( അല്‍ ബഖറ ) 2 : 129

رَبَّنَا وَابْعَثْ فِيهِمْ رَسُولًا مِنْهُمْ يَتْلُو عَلَيْهِمْ آيَاتِكَ وَيُعَلِّمُهُمُ الْكِتَابَ وَالْحِكْمَةَ وَيُزَكِّيهِمْ ۚ إِنَّكَ أَنْتَ الْعَزِيزُ الْحَكِيمُ

ഞങ്ങളുടെ നാഥാ! ഇവരില്‍ നിന്നുതന്നെ ഇവരിലേക്ക് ഒരു പ്രവാചകനെ നീ നിയോഗിക്കുകയും ചെയ്യേണമേ -ഇവരുടെ മേല്‍ നിന്‍റെ സൂക്തങ്ങള്‍ വിശദീകരിച്ചുകൊടുക്കുന്ന, ഇവര്‍ക്ക് നിന്‍റെ ഗ്രന്ഥവും തത്വജ്ഞാനവും പഠിപ്പിച്ചുകൊടുക്കുകയും ഇവരെ സംസ്കരിക്കുകയും ചെയ്യുന്ന; നിശ്ചയം നീ അജയ്യനായ യുക്തിജ്ഞാനി തന്നെയാകുന്നു!

ഇസ്മാഈല്‍ പരമ്പരയില്‍ നിന്ന് ഒരു പ്രവാചകനെ നിയോഗിക്കണമെന്നുള്ള ഇബ്റാഹീം നബിയുടെ ഈ പ്രാര്‍ത്ഥനക്ക് ഏകദേശം രണ്ടായിരത്തി അഞ്ഞൂറ് കൊല്ലങ്ങള്‍ക്കുശേഷം മുഹമ്മദിനെ പ്രവാചകനായി നിയോഗിച്ചുകൊണ്ടാണ് അല്ലാഹു ഉത്തരം നല്‍കിയത്. 62: 2-3 സൂക്തങ്ങളില്‍, അവന്‍ തന്നെയാണ് നിരക്ഷരരായവര്‍ക്ക് അവരില്‍ നിന്നുള്ള ഒരു പ്രവാചകനെ നിയോഗിച്ചത്, അവരുടെമേല്‍ അവന്‍റെ സൂക്തങ്ങള്‍ വിശദീകരിച്ച് കൊടുക്കുന്നതിനും അവരെ സംസ്കരിക്കുന്നതിനും അവര്‍ക്ക് ഗ്രന്ഥവും തത്വജ്ഞാനവും പഠിപ്പിക്കുന്നതിനും വേണ്ടി, അവര്‍ അതിനുമുമ്പ് വ്യക്തമായ വഴികേടില്‍ തന്നെയുമായിരുന്നു. ഇനിയും അവരോടൊപ്പം വന്നുചേര്‍ന്നിട്ടില്ലാത്ത അവരില്‍ നിന്നുള്ള വേറെ ചിലരിലേക്കും, അവന്‍ അജയ്യനായ യുക്തിജ്ഞന്‍ തന്നെയാകുന്നു എന്ന് പറഞ്ഞിട്ടുണ്ട്. അതായത് അറബി പഠിച്ചവരും കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങള്‍ പഠിച്ചവരുമാണെന്ന് അഹങ്കരിക്കുന്നവരും, ശാസ്ത്രജ്ഞര്‍, ഡോക്ടര്‍, എഞ്ചിനീയര്‍, അധ്യാപകര്‍, ഓഫീസര്‍മാര്‍, ബിരുദധാരികള്‍ തുടങ്ങി യഥാര്‍ത്ഥ ജ്ഞാനമായ അദ്ദിക്ര്‍ ഇല്ലാതെ ഐഹികലോകത്ത് സുഖിക്കാന്‍ ആവശ്യമായ അറിവില്‍ അഭിമാനിക്കുന്നവരും അഹങ്കരിക്കുന്നവരുമായ ഫുജ്ജാറുകള്‍ക്ക് അദ്ദിക്ര്‍ തീരെ മനസ്സിലാവുകയില്ല എന്നാണ് സൂക്തം പറയുന്നത്. സ്വര്‍ഗത്തിലേക്കുള്ള ടിക്കറ്റും നരകത്തെത്തൊട്ട് കാത്തുസൂക്ഷിക്കുന്ന മുഹൈമിനുമായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി നാഥനെ മുറുകെപ്പിടിച്ച് ജീവിക്കാന്‍ അവരുടെ അഹങ്കാരം അവരെ അനുവദിക്കുകയില്ല. ആരാണോ 20: 114 ല്‍ കല്‍പിച്ച പ്രകാരം 'എന്‍റെ നാഥാ! എനിക്ക് നീ അറിവ് വര്‍ദ്ധിപ്പിച്ച് തരേണമേ' എന്ന് ആത്മാവുകൊണ്ട് പ്രാര്‍ത്ഥിച്ച് അദ്ദിക്ര്‍ വായിക്കുകയും പിന്‍പറ്റുകയും ചെയ്യുന്നത്, അവര്‍ക്ക് മാത്രമാണ് അദ്ദിക്ര്‍ മനസ്സിലാവുക. ചുരുക്കിപ്പറഞ്ഞാല്‍ ഇനി ലോകരില്‍ ജൈനര്‍, ബുദ്ധര്‍, ഹൈന്ദവര്‍, ജൂതര്‍, ക്രൈസ്തവര്‍ തുടങ്ങിയ പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങളാണ് ഹൃദയത്തിന്‍റെ ഭാഷയിലുള്ള അദ്ദിക്ര്‍ ഉപയോഗപ്പെടുത്താന്‍ മുന്നോട്ട് വരിക. അതുകൊണ്ടുതന്നെ അവരിലേക്ക് അദ്ദിക്ര്‍ എത്തിച്ചുകൊടുക്കാനാണ് വിശ്വാസി ശ്രമിക്കുക. 

