( അല്‍ ബഖറ ) 2 : 185

شَهْرُ رَمَضَانَ الَّذِي أُنْزِلَ فِيهِ الْقُرْآنُ هُدًى لِلنَّاسِ وَبَيِّنَاتٍ مِنَ الْهُدَىٰ وَالْفُرْقَانِ ۚ فَمَنْ شَهِدَ مِنْكُمُ الشَّهْرَ فَلْيَصُمْهُ ۖ وَمَنْ كَانَ مَرِيضًا أَوْ عَلَىٰ سَفَرٍ فَعِدَّةٌ مِنْ أَيَّامٍ أُخَرَ ۗ يُرِيدُ اللَّهُ بِكُمُ الْيُسْرَ وَلَا يُرِيدُ بِكُمُ الْعُسْرَ وَلِتُكْمِلُوا الْعِدَّةَ وَلِتُكَبِّرُوا اللَّهَ عَلَىٰ مَا هَدَاكُمْ وَلَعَلَّكُمْ تَشْكُرُونَ

റമളാന്‍ മാസം, ആ മാസത്തിലാണ്-മൊത്തം മനുഷ്യര്‍ക്ക് സന്മാര്‍ഗവും സന്മാര്‍ഗത്തില്‍ നിന്ന് മുഴുവന്‍ വിശദീകരിച്ച് വ്യക്തമാക്കിയിട്ടുള്ളതും സത്യാസത്യ വിവേചനമാനദണ്ഡവുമായ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്, അപ്പോള്‍ നിങ്ങളില്‍ നിന്ന് ആര് ആ മാസത്തിന് സാക്ഷ്യം വഹിച്ചുവോ അവന്‍ നോമ്പ് അനുഷ്ഠിക്കട്ടെ, ഇനി ആരെങ്കിലും രോഗിയോ അല്ലെങ്കില്‍ യാത്രയിലോ ആയാല്‍, അപ്പോള്‍ മറ്റു ദിവസങ്ങളില്‍ നിന്ന് എണ്ണം തികക്കണം, അല്ലാഹു നിങ്ങള്‍ക്ക് എളുപ്പമാണ് ഉദ്ദേശിക്കുന്നത്, അവന്‍ നിങ്ങള്‍ക്ക് പ്രയാസം ഉദ്ദേശിക്കുന്നില്ല, നിങ്ങള്‍ എണ്ണം പൂര്‍ത്തീകരിക്കുന്നതിനും നിങ്ങളെ അവന്‍ സന്മാര്‍ഗത്തിലാക്കിയതിന്‍റെ പേരില്‍ നിങ്ങള്‍ അല്ലാഹുവിനെ മഹത്വപ്പെടുത്തുന്നതിനും നിങ്ങള്‍ നന്ദിയുള്ളവര്‍ തന്നെയാകണം എന്നതിനും വേണ്ടിയാണത്.

