أُولَٰئِكَ الَّذِينَ اشْتَرَوُا الضَّلَالَةَ بِالْهُدَىٰ وَالْعَذَابَ بِالْمَغْفِرَةِ ۚ فَمَا أَصْبَرَهُمْ عَلَى النَّارِ
അക്കൂട്ടരാണ് സന്മാര്‍ഗത്തിനുപകരം ദുര്‍മാര്‍ഗവും പാപമോചനത്തിനുപകരം ശിക്ഷയും വാങ്ങിയവര്‍, അപ്പോള്‍ നരകത്തിന്‍റെ മേല്‍ അവര്‍ക്ക് എന്തൊരു ക്ഷമയാണുള്ളത്!
സന്മാര്‍ഗം മുഴുവന്‍ വിശദീകരിച്ചിട്ടുള്ള 41: 41-43 സൂക്തങ്ങളില്‍ പറഞ്ഞ മിഥ്യകലരാത്ത അജയ്യഗ്രന്ഥവും സത്യാസത്യ വിവേചന മാനദണ്ഡവും ത്രാസും അമാനത്തുമായ അദ്ദിക്ര്‍ അവതരിപ്പിച്ചിട്ടുള്ളത് കപടവിശ്വാസികളായ പുരുഷന്മാരെയും സ്ത്രീകളെയും അവരുടെ അനുയായികളായ, മുശ്രിക്കുകളായ പുരുഷന്മാരെയും സ്ത്രീകളെയും ശിക്ഷിക്കാന്‍ വേണ്ടിയാണെന്ന് 33: 72-73 സൂക്തങ്ങളില്‍ വായിക്കുന്ന ഫുജ്ജാറുകള്‍ അദ്ദിക്റിനെ തള്ളിപ്പറയുക വഴി ആത്മാവിനെയും പരലോകത്തെയും പരിഗണിക്കാതെ ഐഹികലോകത്തിനും ദേഹേച്ഛക്കും പ്രാധാന്യം കൊടുക്കുന്നവരും അതുവഴി നരകക്കുണ്ഠത്തെത്തൊട്ട് ക്ഷമയുള്ളവരുമാണ് എന്നാണ് സൂക്തം പറയുന്നത്. നിശ്ചയം കപടവിശ്വാസികള്‍ക്ക് വേദനാജനകമായ ശിക്ഷ കൊണ്ട് സന്തോഷവാര്‍ത്ത അറിയിക്കുക എന്ന് 4: 138 ല്‍ പ്രവാചകനോടും വിശ്വാസിയോടും കല്‍പിച്ചിട്ടുണ്ട്. വിശ്വാസികളെ ഒഴിവാക്കി കാഫിറുകളുടെ അടുത്ത് പ്രതാപമന്വേഷിക്കുന്നവരാണ് കപടവിശ്വാസികളെന്ന് 4: 139 ലും; വിശ്വാസിയാകാനുള്ള നാഥന്‍റെ സമ്മതപത്രമായ അദ്ദിക്റിനെ തള്ളിപ്പറയുന്നവരും ഖുര്‍ആന്‍ സൂക്തങ്ങള്‍ വായിക്കപ്പെടുമ്പോള്‍ സാഷ്ടാംഗത്തില്‍ വീഴാത്തവരുമായ ഫുജ്ജാറുകള്‍ക്ക് വേദനാജനകമായ ശിക്ഷ കൊണ്ട് സന്തോഷവാര്‍ത്ത അറിയിക്കുക എന്ന് 84: 21-24 സൂക്തങ്ങളിലും പറഞ്ഞിട്ടുണ്ട്. നാഥനെ നിഷ്പക്ഷവാനായി അംഗീകരിക്കാത്ത അവര്‍ പറയുന്നത് നരകവും സ്വര്‍ഗവുമെല്ലാം അല്ലാഹു നല്‍കുന്നതാണ്, മനുഷ്യന് അതില്‍ യാതൊന്നും ചെയ്യാനില്ല എന്നാണ്. 2: 6-7, 16, 38-39; 4: 44 വിശദീകരണം നോക്കുക.