( അല്‍ ബഖറ ) 2 : 172

يَا أَيُّهَا الَّذِينَ آمَنُوا كُلُوا مِنْ طَيِّبَاتِ مَا رَزَقْنَاكُمْ وَاشْكُرُوا لِلَّهِ إِنْ كُنْتُمْ إِيَّاهُ تَعْبُدُونَ

ഓ വിശ്വാസികളായിട്ടുള്ളവരേ! നാം നിങ്ങള്‍ക്ക് നല്‍കിയ ഭക്ഷണവിഭവങ്ങളില്‍ നിന്ന് പരിശുദ്ധമായത് നിങ്ങള്‍ ഭക്ഷിക്കുക, അല്ലാഹുവിന് നിങ്ങള്‍ നന്ദി പ്രകടിപ്പിക്കുകയും ചെയ്യുക-നിങ്ങള്‍ അവനെ മാത്രം സേവിക്കുന്നവരാണെങ്കില്‍!

16: 114 ഉം ഇതേ ആശയമുള്ള സൂക്തമാണ്. 23: 51-52 സൂക്തങ്ങളില്‍ പ്രവാചകന്മാരെ വിളിച്ച് 'നിങ്ങള്‍ പരിശുദ്ധമായത് ഉപയോഗിക്കുക, നിങ്ങള്‍ സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുക, നിശ്ചയം ഞാന്‍ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം അറിയുന്നവന്‍ തന്നെയാണ്, നിശ്ചയം നിങ്ങളുടെ സമുദായം ഒറ്റ സമുദായവും ഞാന്‍ നിങ്ങളുടെ ഉടമയുമാണ്, അതുകൊണ്ട് നിങ്ങള്‍ എന്നെ സൂക്ഷിക്കുവീന്‍' എന്ന് പറഞ്ഞിട്ടുണ്ട്. 7: 32 ല്‍, ഇഹത്തില്‍ എല്ലാ ഭക്ഷണവിഭവങ്ങളും വിശ്വാസികള്‍ ഉപയോഗിക്കുന്നതാണ് അല്ലാഹുവിന് ഏറെ ഇഷ്ടം എന്നും പരലോകത്ത് അത് അവര്‍ക്ക് മാത്രമുള്ളതാണ് എന്നും പറഞ്ഞിട്ടുണ്ട്. എന്നാല്‍ 4: 150-151 സൂക്തങ്ങളില്‍ പറഞ്ഞ യഥാര്‍ത്ഥ കാഫിറുകളായ ഫുജ്ജാറുകള്‍ 43: 33-35 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം നാഥനെ നിഷ്പക്ഷവാനായി അംഗീകരിക്കാത്തവരും നാഥനെ വിസ്മരിച്ചവരും പിശാചിനെ സേവിക്കുന്നവരും നരകക്കുണ്ഠത്തിലേക്ക് പോകാനുള്ളവരുമായതിനാല്‍ ഈ ലോകത്ത് ജീവിതവിഭവങ്ങള്‍ കൂടുതല്‍ നല്‍കിയിട്ടുള്ളത് അവര്‍ക്കാണ്. വിശ്വാസികള്‍ ഇഹത്തില്‍ അല്ലാഹുവിന്‍റെ പ്രതിനിധികളായിക്കൊണ്ട് അല്ലാഹുവിനെ മാത്രം സേവിക്കുന്നവരായതിനാല്‍ അവര്‍ക്ക് മരണത്തോടുകൂടിയാണ് സ്വര്‍ഗം ലഭിക്കുക. പിശാചിന്‍റെ പ്രതിനിധികളായി ജീവിക്കുന്ന കപടവിശ്വാസികള്‍ക്ക് ഇഹലോകം സ്വര്‍ഗവും മരണത്തോടുകൂടി നരകവുമാണ്. ബോറന്മാരുടെ വീടായ നരകക്കുണ്ഠത്തിലേക്ക് പോകാനുള്ള അവരോട് വിശ്വാസി 'നിങ്ങള്‍ ഇവിടെ കുറച്ചുകാലം സുഖിക്കുക, നിശ്ചയം നിങ്ങളുടെ മടക്കം നരകക്കുണ്ഠത്തിലേക്കാണ്' എന്ന് പറയാന്‍ 14: 30 ലൂടെ കല്‍പിക്കപ്പെട്ടിട്ടുണ്ട്. 7: 157-158 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം എല്ലാ ഓരോ കാര്യവും വിശദീകരിച്ചിട്ടുള്ള അദ്ദിക്റും കൊണ്ട് അന്ത്യപ്രവാചകനായ മുഹമ്മദിനെ മൊത്തം മനുഷ്യരിലേക്ക് അയച്ചിട്ടുള്ളത് വിവിധ തരത്തിലുള്ള ആചാരാനുഷ്ഠാനങ്ങള്‍ വഴി അവരെ ഞെരിച്ചുകൊണ്ടിരിക്കുന്ന ജീവിതഭാരങ്ങള്‍ അവരെത്തൊട്ട് ഇറക്കിവെക്കാനും അവരുടെമേല്‍ വരിഞ്ഞുമുറുക്കിയിരുന്ന ചങ്ങലകള്‍ പൊട്ടിച്ചെറിയാനും അവര്‍ക്ക് മ്ലേച്ഛമായതില്‍ നിന്ന് പരിശുദ്ധമായത് വേര്‍തിരിച്ച് കൊടുക്കാനുമാണ്. പരിശുദ്ധവും അനുവദനീയവുമായ ഭക്ഷണം കഴിക്കുന്ന ശരീരം കൊണ്ട് ചെയ്ത പ്രവൃത്തികള്‍ മാത്രമേ സ്വീകരിക്കപ്പെടുകയുള്ളൂ. അവര്‍ക്കുമാത്രമേ പരിശുദ്ധവചനമായ അദ്ദിക്ര്‍ മനസ്സിലാവുകയുമുള്ളൂ. അതാണ് മാന്യവായനയായ അദ്ദിക്ര്‍ പരിശുദ്ധന്മാരല്ലാതെ സ്പര്‍ശിക്കുകയില്ല എന്ന് 56: 79 ല്‍ പറഞ്ഞതിന്‍റെ പൊരുള്‍. അദ്ദിക്റിനെ ത്രാസ്സായി ഉപയോഗപ്പെടുത്തുമ്പോള്‍ മാത്രമേ അനുവദനീയവും മ്ലേച്ഛവും വേര്‍തിരിക്കാന്‍ സാധിക്കുകയുള്ളൂ. 2: 168-169 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം പൈശാചിക കാല്‍പാടിലൂടെ സ മ്പാദിക്കുന്നതെല്ലാം മ്ലേച്ഛവും നിഷിദ്ധവുമാണ്. 

