( അല്‍ ബഖറ ) 2 : 40

يَا بَنِي إِسْرَائِيلَ اذْكُرُوا نِعْمَتِيَ الَّتِي أَنْعَمْتُ عَلَيْكُمْ وَأَوْفُوا بِعَهْدِي أُوفِ بِعَهْدِكُمْ وَإِيَّايَ فَارْهَبُونِ

ഓ ഇസ്റാഈല്‍ സന്തതികളേ! എന്‍റെ അനുഗ്രഹങ്ങള്‍ നിങ്ങളുടെമേല്‍ ഞാന്‍ ചൊരിഞ്ഞത് നിങ്ങള്‍ സ്മരിക്കുവീന്‍! ഞാനുമായി ചെയ്ത ഉടമ്പടി നിങ്ങള്‍ പൂര്‍ത്തിയാക്കുക, നിങ്ങളുമായി ചെയ്ത ഉടമ്പടി ഞാനും പൂര്‍ത്തിയാക്കാം, നിങ്ങള്‍ എന്നെ മാത്രമാണ് ഉള്ളിന്‍റെയുള്ളില്‍ ഭയപ്പെടുന്നതെങ്കില്‍!

ഇബ്റാഹീം നബിയുടെ മകനായ ഇസ്ഹാഖ് നബിയുടെ മകന്‍ യഅ്ഖൂബ് നബിയുടെ മറ്റൊരു പേരാണ് ഇസ്റാഈല്‍. യഅ്ഖൂബ് നബിയുടെ പുത്രന്‍ യൂസുഫ് നബി സ്വസഹോദരന്മാരാല്‍ കിണറ്റിലെറിയപ്പെടുകയും വഴിയാത്രക്കാരായ കച്ചവടസംഘക്കാരാല്‍ കണ്ടെടുക്കപ്പെട്ട് ഈജിപ്തില്‍ വില്‍ക്കപ്പെടുകയും ചെയ്തു. അദ്ദേഹം കാലക്രമേണ ഈജിപ്തിലെ ഭരണാധികാരിയായി മാറി. തുടര്‍ന്ന് യഅ്ഖൂബ് നബിയെയും കുടുംബാംഗങ്ങളെയുമെല്ലാം ഈജിപ്തില്‍ കൊണ്ടുപോയി താമസിപ്പിച്ചു. അങ്ങനെയാണ് ഇസ്റാഈല്‍ സന്തതികള്‍ ഈജിപ്തിലെത്തിയത്. കാലക്രമേണ യൂസുഫ് നബിയിലൂടെ പഠിപ്പിക്കപ്പെട്ട അധ്യാപനങ്ങള്‍ ഇസ്റാഈല്‍ സന്തതികളടക്കമുള്ള ആ ജനത വിസ്മരിക്കുകയും പശു ആരാധനയിലും മറ്റ് അധാര്‍മ്മിക പ്രവര്‍ത്തനങ്ങളിലും മുഴുകുകയും ചെയ്തു. ഖിബ്തി വംശത്തില്‍ നിന്ന് ഫറോവമാര്‍ ഭരണാധികാരികളായി വരികയും ഇസ്റാഈല്‍ സന്തതികളെ അടിച്ചമര്‍ത്തുകയും അടിമകളാക്കി വെക്കുകയും ചെയ്തു. അപ്പോള്‍ അവരെ മോചിപ്പിക്കുന്നതിന് വേണ്ടി മൂസായെ അല്ലാഹു പ്രവാചകനായി നിയോഗിക്കുകയുണ്ടായി.

