( അല്‍ ബഖറ ) 2 : 28

كَيْفَ تَكْفُرُونَ بِاللَّهِ وَكُنْتُمْ أَمْوَاتًا فَأَحْيَاكُمْ ۖ ثُمَّ يُمِيتُكُمْ ثُمَّ يُحْيِيكُمْ ثُمَّ إِلَيْهِ تُرْجَعُونَ

നിങ്ങള്‍ എങ്ങനെയാണ് അല്ലാഹുവിനെക്കൊണ്ട് നിഷേധിക്കുന്നവരാവുക? നിങ്ങളോ മരിച്ച അവസ്ഥയിലായിരുന്നു, അപ്പോള്‍ അവന്‍ നിങ്ങളെ ജീവിപ്പിച്ചു, പിന്നെ അവന്‍ നിങ്ങളെ മരിപ്പിക്കും, പിന്നെ അവന്‍ നിങ്ങളെ ജീവിപ്പിക്കും, പിന്നെ അവനിലേക്കുതന്നെയാണ് നിങ്ങള്‍ തിരിച്ചയക്കപ്പെടുന്നതും.

ത്രികാലജ്ഞാനിയായ പ്രപഞ്ചനാഥന്‍ അന്ത്യനാള്‍ വരെയുള്ള മുഴുവന്‍ മനുഷ്യരെയും സൃഷ്ടിച്ച്, ഓരോരുത്തര്‍ക്കുമുള്ള സന്തതിപരമ്പരകളെയും നിശ്ചയിച്ച് ആദമിന്‍റെ മുതുകില്‍ നിക്ഷേപിച്ചു. 7: 172-173 ല്‍ വിവരിച്ച പ്രകാരം ആദം സന്താനങ്ങളുടെ മുതുകുകളില്‍ നിന്ന് അവരുടെ സന്തതിപരമ്പരകളെ പുറത്തെടുത്തുകൊണ്ട് ഓരോരുത്തരോടും "ഞാനല്ലെയോ നിങ്ങളുടെ നാഥന്‍?" എന്ന ഉടമ്പടി വാങ്ങുകയുണ്ടായി. ശേഷം ആദമിന്‍റെ മുതുകിലേക്കുതന്നെ മടക്കി. സൂക്തത്തില്‍ നിങ്ങള്‍ മരിച്ച അവസ്ഥയിലായിരുന്നു എന്ന് പറഞ്ഞത് ഈ അവസ്ഥയെക്കുറിച്ചാണ്. പിന്നെ ഭൂമിയില്‍ നടക്കുന്നതാണ് ഒന്നാമത്തെ ജനനം. അപ്പോള്‍ നാം നിങ്ങളെ 'സൃഷ്ടിച്ചു' എന്ന് പറയാതെ അപ്പോള്‍ നാം നിങ്ങളെ 'ജീവിപ്പിച്ചു' എന്ന് പറഞ്ഞത് അതുകൊണ്ടാണ്. അവനാണ് നിങ്ങളെ ഭൂമിയില്‍ ജീവിപ്പിച്ചത്, പിന്നെ അവന്‍ നിങ്ങളെ മരിപ്പിക്കുന്നതും പിന്നെ അവന്‍ നിങ്ങളെ ഭൂമിയില്‍ നിന്ന് പുനര്‍ജീവിപ്പിക്കുന്നതുമാണ്, നിശ്ചയം മനുഷ്യര്‍ നന്ദികെട്ടവന്‍ തന്നെയാകുന്നു എന്ന് 22: 66 ല്‍ പറഞ്ഞിട്ടുണ്ട്. 40: 11 ല്‍, നരകത്തിന്‍റെ സമീപത്തുവെച്ച് കാഫിറുകള്‍: 'ഞങ്ങളുടെ ഉടമയായ നാഥാ! ഞങ്ങളെ നീ രണ്ട് പ്രാവശ്യം മരിപ്പിച്ചു, രണ്ട് പ്രാവശ്യം ജനിപ്പിച്ചു, ഇപ്പോള്‍ ഞങ്ങള്‍ ഞങ്ങളുടെ കുറ്റങ്ങളെല്ലാം തിരിച്ചറിഞ്ഞു, ഇനി ഇവിടെനിന്ന് പുറത്തുപോകാന്‍ വല്ലമാര്‍ഗവുമുണ്ടോ' എന്ന് പറയുന്ന രംഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 'രണ്ട് പ്രാവശ്യം മരിപ്പിച്ചു' എന്ന് ആദ്യം പറഞ്ഞതില്‍, സൃഷ്ടിച്ച് കരാര്‍ വാങ്ങിയ ശേഷം നിര്‍ജീവരാക്കി ആദമിന്‍റെ മുതുകില്‍ സൂക്ഷിച്ചത് ഒന്നാം മരണവും, ഭൂമിയില്‍ വെച്ച് നടക്കുന്നത് രണ്ടാം മരണവുമാണ്. രണ്ട് പ്രാവശ്യം ജനിച്ചു എന്ന് പറയുന്നതിലെ ഒന്ന് ഭൂമിയിലെ ജനനവും രണ്ടാമത്തേത് പരലോകത്തിലെ പുനര്‍ജന്മവുമാണ്.

മനുഷ്യര്‍ക്ക് ഭൂമിയില്‍ നിശ്ചിത അവധിവരെയുള്ള താവളവും ഭക്ഷണവിഭവങ്ങളുമുണ്ട്. 20: 55 ല്‍, അതില്‍ നിന്നാണ് നാം നിങ്ങളെ സൃഷ്ടിച്ചത്, അതിലേക്കുതന്നെയാണ് നാം നിങ്ങളെ മടക്കുന്നതും, അതില്‍ നിന്നുതന്നെ നാം നിങ്ങളെ മറ്റൊരു പ്രാവശ്യം പുറപ്പെടുവിക്കുന്നതുമാണ് എന്ന് പറഞ്ഞിട്ടുണ്ട്. അതില്‍ നിന്നാണ് നിങ്ങളെ സൃഷ്ടിച്ചത് എന്ന് പറഞ്ഞതില്‍ നിന്നും ഭൂമിയിലാണ് നാം നിങ്ങളെ സൃഷ്ടിച്ചത് എന്ന് ആശയം വരുന്നില്ല. മറിച്ച് ഭൂമിയില്‍ നിന്ന് കൊണ്ടുപോയ മണ്ണുകൊണ്ട് സ്വര്‍ഗത്തില്‍ വെച്ചാണ് ആദമിന്‍റെ ശരീരം സൃഷ്ടിച്ചത്. മനുഷ്യന്‍റെ ഏഴുഘട്ടങ്ങള്‍ 71: 14 ല്‍ വിശദീകരിച്ചിട്ടുണ്ട്. ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്റിനെ തള്ളിപ്പറഞ്ഞ് ഐഹിക ലോകത്തിനും ജഡത്തിനും പ്രാധാന്യം നല്‍കി ഇവിടെ ജീവിക്കുന്ന അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളാണ് ലോകരില്‍ ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്നത്. നരകക്കുണ്ഠത്തിലെ വിറകുകളായ അവരെ 1000 സമുദായങ്ങളില്‍ പെട്ട ജീവികളില്‍ വെച്ച് ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ഏറ്റവും ദുഷിച്ചവര്‍ എന്നാണ് 8: 22, 55 സൂക്തങ്ങളില്‍ വിശേഷിപ്പിച്ചിട്ടുള്ളത്. 4: 1; 16: 78; 39: 6-7 വിശദീകരണം നോക്കുക.