നിങ്ങള്‍ സൂര്യനെയോ ചന്ദ്രനെയോ സാഷ്ടാംഗം പ്രണമിക്കരുത്, നിങ്ങള്‍ അവയെ സൃഷ്ടിച്ച നാഥന് സാഷ്ടാംഗപ്രണാമം നടത്തുക, നിങ്ങള്‍ അവനെ മാത്രം സേവിക്കുന്നവരാണെങ്കില്‍ എന്ന് 41: 37 ല്‍ വായിക്കുന്ന ഫുജ്ജാറുകള്‍ സത്യാസത്യ വിവേചനമാനദണ്ഡമായ അദ്ദിക്റിനെ തള്ളിപ്പറഞ്ഞ് വിവിധ നാടുകളിലുള്ള ചന്ദ്രോദയത്തെ അടിസ്ഥാനമാക്കി 2: 150 ല്‍ വിവരിച്ച പ്രകാരം നോമ്പ്, പെരുന്നാള്‍ തുടങ്ങിയവ വ്യത്യസ്ത ദിനങ്ങളില്‍ കൊണ്ടാടുക വഴി പിശാചിനെ സേവിക്കുന്നവരും ചന്ദ്രന് സാഷ്ടാംഗം പ്രണമിക്കുന്ന മുശ്രിക്കുകളും അക്രമികളുമാണ്. 7: 127-137 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം മഹ്ദിയുടെ ആഗമനം ഇജാസില്‍ പ്രഖ്യാപിക്കുന്നതോടുകൂടി മാലിന്യമായ ഇത്തരം ഫുജ്ജാറുകളെ അവിടെനിന്നും പുറത്താക്കുന്നതും മനുഷ്യരില്‍ നിന്ന് ലോകത്തുള്ള വിശ്വാസികളെ അങ്ങോട്ട് പ്രവേശിപ്പിക്കുന്നതുമാണ്. 2: 62, 152, 188; 9: 34; വിശദീകരണം നോക്കുക.