ഖുര്‍ആന്‍ എന്നാല്‍ ആവര്‍ത്തിച്ച് വായിക്കപ്പെടാനുള്ളത് എന്നാണ്. ആവര്‍ത്തിച്ച് വായിക്കപ്പെടാനുള്ള ഗ്രന്ഥം ഗ്രന്ഥത്തിന്‍റെ ആത്മാവായ അദ്ദിക്റാണ്. അറബി ഖുര്‍ആന്‍ വ്യക്തവും സ്പഷ്ടവുമായ വായനയല്ല. എന്നാല്‍ അദ്ദിക്റാണ് സ്പഷ്ടവും വ്യക്തവുമായ വായന എന്ന് 36: 69 ല്‍ പറഞ്ഞിട്ടുണ്ട്. അത് ഹൃദയം കൊണ്ട് മനസ്സിലാക്കാന്‍ വ ളരെ എളുപ്പ മാക്കിയിട്ടുണ്ടെന്ന് 54: 17 ലും; അത് മാന്യമായ ഒരു വായന തന്നെയാണെന്ന് 56: 77 ലും; അത് ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമാണെന്ന് 25: 33 ലും പറഞ്ഞിട്ടുണ്ട്. എന്നാല്‍ 9: 28, 95 സൂക്തങ്ങളില്‍ മാലിന്യമെന്ന് വിശേഷിപ്പിക്കപ്പെട്ട കപടവിശ്വാസികളും അനുയായികളുമടങ്ങിയ ഫുജ്ജാറുകള്‍ക്ക് അത് ഉള്‍ക്കൊള്ളാന്‍ സാധിക്കുകയില്ല. അതുകൊണ്ടാണ് 56: 82 ല്‍ അദ്ദിക്റിനെ തള്ളിപ്പറയുക എന്നത് അവര്‍ അവരുടെ ഭക്ഷണമാക്കിയിരിക്കുന്നു എന്ന് പറഞ്ഞിട്ടുള്ളത്. 2: 2, 38; 18: 57; 16: 89; 22: 8; 41: 44; 45: 11 തുടങ്ങി 80 സൂക്തങ്ങളില്‍ അദ്ദിക്റിന് സന്മാര്‍ഗം എന്ന പേര് പറഞ്ഞിട്ടുണ്ട്. അത് മൊത്തം മനുഷ്യര്‍ക്കുള്ളതാണ് എന്നാണ് സൂക്തം പറയുന്നത്. ആരെങ്കിലും സന്മാര്‍ഗം നാ ഥന്‍റെ ഗ്രന്ഥമായ അദ്ദിക്റിലല്ലാതെ വേറെ എവിടെ അന്വേഷിച്ചാലും അവരെ സന്മാര്‍ഗത്തില്‍ നിന്ന് തിരിച്ചുവിടുന്നതാണ് എന്ന് പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. എല്ലാ ഓരോ കാര്യവും വിശദീകരിച്ചിട്ടുള്ള അദ്ദിക്റിനെ സന്മാര്‍ഗവും കാരുണ്യവും ശുഭവാര്‍ത്താദായകവുമായി ഉപയോഗപ്പെടുത്തുന്നവര്‍ മാത്രമേ സര്‍വ്വവും നാഥന് സമര്‍പ്പിച്ചവര്‍-മുസ്ലിംകള്‍-ആവുകയുള്ളൂ. ഇന്ന് മുസ്ലിംകളാണെന്ന് അവകാശപ്പെടുന്ന പ്രവാചകന്‍റെ ജനത അദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുന്നതുകാരണം അവര്‍ 4: 150-151 ല്‍ പറഞ്ഞ യഥാര്‍ത്ഥ കാഫിറുകളാണ്. 7: 40 ല്‍ വിവരിച്ച പ്രകാരം പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്ന ഭ്രാന്തന്മാരായ അവര്‍ക്ക് സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതിന് വേണ്ടി ആകാശത്തിന്‍റെ വാതിലുകള്‍ തുറന്ന് നല്‍കപ്പെടുകയില്ല.

മൊത്തം മനുഷ്യര്‍ക്കുള്ള സന്മാര്‍ഗമായ അദ്ദിക്ര്‍ അവതരിപ്പിച്ചത് റമളാനില്‍ ആയതുകൊണ്ടാണ് ആ മാസത്തില്‍ നോമ്പ് നിര്‍ബന്ധമാക്കിയത്. അത് മറ്റൊരു മാസത്തിലാണ് അവതരിപ്പിക്കപ്പെട്ടിരുന്നതെങ്കില്‍ ആ മാസത്തിലായിരുന്നു നോമ്പ് കല്‍പ്പിക്കുക. വിശ്വാസിയാകാനുള്ള അല്ലാഹുവിന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ പഠിക്കലും പഠിപ്പിക്കലും ലോകരിലേക്ക് എത്തിക്കലും തന്നെയാണ് പരമപ്രധാനം. 2: 2 ല്‍, സന്‍മാര്‍ഗമായ ഗ്രന്ഥം പിന്‍പറ്റുന്നവര്‍ തന്നെയാണ് സൂക്ഷ്മാലുക്കള്‍ എന്നുപറഞ്ഞിട്ടുണ്ട്. സന്മാര്‍ഗം എന്തെല്ലാമുണ്ടോ, അതെല്ലാം ത്രികാലജ്ഞാനിയും എല്ലാം വലയം ചെയ്തവനുമായ അല്ലാഹുവിന്‍റെ സംസാരമായ അദ്ദിക്റില്‍ ഉണ്ട്.