അന്ത്യപ്രവാചകനായ മുഹമ്മദിന്‍റെ കാലത്തുള്ള ജൂതന്മാരുടെ ഏകദേശം ആയിരത്തി അഞ്ഞൂറ് വര്‍ഷം മുമ്പ്, അതായത് മൂസാ നബിയുടെ കാലത്ത് ജീവിച്ചിരുന്ന അവരുടെ പിതാക്കന്മാരെക്കുറിച്ചാണ് ഈ സൂക്തത്തില്‍ പരാമര്‍ശിക്കുന്നത്. തുടര്‍ന്ന് അവര്‍ക്ക് അല്ലാഹു നല്‍കിയ അനുഗ്രഹങ്ങള്‍ വിവരിക്കുന്നുണ്ട്. മദീനയിലുള്ള ജൂതര്‍ അവരുടെ പിതാക്കന്മാരുടെ ജീവിതചര്യ പൂര്‍ണ്ണമായി പിന്‍പറ്റുന്നവരാണെന്നും അവരുടെ ഹൃദയം വേദഗ്രന്ഥത്താല്‍ തുളുമ്പുകയാണെന്നും അപ്പോള്‍ പുതിയൊരു ഗ്രന്ഥത്തിന്‍റെ ആവശ്യമില്ല എന്നുമായിരുന്നു അവരുടെ നിലപാട്. ഇതിനെയാണ് അല്ലാഹു ഈ സൂക്തത്തിലൂടെ വിമര്‍ശിക്കുന്നത്. പ്രവാചകന്‍റെ കാലത്തുണ്ടായിരുന്ന ജൂതക്രൈസ്തവരുടെ ജീവിതം ചാണിന് ചാണായും മുഴത്തിന് മുഴമായും പിന്‍പറ്റിക്കൊണ്ടിരിക്കുകയും എന്നാല്‍ പ്രവാചകന്‍റെയും അനുയായികളുടെയും ജീവിതമാണ് ഞങ്ങള്‍ പിന്‍പറ്റുന്നതെന്ന് ദുരഭിമാനിക്കുകയും ചെയ്യുന്ന, അദ്ദിക്റിനെ മൂടിവെച്ചുകൊണ്ടും തള്ളിപ്പറഞ്ഞുകൊണ്ടും ജീവിക്കുന്ന ഇന്നത്തെ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളുടെ അവസ്ഥയാണ് ഈ സൂക്തം പ്രതിഫലിപ്പിക്കുന്നത്. അവര്‍ മുസ്ലിംകളാണെന്ന് വാദിക്കുന്നവരാണെങ്കിലും 16: 89 ല്‍ പറഞ്ഞ പ്രകാരം എല്ലാ ഓരോ കാര്യവും വിശദീകരിക്കുന്ന അദ്ദിക്റിനെ സന്മാര്‍ഗവും കാരുണ്യവും ശുഭവാര്‍ത്താദായകവുമായി ഉപയോഗപ്പെടുത്താത്തതിനാല്‍ അവര്‍ തന്നെയാണ് 4: 150-151 സൂക്തങ്ങളില്‍ പറഞ്ഞ യഥാര്‍ത്ഥ കാഫിറുകള്‍. 

നിങ്ങള്‍ കരാറുകളും പ്രതിജ്ഞകളും ചെയ്തതിനുശേഷം അത് മുറിച്ചുകളയരുത്, നിങ്ങള്‍ അല്ലാഹുവിനെ അതിന് സാക്ഷിയാക്കിയിരിക്കുന്നുവല്ലോ, നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്തും അല്ലാഹു അറിയുന്നവനാകുന്നു എന്ന് 16: 91 ലും; നിങ്ങള്‍ അനാഥകളുടെ സമ്പത്തിനോട് -അവര്‍ക്ക് പ്രായപൂര്‍ത്തിയാകുന്നതുവരെ, ഏറ്റവും നല്ല നിലയിലല്ലാതെ അടുത്തുപോകരുത്, നിങ്ങള്‍ ഉടമ്പടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്യുക, നിശ്ചയം ഉടമ്പടികളെക്കുറിച്ച് ചോദ്യം ചെയ്യപ്പെടുന്നത് തന്നെയാകുന്നു എന്ന് 17: 34 ലും പറഞ്ഞിട്ടുണ്ട്. വിജയം വരിക്കുന്ന വിശ്വാസികള്‍ അവരുടെ അമാനത്തുകളും (വിശ്വസിച്ച് ഏല്‍പിച്ചത്, ഉത്തരവാദിത്തം) ഉടമ്പടികളും മുറുകെപ്പിടിക്കുന്നവരാണ് എന്ന് 23: 6 ലും 70: 32 ലും പറഞ്ഞിട്ടുണ്ട്. 2: 27; 5: 47; 7: 102 വിശദീകരണം നോക്കുക.