( അല്‍ ബഖറ ) 2 : 230

فَإِنْ طَلَّقَهَا فَلَا تَحِلُّ لَهُ مِنْ بَعْدُ حَتَّىٰ تَنْكِحَ زَوْجًا غَيْرَهُ ۗ فَإِنْ طَلَّقَهَا فَلَا جُنَاحَ عَلَيْهِمَا أَنْ يَتَرَاجَعَا إِنْ ظَنَّا أَنْ يُقِيمَا حُدُودَ اللَّهِ ۗ وَتِلْكَ حُدُودُ اللَّهِ يُبَيِّنُهَا لِقَوْمٍ يَعْلَمُونَ

ഇനി അവന്‍ അവളെ വിവാഹമോചനം ചെയ്താല്‍, അപ്പോള്‍ അവളെ മറ്റൊരു ഭര്‍ത്താവ് വിവാഹം കഴിച്ചശേഷമല്ലാതെ അവന് അവളെ അനുവദനീയമാവുക യില്ല, ഇനി അവനും അവളെ വേര്‍പ്പെടുത്തിയാല്‍ അവര്‍ രണ്ടുപേരും അല്ലാഹുവിന്‍റെ നിയമപരിധികള്‍ നിലനിര്‍ത്തുമെന്ന് ഉറപ്പുണ്ടെങ്കില്‍ പരസ്പരം വിവാഹ ബന്ധത്തിലേക്ക് മടങ്ങല്‍ അപ്പോള്‍ അവര്‍ രണ്ടുപേരുടെയുംമേല്‍ വിരോധമില്ല, ഇതെല്ലാം അല്ലാഹുവിന്‍റെ നിയമപരിധികളാണ്, അറിവുള്ള ഒരു ജനതക്ക് വേണ്ടിയാണ് ഇതെല്ലാം വ്യക്തമാക്കുന്നത്.

ഒരേ ഇരിപ്പില്‍ മൂന്ന് വിവാഹമോചനവും ചെയ്യുന്നവരെ പ്രവാചകന്‍ ശപിച്ചിട്ടുണ്ട്. 4: 228 ല്‍ വിശദീകരിച്ച ഘട്ടങ്ങളെല്ലാം കഴിഞ്ഞിട്ടും ദമ്പതികള്‍ക്കിടയില്‍ യോജിച്ചുപോകാന്‍ സാധിക്കുന്നില്ലെങ്കിലാണ് ഒന്നാമത്ത വിവാഹമോചനം. ഇദ്ദാകാലം തീര്‍ന്നതിന് ശേഷമാണെങ്കില്‍ പുനര്‍വിവാഹം ചെയ്ത ശേഷവും ഇദ്ദാകാലം തീരുന്നതിന് മുമ്പാണെങ്കില്‍ പുനര്‍വിവാഹം ചെയ്യാതെയും വീണ്ടും അവര്‍ക്ക് ദമ്പതികളായി തുടരാവുന്നതാണ്. വീണ്ടും ദമ്പതികള്‍ക്കിടയില്‍ യോജിച്ചുപോകാന്‍ സാധിക്കാത്ത അവസ്ഥ വരികയാണെങ്കില്‍ മേല്‍ഘട്ടങ്ങളെല്ലാം കഴിഞ്ഞ ശേഷം സൂക്തം 229 പ്രകാരം രണ്ടാമത്തെ വിവാഹമോചനവും അപ്രകാരം തന്നെ മൂന്നാം തവണയും വിവാഹവും വിവാഹമോചനവും ചെയ്യുകയാണെങ്കിലാണ് ഈ സൂക്തത്തില്‍ പറഞ്ഞ പ്രകാരം മറ്റൊരാള്‍ അവളെ വിവാഹം കഴിച്ച ശേഷമല്ലാതെ അവന് അവളെ അനുവദനീയമാവുകയില്ല എന്ന് പറഞ്ഞിട്ടുള്ളത്. പുതിയ ഭര്‍ത്താവ് വിവാഹം ചെയ്ത് ഗ്രന്ഥത്തില്‍ പറഞ്ഞ വിവാഹമോചനത്തിനുള്ള എല്ലാ ഘട്ടങ്ങളും കഴിഞ്ഞ് വിവാഹമോചനം ചെയ്യുകയാണെങ്കില്‍ മാത്രമേ അതിനുള്ള സാധ്യതയുള്ളൂ. ഗ്രന്ഥത്തിന്‍റെ വിധിവിലക്കുകള്‍ അനുസരിക്കാതെ ഒരേ ഇരിപ്പില്‍ മൂന്ന് വിവാഹമോചനം നടത്തുകയും അങ്ങനെ അത് മൂന്നായിത്തന്നെ പരിഗണിച്ച് മറ്റൊരാളെ ചടങ്ങ് നിര്‍ത്തി വിവാഹം ചെയ്യിപ്പിക്കുകയും, ശേഷം വിവാഹമോചനം ചെയ്യിപ്പിച്ച് ആദ്യഭര്‍ത്താവ് തന്നെ വിവാഹം ചെയ്യുകയും ചെയ്യുന്ന ഏര്‍പ്പാട് ഇസ്ലാമികമല്ല. ഇസ്റാഈല്‍ സന്തതികളോട് ശനിയാഴ്ച നാളില്‍ മീന്‍ പിടിക്കരുതെന്ന് പറഞ്ഞിട്ടും അവര്‍ ധാര്‍ഷ്ട്യത്തോടെ മീന്‍ പിടിക്കുകയും അപ്പോള്‍ അല്ലാഹു അവരെ കുരങ്ങന്മാരാക്കി മാറ്റുകയുമുണ്ടായി. അതുപോലെയാണ് ഇന്ന് അദ്ദിക്റിനെ തള്ളിപ്പറഞ്ഞ് ജീവിക്കുന്ന കെട്ടജനതയായ ഫുജ്ജാറുകള്‍ അവരുടെ വിവാഹത്തിലും വിവാഹമോചനത്തിലും കടത്തിക്കൂട്ടിയ മുത്ത്വലാഖ് സമ്പ്രദായം, ചടങ്ങുനില്‍ക്കല്‍ തുടങ്ങിയ ദുരാചാരങ്ങള്‍. ഇത്തരം സ്വഭാവങ്ങള്‍ കാരണം 98: 6 ല്‍ പറഞ്ഞ കരയിലെ ദുഷ്ടജീവികളായ ഇവര്‍ നാളെ നരകക്കുണ്ഠത്തില്‍ കുരങ്ങ്, പട്ടി, പന്നി, പെരുച്ചാഴി തുടങ്ങിയവയുടെ രൂപത്തിലായിട്ടാണ് പ്രവേശിപ്പിക്കപ്പെടുക. 2: 66; 5: 60; 6: 104 വിശദീകരണം നോക്കുക.