( അല്‍ ബഖറ ) 2 : 134

تِلْكَ أُمَّةٌ قَدْ خَلَتْ ۖ لَهَا مَا كَسَبَتْ وَلَكُمْ مَا كَسَبْتُمْ ۖ وَلَا تُسْأَلُونَ عَمَّا كَانُوا يَعْمَلُونَ

അതെല്ലാം കഴിഞ്ഞുപോയ ഒരു സമുദായം, അവര്‍ക്ക് അവര്‍ സമ്പാദിച്ചതുണ്ട്, നിങ്ങള്‍ക്ക് നിങ്ങള്‍ സമ്പാദിച്ചതുമുണ്ട്, അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനെക്കുറിച്ച് നിങ്ങള്‍ ചോദിക്കപ്പെടുകയുമില്ല.

ഈ സൂക്തം 2: 141 ലും ആവര്‍ത്തിച്ചിട്ടുണ്ട്. ഓരോ വ്യക്തിക്കും അവരവര്‍ സമ്പാദിച്ചത് മാത്രമാണുണ്ടാവുക. സ്വര്‍ഗം അവരവര്‍ തന്നെ ഇവിടെ വെച്ച് സമ്പാദിക്കണം. മാതാപിതാക്കളെക്കുറിച്ച് മക്കള്‍ ചോദിക്കപ്പെടുകയില്ല, എന്നാല്‍ മക്കളെക്കുറിച്ച് മാതാപിതാക്കള്‍ ചോദിക്കപ്പെടും. അതുകൊണ്ട് മക്കള്‍ക്ക് സ്വര്‍ഗത്തിലേക്കുള്ള ടിക്കറ്റായ അദ്ദിക്ര്‍ പഠിപ്പിക്കല്‍ മാതാപിതാക്കളുടെ ബാധ്യതയാണ്. 

