( ഇസ്റാഅ് ) 17 : 83

وَإِذَا أَنْعَمْنَا عَلَى الْإِنْسَانِ أَعْرَضَ وَنَأَىٰ بِجَانِبِهِ ۖ وَإِذَا مَسَّهُ الشَّرُّ كَانَ يَئُوسًا

നാം മനുഷ്യന്‍റെ മേല്‍ അനുഗ്രഹം ചൊരിഞ്ഞാല്‍ അവന്‍ അതിനെ അവഗണിച്ച് ഒരു ഭാഗത്തേക്ക് തിരിഞ്ഞുകളയുന്നു, അവന് വല്ല തിന്മയും പിടിപെടുകയാണെങ്കില്‍ അവന്‍ അതാ നിരാശനാവുകയും ചെയ്യുന്നു.

ഏറ്റവും വലിയ അനുഗ്രഹമായ അദ്ദിക്ര്‍ മനുഷ്യന് കൊടുത്താല്‍ അത് ഉപയോഗപ്പെടുത്തി അവന്‍ ഇഹപര ജീവിതവിജയം നേടുന്നില്ല. 32: 22 ല്‍, തന്‍റെ നാഥന്‍റെ സൂക്തങ്ങള്‍ കൊണ്ട് ഹൃദയത്തിന്‍റെ ഭാഷയില്‍ ഉണര്‍ത്തപ്പെട്ടിട്ട് പിന്നെ അതിനെ അവഗണിച്ച് പോകുന്നവനേക്കാള്‍ വലിയ അക്രമി ആരാണുള്ളത്, ഇത്തരം ഭ്രാന്തന്‍മാരോട് നാം പ്രതികാരം ചെയ്യുകതന്നെ ചെയ്യും എന്നും; 41: 51 ല്‍, നാം മനുഷ്യന് അനുഗ്രഹം ചൊരിഞ്ഞാല്‍ അവന്‍ അതിനെ അവഗണിച്ച് ഒരു ഭാഗത്തേക്ക് തിരിഞ്ഞുകളയുന്നു; അവനെ ഒരു തിന്മ ബാധിച്ചാലോ, അവന്‍ നീണ്ട പ്രാര്‍ത്ഥനയില്‍ മുഴുകുകയായി എന്നും; 22: 11 ല്‍, ഒരു ചാരത്ത് നിന്നുകൊണ്ട് അല്ലാഹുവിനെ സേവിച്ചുകൊണ്ടിരിക്കുന്നവര്‍ ജനങ്ങളിലുണ്ട്, അവന് ഒരു നന്മ ബാധിച്ചാല്‍ അതില്‍ അവന്‍ ആശ്വാസം കൈകൊള്ളലായി, പരീക്ഷണമായി അവന് ഒരു നാശം പിടിപെട്ടാലോ, അല്ലാഹുവില്‍ നിന്ന് മുഖം തിരിച്ച് പിന്തിരിയുകയായി, അങ്ങനെ ഇഹവും പരവും നഷ്ടപ്പെട്ടവനായി, അതുതന്നെയാണ് വ്യക്തമായ നഷ്ടം എന്നും പറഞ്ഞിട്ടുണ്ട്. എന്നാല്‍ വിശ്വാസികളുടെ സ്വഭാവം ഇതില്‍ നിന്ന് വിരുദ്ധമാണ്. അഥവാ 32: 15 ല്‍ പറഞ്ഞ പ്രകാരം, നിശ്ചയം നാഥന്‍റെ സൂക്തങ്ങള്‍ കൊണ്ട് വിശ്വസിച്ചവര്‍, ഹൃദയത്തിന്‍റെ ഭാഷയില്‍ അതുകൊണ്ട് അവര്‍ ഉണര്‍ത്തപ്പെട്ടാല്‍ തങ്ങളുടെ നാഥനെ സ്തുതിക്കുന്നതോടൊപ്പം വാഴ്ത്തിക്കൊണ്ട് സാഷ്ടാംഗപ്രണാമത്തില്‍ വീഴുന്നതാണ്, അവര്‍ ഒരിക്കലും അഹങ്കരിച്ച് പിന്തിരിയുകയില്ല. 

കവി പറഞ്ഞത് എത്രശരി! ദുഃഖസമയത്ത് എല്ലാവരും അല്ലാഹുവിനെ സ്മരിക്കുന്നു, സുഖസമയത്ത് ആരും സ്മരിക്കുന്നില്ല; ആരാണോ സുഖസമയത്തും ദുഃഖസമയത്തും ഒരുപോലെ അല്ലാഹുവിനെ സ്മരിക്കുന്നത്, അവര്‍ക്ക് ദുഃഖമേ ഉണ്ടാവുകയില്ല. ഒരു ഖുദ്സിയായ ഹദീസില്‍ ഇങ്ങനെ വന്നിട്ടുണ്ട്: അല്ലാഹ് എന്ന സ്മരണയോടുകൂടി ഭൂമിയിലോ ആകാശത്തോ യാതൊരു ആപത്തും സംഭവിക്കുകയില്ല, അവന്‍ എല്ലാം കേള്‍ക്കുന്നവനും എല്ലാം അറിയുന്നവനുമാകുന്നു! ഇന്ന് അജയ്യഗ്രന്ഥമായ അദ്ദിക്റിനെ മുറുകെപ്പിടിച്ച് നിലകൊള്ളുന്നവര്‍ക്ക് ആകാശങ്ങളിലോ ഭൂമിയിലോ എവിടെവെച്ചും ഒരു ആപത്തും വരാതെ മുഹൈമിനായ അദ്ദിക്ര്‍ കാത്തുസൂക്ഷിക്കുന്നതാണ്. 9: 105, 121; 11: 9-11; 16: 96-97 വിശദീകരണം നോക്കുക.