( അല്‍ ബഖറ ) 2 : 38

قُلْنَا اهْبِطُوا مِنْهَا جَمِيعًا ۖ فَإِمَّا يَأْتِيَنَّكُمْ مِنِّي هُدًى فَمَنْ تَبِعَ هُدَايَ فَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ

നാം പറഞ്ഞു: നിങ്ങളെല്ലാവരും ഇവിടെ നിന്ന് പുറത്തുപോവുക, നിങ്ങള്‍ക്ക് എന്നില്‍ നിന്നുള്ള സന്മാര്‍ഗം വന്നുകിട്ടുകയാണെങ്കില്‍, അങ്ങനെ ആരാണോ എന്‍റെ സന്മാര്‍ഗം പിന്‍പറ്റിയത്, അപ്പോള്‍ അവരുടെമേല്‍ ഭയപ്പെടാനോ അവര്‍ക്ക് ദുഃഖിക്കാനോ ഇടവരികയില്ല.

ആദ്യത്തെ പ്രവാചകനായ നൂഹ് മുതല്‍ അന്ത്യപ്രവാചകനായ മുഹമ്മദ് വരെ 313 പ്രവാചകന്മാര്‍ക്കും നല്‍കപ്പെട്ടിട്ടുള്ള സന്മാര്‍ഗം അദ്ദിക്ര്‍ തന്നെയാണ് എന്ന് 16: 43-44; 21: 24; 41: 41-43; 53: 56 തുടങ്ങിയ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 35: 32 പ്രകാരം ലോകര്‍ക്ക് മൊത്തമുള്ള ഗ്രന്ഥം പ്രവാചകന്‍റെ ജനതയാണ് അനന്തരമെടുത്തിട്ടുള്ളത്. എന്നാല്‍ അറബി ഖുര്‍ആന്‍ വായിക്കുന്ന അവരില്‍ നിന്നുള്ള ഫുജ്ജാറുകളായ കുഫ്ഫാറുകള്‍ ഗ്രന്ഥത്തിന്‍റെ ആത്മാവിനെ പരിഗണിക്കാത്തവരായതിനാല്‍ ആത്മാവിനോട് അക്രമം കാണിക്കുന്നവരാണ്. അവരെ ശിക്ഷിക്കുന്നതിന് വേണ്ടിയാണ് അമാനത്തായ അദ്ദിക്ര്‍ അവതരിപ്പിച്ചിരിക്കുന്നതെന്ന് 9: 67-68; 33: 72-73; 48: 6; 98: 6 സൂക്തങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 2: 16-18 ല്‍ വിവരിച്ച പ്രകാരം സന്മാര്‍ഗമായ അദ്ദിക്റിനെത്തൊട്ട് ബധിരരും ഊമരും അന്ധരുമായതിനാല്‍ വഴികേട് വാങ്ങിയവരാണ് ഫുജ്ജാറുകള്‍. നിഷ്പക്ഷവാനായ നാഥന്‍ ഒരാളെയും സന്മാര്‍ഗത്തിലേക്കോ ദുര്‍മാര്‍ഗത്തിലേക്കോ നയിക്കുന്നില്ല. 

2: 2, 185; 9: 33; 18: 57; 22: 8; 28: 85; 39: 23 തുടങ്ങി 80 സൂക്തങ്ങളില്‍ പറഞ്ഞ സന്മാര്‍ഗമായ അദ്ദിക്ര്‍ തന്നെയാണ് മൊത്തം മനുഷ്യര്‍ക്ക് സന്മാര്‍ഗമെങ്കിലും വിശ്വാസികള്‍ മാത്രമേ അതിനെ സന്മാര്‍ഗമായി സ്വീകരിക്കുകയും അതിനെ ലോകര്‍ക്ക് എത്തിച്ചുകൊടുക്കുകയുമുള്ളൂ എന്ന് 10: 57; 41: 44 എന്നീ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 'സന്മാര്‍ഗം വന്നുകിട്ടുക' എന്ന ഉപാധി വെച്ചിരിക്കുന്നതിനാല്‍ ഗ്രന്ഥം കിട്ടിയിട്ട് ഉപയോഗപ്പെടുത്താത്തവരാണ് നഷ്ടപ്പെട്ടവരാവുക. 7: 35 ല്‍, 'ഓ ആദം സന്തതികളേ! എന്‍റെ സൂക്തങ്ങള്‍ വഴിക്കുവഴിയായി വിശദീകരിച്ചുതരുന്ന നിങ്ങളില്‍ നിന്നുള്ള പ്രവാചകന്മാര്‍ നിങ്ങള്‍ക്ക് വന്നെത്തിയാല്‍ ആരാണോ സൂക്തങ്ങളെ പിന്‍പറ്റുകയും കര്‍മ്മങ്ങള്‍ നന്നാക്കുകയും ചെയ്തത്, അപ്പോള്‍ അവരുടെമേല്‍ ഭയപ്പെടാനും അവര്‍ക്ക് ദുഃഖിക്കാനും ഇടവരികയില്ല എന്നും; 20: 123 ല്‍, എന്നില്‍ നിന്നുള്ള സന്മാര്‍ഗം നിങ്ങള്‍ക്ക് വന്നുകിട്ടിയാല്‍ അപ്പോള്‍ ആരാണോ എന്‍റെ സന്മാര്‍ഗം പിന്‍പറ്റുന്നത്, അപ്പോള്‍ അവന്‍ വഴിപിഴക്കുകയോ ദൗര്‍ഭാഗ്യവാനാവുകയോ ഇല്ല എന്നും പറഞ്ഞിട്ടുണ്ട്. അവരുടെമേല്‍ ഭയപ്പെടാന്‍ ഇടവരികയില്ല എന്നു പറഞ്ഞാല്‍ അവരുടെ കാര്യത്തില്‍ അവര്‍ക്കോ മറ്റുള്ളവര്‍ക്കോ ഭയപ്പെടേണ്ടി വരികയില്ല എന്നാണ്. 2: 62, 112, 274, 277; 5: 69; 6: 48; 10: 62; 39: 61; 43: 67-68 തുടങ്ങിയ സൂക്തങ്ങളെല്ലാം അവസാനിക്കുന്നത്, അപ്പോള്‍ അവരുടെമേല്‍ ഭയപ്പെടാനോ അവര്‍ക്ക് ദുഃഖിക്കാനോ ഇടവരികയില്ല എന്ന് പറഞ്ഞുകൊണ്ടാണ്. എല്ലാ പ്രവാചകന്മാര്‍ക്കും നല്‍കപ്പെട്ട മൊത്തം മനുഷ്യരെ ഉണര്‍ത്താനുള്ള സന്മാര്‍ഗമായ അദ്ദിക്ര്‍ പ്രവാചകന്‍റെ ജനത മൂടിവെക്കുകയാണെങ്കില്‍ അതിനെ മൂടിവെക്കാത്ത മറ്റൊരു ജനതയെ ഏല്‍പിക്കുമെന്ന് 6: 89-90 സൂക്തങ്ങളിലും, ഭാരം വഹിക്കുന്ന കഴുതകളെപ്പോലെ ഗ്രന്ഥം വഹിക്കുന്ന അക്രമികളായ ഫുജ്ജാറുകളെ അല്ലാഹു സന്മാര്‍ഗത്തിലേക്ക് നയിക്കുകയില്ല എന്ന് 62: 5 ലും പറഞ്ഞിട്ടുണ്ട്. 2: 186; 3: 101-102; 39: 53-55 വിശദീകരണം നോക്കുക.