( അല്‍ ബഖറ ) 2 : 71

قَالَ إِنَّهُ يَقُولُ إِنَّهَا بَقَرَةٌ لَا ذَلُولٌ تُثِيرُ الْأَرْضَ وَلَا تَسْقِي الْحَرْثَ مُسَلَّمَةٌ لَا شِيَةَ فِيهَا ۚ قَالُوا الْآنَ جِئْتَ بِالْحَقِّ ۚ فَذَبَحُوهَا وَمَا كَادُوا يَفْعَلُونَ

അവന്‍ പറഞ്ഞു: നിശ്ചയം അവന്‍ പറയുന്നു, നിശ്ചയം ഭൂമി ഉഴുതുവാനോ കൃഷി നനക്കുവാനോ ഉപയോഗിക്കാത്തതും യാതൊരു ന്യൂനതകളുമില്ലാത്തതും സുരക്ഷിതവുമായ ഒരു പശുവാണത്; അവര്‍ പറഞ്ഞു: ഇപ്പോഴാണ് നീ സത്യം കൊണ്ടുവന്നത്, അങ്ങനെ അവര്‍ മനമില്ലാമനസ്സോടെ അതിനെ അറുത്തു.

ഈജിപ്തില്‍ വെച്ച് പശുവാരാധനയില്‍ മുഴുകിയിരുന്ന ഇസ്റാഈല്‍ സന്തതികളുടെ ഹൃദയങ്ങളില്‍ പശുവിനോടുള്ള ഭക്തി ലയിച്ചു ചേര്‍ന്നിരുന്നു. അതുകൊണ്ടാണ് ആഭരണങ്ങള്‍ ഉരുക്കാനിട്ട കുഴിയില്‍ നിന്ന് മുക്രയിടുന്ന ഒരു പശുക്കുട്ടിയെ വാര്‍ത്തെടുക്കാന്‍ പിശാച് അവരെ സഹായിച്ചത്. ആ പശുവിനോടുള്ള ഭക്തി അവരില്‍ നിന്ന് എന്നെന്നേക്കുമായി എടുത്തുകളയാനാണ് യാതൊരു ന്യൂനതകളുമില്ലാത്ത, കത്തിവെക്കാന്‍ തോന്നാത്ത സ്വര്‍ണ്ണനിറത്തിലുള്ള ഒരു പശുവിനെ അറുക്കാന്‍ കല്‍പിക്കുന്നത്. ഏത് പശുവിനെയാണ് അറുക്കാന്‍ കല്‍പിക്കുന്നതെന്ന് ആദ്യമേ ബോധ്യമുണ്ടായിരുന്ന അവര്‍ അതില്‍ നിന്ന് ഒഴിവാകാന്‍ വേണ്ടി പലതരം ചോദ്യങ്ങള്‍ ചോദിച്ചെങ്കിലും അവസാനം ഗത്യന്തരമില്ലാതെ അവര്‍ പൂജക്ക് ഉപയോഗിച്ചിരുന്ന ലക്ഷണമൊത്ത പശുവിനെത്തന്നെ അറുക്കാന്‍ നിര്‍ബന്ധിതരാവുകയാണുണ്ടായത്. ഈ സംഭവത്തെ കേന്ദ്രീകരിച്ചുകൊണ്ടാണ് ഈ സൂറത്തിന് ബഖറ (പശു) എന്ന് നാമകരണം ചെയ്തിട്ടുള്ളത്. സര്‍വസ്വം നാഥന് സമര്‍പ്പിച്ചവരാണെന്ന് (മുസ്ലിംകള്‍) വാദിക്കുകയും തങ്ങളുടെ ജീവിതത്തില്‍ ഇഴുകി ച്ചേര്‍ന്നിട്ടുള്ള പൈശാചികമായ ദുര്‍ഗുണങ്ങളെ ഗ്രന്ഥം കൊണ്ട് കഴുകിക്കളയാതെ ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം അറബി ഖുര്‍ആനില്‍ വായിക്കുന്ന ഫുജ്ജാറുകള്‍, 56: 81-82 സൂക്തങ്ങളില്‍ പറഞ്ഞ നാഥന്‍റെ സംസാരമായ അദ്ദിക്റിനെ ലാഘവത്തോടെ എടുക്കുകയും അതിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കുകയും ചെയ്തവരായതിനാല്‍ ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ഭ്രാന്തന്മാരും പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്നവരുമാണ്. അദ്ദിക്റിനെ വിസ്മരിച്ച് കെട്ടജനതയായിത്തീര്‍ന്ന ഇവര്‍ പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട, ഇത്തരം സൂക്തങ്ങളൊന്നും വായിക്കാത്ത, കേള്‍ക്കാത്ത ഇതര ജനവിഭാഗങ്ങളെയാണ് കാഫിറുകള്‍ എന്ന് മുദ്ര കുത്തുന്നത്. 2: 6-7, 23-24; 7: 40; 16: 89; 36: 59-62 വിശദീകരണം നോക്കുക.