ഫുര്‍ഖാന്‍-ഉരക്കല്ല്:- സത്യവും അസത്യവും, ധര്‍മ്മവും അധര്‍മ്മവും, പ്രകാശവും അന്ധകാരവും, നീതിയും അനീതിയും, ന്യായവും അന്യായവും, സ്വര്‍ഗത്തിലേക്കുള്ള ഏക വഴിയും നരകത്തിലേക്കുള്ള വിവിധ വഴികളും ജീവിതത്തിന്‍റെ എല്ലാ സമയങ്ങളിലും സ്ഥലങ്ങളിലും തിരിച്ചറിയാനുള്ള ഉരക്കല്ലാണ് അദ്ദിക്ര്‍. അല്ലാഹുവിനെയും അവന്‍റെ ഏക സംഘത്തെയും പിശാചിനെയും അവന്‍റെ വിവിധ സംഘങ്ങളെയും തിരിച്ചറിയുന്നതും ഉരക്കല്ലായ ഈ ഗ്രന്ഥം കൊണ്ടായിരിക്കണം. അതുകൊണ്ട് അദ്ദിക്ര്‍ ലഭിച്ചിട്ട് അതിനെ ഉരക്കല്ലായി അംഗീകരിക്കാത്തവര്‍ മുശ്രിക്കുകളും പിശാചിന്‍റെ സംഘക്കാരും പരലോകത്ത് എല്ലാം നഷ്ടപ്പെട്ടവരുമാണ്. ഓ പ്രവാചകാ! പ്രാര്‍ത്ഥന കൊണ്ട് നിന്‍റെ കുടുംബത്തോട് കല്‍പിക്കുകയും അതിന്‍റെ കാര്യത്തില്‍ സ്ഥിരനിഷ്ഠയോടെ ശ്രദ്ധാപൂര്‍വ്വം നിലകൊള്ളുകയും ചെയ്യുക, ഞാന്‍ നിന്നോട് ഭക്ഷണം ആവശ്യപ്പെടുന്നില്ല, നാമാണ് നിന്നെ ഭക്ഷിപ്പിക്കുന്നത്, നല്ല പര്യവസാനം സൂക്ഷ്മതയുള്ളവര്‍ക്കാണ് എന്ന് 20: 132 ലും; നാഥനെ സേവിക്കാന്‍ വേണ്ടിയല്ലാതെ ജിന്നുകളെയും മനുഷ്യരെയും സൃഷ്ടിച്ചിട്ടില്ല, ഞാന്‍ അവരില്‍ നിന്ന് ഭക്ഷണം ഉദ്ദേശിക്കുന്നില്ല, അവര്‍ എന്നെ ഭക്ഷിപ്പിക്കണമെന്നും ഞാന്‍ ഉദ്ദേശിക്കുന്നില്ല എന്ന് 51: 56-57 ലും പറഞ്ഞിട്ടുണ്ട്. അല്ലാഹു ഭക്ഷണം ആവശ്യപ്പെടുന്നില്ല എന്നതിന്‍റെ വിവക്ഷ മനുഷ്യന്‍ ബുദ്ധിമുട്ടി വ്രതം അനുഷ്ഠിച്ച് ഭക്ഷണം വര്‍ജ്ജിക്കണമെന്നില്ല; മറിച്ച് വ്രതം കൊണ്ട് ആത്മനിയന്ത്രണം പാലിക്കുന്ന സ്വഭാവം കരസ്ഥമാക്കണമെന്നാണ്. പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചു: എത്രയെത്ര നോമ്പുകാരാണ് അവരുടെ ഭക്ഷണവും വെള്ളവും വര്‍ജ്ജിച്ചുകൊണ്ട് പട്ടിണിക്കിരയാവുന്നത്. അതായത് അദ്ദിക്റിനെ സത്യപ്പെടുത്താത്തതുകാരണം അവരുടെ വ്രതം അല്ലാഹുവിന് വേണ്ടിയാകുന്നില്ല. കാരണം അവര്‍ ആത്മാവിനെ തിരിച്ചറിഞ്ഞിട്ടില്ല. അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ പഠിക്കുന്നതും പഠിപ്പിക്കുന്നതും പ്രച രിപ്പിക്കുന്നതുമായ ഗ്രന്ഥങ്ങളെല്ലാം സൃഷ്ടികള്‍ എഴുതിയുണ്ടാക്കിയതും 83: 7 ല്‍ പറഞ്ഞ നരകക്കുണ്ഠത്തിലെ സിജ്ജീന്‍ പട്ടികയിലേക്കുള്ള ടിക്കറ്റുകളുമാണ്. 41: 41-42 ല്‍ പറഞ്ഞ മിഥ്യയൊന്നും കടന്നുകൂടാത്ത അജയ്യ ഗ്രന്ഥമായ അദ്ദിക്ര്‍ മാത്രമാണ് 83: 18 ല്‍ പറഞ്ഞ സ്വര്‍ഗത്തിലെ ഇല്ലിയീന്‍ പട്ടികയിലേക്ക് എത്തിപ്പെടാനുള്ള ടിക്കറ്റ്. എല്ലാ പ്രവാചകന്‍ മാരുടെയും ജനതയില്‍ നിന്നും 4: 118 ല്‍ വിവരിച്ച പ്രകാരം 1000 ത്തില്‍ 999 ഉം പ്രവാചകന്മാരെയും അവര്‍ കൊണ്ടുവന്ന സന്ദേശത്തെയും തള്ളിപ്പറയുക വഴി നരകത്തിലേക്ക് പോകാനുള്ളവരാണ്. ഈ സൂക്തത്തിലും 3: 4; 8: 29; 25: 1 തുടങ്ങി ആറ് സൂക്തങ്ങളിലും പറഞ്ഞ ഉരക്കല്ല് അദ്ദിക്ര്‍ തന്നെയാണ്. 2: 80, 121; 6: 25-26 വിശദീകരണം നോക്കുക.