فَجَعَلْنَاهَا نَكَالًا لِمَا بَيْنَ يَدَيْهَا وَمَا خَلْفَهَا وَمَوْعِظَةً لِلْمُتَّقِينَ
അങ്ങനെ ആ സംഭവത്തെ നാം അവരുടെ മുമ്പിലും പിന്നിലുമുള്ളവര്‍ക്ക് ഒരു ഗുണപാഠവും സൂക്ഷ്മതയുള്ളവര്‍ക്ക് ഒരു സദുപദേശവും ആക്കുകയുണ്ടായി.
16: 124 ല്‍ പറഞ്ഞ പ്രകാരം ജൂതന്മാരായിത്തീര്‍ന്നവര്‍ അല്ലാഹുവിന്‍റെ ദീനില്‍ ആഴ്ചയിലുള്ള പെരുന്നാളായി നിശ്ചയിച്ചിരുന്ന വെള്ളിയാഴ്ചയെ മാറ്റിമറിച്ച് ശനിയാഴ്ചയാക്കി ആചരിച്ചുപോന്നിരുന്നു. അവരില്‍ പെട്ട ഐല എന്ന കടലോരത്ത് താമസിച്ചിരുന്ന ഒരു വിഭാഗം മത്സ്യബന്ധനം നടത്തി ജീവിക്കുന്നവരായിരുന്നു. ശനിയാഴ്ചനാളില്‍ മത്സ്യ ബന്ധനമടക്കം ഒരു തൊഴിലും ചെയ്യരുതെന്ന അലിഖിത നിയമം അവര്‍ ആചരിച്ചുപോന്നു. ശനിയാഴ്ച ദിവസം മറ്റുള്ള നാളുകളിലില്ലാത്ത വിധം മത്സ്യങ്ങളെ കൂട്ടംകൂട്ടമായി ഒരു ചാലിലേക്ക് വരുത്തി അല്ലാഹു അവരെ പരീക്ഷിച്ചു. അപ്പോള്‍ അവര്‍ ആ മത്സ്യങ്ങളെ തിരിച്ചുപോകാന്‍ സാധിക്കാത്ത വിധം തടയിടുകയും അടുത്ത ദിവസം പിടിക്കുകയും ചെയ്തു. അല്ലാഹു ഉദ്ദേശ്യങ്ങളിലേക്കാണ് നോക്കുന്നത്, പ്രവര്‍ത്തനങ്ങളിലേക്കല്ല എന്ന് പഠിപ്പിച്ചതിന് വിരുദ്ധമായി ധിക്കാരപൂര്‍വ്വം പ്രവര്‍ത്തിച്ചപ്പോള്‍ അവരുടെ ശരീരം കുരങ്ങന്മാരുടേതാക്കി മാറ്റുകയുണ്ടായി. ഈ സംഭവം 7: 163-166 സൂക്തങ്ങളില്‍ വിവരിച്ചിട്ടുണ്ട്. 4: 154 വിശദീകരണം നോക്കുക.
