( മസദ് ) 111 : 4

وَامْرَأَتُهُ حَمَّالَةَ الْحَطَبِ

-വിറക് ചുമട്ടുകാരിയായ അവന്‍റെ സ്ത്രീയും.

ഉഹ്ദ് യുദ്ധത്തില്‍ മക്കാമുശ്രിക്കുകള്‍ക്ക് നേതൃത്വംനല്‍കിയ അബൂസുഫ്യാന്‍റെ സഹോദരി അര്‍വ്വഃയായിരുന്നു അബൂലഹബിന്‍റെ ഭാര്യ. 'ഉമ്മുജമീല-ഭംഗിയുടെ മാതാവ്' എന്ന അപരനാമത്തിലായിരുന്നു അവള്‍ അറിയപ്പെട്ടിരുന്നത്. വിറക് വെട്ടിക്കൊണ്ടുവന്ന് പ്രവാചകന്‍ നടന്നുപോകുന്ന വഴിയില്‍ നിക്ഷേപിച്ച് പ്രവാചകന് രാത്രിവേളകളില്‍ വഴിതടസ്സം സൃഷ്ടിച്ചിരുന്നതുകൊണ്ടാണ് അവളെ വിറക് ചുമട്ടുകാരിയായി വിശേഷി പ്പിച്ചിട്ടുള്ളത്. 'ഹമ്മാലത്വല്‍ ഹത്വബ്' എന്നതിന് വിറക് കത്തിക്കുന്നവള്‍ എന്നും ആശയമുണ്ട്. ആളുകളെ പരസ്പരം തമ്മിലടിപ്പിക്കുകയും അകറ്റുകയും ചെയ്യുന്നതിന്നുവേണ്ടി ഏഷണി പറഞ്ഞ് നടന്നിരുന്നവളായതുകൊണ്ട് പ്രസ്തുത വിശേഷണവും അവള്‍ക്ക് നന്നായി യോജിക്കുന്നുണ്ട്. 

ഗ്രന്ഥം പ്രബോധനം ചെയ്യുന്നതിന്‍റെ പേരില്‍ പ്രവാചകനെ കാണാന്‍ പോലും ഇഷ്ടപ്പെടാതിരുന്ന അവള്‍ ഈ സൂറത്ത് അവതരിച്ചശേഷം ഒരിക്കല്‍ പ്രവാചകനെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള കവിതയും ചൊല്ലി ആടിപ്പാടി വന്നു. അപ്പോള്‍ പ്രവാചകനും അബൂബക്കറും മസ്ജിദുല്‍ ഹറമിന്‍റെ സമീപത്ത് ഇരിക്കുകയായിരുന്നു. 'അവള്‍ താങ്കളോട് വല്ല അവിവേകവും കാണിച്ചേക്കുമോ എന്ന് ഞാന്‍ ഭയപ്പെടുന്നു' എന്ന് അബൂബക്കര്‍ പറഞ്ഞപ്പോള്‍ 'അവള്‍ക്ക് എന്നെ കാണാന്‍ കഴിയില്ല' എന്നാണ് പ്രവാചകന്‍ പറഞ്ഞത്. പറഞ്ഞതുപോലെത്തന്നെ അവള്‍ അബൂബക്കറിനെ വിളിച്ച് 'നിന്‍റെ കൂട്ടുകാരന്‍ എന്നെ പേരെടുത്ത് ശകാരിച്ചിരിക്കുന്നുവല്ലോ' എന്ന് പറഞ്ഞു. എന്നാല്‍ തന്‍റെ മുമ്പിലുണ്ടായിട്ടും പ്രവാചകനെ അവള്‍ക്ക് കാണാന്‍ കഴിഞ്ഞില്ല. 'ഈ വീടിന്‍റെ നാഥനാണ് സത്യം, അദ്ദേഹം നിന്നെ ആക്ഷേപിച്ചിട്ടില്ല' എന്ന അബൂബക്കറിന്‍റെ മറുപടി കേട്ട് അവള്‍ തിരിച്ച് പോവുകയാണുണ്ടായത്. ഈ സൂറത്തിലൂടെ അവളെ ആക്ഷേപിച്ചത് അല്ലാഹുവാണ്, അല്ലാതെ പ്രവാചകനല്ല എന്നാണ് അബൂബക്കര്‍ ഉദേശിച്ചത്. അദ്ദിക്റിനെ പരിചയും മു ഹൈമിനുമായി ഉപയോഗപ്പെടുത്തുന്ന വിശ്വാസികള്‍ക്കും അവര്‍ കാണാന്‍ ഇഷ്ടപ്പെടാത്തവരില്‍ നിന്ന് മറഞ്ഞുനില്‍ക്കാന്‍ സാധിക്കുന്നതാണ്. 17: 45-46; 47: 24; 83: 15 വിശദീക രണം നോക്കുക.

അദ്ദിക്ര്‍ മൂടിവെച്ചാലുള്ള ഭവിഷ്യത്ത് ഉണര്‍ത്തുന്നതിന്‍റെ ഭാഗമായി 7: 176 ഉദ്ധരി ച്ചുകൊണ്ട് അദ്ദിക്ര്‍ മൂടിവെക്കുന്ന പണ്ഡിതനെയും തള്ളിപ്പറയുന്ന ജനതയെയും ഉപദ്രവിച്ചാലും ഇല്ലെങ്കിലും മാറ്റംവരാത്ത പട്ടിയെന്ന് ഉപമിക്കുമ്പോള്‍ പ്രവാചകന്‍ ആരെയെങ്കിലും പട്ടിയെന്ന് വിളിച്ചിട്ടുണ്ടോ എന്ന് ചോദിക്കുന്നവരോടും; പ്രവാചകനോ വിശ്വാസികളോ ആരെയും പട്ടി എന്ന് വിളിക്കുകയില്ല, മറിച്ച് അല്ലാഹു അത്തരക്കാരെ പട്ടിയെന്ന് വിളിച്ചിട്ടുണ്ട് എന്നാണ് മറുപടി. 76: 4 പ്രകാരം, ഇത്തരം കാഫിറുകള്‍ നാളെ നരകത്തില്‍ പട്ടിയുടെ രൂപത്തിലാണ് പുനര്‍ജ്ജീവിക്കപ്പെടുക. 14: 28-30; 40: 68-70; 62: 5 വിശദീകരണം നോക്കുക.