يَكَادُ الْبَرْقُ يَخْطَفُ أَبْصَارَهُمْ ۖ كُلَّمَا أَضَاءَ لَهُمْ مَشَوْا فِيهِ وَإِذَا أَظْلَمَ عَلَيْهِمْ قَامُوا ۚ وَلَوْ شَاءَ اللَّهُ لَذَهَبَ بِسَمْعِهِمْ وَأَبْصَارِهِمْ ۚ إِنَّ اللَّهَ عَلَىٰ كُلِّ شَيْءٍ قَدِيرٌ
മിന്നല്‍പ്പിണര്‍ അവരുടെ ദൃഷ്ടികളെ റാഞ്ചിയെടുക്കത്തക്കവിധത്തിലുള്ളതാവുന്നു, പ്രകാശം പരക്കുമ്പോഴെല്ലാം അവര്‍ അതിലൂടെ നടക്കുകയും അവരുടെ മേല്‍ ഇരുട്ട് വ്യാപിക്കുമ്പോള്‍ നില്‍ക്കുകയും ചെയ്യുന്നു, അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവരുടെ കേള്‍വിയും കാഴ്ചകളും അവന് എടുത്തുകളയുമായിരുന്നു, നിശ്ചയം അല്ലാഹു എല്ലാ കാര്യത്തിന്റെ മേലും കഴിവുള്ള സര്വ്വശക്തന് തന്നെയുമാകുന്നു.
കപടവിശ്വാസികള്‍ അദ്ദിക്ര്‍ കൊണ്ട് ഉണര്‍ത്തപ്പെട്ടാല്‍ അദ്ദിക്റിനെ സത്യപ്പെടുത്തി പിന്‍പറ്റേണ്ടതാണെന്ന് അവര്‍ക്ക് ബോധ്യം വരുന്നതാണ്. എന്നാല്‍ അവരുടെ ആഗ്രഹങ്ങള്‍ക്കും ദേഹേച്ഛക്കും വിരുദ്ധമായ കാര്യങ്ങള്‍ സൂക്തങ്ങളിലൂടെ ഉണര്‍ത്തുമ്പോള്‍ അവര്‍ ക്രമേണ സദസ്സില്‍ നിന്ന് അകലുന്നതും അദ്ദിക്റിന്റെ പ്രചരണത്തിനെതിരെ തിരിയുന്നതുമാണ്. സിംഹഗര്‍ജ്ജനം പോലെ അദ്ദിക്ര്‍ വിശദീകരിക്കുമ്പോള്‍ 74: 49-51 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം അവര്‍ അത് കേള്‍ക്കാന്‍ തയ്യാറാകാതെ സിംഹഗര്‍ജ്ജനം കേട്ട് വിരണ്ടോടപ്പെടുന്ന കാട്ടുകഴുതകളെപ്പോലെ അദ്ദിക്ര്‍ വിശദീകരിക്കുന്ന സദസ്സില്‍ നിന്ന് വിരണ്ടോടുന്നതാണ്. 15: 12; 26: 200 എന്നീ സൂക്തങ്ങളില്‍ അദ്ദിക്റിനെ ചുട്ടുപഴുത്ത കമ്പിയെന്നോണം ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ഭ്രാന്തന്മാരുടെ ഹൃദയങ്ങളിലേക്ക് നാഥന് കടത്തിവിടുകയാണ് എന്ന് പറഞ്ഞിട്ടുണ്ട്. പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്ന കാഫിറുകളുടെ അവസ്ഥ ത്രികാലജ്ഞാനിയായ നാഥന് ശരിക്കും അറിയാം എന്നാണ് അല്ലാഹു കാഫിറുകളെ വലയം ചെയ്തവന് തന്നെയുമാകുന്നു എന്ന് സൂക്തത്തില്‍ പറഞ്ഞതിന്റെ വിവക്ഷ. 17: 17 അവസാനിക്കുന്നത് നാഥന്റെ അടിമകളുടെ തെറ്റുകുറ്റങ്ങള്‍ വലയം ചെയ്യാനും വീക്ഷിച്ചുകൊണ്ടിരിക്കാനും അവന് തന്നെ മതി എന്ന് പറഞ്ഞുകൊണ്ടാണ്. 2: 255; 7: 37; 9: 53-55; 85: 19-20 വിശദീകരണം നോക്കുക.