( അല്‍ ബഖറ ) 2 : 136

قُولُوا آمَنَّا بِاللَّهِ وَمَا أُنْزِلَ إِلَيْنَا وَمَا أُنْزِلَ إِلَىٰ إِبْرَاهِيمَ وَإِسْمَاعِيلَ وَإِسْحَاقَ وَيَعْقُوبَ وَالْأَسْبَاطِ وَمَا أُوتِيَ مُوسَىٰ وَعِيسَىٰ وَمَا أُوتِيَ النَّبِيُّونَ مِنْ رَبِّهِمْ لَا نُفَرِّقُ بَيْنَ أَحَدٍ مِنْهُمْ وَنَحْنُ لَهُ مُسْلِمُونَ

നിങ്ങള്‍ പറയുക: ഞങ്ങള്‍ അല്ലാഹുവിനെക്കൊണ്ടും ഞങ്ങളിലേക്ക് അവതരിപ്പിക്കപ്പെട്ട ഒന്നുകൊണ്ടും ഇബ്റാഹീമിലേക്കും ഇസ്മാഈലിലേക്കും ഇസ്ഹാഖിലേക്കും യഅ്ഖൂബിലേക്കും ഗോത്രവര്‍ഗക്കാരിലേക്കും അവതരിപ്പിക്കപ്പെട്ട ഒന്നുകൊണ്ടും മൂസാക്കും ഈസാക്കും നല്‍കപ്പെട്ട ഒന്നുകൊണ്ടും തങ്ങളുടെ നാഥനില്‍ നിന്ന് എല്ലാ നബിമാര്‍ക്കും നല്‍കപ്പെട്ട ഒന്നുകൊണ്ടും വിശ്വസിച്ചിരിക്കുന്നു, അവരില്‍ നിന്ന് ഒരാള്‍ക്കിടയിലും ഞങ്ങള്‍ വ്യത്യാസം കാണിക്കുകയില്ല, ഞങ്ങള്‍ അവന് സര്‍വ്വസ്വം സമര്‍പ്പിച്ചവരുമാകുന്നു.

3: 84 ഇതേ ആശയത്തിലുള്ള സൂക്തമാണ്. ഇവിടെ വിശ്വാസികളോട് പ്രഖ്യാപിക്കാനാണ് കല്‍പിക്കുന്നതെങ്കില്‍ 3: 84 ല്‍ പ്രവാചകനോടും അതുവഴി വിശ്വാസികളോടും പ്രഖ്യാപിക്കാനാണ് കല്‍പിക്കുന്നത്. എല്ലാ പ്രവാചകന്മാരും ഒരേ ആശയം പ്രചരിപ്പിക്കുന്നതിനുവേണ്ടി ഏകനായ അല്ലാഹുവിനാല്‍ അയക്കപ്പെട്ടവരാണ്. 2: 2, 213 ല്‍ വിവരിച്ച പ്രകാരം അല്‍കിതാബ് ആയ ഒറ്റഗ്രന്ഥം മാത്രമേ ആദ്യം മുതല്‍ അവസാനം വരെ വന്നിട്ടുള്ളൂ. 7: 158; 34: 28 സൂക്തങ്ങളില്‍ അന്ത്യപ്രവാചകനായ മുഹമ്മദിനെ മൊത്തം മനുഷ്യര്‍ക്കുള്ള ദൂതനായിട്ടല്ലാതെ അയച്ചിട്ടില്ല എന്നും; 21: 107 ല്‍, പ്രവാചകന്‍ മുഹമ്മദിനെ സര്‍വ്വലോകര്‍ക്കും കാരുണ്യമായിട്ടല്ലാതെ അയച്ചിട്ടില്ല എന്നും പറഞ്ഞിട്ടുണ്ട് എന്നിരിക്കെ പ്രവാചകന്‍ മുഹമ്മദാണ് ഇസ്ലാം സ്ഥാപിച്ചതെന്നും അദ്ദേഹം മുസ്ലിംകളുടെ മാത്രം പ്രവാചകനാണെന്നും പറയുന്നവരും വിശ്വസിക്കുന്നവരുമെല്ലാം കാഫിറുകളാണ്. 313 പ്രവാചകന്മാർ ഉൾപ്പടെ 1,24,000 ത്തില്‍ പരം നബിമാരും കാലാകാലങ്ങളിലായി നാഥനില്‍ നിന്ന് നിയോഗിക്കപ്പെട്ടിട്ടുണ്ട്. 4: 163 ല്‍ പറഞ്ഞപ്രകാരം എല്ലാ പ്രവാചകന്മാര്‍ക്കും ഗ്രന്ഥം നല്‍കപ്പെട്ടിട്ടുണ്ട്. നബിമാര്‍ക്ക് ദിവ്യബോധനമാണ് നല്‍കപ്പെട്ടിട്ടുള്ളത്. ഗ്രന്ഥം നല്‍കപ്പെട്ട രാമനും കൃഷ്ണനുമെല്ലാം പ്രവാചകന്മാരാണ്. യഥാര്‍ത്ഥ വിശ്വാസികള്‍ പ്രവാച കന്മാര്‍ക്കിടയിലും നബിമാര്‍ക്കിടയിലും യാതൊരു വ്യത്യാസവും കല്‍പിക്കാത്തവരാണ്. 3: 79 ല്‍ പറഞ്ഞ നാഥന്‍റെ പ്രൗഢരായ പ്രതിനിധികള്‍ക്ക് വിചാരണയില്ലാതെത്തന്നെ സ്വര്‍ഗത്തില്‍ പോകാന്‍ സാധിക്കുന്നതാണ്. എന്നാല്‍ 7: 6 ല്‍ പറഞ്ഞ പ്രകാരം പ്രവാചകന്മാരും നബിമാരും വിചാരണക്ക് ശേഷമാണ് സ്വര്‍ഗത്തില്‍ പോവുക. 

