وَظَلَّلْنَا عَلَيْكُمُ الْغَمَامَ وَأَنْزَلْنَا عَلَيْكُمُ الْمَنَّ وَالسَّلْوَىٰ ۖ كُلُوا مِنْ طَيِّبَاتِ مَا رَزَقْنَاكُمْ ۖ وَمَا ظَلَمُونَا وَلَٰكِنْ كَانُوا أَنْفُسَهُمْ يَظْلِمُونَ
നാം നിങ്ങളുടെമേല്‍ മേഘത്തിന്‍റെ തണല്‍ വിരിക്കുകയും നാം നിങ്ങളുടെമേല്‍ മന്നായും സല്‍വായും ഇറക്കുകയുമുണ്ടായി, നാം നിങ്ങള്‍ക്ക് നല്‍കിയിട്ടുള്ള ഭക്ഷണവിഭവങ്ങളില്‍ നിന്ന് പരിശുദ്ധമായത് നിങ്ങള്‍ തിന്നുവീന്‍, അവര്‍ നമ്മോട് അക്രമം പ്രവര്‍ത്തിച്ചിട്ടില്ല, എന്നാല്‍ അവര്‍ അവരുടെ ആത്മാവിനോട് തന്നെയാണ് അക്രമം പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്.
ഈ സൂക്തത്തിന്‍റെ സമാന ആശയം 7: 160 ല്‍ സൂക്തഭാഗമായി വന്നിട്ടുണ്ട്. ഈജിപ്തില്‍ നിന്ന് കടല്‍ പിളര്‍ത്തി രക്ഷപ്പെടുത്തിയ ഇസ്റാഈല്‍ സന്തതികളെ സീനാ മരുഭൂമിയിലെ കടുത്ത ചൂടില്‍ നിന്ന് രക്ഷിക്കുന്നതിനുവേണ്ടി മേഘക്കുട ചൂടിക്കൊടുക്കുകയും അവര്‍ക്ക് ഭക്ഷണവിഭവങ്ങളായി മന്നായും സല്‍വായും ഇറക്കിക്കൊടുക്കുകയുമുണ്ടായി. മന്നാ കല്‍ക്കണ്ടം പോലെയുള്ള വിഭവവും സല്‍വാ കാടപ്പക്ഷി വിഭാഗത്തില്‍ പെട്ട പോഷകാംശങ്ങളടങ്ങിയ പ്രത്യേകതരം ഭക്ഷണവുമായിരുന്നു. ഇത്തരം അനുഗ്രഹങ്ങളെല്ലാം അടിക്കടി ലഭിച്ചിട്ടും ധിക്കാരസ്വഭാവം കാണിച്ചുകൊണ്ട് അവര്‍ ധിക്കാരികളായിത്തീരുകയാണുണ്ടായത്. അവര്‍ നമ്മോട് അക്രമം പ്രവര്‍ത്തിച്ചിട്ടില്ല, എന്നാല്‍ അവര്‍ അവരുടെ ആത്മാവിനോട് തന്നെയാണ് അക്രമം പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത് എന്നതിന്‍റെ വിവക്ഷ, അല്ലാഹു നിഷ്പക്ഷവാനാണെന്നിരിക്കെ മുഴുവന്‍ മനുഷ്യരും ജിന്നുക ളും അനുസരണ ശീലമുള്ളവരാവുകയോ അല്ലെങ്കില്‍ എല്ലാവരും ധിക്കാരികളായി മാറുകയോ ചെയ്താലും ഐശ്വര്യവാനും സ്വയം സ്തുത്യര്‍ഹനുമായ അല്ലാഹുവിന്‍റെ ആധിപത്യത്തില്‍ യാതൊരു വര്‍ദ്ധനവോ കുറവോ സംഭവിക്കുകയില്ല എന്നും മനഃസാക്ഷിക്ക് വിരുദ്ധമായി ഓരോരുത്തരും പ്രവര്‍ത്തിക്കുന്ന തിന്മയുടെ ഫലം അവരവരുടെ ആത്മാവ് തന്നെയാണ് അനുഭവിക്കേണ്ടി വരിക എന്നുമാണ്.
