( അല്‍ ബഖറ ) 2 : 18

صُمٌّ بُكْمٌ عُمْيٌ فَهُمْ لَا يَرْجِعُونَ

-ബധിരര്‍, ഊമര്‍, അന്ധര്‍, അപ്പോള്‍ അവര്‍ തിരിച്ചുവരുന്നവരല്ല.

അന്ധകാരത്തില്‍ കഴിയുന്ന ഒരു ജനതക്ക് ഒരു മെഴുകുതിരി കത്തിക്കുകയും അതിന്‍റെ വെളിച്ചം പടരുമ്പോള്‍ അത് അണയുകയും ചെയ്താല്‍ അവര്‍ക്ക് ആദ്യം ഇരുട്ടിലായപ്പോഴുണ്ടായിരുന്ന കാഴ്ച പോലും ഉണ്ടാവുകയില്ല. അതുപോലെ ഇത്തരം കപടവിശ്വാസികള്‍ ഉള്‍ക്കാഴ്ചാദായകവും പ്രകാശവുമായ അദ്ദിക്ര്‍ വന്നുകിട്ടിയപ്പോള്‍ ഉപയോഗപ്പെടുത്താതെയും മറ്റുള്ളവര്‍ക്ക് ഉപയോഗപ്പെടുത്താന്‍ നല്‍കാതെയും ഊതിക്കെടുത്താന്‍ ശ്രമിക്കുക വഴി അവര്‍ അവരെത്തന്നെയാണ് കൂടുതല്‍ ഇരുട്ടുകളിലേക്ക് നയിക്കുന്നത്. 58: 19 ല്‍ പറഞ്ഞ പിശാചിന്‍റെ സംഘക്കാരായ അവര്‍ ലോകത്തുള്ള എല്ലാ കാര്യങ്ങളും കേള്‍ക്കുമെങ്കിലും ജീവിതലക്ഷ്യം ഉണര്‍ത്തുന്ന അദ്ദിക്ര്‍ കേള്‍ക്കാത്ത ബധിരരും വാചാലമായി സംസാരിക്കാന്‍ കഴിയുമെങ്കിലും അദ്ദിക്റിനെക്കുറിച്ച് മറ്റുള്ളവരോട് പറയാത്ത ഊമകളും എല്ലാം കണ്ടുമനസ്സിലാക്കാന്‍ കഴിയുമെങ്കിലും അദ്ദിക്റില്‍ പറഞ്ഞ കാര്യങ്ങള്‍ ദിഗന്തങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത് കാണാന്‍ കഴിയാത്ത അന്ധരുമാണ്.

അല്ലാഹു നല്‍കിയ അനുഗ്രഹങ്ങളായ കേള്‍വി, കാഴ്ച, ബുദ്ധിശക്തി തുടങ്ങിയവ ഏറ്റവും വലിയ അനുഗ്രഹമായ അദ്ദിക്റിലൂടെ സ്രഷ്ടാവിനെ കണ്ടെത്താനും ജീവിതലക്ഷ്യം സാക്ഷാത്കരിച്ച് സ്വര്‍ഗത്തിലേക്കുതന്നെ തിരിച്ചുപോകാനും ഉപയോഗപ്പെടുത്താത്തതിനാല്‍ അവരുടെ മടക്കം നരകക്കുണ്ഠത്തിലേക്കാണ്. അക്രമികളായ അവര്‍ക്ക് അദ്ദിക്ര്‍ മാലിന്യമല്ലാതെ വര്‍ദ്ധിപ്പിക്കുകയില്ല എന്ന് 9: 125; 17: 82 എന്നീ സൂക്തങ്ങളില്‍ പറഞ്ഞിട്ടുള്ളതിനാല്‍ അവര്‍ ഇനി സ്വര്‍ഗത്തിലേക്കുള്ള നേരെച്ചൊവ്വെയുള്ള പാതയായ അദ്ദിക്റിലേക്ക് മടങ്ങിവരികയില്ല. പരലോകത്ത് വരാന്‍ പോകുന്ന രംഗങ്ങളെല്ലാം വിവരിക്കുന്ന അദ്ദിക്റിനെ മൂടിവെച്ചുകൊണ്ടും കളവാക്കിക്കൊണ്ടും ആത്മാവ് പങ്കെടുക്കാതെ ജാഡയായും പുറംപൂച്ചായും നമസ്കരിക്കുന്ന കപടവിശ്വാസികളും അനുയായികളും നരകക്കുണ്ഠത്തില്‍ അന്ധരും ഊമരും ബധിരരുമായി മുഖം കുത്തിയ നിലയില്‍ ഒരുമിച്ചു കൂട്ടപ്പെടുന്നതാണ്, അതിലെ തീ അടങ്ങുമ്പോഴെല്ലാം അത് ആളിക്കത്തിക്കപ്പെടുന്നതുമാണ് എന്ന് 17: 97-98 സൂക്തങ്ങളില്‍ പറഞ്ഞതും; അല്ലാഹുവിന്‍റെയും ഗ്രന്ഥത്തെ സത്യപ്പെടുത്തുന്ന ആയിരത്തില്‍ ഒന്നായ വിശ്വാസികളുടെയും ശത്രുക്കളായ ഇത്തരം ഫുജ്ജാറുകളായ കുഫ്ഫാറുകള്‍ക്ക് വിധിദിവസം അവരുടെ തന്നെ കേള്‍വിയും കാഴ്ചയും തൊലിയുമെല്ലാം എതിരായി സാക്ഷ്യം വഹിക്കുമെന്ന് 17: 36; 41: 19-24 സൂക്തങ്ങളില്‍ പറഞ്ഞതും; ലക്ഷ്യബോധമില്ലാത്ത കപടവിശ്വാസികളും പ്രജ്ഞാശൂന്യരായ അവരുടെ അനുയായികളും നരകക്കുണ്ഠത്തില്‍ കുത്തിനിറക്കപ്പെടാനുള്ളവരാണെന്ന് 7: 179 ലും 15: 44 ലും പറഞ്ഞതും ഇവര്‍ വായിച്ചിട്ടുണ്ട്. ഇവര്‍ തന്നെയാണ് 56: 82 ല്‍ പറഞ്ഞ പ്രകാരം ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്റിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയിട്ടുള്ളവര്‍. നിഷ്പക്ഷവാനായ നാഥന്‍ ഒരാളെയും സ്വര്‍ഗത്തിലേക്കോ നരകത്തിലേക്കോ ആക്കുന്നില്ല. എന്നാല്‍ അവര്‍ തൊട്ട, കേട്ട, വായിച്ച ഗ്രന്ഥം അവര്‍ക്കെതിരെ വാദിച്ചുകൊണ്ടും സാക്ഷ്യം വഹിച്ചുകൊണ്ടും അവരെ നരകക്കുണ്ഠത്തിലേക്ക് തള്ളിവിടുകയാണ് ചെയ്യുക. 2: 6-7, 62; 6: 25-26 വിശദീകരണം നോക്കുക.