( അല്‍ ബഖറ ) 2 : 184

أَيَّامًا مَعْدُودَاتٍ ۚ فَمَنْ كَانَ مِنْكُمْ مَرِيضًا أَوْ عَلَىٰ سَفَرٍ فَعِدَّةٌ مِنْ أَيَّامٍ أُخَرَ ۚ وَعَلَى الَّذِينَ يُطِيقُونَهُ فِدْيَةٌ طَعَامُ مِسْكِينٍ ۖ فَمَنْ تَطَوَّعَ خَيْرًا فَهُوَ خَيْرٌ لَهُ ۚ وَأَنْ تَصُومُوا خَيْرٌ لَكُمْ ۖ إِنْ كُنْتُمْ تَعْلَمُونَ

എണ്ണപ്പെട്ട നാളുകളാണ് അത്, എന്നാല്‍ നിങ്ങളില്‍ ആരാണോ ആ നാളുകളില്‍ രോഗിയായത്, അല്ലെങ്കില്‍ യാത്രയിലായത്, അപ്പോള്‍ മറ്റു ദിവസങ്ങളില്‍ നിന്ന് എണ്ണം തികക്കണം; അതിന് കഴിവുള്ളവര്‍ (നോമ്പെടുക്കാന്‍ കഴിവുണ്ടായിട്ടും നോമ്പ് എടുക്കാത്തവര്‍) ഒരു അഗതിക്കുള്ള ഭക്ഷണം പ്രായശ്ചിത്തമായി നല്‍കണം, ഇനി ആരെങ്കിലും സ്വമേധയാ കൂടുതല്‍ നന്മ ചെയ്താല്‍ അത് അവന് നല്ലതുതന്നെ -നിങ്ങള്‍ അറിവുള്ളവരാണെങ്കില്‍ നോമ്പ് അനുഷ്ഠിക്കല്‍ തന്നെയാണ് നിങ്ങള്‍ക്ക് ഏറ്റവും ഉത്തമം.

ഇന്ന് വിശ്വാസികളുടെ ഒരു സംഘം ലോകത്തൊരിടത്തും ഇല്ലാത്തതിനാല്‍ 2: 143 ലും 22: 78 ലും പറഞ്ഞ പ്രകാരം പ്രവാചകന്‍റെ ജീവിതം ലോകരില്‍ സാക്ഷ്യം വഹിച്ച് ജീവിക്കുക സാധ്യമല്ല. ഇന്ന് ഒറ്റപ്പെട്ട വിശ്വാസികളോട് 7: 205-206 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം പ്രഭാത പ്രദോഷങ്ങളില്‍ അദ്ദിക്ര്‍ ആത്മാവ് പങ്കെടുത്ത് വായിച്ച് മനസ്സിലാക്കാനും നാഥനെ വാഴ്ത്തിക്കൊണ്ടും പരിശുദ്ധപ്പെടുത്തിക്കൊണ്ടും ഗ്രന്ഥത്തില്‍ 15 സ്ഥലങ്ങളില്‍ വന്നിട്ടുള്ള തിലാവത്തിന്‍റെ സാഷ്ടാംഗപ്രണാമം നടത്താനും മനുഷ്യരുടെ ഐക്യം രൂപപ്പെടുത്തുക എന്ന ലക്ഷ്യം വെച്ച് അദ്ദിക്ര്‍ ലോകരില്‍ എത്തിച്ചുകൊടുത്തുകൊണ്ട് 47: 7 ല്‍ പറഞ്ഞ പ്രകാരം പ്രപഞ്ചനാഥനെ സഹായിക്കാനും, 1000 സമുദായങ്ങളില്‍ പെട്ട ജീവികള്‍ക്കെല്ലാം ഗുണപ്രദമാകുന്ന വിധത്തില്‍ ജൈവകൃഷി ചെയ്യാനും ഫലവൃക്ഷങ്ങള്‍ വെച്ചുപിടിപ്പിക്കാനും അതിന് മറ്റുള്ളവരെ സഹായിക്കാനും പ്രേരിപ്പിക്കാനുമാണ് കല്‍പിച്ചിട്ടുള്ളത്. കൂടാതെ ത്രികാലജ്ഞാനിയായ നാഥന്‍റെ ത്രികാലജ്ഞാന ഗ്രന്ഥമായ അദ്ദിക്ര്‍ ലോകരില്‍ എത്തിച്ചുകൊടുക്കുന്നതിന് തടസ്സം സൃഷ്ടിക്കുകയും അതിനെ മൂടിവെക്കുകയും വളച്ചൊടിക്കുകയും ചെയ്യുന്ന, നാഥന്‍റെ ശാപത്തിനും കോപത്തിനും വിധേയരായ കപടവിശ്വാസികളോടും കുഫ്ഫാറുകളോടും 9: 73; 25: 52; 66: 9 സൂക്തങ്ങളുടെ കല്‍പന അനുസരിച്ച് അദ്ദിക്ര്‍ കൊണ്ട് അധികരിച്ച ജിഹാദ് നടത്തുകയും വേണം. 1: 5-6; 2: 25, 43; 3: 136 വിശദീകരണം നോക്കുക.