( അല്‍ ബഖറ ) 2 : 276

يَمْحَقُ اللَّهُ الرِّبَا وَيُرْبِي الصَّدَقَاتِ ۗ وَاللَّهُ لَا يُحِبُّ كُلَّ كَفَّارٍ أَثِيمٍ

അല്ലാഹു പലിശയെ നശിപ്പിക്കുകയും ദാനധര്‍മ്മങ്ങളെ വളര്‍ത്തുകയും ചെയ്യുന്നു, കുറ്റവാളിയായ നന്ദികെട്ട ഒരാളെയും അല്ലാഹു ഇഷ്ടപ്പെടുന്നുമില്ല.

30: 39 ല്‍, ജനങ്ങളുടെ ധനം വര്‍ദ്ധിപ്പിക്കുന്നതിനുവേണ്ടി നിങ്ങള്‍ പലിശയില്‍ നിന്ന് നല്‍കുന്ന ഒന്നും തന്നെ അല്ലാഹുവിന്‍റെ പക്കല്‍ വര്‍ദ്ധിക്കുന്നില്ല, (കൊടുക്കുന്നവനും വാങ്ങുന്നവനും സമ്പത്ത് വര്‍ദ്ധിക്കുന്നില്ല എന്നര്‍ത്ഥം), എന്നാല്‍ നിങ്ങള്‍ അല്ലാഹുവിന്‍റെ തൃപ്തി ഉദ്ദേശിച്ചുകൊണ്ട് സകാത്തില്‍ നിന്ന് നല്‍കുന്ന ഏതൊന്നും അവര്‍ക്ക് പല മടങ്ങുകളായി വര്‍ദ്ധിപ്പിച്ച് കൊടുക്കുന്നതാണ് എന്ന് പറഞ്ഞിട്ടുണ്ട്. ഐച്ഛികദാനം മാത്രമേ ഇരട്ടിപ്പിച്ച് ലഭിക്കുകയുള്ളൂ എന്നതിനാല്‍ ഈ സൂക്തത്തില്‍ പറഞ്ഞ സകാത്തുകൊണ്ട് ഉദ്ദേശിക്കുന്നത് ഐച്ഛികദാനമാണ്. നിര്‍ബന്ധദാനം ദരിദ്രരുടെ അവകാശമാണ്, അത് നല്‍കുക വഴി ശിക്ഷയില്‍ നിന്ന് രക്ഷപ്പെടുക മാത്രമേയുള്ളൂ.

ഭൗതികദൃഷ്ടിയില്‍, പലിശ വാങ്ങുക വഴി ധനം കൂടുതല്‍ ലഭിക്കുകയും സകാത്ത് നല്‍കുമ്പോള്‍ കുറയുകയുമാണ് ചെയ്യുന്നത്. സകാത്ത് അല്ലാഹു ഇഷ്ടപ്പെട്ടതായതുകൊണ്ട് ശാന്തിയും സമാധാനവും സമ്പത്തില്‍ വര്‍ദ്ധനവും അവന്‍ പ്രദാനം ചെയ്യുന്നതാണ്. എന്നാല്‍ പലിശ പിശാചില്‍ നിന്നുള്ളതും അല്ലാഹു നിഷിദ്ധമാക്കിയതുമായതിനാല്‍ ശാന്തിയും സമാധാനവും ഇല്ലാതാക്കുകയും സ്വാര്‍ത്ഥതയും ഇഹലോകത്തോടുള്ള ത്വരയും വര്‍ദ്ധിപ്പിക്കുകയുമാണ് ചെയ്യുക. ആ സമ്പത്ത് പല വിധ നാശനഷ്ടങ്ങള്‍ക്കിരയായി ശോഷിക്കുകയും ചെയ്യും. ദിക്രീ, ദിക്റാ, തദ്കിറ തുടങ്ങി 40 പേരുകളുള്ള അദ്ദിക്റിനെത്തൊട്ട് കണ്ണിന്‍മേല്‍ മൂടിയുള്ള ഫുജ്ജാറുകള്‍ക്ക് ഇത് മനസ്സിലാവുകയില്ല. ഇത്തരം കാഫിറുകള്‍ക്കാണ് വിധിദിവസം നരകക്കുണ്ഠം അടുപ്പിക്കുക എന്ന് 18: 101 ലും; ഇന്നേദിനം നിന്‍റെ ഉള്‍ക്കാഴ്ചയിന്മേലുണ്ടായിരുന്ന മൂടി ദൂരീകരിച്ചിരിക്കുന്നു, ഇപ്പോള്‍ നിനക്ക് എല്ലാം തീക്ഷ്ണമായിത്തന്നെ കാണാവുന്നതാണ് എന്ന് പരലോകത്തുവെച്ച് അല്ലാഹു പറയുന്ന രംഗം 50: 22 ലും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ആത്മാവിന്‍റെ ദൃഷ്ടിയായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തുന്ന വിശ്വാസിക്ക് മാത്രമേ ഈ വസ്തുത മനസ്സിലാവുകയുള്ളൂ. നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്റിനെ അവഗണിച്ച് ജീവിക്കുന്ന ഭ്രാന്തന്മാരായ ഫുജ്ജാറുകള്‍ വിധിദിവസം നാഥന്‍റെ മുമ്പില്‍ തലകുനിച്ച് കീഴടങ്ങി നില്‍ക്കുന്നതും 'ഞങ്ങളുടെ നാഥാ! ഞങ്ങള്‍ നരകക്കുണ്ഠത്തിലെ രംഗങ്ങള്‍ കാണുകയും അതിലെ രോദനങ്ങള്‍ കേള്‍ക്കുകയും ചെയ്തു, അപ്പോള്‍ നീ ഞങ്ങളെ ഐഹികലോകത്തേക്ക് ഒന്ന് തിരിച്ചയച്ചാലും, ഞങ്ങള്‍ സല്‍ക്കര്‍മ്മങ്ങള്‍ ചെയ്ത് വന്നുകൊള്ളട്ടെ, നിശ്ചയം ഞങ്ങള്‍ ദൃഢബോധ്യം ഉള്ളവരായിരിക്കുന്നു' എന്ന് വിലപിക്കുന്ന രംഗം 32: 12 ലും; അക്രമികളായ അവര്‍ 'അദ്ദിക്ര്‍ എനിക്ക് വന്നുകിട്ടിയതിനുശേഷം പിശാച് എന്നെ അദ്ദിക്റില്‍ നിന്ന് തടഞ്ഞല്ലോ, പിശാച് മനുഷ്യന് മഹാവഞ്ചകന്‍ തന്നെയായിരുന്നുവല്ലോ' എന്ന് വിലപിക്കുന്ന രംഗം 25: 29 ലും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 6: 104; 8: 22; 25: 68-70 വിശദീകരണം നോക്കുക.