( അല്‍ ബഖറ ) 2 : 174

إِنَّ الَّذِينَ يَكْتُمُونَ مَا أَنْزَلَ اللَّهُ مِنَ الْكِتَابِ وَيَشْتَرُونَ بِهِ ثَمَنًا قَلِيلًا ۙ أُولَٰئِكَ مَا يَأْكُلُونَ فِي بُطُونِهِمْ إِلَّا النَّارَ وَلَا يُكَلِّمُهُمُ اللَّهُ يَوْمَ الْقِيَامَةِ وَلَا يُزَكِّيهِمْ وَلَهُمْ عَذَابٌ أَلِيمٌ

നിശ്ചയം ഗ്രന്ഥത്തില്‍ നിന്ന് അല്ലാഹു അവതരിപ്പിച്ചതിനെ മൂടിവെച്ചുകൊണ്ടിരിക്കുന്നവരും അതുകൊണ്ട് തുച്ഛവില വാങ്ങുന്നവരുമുണ്ടല്ലോ, അക്കൂട്ടര്‍ അവരുടെ വയറുകളില്‍ തീയല്ലാതെ നിറക്കുന്നില്ല, അന്ത്യനാളില്‍ അല്ലാഹു അവരോട് സംസാരിക്കുകയില്ല, അവരെ സംസ്കരിക്കുകയുമില്ല, അവര്‍ക്ക് വേദനാജനകമായ ശിക്ഷയുമാണുള്ളത്.

ശിക്ഷയുമാണുള്ളത്.

അദ്ദിക്റിനെ സത്യപ്പെടുത്താതെയും മറ്റുള്ളവരോട് അതിന്‍റെ 40 പേരുകളില്‍ ഒന്നു പോലും പറയാതെയും 9: 67-68 സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം കപടവിശ്വാസികളും കുഫ്ഫാറുകളും നാഥനെ വിസ്മരിച്ച് ജീവിക്കുക വഴി നാഥനാല്‍ വിസ്മരിക്കപ്പെട്ട തെമ്മാടികളാണ്. ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്റിനെ സത്യപ്പെടുത്തി മനുഷ്യരുടെ ഐക്യവും ശാന്തിയും സമാധാനവും നിലനിര്‍ത്താന്‍ പരിശ്രമിക്കേണ്ട അവര്‍ അവരുടെ സ്ഥാനമാനങ്ങളും രാഷ്ട്രീയനേട്ടങ്ങളും നിലനിര്‍ത്താന്‍ വേണ്ടി തീവ്രവാദം, വര്‍ഗീയത, നശീകരണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ പൈശാചികപ്രവര്‍ത്തനങ്ങള്‍ക്ക് ജിഹാദിന്‍റെ പരിവേഷം കൊടുത്തുകൊണ്ട് പിശാചിനെ സേവിക്കുന്നവരും സഹായിക്കുന്നവരുമാണ്. 1: 3 ല്‍ വിവരിച്ച പ്രകാരം എല്ലാ ഓരോ മനുഷ്യനും തന്‍റെ കര്‍മരേഖ പിരടിയില്‍ വഹിക്കുന്നുണ്ട് എന്ന വിവരം ജനങ്ങളെ അറിയിക്കാന്‍ കടമപ്പെട്ട അവര്‍ അദ്ദിക്റിനെ മൂടിവെക്കുക വഴി 4: 145 ല്‍ വിവരിച്ച പ്രകാരം വിചാരണയില്ലാതെ നരകത്തിന്‍റെ അടിത്തട്ടില്‍ പോകേണ്ട ഭ്രാന്തന്മാരാണ്. അവരുടെ ഭ്രാന്തന്മാരായ അനുയായികള്‍ വിധിദിവസം അവരുടെ കര്‍മരേഖ വായിക്കുമ്പോള്‍ ഐഹികലോകത്തെ 15 വയസ്സിന് ശേഷമുള്ള എല്ലാ ഓരോ കാര്യവും അതില്‍ കണ്ട് 'ഓ കഷ്ടം! ഇത് എന്തൊരു ഗ്രന്ഥമാണ്! ചെറുതോ വലുതോ ആയ ഒന്നും തന്നെ ഇതില്‍ രേഖപ്പെടുത്താതെ വിട്ടിട്ടില്ലല്ലോ' എന്ന് വിലപിക്കുന്ന രംഗം 18: 49 ല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

നാഥന്‍റെ സൂക്തങ്ങള്‍ക്ക് കുറഞ്ഞ വില വാങ്ങുന്നതിന് ചില ഉദാഹരണങ്ങള്‍ താഴെ കൊടുക്കുന്നു: 

1)    6: 36; 27: 80-81; 30: 52; 36: 70 തുടങ്ങിയ സൂക്തങ്ങളെ അവഗണിച്ചുകൊണ്ട് ഗ്രന്ഥത്തിന്‍റെ ശരീരമായ അറബി ഖുര്‍ആന്‍ മരിച്ചവരുടെമേല്‍ ഓതിക്കേള്‍പ്പിച്ച് പ്രതിഫലം വാങ്ങല്‍. 

2)     വിശ്വാസിയാകാനുള്ള നാഥന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ ജനങ്ങളെ പഠിപ്പിക്കാതെ നമസ്കാരത്തിന് ഇമാമത്ത് നിന്ന് ശമ്പളം സ്വീകരിക്കല്‍. 

