, അപ്പോള്‍ നീ ആരുടെ കാര്യത്തിലാണോ എന്നെ ലക്ഷ്യബോധം നഷ്ടപ്പെടുത്തിയത്, അവര്‍ക്കുവേണ്ടി നിന്‍റെ ചൊവ്വായ പാതയില്‍ ഞാന്‍ പതിയിരിക്കുക തന്നെ ചെയ്യുമെന്ന് പിശാച് പറഞ്ഞതായി അല്ലാഹു മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
ജിന്നുകളില്‍ നിന്നുള്ള ഒരു വിഭാഗം ആദ്യമായി ഗ്രന്ഥം കേട്ടശേഷം അവരുടെ ജനതയിലേക്ക് ചെന്ന് പറഞ്ഞു: ഓ ഞങ്ങളുടെ ജനമേ, ഞങ്ങള്‍ മൂസാക്കുശേഷം ഇറക്കപ്പെട്ട ഒരു ഗ്രന്ഥം കേള്‍ക്കുക തന്നെ ചെയ്തു, അത് അതിനുമുമ്പുള്ള ഗ്രന്ഥങ്ങളെയെല്ലാം സത്യപ്പെടുത്തുന്നതാണ്, അത് യഥാര്‍ത്ഥ ലക്ഷ്യത്തിലേക്കും (അല്ലാഹുവിലേക്കും) ചൊവ്വായ പാതയിലേക്കും മാര്‍ഗദര്‍ശനം ചെയ്യുന്നതാണ് എന്നും 46: 30 ല്‍ പറഞ്ഞിട്ടുണ്ട്. 48: 1-2 സൂക്തങ്ങളില്‍, പ്രവാചകനോട് അല്ലാഹു പറയുന്നു: നിനക്ക് ഞാന്‍ വ്യക്തമായ വിജയം നല്‍കുകയും നിന്‍റെ കഴിഞ്ഞുപോയതും വരാന്‍ പോകുന്നതുമായ എല്ലാ കുറ്റങ്ങളും പൊറുത്തുതരികയും ഏറ്റവും ചൊവ്വായ പാതയിലേക്ക് നിന്നെ മാര്‍ഗദര്‍ശനം ചെയ്യുകയും ചെയ്യുന്നതാണ്. 81: 27-29 സൂക്തങ്ങളില്‍, ഇത് സര്‍വ്വലോകര്‍ക്കുമുള്ള ഒരു ഉണര്‍ത്തല്‍ അല്ലാതെ മറ്റൊന്നുമല്ല -നിങ്ങളില്‍ ആരാണോ നേരെച്ചൊവ്വെയുള്ള പാതയില്‍ നിലകൊള്ളാന്‍ ഉദ്ദേശിക്കുന്നത് അവര്‍ക്ക്, എന്നാല്‍ സര്‍വ്വലോകങ്ങളുടെയും ഉടമയായ നാഥന്‍ ഉദ്ദേശിക്കാതെ നിങ്ങള്‍ ഉദ്ദേശിക്കുകയില്ല എന്നുപറഞ്ഞിട്ടുണ്ട്. സന്മാര്‍ഗം ഓരോരുത്തരും അദ്ദിക്ര്‍ വായിച്ച് നേടണമെന്നര്‍ത്ഥം. 91: 9-10 സൂക്തങ്ങളില്‍, എല്ലാ ഓരോ മനുഷ്യനും അതിന്‍റെ തെമ്മാടിത്തവും സൂക്ഷ്മതയും നല്‍കിയിട്ടുണ്ട്, അപ്പോള്‍ ആത്മാവിനെ ശുദ്ധീകരിച്ചവന്‍ വിജയിച്ചു, ശുദ്ധീകരിക്കാത്തവന്‍ പരാജയപ്പെട്ടു എന്ന് പറഞ്ഞിട്ടുണ്ട്. മനുഷ്യന് രണ്ടാലൊരുവഴി -നന്ദിയുള്ളവന്‍ അല്ലെങ്കില്‍ നന്ദികെട്ടവന്‍- തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നല്‍കി എന്ന് 76: 3 ലും പറഞ്ഞിട്ടുണ്ട്.
