( അല്‍ ബഖറ ) 2 : 48

وَاتَّقُوا يَوْمًا لَا تَجْزِي نَفْسٌ عَنْ نَفْسٍ شَيْئًا وَلَا يُقْبَلُ مِنْهَا شَفَاعَةٌ وَلَا يُؤْخَذُ مِنْهَا عَدْلٌ وَلَا هُمْ يُنْصَرُونَ

ഒരു നാളിനെ നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുക, അന്ന് ഒരു ആത്മാവും മറ്റൊരു ആത്മാവിന് ഒരുനിലക്കും ഉപകാരപ്പെടുകയില്ല, അവളില്‍ നിന്നും ശുപാര്‍ശ സ്വീകരിക്കപ്പെടുകയുമില്ല, അവളില്‍ നിന്നും പ്രായശ്ചിത്തം സ്വീകരിക്കപ്പെടുകയുമില്ല, അവര്‍ സഹായിക്കപ്പെടുന്നവരാവുകയുമില്ല.

വ്യക്തികളുടെ കാര്യത്തില്‍ മരണസമയവും മൊത്തം മനുഷ്യരുടെ കാര്യത്തില്‍ വിധിദിവസവും സൂചിപ്പിക്കുന്ന ഈ സൂക്തം 2: 123 ല്‍ ആവര്‍ത്തിക്കുന്നുണ്ട്. ആണായിരിക്കട്ടെ പെണ്ണായിരിക്കട്ടെ, എല്ലാ ഓരോരുത്തരും ഒറ്റക്കൊറ്റക്കാണ് നാഥന്‍റെ മുമ്പില്‍ ഇഹലോക ജീവിതത്തെക്കുറിച്ച് വിധിദിവസം ഉത്തരം പറയേണ്ടിവരിക. ഓ മനുഷ്യരേ! നിങ്ങള്‍ നിങ്ങളുടെ ഉടമയായ നാഥനെ ഭയപ്പെടുകയും ഒരു നാളിനെ സൂക്ഷിക്കുകയും ചെയ്യുക, അന്ന് ഒരു പിതാവും തന്‍റെ മകനും, ഒരു മകനും തന്‍റെ പിതാവിനും ഒരുവിധത്തിലും ഉപകാരപ്പെടുകയില്ല എന്ന് 31: 33 ലും; നിശ്ചയം അവരെയെല്ലാവരേയും ഒരുമിച്ചുകൂട്ടി തീരുമാനം കല്‍പിക്കുന്ന ഒരു ദിനമുണ്ട്, അന്ന് ഒരാളും മറ്റൊരാള്‍ക്ക് ഉപകാരപ്പെടുകയില്ല, അവര്‍ സഹായിക്കപ്പെടുകയുമില്ല -അല്ലാഹുവിന്‍റെ കാരുണ്യം കിട്ടിയവരൊഴികെ എന്ന് 44: 40-42 സൂക്തങ്ങളിലും പറഞ്ഞിട്ടുണ്ട്. ഇവിടെപ്പറഞ്ഞ കാരുണ്യം അദ്ദിക്ര്‍ തന്നെയാണ്. 6: 164; 17: 15; 35: 18; 39: 7; 53: 38 എന്നീ സൂക്തങ്ങളിലെല്ലാം ഭാരം വഹിക്കുന്ന ഒരാളും മറ്റൊരാളുടെ ഭാരം വഹിക്കുകയില്ല എന്ന് പറഞ്ഞിട്ടുണ്ട്. 6: 104 അവസാനിക്കുന്നത് ഞാന്‍ നിങ്ങളുടെ മേല്‍ സൂക്ഷിപ്പുകാരനൊന്നുമല്ല എന്ന് പറഞ്ഞുകൊണ്ടാണെങ്കില്‍, 10: 108 അവസാനിക്കുന്നത് ഞാന്‍ നിങ്ങളുടെ മേല്‍ കൈകാര്യകര്‍ത്താവൊന്നുമല്ല എന്ന് പറഞ്ഞുകൊണ്ടാണ്. എന്നാല്‍ വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും സമൂഹജീവിതത്തിലും അദ്ദിക്ര്‍ കൊണ്ട് വിധി കല്‍പിക്കുന്ന 'സാബിഖിന്' -വിചാരണയില്ലാതെ സ്വര്‍ഗത്തില്‍ പോകുന്ന വിശ്വാസിക്ക്- വേണ്ടി അദ്ദിക്ര്‍ ശുപാര്‍ശ ചെയ്യുന്നതും മറ്റുള്ളവര്‍ക്ക് വേണ്ടി ശുപാര്‍ശ ചെയ്യാനുള്ള അധികാരം നല്‍കുന്നതുമാണ്. 2: 255 ല്‍, അല്ലാഹുവിന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ കൊണ്ടല്ലാതെ നാഥന്‍റെയടുക്കല്‍ ശുപാര്‍ശ ചെയ്യാന്‍ ധൈര്യമുള്ളവര്‍ ആരുണ്ട് എന്ന് ചോദിച്ചിട്ടുണ്ട്. 1: 1-3; 6: 94; 11: 118-119 വിശദീകരണം നോക്കുക.