( അല്‍ ബഖറ ) 2 : 275

الَّذِينَ يَأْكُلُونَ الرِّبَا لَا يَقُومُونَ إِلَّا كَمَا يَقُومُ الَّذِي يَتَخَبَّطُهُ الشَّيْطَانُ مِنَ الْمَسِّ ۚ ذَٰلِكَ بِأَنَّهُمْ قَالُوا إِنَّمَا الْبَيْعُ مِثْلُ الرِّبَا ۗ وَأَحَلَّ اللَّهُ الْبَيْعَ وَحَرَّمَ الرِّبَا ۚ فَمَنْ جَاءَهُ مَوْعِظَةٌ مِنْ رَبِّهِ فَانْتَهَىٰ فَلَهُ مَا سَلَفَ وَأَمْرُهُ إِلَى اللَّهِ ۖ وَمَنْ عَادَ فَأُولَٰئِكَ أَصْحَابُ النَّارِ ۖ هُمْ فِيهَا خَالِدُونَ

എന്നാല്‍ പലിശ തിന്നുന്നവര്‍ പിശാചിന്‍റെ ബാധയേറ്റ് ഭ്രാന്ത് പിടിച്ച് കിടക്കുന്നവ ന്‍ എഴുന്നേല്‍ക്കുന്നതുപോലെയല്ലാതെ എഴുന്നേല്‍ക്കുകയില്ല, അത് തീര്‍ച്ചയായും കച്ചവടം പലിശയെപ്പോലെ തന്നെയാകുന്നു എന്ന് അവര്‍ പറഞ്ഞതുകൊണ്ടാണ്, എന്നാല്‍ അല്ലാഹു കച്ചവടം അനുവദനീയമാക്കുകയും പലിശ നിഷിദ്ധ മാക്കുകയും ചെയ്തിരിക്കുന്നു, അപ്പോള്‍ തന്‍റെ നാഥനില്‍ നിന്നുള്ള ഒരു സദുപദേശം വന്നെത്തുകയും അങ്ങനെ അതില്‍ നിന്ന് വിരമിക്കുകയും ചെയ്തവന് മുമ്പ് അനുഭവിച്ചതുണ്ട്, അവന്‍റെ കാര്യം അല്ലാഹുവിങ്കലാകുന്നു, ആരെങ്കിലും പരിധി ലംഘിച്ചാല്‍ അക്കൂട്ടര്‍ തന്നെയാണ് നരകവാസികള്‍, അവര്‍ അതില്‍ നിത്യവാസികളുമാകുന്നു.

പലിശയിടപാടുകള്‍ പിശാചില്‍ നിന്നുള്ളതാകുന്നു. അത് മനുഷ്യനെ ആവശ്യത്തിനുപോലും ചെലവഴിക്കാതെ സമ്പത്ത് കുന്നുകൂട്ടുന്നതിനും പിശുക്കിനും പ്രേരിപ്പിക്കുന്നു. നഷ്ടത്തില്‍ പങ്കുകൊള്ളാതെ ലാഭം മാത്രം സ്വീകരിച്ചുകൊണ്ട് കച്ചവടത്തില്‍ പങ്കുചേരലും പലിശ വാങ്ങുന്നത് പോലെത്തന്നെ നിഷിദ്ധമാണ്. എന്നാല്‍ കച്ചവടം അല്ലാഹു അനുവദിച്ചിരിക്കുന്നു, മനുഷ്യര്‍ക്ക് ആവശ്യമുള്ള ഉല്‍പന്നങ്ങള്‍ എത്തിച്ചുകൊടുക്കുക എന്ന സേവനത്തിനുള്ള പ്രതിഫലമാണ് കച്ചവടത്തില്‍ നിന്നുള്ള ലാഭം. അതില്‍ നഷ്ടം വരാതിരിക്കാനുള്ള പ്രാര്‍ത്ഥനയും വിട്ടുവീഴ്ചയും ഉണ്ടായിരിക്കുന്നതാണ്. എന്നാല്‍ പണത്തിന് ലാഭനഷ്ടങ്ങള്‍ പരിഗണിക്കാതെ നിശ്ചിത തോതില്‍ നിര്‍ബന്ധമായി ഈടാക്കുന്നതാണ് പലിശ. അതില്‍ പ്രാര്‍ത്ഥനയോ ജനങ്ങള്‍ക്കുള്ള സേവനപ്രവര്‍ത്തനങ്ങളോ നഷ്ടം വന്നാലുള്ള വിട്ടുവീഴ്ചയോ ഉണ്ടാവുകയില്ല. പലിശ വാങ്ങുന്നതും കൊടുക്കുന്നതും പലിശയിടപാടിന് സാക്ഷി നില്‍ക്കുന്നതുമെല്ലാം അല്ലാഹു നിഷിദ്ധമാക്കിയിരിക്കുന്നു.

10: 57 ല്‍, മനുഷ്യരേ! നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനില്‍ നിന്നുള്ള മൗഇളത്ത് വന്നുകിട്ടി എന്ന് പറഞ്ഞതിലെ മൗഇളത്ത് അദ്ദിക്റാണ്. ഇവിടെ പലിശയെക്കുറിച്ചുള്ള വിധികളടങ്ങിയ സൂക്തങ്ങളാണ് മൗഇളത്ത്. ആ വിധികള്‍ വരുന്നതിനുമുമ്പ് പലിശയില്‍ നിന്ന് അനുഭവിച്ചതിന്‍റെ പേരില്‍ അല്ലാഹുവിനോട് ഖേദിച്ചുമടങ്ങുകയും ഇനി മറ്റുള്ളവര്‍ പലിശയിടപാടുകളില്‍ മുഴുകാതിരിക്കാന്‍ വേണ്ടി അവര്‍ക്ക് അദ്ദിക്ര്‍ പറഞ്ഞുകൊടുത്തും എത്തിച്ചുകൊടുത്തും അവരെ അതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയുമാണെങ്കില്‍ മുമ്പ് അനുഭവിച്ചത് അവന് മായ്ച്ചുകൊടുക്കുന്നതാണ്. ഗ്രന്ഥത്തിലൂടെ നാഥന്‍റെ വിധിവിലക്കുകള്‍ വന്നുകിട്ടിയതിനുശേഷം ആരെങ്കിലും പലിശയിടപാടില്‍ ഏര്‍പ്പെട്ടാല്‍ അവര്‍ നരകത്തില്‍ നിത്യവാസികളായിരിക്കും. 4: 29 ല്‍, വിശ്വാസികളെ വിളിച്ച് നിങ്ങള്‍ നിങ്ങളുടെ ധനം പരസ്പരം തൃപ്തിപ്പെട്ട കച്ചവടത്തിലൂടെയല്ലാതെ തിന്നരുത് എന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം ആശയമില്ലാതെ വായിക്കുന്ന ഫുജ്ജാറുകള്‍ ലോകത്തെവിടെയും പലിശ വ്യവഹാരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതായി കാണാം. മനുഷ്യരില്‍ നിന്നുള്ള നരകത്തിന്‍റെ വിറകുകളായ അവരുടെ ഭക്ഷണം നിഷിദ്ധമാകും വിധം പലിശമുതല്‍ ചേര്‍ന്നതായിരിക്കുന്നു. 2: 257; 3: 138; 48: 6 വിശദീകരണം നോക്കുക.