( അല്‍ ബഖറ ) 2 : 49

وَإِذْ نَجَّيْنَاكُمْ مِنْ آلِ فِرْعَوْنَ يَسُومُونَكُمْ سُوءَ الْعَذَابِ يُذَبِّحُونَ أَبْنَاءَكُمْ وَيَسْتَحْيُونَ نِسَاءَكُمْ ۚ وَفِي ذَٰلِكُمْ بَلَاءٌ مِنْ رَبِّكُمْ عَظِيمٌ

നാം നിങ്ങളെ ഫിര്‍ഔന്‍ പ്രഭൃതികളില്‍ നിന്നും രക്ഷപ്പെടുത്തിയ സന്ദര്‍ഭവും ഓര്‍മ്മിക്കുവീന്‍! അവര്‍ നിങ്ങളെ നിഷ്ഠൂരമായ ശിക്ഷകളാല്‍ പീഡിപ്പിക്കുകയും നിങ്ങളുടെ ആണ്‍ സന്താനങ്ങളെ അറുകൊല ചെയ്യുകയും നിങ്ങളുടെ സ്ത്രീകളെ ജീവിക്കാന്‍ വിടുകയും ചെയ്തു, അതില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ നാഥന്‍റെ പക്കല്‍ നിന്നുള്ള വമ്പിച്ച പരീക്ഷണമുണ്ടായിരുന്നു.

7: 141; 14: 6 എന്നിവ ഇതേ ആശയമുള്ള സൂക്തങ്ങളാണ്. നിശ്ചയം, ഫിര്‍ഔന്‍ ഭൂമിയില്‍ ഔന്നിത്യം നടിക്കുകയും അതിലെ ജനങ്ങളെ വിഭാഗങ്ങളായി വിഭജിക്കുകയും അവരുടെ ആണ്‍ സന്താനങ്ങളെ കൊന്നുകൊണ്ടും അവരുടെ സ്ത്രീകളെ ജീവിക്കാന്‍ അനുവദിച്ചുകൊണ്ടും അവരില്‍ നിന്നുള്ള ഒരു വിഭാഗത്തെ അടിച്ചമര്‍ത്തുകയും ചെയ്തു, നിശ്ചയം അവന്‍ നാശകാരികളില്‍ പെട്ടവന്‍ തന്നെയായിരുന്നു എന്ന് 28: 4 ല്‍ പറഞ്ഞിട്ടുണ്ട്. 

ആകാശഭൂമികളും അവക്കിടയിലുള്ള എല്ലാ കാര്യങ്ങളും വലയം ചെയ്ത് ഒരു ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിവെച്ചവനാണ് ത്രികാലജ്ഞാനിയായ നാഥന്‍. സ്വര്‍ഗത്തില്‍ സൃഷ്ടിച്ചപ്പോള്‍ തന്നെ എല്ലാ മനുഷ്യരെയും ആ ഗ്രന്ഥം പഠിപ്പിക്കുക വഴി അവന്‍ നിഷ്പക്ഷവാനുമാണ്. 4: 79 ല്‍, നന്മ അല്ലാഹുവില്‍ നിന്നും തിന്മ അവരവരില്‍ നിന്നുമാണെന്ന് പറഞ്ഞിട്ടുണ്ട്. ഏതൊരു ജനതക്കും നിഷ്ഠൂരരായ ഭരണാധികാരികളെ വെച്ചുകൊടുക്കുന്നതും മറ്റ് ജനവിഭാഗങ്ങളാല്‍ അടിച്ചമര്‍ത്തപ്പെടുന്നതും അല്ലാഹുവില്‍ നിന്നുള്ള പരീക്ഷണം തന്നെയാണ്. ഇന്ന് ലോകത്ത് ഫുജ്ജാറുകള്‍ അനുഭവിക്കുന്ന എല്ലാവിധ പീഡനങ്ങള്‍ക്കും ദുരിതങ്ങള്‍ക്കും കാരണം പ്രപഞ്ചം നിലനിര്‍ത്താനുള്ള ത്രാസും അമാനത്തുമായ അദ്ദിക്ര്‍ സ്വയം ഉപയോഗപ്പെടുത്താതെയും മറ്റുള്ളവര്‍ക്ക് ഉപയോഗപ്പെടുത്താന്‍ നല്‍കാതെയും മൂടിവെച്ചതാണ്. അതില്‍ നിന്ന് അവരെ രക്ഷപ്പെടുത്താന്‍ സംഘടനാബലം കൊണ്ടോ സാങ്കേതികവിദ്യ കൊണ്ടോ സമ്പത്തുകൊണ്ടോ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ കൊണ്ടോ സാധ്യമല്ല. മറിച്ച് ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്ര്‍ കൊണ്ട് ജീവിതലക്ഷ്യം തിരിച്ചറിഞ്ഞ് മനുഷ്യരുടെ ഐക്യത്തിനുവേണ്ടി പ്രവര്‍ത്തിക്കല്‍ മാത്രമാണ് പരിഹാരം. 

എക്കാലത്തുമുള്ള വിശ്വാസികള്‍ മൂസായുടെയും മുഹമ്മദിന്‍റെയും സ്ഥാനത്തും, അവരുടെ ശത്രുക്കളായ കപടവിശ്വാസികള്‍ ഫിര്‍ഔനിന്‍റെയും ഹാമാന്‍-ഖാറൂന്മാരുടെയും അബൂജാഹിലിന്‍റെയും സ്ഥാനത്തുമായിക്കൊണ്ട് പരസ്പരം ഏറ്റുമുട്ടിക്കൊണ്ടിരിക്കും. എന്നാല്‍ സത്യമായ അദ്ദിക്റിനെ പരിചയും മുഹൈമിനുമായി പരിഗണിക്കുന്ന വിശ്വാസികള്‍ അന്തിമവിജയം നേടുകയും അല്ലാഹു കൊന്നുകളഞ്ഞ കപടവിശ്വാസികള്‍ അവരുടെ പ്രവര്‍ത്തനങ്ങളാല്‍ ഇഹലോകത്തുവെച്ചുതന്നെ പിടികൂടപ്പെടുകയും ചെയ്യുന്നതാണ് എന്നതിന് ചരിത്രം സാക്ഷിയാണ്. പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സായ അദ്ദിക്റിനെ ഊതിക്കെടുത്തിക്കൊണ്ട് ഭൂമിയില്‍ നശീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരായതിനാല്‍ അവര്‍ അല്ലാഹുവിന്‍റെയും മലക്കുകളുടെയും എല്ലാ മനുഷ്യരുടെയും ശാപത്തിലാണുള്ളതെന്ന് 2: 159-161 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 1: 7; 3: 7; 33: 60-61, 72-73; 48: 24-25 വിശദീകരണം നോക്കുക.