وَإِذْ آتَيْنَا مُوسَى الْكِتَابَ وَالْفُرْقَانَ لَعَلَّكُمْ تَهْتَدُونَ
മൂസാക്ക് നാം ഗ്രന്ഥവും സത്യാസത്യ വിവേചനമാനദണ്ഡവും നല്കിയതും ഓര്‍മ്മിക്കേണ്ടതാണ് -നിങ്ങള്‍ സന്മാര്ഗം പ്രാപിച്ചവര്‍ തന്നെയാകണം എന്നതിനുവേണ്ടി.
2: 2 ല്‍ വിവരിച്ച പ്രകാരം ഒറ്റ ഗ്രന്ഥമായ അല്‍ കിതാബിന്റെ ഭാഗം തന്നെയാണ് തൗറാത്ത്. 7: 145 ല്‍ വിവരിച്ച പ്രകാരം രണ്ട് ശിലാഫലകങ്ങളിലായിരുന്നു അത് രേഖപ്പെടുത്തി നല്‍കിയിരുന്നത്. അതില്‍ രേഖപ്പെടുത്തിയ പത്ത് കല്പനകളാണ് മൂസാ ജീവിച്ച് വിശദീകരിച്ച് കാണിച്ചുകൊടുത്ത സത്യാസത്യ വിവേചന മാനദണ്ഡമായിരുന്ന തൗറാത്ത്. ഇന്ന് മൊത്തം മനുഷ്യര്‍ക്ക് നാഥനില്‍ നിന്നുള്ള വേദഗ്രന്ഥം എല്ലാ കാര്യങ്ങളും വിശദീകരിച്ചിട്ടുള്ള സമാനമായ ഉപമ ഉദാഹരണങ്ങളും ഉരക്കല്ലുമായ അദ്ദിക്ര്‍ മാത്രമാണ്. സാക്ഷിയായ അദ്ദിക്ര്‍ പ്രവാചകന് മുഹമ്മദിന് അവതരിപ്പിക്കപ്പടുന്നതിന് മുമ്പ് ഇമാമും കാരുണ്യവുമായ മൂസായുടെ ഗ്രന്ഥമായിരുന്നു ഉരക്കല്ല്(ഫുര്‍ഖാന്‍) എന്ന് 11: 17; 46: 12 എന്നീ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. മുമ്പ് ഗ്രന്ഥം നല്കപ്പെടാത്തവരെ മുന്നറിയിപ്പ് നല്‍കുന്നതിന് വേണ്ടി അവതരിപ്പിക്കപ്പെട്ട ഗ്രന്ഥം നിന്റെ നാഥനില്‍ നിന്നുള്ള സത്യമാണെന്നും അത് അവര്‍ സന്മാര്‍ഗത്തിലാകുന്നതിന് വേണ്ടിയാണെന്നും 32: 3 ലും; നിശ്ചയം മൂസാക്ക് നാം ഗ്രന്ഥം നല്‍കിയിട്ടുണ്ട്, അപ്പോള്‍ അതുപോലുള്ള ഒരു ഗ്രന്ഥം നിനക്ക് വന്നുകിട്ടുന്നതില്‍ നീ സംശയിക്കേണ്ടതില്ല, മൂസാക്ക് നല്കപ്പെട്ട ഗ്രന്ഥത്തെ നാം ഇസ്റാഈല്‍ സന്തതികള്‍ക്ക് സന്മാര്ഗമാക്കുകയും ചെയ്തിട്ടുണ്ട് എന്ന് 32: 23 ലും പറഞ്ഞിട്ടുണ്ട്. മൂസാക്ക് നല്കപ്പെട്ടതുപോലെ ഫലകങ്ങളില്‍ രേഖപ്പെടുത്തിയ ഗ്രന്ഥം നല്‍കണമെന്ന് മക്കാമുശ്രിക്കുകള്‍ ആവശ്യപ്പെട്ടതും പ്രവാചകന് മുഹമ്മദിന് അവതരിപ്പിക്കപ്പെട്ട ഗ്രന്ഥത്തെക്കുറിച്ചും തൗറാത്തിനെക്കുറിച്ചും അവ രണ്ടും പരസ്പരം സഹായിക്കുന്ന രണ്ട് മാരണങ്ങളാണെന്ന് പറഞ്ഞ് അവയെ നിഷേധിച്ചതും 28: 48 ല്‍ പറഞ്ഞിട്ടുണ്ട്.
ത്രാസും അമാനത്തുമായ അദ്ദിക്റിലുള്ളത് എന്താണെന്ന് മനസ്സിലാക്കാന്‍ ശ്രമിക്കാതെ ഭാരം വഹിക്കുന്ന കഴുതകളെപ്പോലെ അറബി ഖുര്‍ആന്‍ വഹിക്കുന്ന ഈ അക്രമികളും വിഡ്ഢികളും തന്നെയാണ് ഭൂമിയില്‍ നടക്കുന്ന എല്ലാ നശീകരണ പ്രവര്‍ത്തനങ്ങളുടെയും തിന്മകളുടെയും പാപഭാരം വഹിച്ചുകൊണ്ട് നരകക്കുണ്ഠത്തിന്റെ വിറകായിത്തീരേണ്ടി വരിക. 25: 18 ല്‍ പറഞ്ഞ പ്രകാരം അദ്ദിക്റിനെ വിസ്മരിച്ച് കെട്ടജനതയായിത്തീര്‍ന്ന അവരെ ശിക്ഷിക്കാന്‍ വേണ്ടിയാണ് അദ്ദിക്ര്‍ അവതരിപ്പിച്ചിട്ടുള്ളതെന്ന് 33: 73 ലും; ശപിക്കപ്പെട്ട ഇവര്‍ ഈസാ രണ്ടാമതുവന്നാല്‍ വധിക്കപ്പെടുമെന്ന് 33: 60-61 സൂക്തങ്ങളിലും പറഞ്ഞിട്ടുണ്ട്. 2: 150; 3: 103; 7: 158; 16: 15; 43: 10 എന്നീ സൂക്തങ്ങളും അവസാനിക്കുന്നത് 'നിങ്ങള്‍ സന്മാര്ഗം പ്രാപിച്ചവര്‍ തന്നെയാകണം എന്നതിനുവേണ്ടി' എന്ന് പറഞ്ഞുകൊണ്ടാണ്. 6: 90-92 വിശദീകരണം നോക്കുക.