വിശ്വാസികളെയും വിശ്വാസത്തില്‍ അവരെ പിന്‍പറ്റുന്ന അവരുടെ സന്തതികളെയും സ്വര്‍ഗത്തില്‍ ഒരുമിച്ച് കൂട്ടുന്നതാണ്, അവരുടെ ഒരു പ്രവര്‍ത്തനവും പാഴായിപ്പോവുകയില്ല, എല്ലാ ഓരോ വ്യക്തിയും അവന്‍ സമ്പാദിച്ചതിന് പണയമാണ് എന്ന് 52: 21 ലും; എല്ലാ ഓരോ ആത്മാവും അവനവന്‍ സമ്പാദിച്ചതിന് പണയമാണ് -വലതുപക്ഷക്കാര്‍ ഒഴികെ എന്ന് 74: 38-39 സൂക്തങ്ങളിലും പറഞ്ഞിട്ടുണ്ട്. വലതുപക്ഷക്കാരായ സ്വര്‍ഗവാസികള്‍ക്ക് അവരുടെ സജ്ജനങ്ങളായ സന്താനങ്ങളെയും മാതാപിതാക്കളെയും ഇണകളെയും സ്വര്‍ഗത്തില്‍ ലഭിക്കുമെന്ന് 13: 23; 40: 8 എന്നീ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. അപ്പോള്‍ അദ്ദിക്ര്‍ പിന്‍പറ്റാതെ മരിച്ചുപോയ മാതാപിതാക്കളെ സ്വര്‍ഗത്തില്‍ ലഭിക്കുന്നതിനുവേണ്ടി എന്തുചെയ്യാന്‍ സാധിക്കുമെന്ന ചോദ്യത്തിന്: ഇന്ന് അദ്ദിക്ര്‍ ലഭിക്കാത്തവര്‍ക്ക് അത് എത്തിച്ചുകൊടുക്കുകയും അവരെ അദ്ദിക്ര്‍ അനുസരിച്ചുള്ള ജീവിതം നയിക്കാന്‍ ഉപദേശിക്കുകയും ചെയ്യുക. അതോടൊപ്പം തന്നെ ആയിരം സമുദായങ്ങളില്‍ പെട്ട ജീവജാലങ്ങളുടെ ക്ഷേമവും ഐശ്വര്യവും ലക്ഷ്യം വെച്ചുകൊണ്ട് ജൈവകൃഷി ചെയ്യുകയും മരങ്ങള്‍ വെച്ചുപിടിപ്പിക്കുകയും അതിനുവേണ്ടി മറ്റുള്ളവരെ പ്രേരിപ്പിക്കുകയും സഹായിക്കുകയും ചെയ്യേണ്ടതാണ്. അതുവഴി അവന് ആയിരം സമുദായങ്ങളില്‍ പെട്ട ജീവജാലങ്ങളുടെ പ്രാര്‍ത്ഥനകളുടെയും കീര്‍ത്തനങ്ങളുടെയും പ്രതിഫലം ലഭിക്കാനും മുന്‍കഴിഞ്ഞുപോയ മാതാപിതാക്കളുടെ ഖബറുകള്‍ സ്വര്‍ഗപ്പൂന്തോപ്പുകളാക്കി മാറ്റാനും സ്വര്‍ഗത്തില്‍ പ്രവേശിക്കാനും സാധ്യമാകുന്നതാണ് എന്നാണ് മറുപടി. 2: 261; 4: 85; 36: 12 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം ഓരോരുത്തര്‍ക്കും അവരുടെ ജീവിതകാലത്ത് പ്രവര്‍ത്തിച്ചത് മാത്രമല്ല, അവരുടെ പിന്‍ഗാമികള്‍ക്ക് വിട്ടേച്ചുപോകുന്ന പൈതൃകങ്ങളുടെ നേട്ടകോട്ടങ്ങളുടെ വിഹിതവും ലഭിക്കുന്നതാണ്. ആരാണോ അദ്ദിക്റിന്‍റെ മാര്‍ഗത്തിലുള്ള ജീവിതം നയിക്കുകയും അദ്ദിക്ര്‍ ലോകര്‍ക്ക് എത്തിച്ചുകൊടുത്തുകൊണ്ട് അതിന്‍റെ വിധിവിലക്കുകള്‍ക്ക് അനുസരിച്ച് ജീവിക്കാന്‍ പിന്‍ഗാമികളെയും ലോകരെയും പ്രാപ്തരാക്കുകയും ചെയ്യുന്നത്, അപ്പോള്‍ അവന്‍ നല്ല പൈതൃകങ്ങളാണ് വിട്ടുപോകുന്നത്. അതിന്‍റെ ഒരു വിഹിതം അവന് മരണശേഷവും കിട്ടിക്കൊണ്ടിരിക്കും. അദ്ദിക്റിനെ മൂടിവെക്കുകയും നരകത്തിലേക്കുള്ള ആയിരത്തില്‍ തൊള്ളായിരത്തി തൊണ്ണൂറ്റി ഒമ്പതിന്‍റെ ജീവിതം നയിക്കുകയും പ്രസ്തുത ജീവിതചര്യ പിന്‍ഗാമികള്‍ക്കും ലോകര്‍ക്കും വിട്ടുപോവുകയും ചെയ്യുന്ന കാഫിറുകള്‍ക്ക് അവരുടെ വഴികേടിനോടൊപ്പം അവര്‍ വഴിപിഴപ്പിച്ചവരുടെ പാപഭാരത്തില്‍ നിന്നുള്ള ഒരു വിഹിതവും കൂടി ലഭിക്കുന്നതാണ്. ഇത്തരം സൂക്തങ്ങളെല്ലാം അറബി ഖുര്‍ആനില്‍ വായിക്കുന്ന ലക്ഷ്യബോധം നഷ്ടപ്പെട്ട കപടവിശ്വാസികളും അവരുടെ പ്രജ്ഞയറ്റ അനുയായികളും 2: 285-286 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം ഇവിടെ നരകക്കുണ്ഠമാണ് സമ്പാദിച്ചുകൊണ്ടിരിക്കുന്നത്. 2: 62, 128; 25: 68-70; 47: 6-7; 60: 13 വിശദീകരണം നോക്കുക.