( അർറഅദ് ) 13 : 39

يَمْحُو اللَّهُ مَا يَشَاءُ وَيُثْبِتُ ۖ وَعِنْدَهُ أُمُّ الْكِتَابِ

അല്ലാഹു, അവന്‍ ഉദ്ദേശിക്കുന്നത് മായ്ച്ചുകളയുന്നു, അവന്‍ ഉദ്ദേശിക്കുന്നത് സ്ഥിരപ്പെടുത്തുകയും ചെയ്യുന്നു, അവന്‍റെ പക്കലാകുന്നു മൂലഗ്രന്ഥമുള്ളത്.

മറ്റൊരു ആരോപണത്തിനുള്ള മറുപടിയാണിത്. അവര്‍ പറഞ്ഞിരുന്നു: മുമ്പ് അ വതരിക്കപ്പെട്ടിട്ടുള്ള ഗ്രന്ഥങ്ങള്‍ തന്നെയുള്ളപ്പോള്‍ പിന്നെ ഈ പുതിയ ഗ്രന്ഥത്തിന്‍റെ ആവശ്യമെന്ത്? അവയില്‍ മാറ്റത്തിരുത്തലുകള്‍ വന്നിരിക്കുന്നു എന്നും അവ ദുര്‍ബലമാക്കപ്പെട്ടിരിക്കുന്നുവെന്നും അതിനാല്‍ ഈ പുതിയഗ്രന്ഥത്തെ പിന്തുടരാന്‍ കല്‍പിച്ചിരിക്കുന്നുവെന്നും നീ പറയുന്നു. പക്ഷേ അല്ലാഹുവിന്‍റെ ഗ്രന്ഥത്തില്‍ മാറ്റത്തിരുത്തലുകള്‍ എങ്ങനെ സാധിക്കും? അവന്‍ എന്തുകൊണ്ട് അവയെ സംരക്ഷിച്ചില്ല? അല്ലാഹുവിന്‍റെ ഗ്രന്ഥങ്ങള്‍ ദുര്‍ബലപ്പെടുന്നതെങ്ങനെ? തൗറാത്തും ഇഞ്ചീലും അവതരിപ്പിച്ച അതേ അല്ലാഹുവിന്‍റെ തന്നെ ഗ്രന്ഥമാണിതെന്ന് നീ വാദിക്കുന്നു. പക്ഷേ ഇതെന്ത് കഥ! നിന്‍റെ ചില രീതികള്‍ തൗറാത്തിന്‍റെ കല്‍പനകള്‍ക്ക് വിരുദ്ധമാണല്ലോ. ഉദാഹരണമായി ചില കാര്യങ്ങള്‍ നിഷിദ്ധമാണെന്ന് തൗറാത്ത് വിധിച്ചിരുന്നെങ്കില്‍ നീ അവ അനുവദനീയമാണെന്ന് വാദിക്കുന്നു. അതിനെല്ലാം സംക്ഷിപ്തവും സമഗ്രവുമായ ഒരു മറുപടിയാണ് ഈ സൂക്തത്തിലൂടെ അല്ലാഹു നല്‍കുന്നത്. 'ഉമ്മുല്‍കിതാബ്'-ഗ്രന്ഥത്തിന്‍റെ മാതാവ്- എന്നാല്‍ മൂലഗ്രന്ഥമെന്നാണ്. അതായത് എല്ലാ ആകാശഗ്രന്ഥങ്ങളുടെയും ഉറവിടമെ ന്ന് സാരം. എല്ലാ പ്രവാചകന്‍മാര്‍ക്കും അദ്ദിക്ര്‍ മാത്രമാണ് നല്‍കിയതെങ്കില്‍ അന്ത്യപ്ര വാചകനായ മുഹമ്മദിന് ഉമ്മുല്‍ കിതാബായ ഫാത്തിഹഃയും നല്‍കിയിട്ടുണ്ടെന്ന് 15: 87 ല്‍ പറഞ്ഞിട്ടുണ്ട്. 2: 2, 106-107; 5: 40; 7: 52, 203 വിശദീകരണം നോക്കുക.