3)      2: 78-79; 3: 10, 78 സൂക്തങ്ങളെ അവഗണിച്ച് അദ്ദിക്റില്‍ നിന്ന് ജനങ്ങളെ തടയുന്നതിന് വേണ്ടി ഇസ്ലാമിക പ്രസിദ്ധീകരണങ്ങളെന്ന പേരില്‍ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ച് പണം സമ്പാദിക്കല്‍. ഗ്രന്ഥത്തിന്‍റെ ആത്മാവായ അദ്ദിക്ര്‍ ഇല്ലാതെ ഹിഫ്ള്, തജ്വീദ് എന്നിവ പഠിപ്പിച്ച് ശമ്പളം വാങ്ങല്‍, ഗ്രന്ഥത്തിലെ സൂക്തങ്ങള്‍ പിഞ്ഞാണങ്ങളിലും തകിടുകളിലും മറ്റും എഴുതിക്കൊടുത്ത് അതിന് പണം വാങ്ങല്‍.

ചുരുക്കത്തില്‍ ഏതൊരു ഉദ്ദേശ്യം മുന്‍നിര്‍ത്തിയാണോ അല്ലാഹു ഗ്രന്ഥം അവതരിപ്പിച്ചത്, അതിന് വിരുദ്ധമായി ഐഹിക നേട്ടങ്ങള്‍ക്കുവേണ്ടി മാത്രം ഗ്രന്ഥത്തെ ദുരുപയോഗപ്പെടുത്തുന്ന കപടവിശ്വാസികളും അനുയായികളുമടങ്ങിയ ഫുജ്ജാറുകള്‍ ഗ്രന്ഥം വിറ്റ് ജീവിക്കുന്നവരും അവരുടെ വയറുകളില്‍ മാത്രമല്ല, അവരുടെ കുടുംബാംഗങ്ങളുടെ വയറുകളിലും തീ നിറക്കുന്നവരുമാണ്. 

4: 1 ല്‍ വിവരിച്ച പ്രകാരം പ്രപഞ്ചനാഥനെ കണ്ടെത്തുക എന്ന ജീവിതലക്ഷ്യം പൂര്‍ത്തിയാക്കാത്ത ഫുജ്ജാറുകള്‍ ദുഃഖത്തോടുകൂടി പിശാചിനെ കണ്ടുകൊണ്ട് ജീവന്‍ വെടിയുന്നതും അവര്‍ സമ്പാദിച്ചുകൊണ്ടിരിക്കുന്ന നരകത്തിലേക്ക് പോകുന്നതുമാണ്. 9: 28, 95, 125 സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം അദ്ദിക്റിനെ മാലിന്യമെന്നോണം സമീപിക്കുന്ന മാലിന്യമായ കപടവിശ്വാസികളും അനുയായികളുമടങ്ങിയ ഫുജ്ജാറുകള്‍ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി സ്വയം ശുദ്ധീകരിക്കാത്തതിനാല്‍ നിഷ്പക്ഷവാനായ നാഥന്‍ അവരെ സംസ്കരിക്കുകയില്ല എന്നാണ് സൂക്തം പറയുന്നത്. വിശ്വാസിയോട് ഇത്തരം ഫുജ്ജാറുകളെ അനുസരിക്കരുതെന്ന് 33: 1, 48 സൂക്തങ്ങളിലും, അവരോട് അദ്ദിക്ര്‍ കൊണ്ട് അധികരിച്ച ജിഹാദ് നടത്തണമെന്ന് 9: 73; 25: 52; 66: 9 സൂക്തങ്ങളിലും കല്‍പിച്ചിട്ടുണ്ട്. അക്രമികളും കാഫിറുകളും തെമ്മാടികളും ഭ്രാന്തന്മാരുമായ ഇത്തരം ഫുജ്ജാറുകള്‍ നരകക്കുണ്ഠത്തില്‍ വെച്ച് പരസ്പരം തര്‍ക്കിക്കുകയും കുറ്റപ്പെടുത്തുകയും പഴിക്കുകയും ചെയ്യുന്ന രംഗം 2: 165-167 സൂക്തങ്ങളില്‍ വിവരിച്ചിട്ടുണ്ട്. മസീഹുദ്ദജ്ജാല്‍ (അന്തിക്രിസ്തു) വരുന്നതോടുകൂടി അവനെ ആദ്യം നബിയായും പിന്നീട് റബ്ബ് തന്നെയായും സ്വീകരിക്കുന്ന ഫുജ്ജാറുകള്‍ ഈസാ രണ്ടാമത് വന്നശേഷം അന്ന് ഇസ്ലാം അംഗീകരിക്കുന്ന ഇതര ജനവിഭാഗങ്ങളാല്‍ വധിക്കപ്പെടുമ്പോള്‍ മാത്രമാണ് 38: 8 ല്‍ വിവരിച്ച പ്രകാരം അറബി ഖുര്‍ആന്‍ അല്ല, അദ്ദിക്ര്‍ -ദിക്രീ- ആയിരുന്നു നാഥനില്‍ നിന്നുള്ള ഗ്രന്ഥം എന്ന് അവര്‍ക്ക് ബോധ്യം വരിക. 2: 79, 116, 159 വിശദീകരണം നോക്കുക.