( അല്‍ ബഖറ ) 2 : 239

فَإِنْ خِفْتُمْ فَرِجَالًا أَوْ رُكْبَانًا ۖ فَإِذَا أَمِنْتُمْ فَاذْكُرُوا اللَّهَ كَمَا عَلَّمَكُمْ مَا لَمْ تَكُونُوا تَعْلَمُونَ

ഇനി നിങ്ങള്‍ ഭയത്തിന്‍റെ അവസ്ഥയിലാണെങ്കില്‍, നടന്നുകൊണ്ട് അല്ലെങ്കില്‍ വാഹനത്തിലായിക്കൊണ്ട്, അങ്ങനെ നിങ്ങള്‍ നിര്‍ഭയരായാല്‍ അപ്പോള്‍ നിങ്ങള്‍ അല്ലാഹുവിനെ സ്മരിക്കുവിന്‍ -നിങ്ങള്‍ക്ക് അറിവില്ലാതിരുന്നത് നിങ്ങളെ പഠിപ്പിച്ചതുപോലെ.

എല്ലായ്പ്പോഴും അല്ലാഹുവിനെ കണ്ടുകൊണ്ട് ചരിക്കുന്നവരാണ് മുഹ്സിനീങ്ങള്‍, അഥവാ അവരാണ് ഏറ്റവും നല്ലതായ അദ്ദിക്റിന്‍റെ വെളിച്ചത്തില്‍ ചരിക്കുന്നവര്‍. വിശ്വാസികള്‍ ജീവിതമേഖലകളില്‍ മുഴുകുമ്പോള്‍ ഉണ്ടാകുന്ന പൈശാചികമായ ചിന്തകളും സംസാരങ്ങളും പ്രവര്‍ത്തനങ്ങള്‍ തന്നെയും അല്ലാഹുവിനോട് ഏറ്റുപറയുന്നതിനുവേണ്ടി അവനുമായുള്ള കൂടിക്കാഴ്ചയാണ് നമസ്കാരം. ആത്മാവ് പങ്കെടുക്കാതെ ശരീരം കൊണ്ട് മാത്രമുള്ള നമസ്കാരം സ്വീകരിക്കപ്പെടുകയില്ലെന്ന് മാത്രമല്ല, അതുവഴി ശിക്ഷിക്കപ്പെടുകയും ചെയ്യും. പിശാചിനെ കണ്ടുകൊണ്ട് മരണപ്പെടുന്ന കാഫിറിനെക്കുറിച്ച്, 'അപ്പോള്‍ അവന്‍ അദ്ദിക്റിനെ സത്യപ്പെടുത്തിയില്ല, അതുകൊണ്ട് തന്നെ നമസ്കരിച്ചിട്ടുമില്ല' എന്ന് 75: 31 ല്‍ പറഞ്ഞിട്ടുണ്ട്. നമസ്കാരം സ്വീകരിക്കപ്പെടാന്‍ രേഖപ്പെടുത്തപ്പെട്ട പതിനാല് നിര്‍ബന്ധകാര്യങ്ങളില്‍ ഒന്നാണ് തുമഅ്നീനത്ത്. തുമഅ്നീനത്തോടുകൂടിയുള്ള നമസ്കാരമാണ് മധ്യമനമസ്കാരം. അതായത്, ഹൃദയം കൊണ്ട് ഹൃദയത്തിന്‍റെ അവസ്ഥയറിയുന്ന ഉടമയായ നാഥന്‍റെ മുമ്പില്‍ എല്ലാം തുറന്നുവെക്കുകയും പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം ലഭിച്ചുവെന്ന് ഉറപ്പുവരുത്തിയ ശേഷം പിന്‍വാങ്ങുകയും ചെയ്യലാണത്. ആ ഉറപ്പ് ലഭിക്കുന്നതുവരെ അടങ്ങിയൊതുങ്ങി താമസിക്കലാണ് തുമഅ്നീനത്ത്. ശാന്തിനിര്‍ഭരമായ ഉറപ്പായ അവസ്ഥയാണത്. അദ്ദിക്ര്‍ കൊണ്ട് മാത്രമേ തുമഅ്നീനത്ത് ലഭിക്കുകയുള്ളൂ. അറിഞ്ഞിരിക്കുക, അദ്ദിക്ര്‍ കൊണ്ട് ഹൃദയങ്ങള്‍ക്ക് തുമഅ്നീനത്ത് ലഭിക്കുന്നതാണ് എന്ന് 13: 28 ലും; 'നഫ്സ് മുത്മഇന്ന' (തുമഅ്നീനത്ത് ലഭിച്ച ആത്മാവ്) മാത്രമേ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയുള്ളൂ എന്ന് 89: 27-30 സൂക്തങ്ങളിലും പറഞ്ഞിട്ടുണ്ട്. ഇങ്ങനെയുള്ള മധ്യമനമസ്കാരം നിര്‍വ്വഹിക്കാന്‍ പറ്റാത്ത അവസ്ഥയില്‍ നടന്നും വാഹനത്തിലായിക്കൊണ്ടുമെല്ലാം അല്ലാഹുവിനെ ആത്മാവ് കൊണ്ട് സ്മരിക്കുകയാണ് വേണ്ടത്. ദിക്രീ നിലനിര്‍ത്താനാണ് നമസ്കാരമെന്ന് 20: 14 ല്‍ പറഞ്ഞിട്ടുണ്ട്. അദ്ദിക്ര്‍ ഇല്ലാതെ അല്ലാഹുവിന്‍റെ സ്മരണ നിലനിര്‍ത്താന്‍ സാധ്യമല്ല തന്നെ. അദ്ദിക്റിനെ തള്ളിപ്പറഞ്ഞ് ജീവിക്കുന്നതുകൊണ്ടാണ് ഫുജ്ജാറുകള്‍ പിശാചിന്‍റെ കാല്‍പാടുകള്‍ പിന്‍പറ്റുന്നവരായത്. 