മുന്‍തലമുറകളില്‍ പെട്ടവര്‍ അദ്ദിക്റിനെ വിസ്മരിച്ച് അല്ലാഹുവിനെക്കൂടാതെയുള്ള ഇലാഹുകളെ വിളിച്ച് പ്രാര്‍ത്ഥിക്കുന്നവരും അക്രമികളുമായപ്പോഴാണ് അവരെ നശിപ്പിച്ചതെന്ന് 11: 101 ലും; നീ അല്ലാഹുവിനെക്കൂടാതെ നിനക്ക് ഉപകാരമോ ഉപദ്രവമോ ചെയ്യാത്തവയെ വിളിച്ച് പ്രാര്‍ത്ഥിക്കരുത്, നീയെങ്ങാനും അങ്ങനെ ചെയ്താല്‍ നീ അക്രമികളില്‍ പെട്ടവന്‍ തന്നെയായിരിക്കുമെന്ന് പ്രവാചകനെ വിളിച്ച് 10: 106 ലും പറഞ്ഞിട്ടുണ്ട്. സത്യമായ അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് ഉപയോഗപ്പെടുത്താത്ത ഫുജ്ജാറുകളായ ഭ്രാന്തന്മാര്‍ നരകശിക്ഷയില്‍ ശാശ്വതരായി യാതൊരു ഇളവുമില്ലാതെ നിരാശരായി കഴിഞ്ഞു കൂടുമെന്ന് 43: 74-75 സൂക്തങ്ങളില്‍ പറഞ്ഞതിന് ശേഷം 43: 76 ല്‍, നാം അവരോട് അക്രമം പ്രവര്‍ത്തിച്ചിട്ടില്ല, എന്നാല്‍ അവര്‍ അവരോട് തന്നെ അക്രമം കാണിക്കുന്നവരായിരുന്നു എന്ന് പറഞ്ഞിട്ടുണ്ട്. 16: 118; 29: 40; 30: 9 എന്നീ സൂക്തങ്ങള്‍ അവസാനിക്കുന്നത് നാം (അല്ലാഹു) അവരോട് അക്രമം കാണിച്ചിട്ടില്ല, എന്നാല്‍ അവര്‍ അവരുടെ ആത്മാവിനോട് തന്നെയാണ് അക്രമം കാണിച്ചിരുന്നത് എന്ന് പറഞ്ഞുകൊണ്ടും; 16: 33 അവസാനിക്കുന്നത് അവര്‍ അല്ലാഹുവിനോട് അക്രമം കാണിച്ചിട്ടില്ല, എന്നാല്‍ അവര്‍ അവരുടെ ആത്മാവിനോട് തന്നെയാണ് അക്രമം കാണിച്ചിരുന്നത് എന്ന് പറഞ്ഞുകൊണ്ടുമാണ്. നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് അത് ഉപയോഗപ്പെടുത്താത്തവര്‍ തങ്ങളുടെ മുഖങ്ങളില്‍ നരകക്കുണ്ഠത്തിലേക്ക് വലിച്ചിഴക്കപ്പെടാനുള്ള ഏറ്റവും ദുഷിച്ച സ്ഥാനത്തുള്ള ഏറ്റവും വഴിപിഴച്ചവരാണെന്ന് 25: 33-34 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. അദ്ദിക്ര്‍ സ്വയം ഉപയോഗപ്പെടുത്താതിരിക്കുകയും മറ്റുള്ളവര്‍ക്ക് ഉപയോഗപ്പെടുത്താന്‍ നല്‍കാതിരിക്കുകയും ചെയ്തുകൊണ്ട് 6: 47; 7: 84; 46: 35 സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം എല്ലാവരും അക്രമികളും ഭ്രാന്തന്മാരും തെമ്മാടികളുമായി മാറുമ്പോഴാണ് ലോകാവസാനം സംഭവിക്കുക.