പ്രവാചകന്‍ തന്‍റെ വളര്‍ത്തുപിതാവായ പിതൃവ്യന്‍ അബൂത്വാലിബിന്‍റെ മരണസമയത്ത് അവിടെ ഹാജരാവുകയും അല്ലാഹുവിന്‍റെ ഏകത്വം സാക്ഷ്യപ്പെടുത്താന്‍ ആവശ്യപ്പെടുകയും ചെയ്തപ്പോഴാണ്: നിശ്ചയം നീ, നീ ഇഷ്ടപ്പെടുന്നവരെ സന്മാര്‍ഗത്തിലാക്കുന്നില്ല, അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവരെ സന്‍മാര്‍ഗത്തിലാക്കുന്നു, ആരാണ് സന്മാര്‍ഗത്തിലുള്ളതെന്ന് ഏറ്റവും അറിയുന്നവന്‍ അവന്‍ തന്നെയാകുന്നു എന്ന 28: 56 അവതരിക്കുന്നത്. ദാനധര്‍മ്മങ്ങള്‍ മുസ്ലിംകളല്ലാത്തവര്‍ക്ക് നല്‍കാമോ എന്ന സംശയത്തിന് മറുപടിയായി 'അവരുടെ സന്മാര്‍ഗം നിന്‍റെ കയ്യില്‍ തന്നിട്ടില്ല, എന്നാല്‍ അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവരെ സന്മാര്‍ഗത്തിലാക്കുന്നു' എന്ന 2: 272 അവതരിക്കുകയുണ്ടായി. അഥവാ ദാനധര്‍മ്മങ്ങള്‍ ജാതിയോ മതമോ നോക്കാതെ മനുഷ്യരില്‍ നിന്നും അര്‍ഹതയുള്ളവര്‍ക്കാണ് കൊടുക്കേണ്ടത് എന്നര്‍ത്ഥം.
ചുരുക്കത്തില്‍, അദ്ദിക്റാണ് നേരെച്ചൊവ്വെയുള്ള പാത. 39: 33 ല്‍, ആര്‍ക്കാണോ സത്യം വന്നുകിട്ടുകയും അതിനെ സത്യപ്പെടുത്തുകയും ചെയ്തത്, അപ്പോള്‍ അക്കൂട്ടര്‍ തന്നെയാണ് സൂക്ഷ്മതയുള്ളവര്‍ എന്നും; 73: 19; 76: 29 എന്നീ സൂക്തങ്ങളില്‍, നിശ്ചയം അദ്ദിക്ര്‍ തങ്ങളുടെ നാഥനിലേക്ക് എത്തിപ്പെടാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഒരു ടിക്കറ്റുതന്നെയാണ് എന്നും; 69: 48 ല്‍, നിശ്ചയം അദ്ദിക്റിനെ ടിക്കറ്റായി ഉപയോഗപ്പെടുത്തുക സൂക്ഷ്മാലുക്കള്‍ മാത്രമാണെന്നും പറഞ്ഞിട്ടുണ്ട്. അടിമ ഉടമയോട് ഫാത്തിഹഃയിലൂടെ ഞങ്ങളെ നീ നേരെച്ചൊവ്വെയുള്ള പാതയിലേക്ക് നയിക്കേണമേ എന്ന് പ്രാര്‍ത്ഥിച്ചതിന് മറുപടിയായിട്ടാണ് ബഖറ മുതല്‍ അന്നാസ് വരെയുള്ള മൊത്തം 113 സൂറത്തുകള്‍ അവതരിപ്പിക്കപ്പെട്ടത്. ഒറ്റ ഗ്രന്ഥമായ അല്‍ കിതാബിന്‍റെ അവസാന രൂപമായ ആ ഗ്രന്ഥം, അതിന്‍റെ കാര്യത്തില്‍ സംശയമില്ല, അത് സൂക്ഷ്മാലുക്കള്‍ക്ക് സന്മാര്‍ഗമാണ് എന്ന് 2: 2 ല്‍ പറഞ്ഞിട്ടുണ്ട്. നമസ്കാരത്തില്‍ 'ഞങ്ങളെ നീ നേരെച്ചൊവ്വെയുള്ള പാതയിലേക്ക് നയിക്കേണമേ' എന്ന് ഫാത്തിഹഃയിലൂടെ പ്രാര്‍ത്ഥിക്കുകയും എന്നാല്‍ സന്മാര്‍ഗമായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്താതിരിക്കുകയും ചെയ്യുന്ന ഫുജ്ജാറുകള്‍ പട്ടി, പന്നി, കുരങ്ങ് തുടങ്ങിയവയുടെ രൂപത്തില്‍ നരകത്തില്‍ പ്രവേശിക്കുന്നതാണ്. ലക്ഷ്യബോധമില്ലാതെ നമസ്കരിക്കുന്നവര്‍ക്ക് പിഴയായി നരകത്തിലെ വൈല്‍ എന്ന ചെരുവാണ് ലഭിക്കുക എന്ന് 107: 4-5 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്.