( അല്‍ ബഖറ ) 2 : 126

وَإِذْ قَالَ إِبْرَاهِيمُ رَبِّ اجْعَلْ هَٰذَا بَلَدًا آمِنًا وَارْزُقْ أَهْلَهُ مِنَ الثَّمَرَاتِ مَنْ آمَنَ مِنْهُمْ بِاللَّهِ وَالْيَوْمِ الْآخِرِ ۖ قَالَ وَمَنْ كَفَرَ فَأُمَتِّعُهُ قَلِيلًا ثُمَّ أَضْطَرُّهُ إِلَىٰ عَذَابِ النَّارِ ۖ وَبِئْسَ الْمَصِيرُ

ഇബ്റാഹീം പ്രാര്‍ത്ഥിച്ച സന്ദര്‍ഭവും ഓര്‍ക്കേണ്ടതാണ്: എന്‍റെ നാഥാ! ഈ നാടിനെ നീ ശാന്തി നിര്‍ഭരമാക്കേണമേ, അല്ലാഹുവിനെക്കൊണ്ടും അന്ത്യനാളിനെക്കൊണ്ടും വിശ്വസിച്ചവരായ അതിലെ നിവാസികള്‍ക്ക് ഫലവര്‍ഗങ്ങളില്‍ നിന്ന് നീ ഭക്ഷിപ്പിക്കുകയും ചെയ്യേണമേ; അവന്‍ പറഞ്ഞു: അപ്പോള്‍ കാഫിറിനും കുറച്ചുകാലം ഞാന്‍ വിഭവങ്ങള്‍ നല്‍കും, പിന്നെ അവനെ നരകശിക്ഷയിലേക്ക് തള്ളിവിടുന്നതുമാണ് -എത്ര മോശപ്പെട്ട മടക്കസ്ഥലം!

2: 124 ല്‍, എന്‍റെ സന്തതിപരമ്പരകള്‍ക്കും നേതൃസ്ഥാനം നല്‍കണമെന്ന് ഇബ്റാഹീം അല്ലാഹുവിനോട് ആവശ്യപ്പെട്ടപ്പോള്‍, അതിന് മറുപടിയായി അവരില്‍ നിന്നുള്ള അക്രമികള്‍ക്ക് അത് ബാധകമല്ലെന്ന് അല്ലാഹു പറഞ്ഞു. അതനുസരിച്ച് ഈ സൂക്തത്തില്‍ പറഞ്ഞ പ്രകാരം അല്ലാഹുവിനെക്കൊണ്ടും അന്ത്യദിനത്തെക്കൊണ്ടും വിശ്വസിച്ചവര്‍ക്ക് എല്ലാ വിധ പഴവര്‍ഗങ്ങളും നല്‍കണമെന്ന് ഇബ്റാഹീം പ്രാര്‍ത്ഥിച്ചപ്പോള്‍ അല്ലാഹു പറഞ്ഞു: കാഫിറുകള്‍ക്കും നൈമിഷികമായ ഭൗതിക ജീവിതത്തില്‍ എല്ലാ വിധ സുഖസൗകര്യങ്ങളും നല്‍കുന്നതാണ്, എന്നാല്‍ മരണശേഷം അവരെ അവര്‍ സമ്പാദിച്ച നരകത്തിലേക്ക് തള്ളിവിടുന്നതുമാണ്. അല്ലാഹു നിഷ്പക്ഷവാനായതുകൊണ്ടാണ് ഭക്ഷണവിഭവങ്ങളും അധികാരങ്ങളുമെല്ലാം ഇഹലോകത്ത് കാഫിറുകള്‍ക്ക് കൂടുതലായി നല്‍കിയിട്ടുള്ളത്. അല്ലാഹുവിന് സമന്മാരെയുണ്ടാക്കി അദ്ദിക്റില്‍ നിന്ന് ജനങ്ങളെ തടയുന്ന കപടവിശ്വാസികളോടും അവരുടെ അനുയായികളോടും ഒന്നിച്ച്: 'നിങ്ങള്‍ ഈ ഭൗതികജീവിതം ആസ്വദിക്കുക, നിശ്ചയം, നിങ്ങളുടെ മടക്കം നരകത്തിലേക്കാണ്' എന്ന് പറയാന്‍ 14: 30 ലും; വ്യക്തിയോട് 'നിന്‍റെ നിഷേധവും കൊണ്ട് നീ കുറച്ചുകാലം സുഖിക്കുക, നിശ്ചയം നീ നരകവാസികളില്‍ പെട്ടവന്‍ തന്നെയാണ്' എന്ന് പറയാന്‍ 39: 8 ലും കല്‍പിച്ചിട്ടുണ്ട്. 

'മടക്കസ്ഥലം':-എല്ലാവരും വന്നത് സ്വര്‍ഗത്തില്‍ നിന്നാണ്. സന്മാര്‍ഗവും ടിക്കറ്റുമായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി ഓരോരുത്തര്‍ക്കും സ്വര്‍ഗത്തിലേക്ക് തന്നെ തിരിച്ചുപോകാവുന്നതാണ്. അത് വന്നുകിട്ടിയിട്ട് അത് ഉപയോഗപ്പെടുത്താത്തവര്‍ നരകത്തിലേക്കാണ് പോവുക. അദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുന്ന ഫുജ്ജാറുകള്‍ 15: 44 ല്‍ പറഞ്ഞ പ്രകാരം നരകത്തിന്‍റെ ഏഴ് വാതിലുകളിലേക്ക് നിജപ്പെടുത്തപ്പെട്ടവരാണ്. 3: 162; 8: 16; 9: 73; 22: 72; 24: 57; 57: 15; 58: 8; 64: 10; 66: 9; 67: 6 തുടങ്ങിയ സൂക്തങ്ങളെല്ലാം അവസാനിക്കുന്നത് എത്ര മോശപ്പെട്ട മടക്കസ്ഥലം എന്ന് പറഞ്ഞുകൊണ്ടാണ്. 1: 7; 2: 24-25; 14: 35-37 വിശദീകരണം നോക്കുക.