ഗോത്രവര്‍ഗക്കാര്‍ എന്നതുകൊണ്ടുള്ള വിവക്ഷ യഅ്ഖൂബ് നബിയുടെ പത്തുപുത്രന്മാരുടെയും യൂസുഫ് നബിയുടെ രണ്ട് പുത്രന്മാരുടെയും സന്താനപരമ്പരകളാണ്. അവര്‍ പന്ത്രണ്ട് ഗോത്രങ്ങളായിരുന്നുവെന്ന് 7: 160 ലും പറഞ്ഞിട്ടുണ്ട്. അല്ലാഹുവിന്‍റെ കാരുണ്യം വര്‍ഷിക്കപ്പെട്ട എല്ലാ പ്രവാചകന്മാരുടെയും നബിമാരുടെയും വിശ്വാസികളുടെയും സ്വഭാവം നിഷ്പക്ഷവാനായ നാഥന്‍റെ സൂക്തങ്ങള്‍ അവര്‍ക്ക് വിവരിച്ചുകൊടുക്കപ്പെട്ടാല്‍ കരഞ്ഞുകൊണ്ട് സാഷ്ടാംഗത്തില്‍ വീഴുക എന്നതാണ് എന്ന് 19: 58 ല്‍ പറ ഞ്ഞിട്ടുണ്ട്. ഇന്ന് വിശ്വാസികളുടെ സംഘമില്ലാത്തതിനാലും നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്ര്‍ രൂപപ്പെട്ടിട്ടുള്ളതിനാലും 7: 205-206 ല്‍ വിവരിച്ച പ്രകാരം ഒറ്റപ്പെട്ട വിശ്വാസി പ്രഭാത-പ്രദോഷങ്ങളില്‍ അദ്ദിക്ര്‍ വായിക്കുക യും 15 സ്ഥലങ്ങളില്‍ പറഞ്ഞിട്ടുള്ള തിലാവത്തിന്‍റെ ദൈര്‍ഘ്യമായ ഒറ്റ സാഷ്ടാംഗപ്രണാമം നിര്‍വഹിക്കുകയുമാണ് വേണ്ടത്. 2: 109; 42: 13-14; 98: 4 വിശദീകരണം നോക്കുക.