ഗ്രന്ഥത്തില്‍ എവിടെയും ഗ്രന്ഥത്തിന്‍റെ ആത്മാവായ അദ്ദിക്ര്‍ മനസ്സിലാക്കാനും അത് ലോകര്‍ക്ക് എത്തിച്ചുകൊടുക്കാനുമാണ് പ്രാധാന്യം നല്‍കിയിട്ടുള്ളത്. 7: 170; 29: 45; 35: 29; 87: 14-15 വിശദീകരണം നോക്കുക. വിശ്വാസികള്‍ എല്ലായ്പ്പോഴും എവിടെയും ആത്മാവുകൊണ്ട് അല്ലാഹുവിനെ സ്മരിച്ച് നിലകൊള്ളുന്നവരാണ്. അദ്ദിക്ര്‍ ഉപയോഗപ്പെടുത്താത്തതുകാരണം വിശ്വാസിയാകാതെയും ആത്മാവ് പങ്കെടുക്കാതെയും ശരീരം കൊണ്ട് നമസ്കാരം നിര്‍വ്വഹിക്കുന്നവര്‍ക്ക് പിഴയായി നരകക്കുണ്ഠമാണ് ലഭിക്കുക എന്ന് 4: 142-143; 25: 65-66; 107: 4-5 തുടങ്ങിയ സൂക്തങ്ങളിലെല്ലാം ഫുജ്ജാറുകളാണ് വായിച്ചിട്ടുള്ളത്. വിശ്വാസികളുടെ സംഘമില്ലാത്ത ഇക്കാലത്ത് ഒറ്റപ്പെട്ട വിശ്വാസി സ്വീകരിക്കേണ്ട പ്രാര്‍ത്ഥനാരീതിയും ജീവിതരീതിയും 7: 205-206 സൂക്തങ്ങളില്‍ വിവരിച്ചിട്ടുണ്ട്. 2: 43-44, 152-153, 186 വിശദീകരണം നോക്കുക.