യഥാര്‍ത്ഥത്തില്‍ അല്ലാഹുവിന്‍റെ നടപടിക്രമങ്ങളെ ധിക്കരിക്കുക എന്ന ഉദ്ദേശമില്ലാതെ അവരില്‍ നിന്നും പാവപ്പെട്ട ഒരാള്‍ പട്ടിണിമൂലം തന്റെ കുടുംബത്തിന് ഭക്ഷണം നല്കാന് വേണ്ടി, ഹൃദയം കൊണ്ട് നാഥനോട് ബന്ധപ്പെട്ട് എന്നെ നീ നിന്‍റെ ശിക്ഷക്ക് വിധേയമാക്കരുതേ എന്ന പ്രാര്‍ത്ഥനയോടെ ശനിയാഴ്ച നാളില്‍ തന്നെ മത്സ്യം പിടിച്ചിരുന്നുവെങ്കില്‍ പോലും അല്ലാഹു അവനെ ശിക്ഷിക്കുന്നവനാവുകയില്ല. ശിക്ഷക്ക് വിധേയരായവര്‍ ശനിയാഴ്ച നാളില്‍ മത്സ്യം പിടിച്ചിരുന്നില്ല, പകരം അവര്‍ അടുത്ത ദിവസമാണ് മത്സ്യം പിടിച്ചതെന്ന് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അല്ലാഹു ഹൃദയങ്ങളുടെ അവസ്ഥ അറിയുന്നവനാണ് എന്ന് മറന്നുകൊണ്ടുള്ള ഏതുതരം പ്രവര്‍ത്തനങ്ങള്‍ ആരുതന്നെ പ്രവര്‍ത്തിച്ചാലും അവര്‍ക്കുള്ള ശിക്ഷ ഇതുപോലെ കഠിനമായിരിക്കും എന്നുള്ളതാണ് ഈ സൂക്തത്തിന്‍റെ സമാനമായ ഗുണപാഠം (മൗഇളത്ത്). മൊത്തം മനുഷ്യര്‍ക്കുള്ള വെളിപാടായ അദ്ദിക്ര്‍ സൂക്ഷ്മതയുള്ളവര്‍ക്ക് ഒരു സദുപദേശമാണെന്ന് 3: 138 ലും; മൊത്തം മനുഷ്യര്‍ക്ക് അത് സദുപദേശമാണെന്ന് 10: 57 ലും പറഞ്ഞിട്ടുണ്ട്. മൊത്തം മനുഷ്യര്‍ക്ക് അദ്ദിക്ര്‍ സദുപദേശമാണെങ്കിലും അതു(അദ്ദിക്ര്‍)കൊണ്ട് ജിന്നുകൂട്ടുകാരനെ വിശ്വാസിയാക്കി മാറ്റി നാഥനെ ഹൃദയത്തില്‍ സൂക്ഷിക്കുന്ന സൂക്ഷ്മാലുക്കള്‍ മാത്രമേ അതിനെ സദുപദേശമായി സ്വീകരിക്കുകയുള്ളൂ. 16: 125 ല്‍, ഹിക്മത്ത് കൊണ്ടും മൗഇളത്തുല്‍ ഹസനത്തുകൊണ്ടും നിന്‍റെ നാഥനിലേക്ക് നീ ജനങ്ങളെ വിളിക്കുക എന്ന് പറഞ്ഞിട്ടുണ്ട്. ഇവിടെ പറഞ്ഞ ഹിക്മത്ത് ആശയം സ്പഷ്ടമായ ഗ്രന്ഥത്തിലെ സൂക്തങ്ങളും മൗഇളത്തുല്‍ ഹസനത്ത് അവയുടെ സമാനമായ ഉപമ ഉദാഹരണങ്ങളും സമാനമായ കല്‍പനകളും വിരോധങ്ങളുമാണ്.
അന്ത്യപ്രവാചകനായ മുഹമ്മദിന് അവതരിപ്പിക്കപ്പെട്ട ഗ്രന്ഥം അനന്തരമെടുത്തത് 35: 32 ല്‍ പറഞ്ഞ പ്രകാരം പ്രവാചകന്‍റെ ജനതയാണ്. എന്നാല്‍ അവരില്‍ ആയിരത്തില്‍ തൊള്ളായിരത്തി തൊണ്ണൂറ്റി ഒമ്പത് പേരും ആത്മാവിനോട് അക്രമം കാണിച്ചവരും ഗ്രന്ഥത്തിന്റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്റിനെ അവഗണിച്ച് അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളായ കുഫ്ഫാറുകളുമാണ്. അദ്ദിക്ര്‍ കേള്‍ക്കാന്‍ തയ്യാറാകാത്ത ബധിരരും അതിനെക്കുറിച്ച് ലോകരോട് പറയാന്‍ തയ്യാറാകാത്ത ഊമരുമായ ഇവരെ ദുഷ്ടജീവികള്‍ എന്നാണ് 8: 22 ല്‍ വിശേഷിപ്പിച്ചിട്ടുള്ളത്. 2: 113, 174-176; 5: 60 വിശദീകരണം നോക്കുക.