'നിശ്ചയം നീ അജയ്യനായ യുക്തിജ്ഞാനി തന്നെയാകുന്നു' എന്നതിന്‍റെ പൊരുള്‍ അല്ലാഹു ത്രികാലജ്ഞാനിയും പ്രപഞ്ചത്തില്‍ നടക്കുന്നതെല്ലാം നേരത്തെ നിശ്ചയിച്ചവനും ചോദ്യം ചെയ്യപ്പെടാത്തവനും എപ്പോള്‍, എവിടെ, എങ്ങനെ, എന്ത് നടപ്പിലാക്കണമെന്ന് തീരുമാനിക്കാന്‍ കഴിവുള്ള ഏകാധിപനും സര്‍വ്വാധിപനും സ്വേച്ഛാധിപനുമാണ് എന്നാണ്. ഗ്രന്ഥവും തത്വജ്ഞാനവുമായ അദ്ദിക്ര്‍ കൊണ്ട് അവരവരെ ശുദ്ധീകരിച്ച വിശ്വാസികള്‍ മാത്രമേ വിശ്വാസികളുടെ ഏക സംഘത്തില്‍പെട്ട ഇബ്റാഹീം, ഈസാ, മൂസാ, ഇസ്മാഈല്‍, ഇസ്ഹാഖ്, മുഹമ്മദ് തുടങ്ങിയവരുടെ മാര്‍ഗം പിന്‍പറ്റുന്നവരാവുകയുള്ളൂ. അല്ലാത്തവര്‍ വിവിധ സംഘടനകളായി വ്യതിചലിച്ച് പിശാചിന്‍റെ മാര്‍ഗം സ്വീകരിച്ച് അല്ലാഹുവിന്‍റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കുന്ന 4: 150-151 സൂക്തങ്ങളില്‍ പറഞ്ഞ യഥാര്‍ത്ഥ കാഫിറുകളാണ്. 21: 92 ല്‍ പ്രവാചകന്മാരെക്കുറിച്ച് പറഞ്ഞ ശേഷം നാഥന്‍ പറയുന്നു: നിശ്ചയം നിങ്ങളുടെ ഈ സമുദായം ഏകസമുദായവും ഞാന്‍ നിങ്ങളുടെ ഉടമയുമാണ്, അതുകൊണ്ട് നിങ്ങള്‍ എന്നെ മാത്രം സേവിക്കുന്നവരാവുക. 5: 118; 40: 8; 60: 5 എന്നീ സൂക്തങ്ങള്‍ അവസാനിക്കുന്നത്, നിശ്ചയം നീ അജയ്യനായ യുക്തിജ്ഞാനി തന്നെയാകുന്നു എന്ന് പറഞ്ഞുകൊണ്ടാണ്. 4: 69-70; 12: 3; 36: 6-7 വിശദീകരണം നോക്കുക.