( അല്‍ ബഖറ ) 2 : 15

اللَّهُ يَسْتَهْزِئُ بِهِمْ وَيَمُدُّهُمْ فِي طُغْيَانِهِمْ يَعْمَهُونَ

അല്ലാഹു അവരെ പരിഹസിക്കുകയും അവരുടെ അതിക്രമത്തില്‍ അന്ധമായി വിഹരിക്കാന്‍ വിട്ടിരിക്കുകയുമാണ്.

63: 4 ല്‍ പറഞ്ഞ പ്രകാരം കപടവിശ്വാസികളായ തെമ്മാടികളെ അല്ലാഹു കൊന്നുകളഞ്ഞതിനാല്‍ അവര്‍ ആത്മാവില്ലാതെ ശരീരം മാത്രമുള്ള ഉറക്കാവസ്ഥയില്‍ നിലകൊള്ളുന്നവരാണ്. ലക്ഷ്യബോധമില്ലാത്ത അവര്‍ പരലോകത്തിനുമേല്‍ ഐഹികജീവിതത്തിന് പ്രാധാന്യം നല്‍കുന്നവരും ദേഹേച്ഛ പിന്‍പറ്റുന്നവരുമായതിനാല്‍ 10: 33 ല്‍ വിവരിച്ച പ്രകാരം അദ്ദിക്ര്‍ കൊണ്ട് ഉണര്‍ത്തപ്പെട്ടാല്‍ അവര്‍ വിശ്വാസികളാവുകയില്ല. 2: 168-169 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം പിശാചിന്‍റെ കാല്‍പാടുകള്‍ പിന്‍പറ്റുന്ന അക്കൂട്ടര്‍ സത്യമായ അദ്ദിക്ര്‍ സമര്‍പ്പിക്കുന്ന ജീവിതരീതി പിന്‍പറ്റാതെ നാഥന്‍റെ ഗ്രന്ഥത്തെയും പ്രവാചകന്മാരെയും പരിഹസിക്കുന്നവരാണ്. ദിഗന്തങ്ങളിലും അവരില്‍ തന്നെയും നമ്മുടെ സൂക്തങ്ങള്‍ നാം അവര്‍ക്ക് കാണിച്ചുകൊടുക്കുക തന്നെ ചെയ്യും, നിശ്ചയം അത് സത്യം തന്നെയാണ് എന്ന് അവര്‍ക്ക് വ്യക്തമാകുന്നതുവരെ; നിശ്ചയം നിന്‍റെ നാഥന്‍ അവന്‍ എല്ലാ ഓരോ കാര്യത്തിന്‍റെമേലും ഒരു സാക്ഷിയാണെന്നത് നിനക്ക് പോരെയോ എന്ന് 41: 53 ല്‍ ഫുജ്ജാറുകള്‍ വായിച്ചിട്ടുണ്ട്. എന്നാല്‍ ആത്മാവിന്‍റെ ദൃഷ്ടിയായ അദ്ദിക്റിനോടുള്ള അവഗണന കാരണം ദിഗന്തങ്ങളിലും അവരില്‍ തന്നെയും ഗ്രന്ഥത്തില്‍ പറഞ്ഞ കാര്യങ്ങള്‍ നടപ്പിലാകുന്നത് അവര്‍ക്ക് കാണാന്‍ കഴിയുകയില്ല. മക്കാ-മദീന ഉള്‍പ്പെട്ട പ്രദേശമായ ഇജാസില്‍ മഹ്ദി വരുന്നതോടുകൂടി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള വിശ്വാസികളായ പുരുഷന്മാരും സ്ത്രീകളും ഇജാസിലേക്ക് വേര്‍തിരിക്കപ്പടുന്നത് നാഥനെക്കുറിച്ച് ദുഷിച്ച ധാരണ വെച്ചുപുലര്‍ത്തുന്ന, നാഥന്‍റെ കോപത്തിനും ശാപത്തിനും വിധേയമായ കപടവിശ്വാസികളും അനുയായികളുമടങ്ങിയ ഫുജ്ജാറുകളായ കുഫ്ഫാറുകളെ ശിക്ഷിക്കാന്‍ വേണ്ടിയാണെന്ന് 48: 6 ല്‍ പറഞ്ഞിട്ടുണ്ട്. മസീഹുദ്ദജ്ജാലിനെ ആദ്യം നബിയായും പിന്നെ ദൈവമായിത്തന്നെയും സ്വീകരിക്കുന്ന 8: 22 ല്‍ പറഞ്ഞ ദുഷ്ടജീവികളായ ഈ കുഫ്ഫാറുകള്‍ 4: 158-159 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം ഈസാ രണ്ടാമത് വന്ന് മസീഹുദ്ദജ്ജാലിനെ വധിക്കുന്നതോടുകൂടി കല്ലുകളാലും മരങ്ങളാലും വിളിച്ചുപറയപ്പെട്ട് അന്ന് ഇസ്ലാം അംഗീകരിക്കുന്ന പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങളാല്‍ വധിക്കപ്പെടുമ്പോള്‍ മാത്രമാണ് അറബി ഖുര്‍ആന്‍ ആയിരുന്നില്ല, മറിച്ച് 38: 8 ല്‍ പറഞ്ഞ അദ്ദിക്ര്‍ അഥവാ ദിക്രീ ആയിരുന്നു ഗ്രന്ഥമെന്ന് ഇക്കൂട്ടര്‍ക്ക് ബോധ്യം വരിക.