( അത്തകാസുര്‍ ) 102 : 8

ثُمَّ لَتُسْأَلُنَّ يَوْمَئِذٍ عَنِ النَّعِيمِ

പിന്നെ അന്നേദിനം എല്ലാ അനുഗ്രഹങ്ങളെക്കുറിച്ചും നിങ്ങള്‍ ചോദ്യം ചെയ്യപ്പെടുകതന്നെ ചെയ്യും.

ഏറ്റവും വലിയ അനുഗ്രഹം ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയും പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തുമായ അദ്ദിക്ര്‍ തന്നെയാണ്. 43: 44 ല്‍, അദ്ദിക്ര്‍ നിനക്കും നിന്‍റെ ജനതക്കുമുള്ള ഒരു ഉണര്‍ത്തലാണ്, നിങ്ങള്‍ രണ്ടുകൂട്ടരും അതിനെക്കുറിച്ച് ചോദ്യം ചെയ്യപ്പെടുകതന്നെ ചെയ്യുമെന്ന് പറഞ്ഞിട്ടുണ്ട്. ഓരോരുത്തരുടെയും പതിനഞ്ച് വയസ്സിന് ശേഷം മരണം വരെയുള്ള ജീവിതത്തിലെ അറിവ്, ആരോഗ്യം, കാഴ്ച, കേള്‍വി, ബുദ്ധിശക്തി, സമ്പത്ത്, സ്വാധീനം, സ്ഥാനമാനങ്ങള്‍ തുടങ്ങി എല്ലാ അനുഗ്രഹങ്ങളെക്കുറിച്ചും വിധിദിവസം ചോദ്യം ചെയ്യപ്പെടുന്നതാണ്. പതിനഞ്ച് വയസ്സിനുശേഷം മരണം വരെയുള്ള ജീവിതത്തിലെ എല്ലാ രംഗങ്ങളും പിരടിയിലുള്ള കര്‍മ്മരേഖയില്‍ രേഖപ്പെടുത്തുന്നുമുണ്ട്. അപ്പോള്‍ ആരാണോ പ്രകാശമായ അദ്ദി ക്റിന്‍റെ വെളിച്ചത്തില്‍ ഇവിടെ ചരിക്കുന്നത്, അവര്‍ക്ക് അനുകൂലമായി ഗ്രന്ഥം വാദിക്കുകയും സാക്ഷ്യം വഹിക്കുകയും ശുപാര്‍ശ ചെയ്യുകയും ചെയ്യിപ്പിക്കുകയും ചെയ്യുന്നതാണ്. അവര്‍ക്ക് മാത്രമാണ് വിധിദിവസം വായിക്കാന്‍ കൊള്ളുന്ന വിധത്തില്‍ കര്‍മ്മരേഖ വലതുകൈയില്‍ ലഭിക്കുക. പ്രസ്തുത ബോധത്തില്‍ ഇവിടെ ചരിക്കാത്ത അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ വിധിദിവസം അവരുടെ കര്‍മ്മരേഖയിലുള്ളത് വായിച്ച് വിലപിക്കുന്ന രംഗം 18: 49 ല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 17: 13-14, 36; 39: 24; 62: 8 വിശ ദീകരണം നോക്കുക.