( അല്‍ ബഖറ ) 2 : 46

الَّذِينَ يَظُنُّونَ أَنَّهُمْ مُلَاقُو رَبِّهِمْ وَأَنَّهُمْ إِلَيْهِ رَاجِعُونَ

നിശ്ചയം അവര്‍ തങ്ങളുടെ നാഥനെ കണ്ടുമുട്ടുമെന്നും നിശ്ചയം അവര്‍ അവനിലേക്കുതന്നെ മടങ്ങേണ്ടവരാകുന്നു എന്നും ബോധ്യമുള്ളവരാകുന്നു.

ഇഹലോകത്തിനുമേല്‍ പരലോകത്തിന് പ്രാധാന്യം നല്‍കിക്കൊണ്ട് നിലകൊള്ളലാണ് ക്ഷമ. ഭൂമിയിലേക്ക് നിയോഗിച്ചയച്ചത് പരീക്ഷണത്തിന് വിധേയമാക്കാനാണ് എന്ന ബോധത്തോടുകൂടി എല്ലാ ബുദ്ധിമുട്ടുകളും ക്ലേശങ്ങളും ദുരിതങ്ങളും രോഗങ്ങളും ധനനഷ്ടങ്ങളും ശരീരനഷ്ടങ്ങളും സത്യത്തിന്‍റെ മാര്‍ഗത്തിലുള്ള എതിര്‍പ്പുകളുമെല്ലാം ത്രികാലജ്ഞാനിയായ നാഥന്‍റെ അറിവോടും നിശ്ചയത്തോടും കൂടിയാണെന്ന് മനസ്സിലാക്കി നാഥനില്‍ ഭരമേല്‍പ്പിച്ചുകൊണ്ട് സത്യത്തില്‍ ഉറച്ച് സ്ഥൈര്യമായി നിലകൊള്ളുന്നതിനാണ് ക്ഷമ, ത്യാഗം, സഹനം എന്നെല്ലാം പറയുന്നത്. പ്രതിസന്ധിഘട്ടങ്ങളിലും പ്രയാസങ്ങളിലും നമസ്കാരം വഴി സ്രഷ്ടാവുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു പ്രവാചകന്‍റെ ചര്യ. എന്നാല്‍ ആത്മാവ് പങ്കെടുക്കാതെ ശരീരം കൊണ്ടുള്ള നമസ്കാരം സ്വീകരിക്കപ്പെടുകയില്ല എന്ന് മാത്രമല്ല, വില്ലില്‍ നിന്ന് അമ്പ് തെറിച്ചുപോകുന്ന വിധത്തില്‍ അത്തരം നമസ്കാരം വഴി അവര്‍ ദീനില്‍ നിന്ന് തെറിച്ചുപോകുന്നതും 107: 4-5 സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം നരകത്തിലെ വൈല്‍ എന്ന ചെരുവില്‍ ആപതിക്കുന്നതുമാണ്.

അല്ലാഹുവിന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ കൊണ്ടല്ലാതെ ഒരാളും വിശ്വാസിയാവുകയില്ല എന്ന് 10: 100 ലും; തങ്ങളുടെ നമസ്കാരങ്ങളില്‍ ഭയഭക്തിയുള്ള വിശ്വാസികള്‍ നിശ്ചയം വിജയിച്ചിരിക്കുന്നു എന്ന് 23: 1-2 സൂക്തങ്ങളിലും പറഞ്ഞിട്ടുണ്ട്. എല്ലാ നബിമാരും ഉത്തമ പ്രവര്‍ത്തനങ്ങളിലേക്ക് ധൃതി കാണിക്കുന്നവരും ആശിച്ചുകൊണ്ടും ഭയപ്പെട്ടുകൊണ്ടും നാഥനോട് പ്രാര്‍ത്ഥിക്കുന്നവരും ഭയഭക്തിയുള്ളവരുമായിരുന്നു എന്ന് 21: 90 ല്‍ പറഞ്ഞിട്ടുണ്ട്. 

അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാവുകയും അത് ലോകര്‍ക്ക് എത്തിച്ചുകൊടുക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നവരാണ് കരയിലെ ജീവജാലങ്ങളില്‍ വെച്ച് ഏറ്റവും ഉത്തമന്മാരെന്ന് 98: 7 ല്‍ പറഞ്ഞിട്ടുണ്ട്. 17: 44; 24: 41 എന്നീ സൂക്തങ്ങളില്‍, എല്ലാ ജീവജാലങ്ങള്‍ക്കും അതിന്‍റെ നമസ്കാര രീതിയും അല്ലാഹുവിനെ വാഴ്ത്തുന്ന രീതിയും പഠിപ്പിച്ചിട്ടുണ്ട്. ബുദ്ധിശക്തി നല്‍കപ്പെടാത്ത ജീവജാലങ്ങളെല്ലാം ആത്മാവ് കൊണ്ടാണ് നമസ്കരിക്കുന്നത്. അപ്പോള്‍ ബുദ്ധിശക്തി നല്‍കപ്പെട്ട മനുഷ്യരായിരിക്കണം അവയെക്കാളെല്ലാം നമസ്കാരത്തില്‍ അല്ലാഹുവിനെ സ്മരിക്കുന്നവരും ഭയഭക്തിയുള്ളവരുമാകേണ്ടത്. എന്നാല്‍ ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ഫുജ്ജാറുകള്‍ മറ്റ് സമയങ്ങളില്‍ അല്ലാഹുവിനെ സ്മരിക്കുന്ന അത്ര പോലും നമസ്കാരത്തില്‍ അല്ലാഹുവിനെ സ്മരിക്കാത്തവരും ശ്രദ്ധയും ഭയഭക്തിയും ക്ഷമയും കൈകൊള്ളാത്തവരുമാണ്. 7: 26 ല്‍ പറഞ്ഞ ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്ര്‍ കൊണ്ട് ജിന്നുകൂട്ടുകാരനെ വിശ്വാസിയാക്കാത്തതാണ് ഇതിന് കാരണം. ആത്മാവ് പങ്കെടുക്കാതെ നമസ്കരിക്കുന്ന കാഫിറുകളും അക്രമികളും ഭ്രാന്തന്മാരുമായ നേതാക്കളും അനുയായികളും നരകക്കുണ്ഠത്തില്‍ വെച്ച് പരസ്പരം തര്‍ക്കിക്കുകയും കുറ്റപ്പെടുത്തുകയും ശപിക്കുകയും ചെയ്യുന്ന രംഗം 2: 165-167 സൂക്തങ്ങളില്‍ വിവരിച്ചിട്ടുണ്ട്. 17: 107-109 ല്‍, നീ പറയുക: നിങ്ങള്‍ 'സത്യമായ അദ്ദിക്ര്‍ കൊണ്ട്' വിശ്വസിക്കുകയോ അല്ലെങ്കില്‍ വിശ്വസിക്കാതിരിക്കുകയോ ചെയ്തുകൊള്ളുക, നിശ്ചയം ഇതിനുമുമ്പ് ജ്ഞാനം നല്‍കപ്പെട്ടവരായവര്‍, അവരുടെ മേല്‍ അത് വിശദീകരിച്ച് കൊടുക്കപ്പെട്ടാല്‍ അവര്‍ മുഖം കുത്തി സാഷ്ടാംഗപ്രണാമത്തില്‍ വീഴുന്നതാണ്. അവര്‍ പറയുന്നതുമാണ്: 'ഞങ്ങളുടെ നാഥന്‍ പരിശുദ്ധനാണ്, നിശ്ചയം ഞങ്ങളുടെ നാഥന്‍റെ വാഗ്ദത്തം പുലരാനുള്ളത് തന്നെയുമായിരിക്കുന്നു' അവര്‍ കരഞ്ഞുകൊണ്ട് വിനീതരായി മുഖം കുത്തി സാഷ്ടാംഗത്തില്‍ വീഴുമ്പോള്‍ അവരുടെ ഭയഭക്തി വര്‍ദ്ധിക്കുന്നതുമാണ് എന്ന് പറഞ്ഞിട്ടുണ്ട്. 2: 2-5, 43; 6: 31; 75: 31 വിശദീകരണം നോക്കുക.