فَوَيْلٌ لِلَّذِينَ يَكْتُبُونَ الْكِتَابَ بِأَيْدِيهِمْ ثُمَّ يَقُولُونَ هَٰذَا مِنْ عِنْدِ اللَّهِ لِيَشْتَرُوا بِهِ ثَمَنًا قَلِيلًا ۖ فَوَيْلٌ لَهُمْ مِمَّا كَتَبَتْ أَيْدِيهِمْ وَوَيْلٌ لَهُمْ مِمَّا يَكْسِبُونَ
അപ്പോള്‍ തങ്ങളുടെ കൈകള്‍ കൊണ്ട് ഗ്രന്ഥം എഴുതിയുണ്ടാക്കിക്കൊണ്ടിരുന്നവരും പിന്നെ അതിന് കുറഞ്ഞ വില വാങ്ങുന്നതിനുവേണ്ടി ഇത് അല്ലാഹുവില്‍ നിന്നുള്ളതാണെന്ന് പറഞ്ഞുകൊണ്ടിരുന്നവരുമായവര്‍ക്കാണ് നാശം, അപ്പോള്‍ അവരുടെ കൈകള്‍ എഴുതിയതിനും അവര്‍ക്ക് നാശം, അതുമുഖേന അവര്‍ സമ്പാദിച്ചുകൊണ്ടിരുന്നതിനും അവര്‍ക്ക് നാശം!
ഇന്ന് മൊത്തം മനുഷ്യര്‍ക്കുള്ള ഗ്രന്ഥം 25: 33; 41: 41-43 സൂക്തങ്ങളില്‍ പറഞ്ഞ നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണവും മിഥ്യയൊന്നും കടന്നുകൂടാത്ത അജയ്യഗ്രന്ഥവുമായ അദ്ദിക്ര്‍ മാത്രമാണ്. എല്ലാ പ്രവാചകന്മാര്‍ക്കും അവതരിപ്പിക്കപ്പെട്ടത് അദ്ദിക്ര്‍ തന്നെയാണെന്ന് 16: 43; 21: 24 തുടങ്ങിയ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസും അമാനത്തുമായും വിശ്വാസിയാകാനുള്ള സ്രഷ്ടാവില്‍ നിന്നുള്ള സമ്മതപത്രമായും സ്വര്‍ഗത്തിലേക്കുള്ള ടിക്കറ്റായും എല്ലാവിധ ആപത്ത് വിപത്തുകളെത്തൊട്ടും രോഗങ്ങളെത്തൊട്ടും നരകക്കുണ്ഠത്തെത്തൊട്ടും കാത്തുസൂക്ഷിക്കുന്ന പരിചയും മുഹൈമിനുമായും ഉപയോഗപ്പെടുത്താനാണ് അത് അവതരിപ്പിച്ചിട്ടുള്ളത്. കൂടാതെ മനുഷ്യന്‍ ആരാണെന്നും അവന്‍ കുറഞ്ഞ കാലത്തെ ജീവിതത്തിനുവേണ്ടി ഭൂമിയില്‍ നിയോഗിക്കപ്പെട്ടതിന്‍റെ ലക്ഷ്യം എന്താണെന്നും ഗ്രന്ഥം കൊണ്ട് തിരിച്ചറിഞ്ഞ് മനുഷ്യരുടെ ഐക്യവും സമാധാനവും സ്ഥാപിതമാകാന്‍ ലക്ഷ്യം വെച്ചുകൊണ്ട് ഹൃദയത്തിന്‍റെ ഭാഷയിലുള്ള അദ്ദിക്ര്‍ ഏതൊരാള്‍ക്കും എത്തിച്ച് കൊടുക്കേണ്ടതാണ്.
ആദം മുതല്‍ അന്ത്യനാള്‍ വരെയുള്ള ജനങ്ങള്‍ക്ക് അല്ലാഹു തൃപ്തിപ്പെട്ട അവന്‍റെ ഏകസംഘത്തെ പരിചയപ്പെടുത്തുന്നതിന് പകരം വിവിധ സംഘടനകളായി പിരിഞ്ഞ് ഓരോ സംഘടനയുടെയും പക്കലുള്ളതില്‍ ആഹ്ലാദിച്ചുകൊണ്ടിരിക്കുന്ന ഫുജ്ജാറുകളിലെ കപടവിശ്വാസികള്‍ ദേഹേച്ഛയനുസരിച്ചും സംഘടനാതാല്‍പര്യം മുന്‍നിര്‍ത്തിയും ഗ്രന്ഥത്തിലെ സൂക്തങ്ങളെ വളച്ചൊടിച്ച് ജനങ്ങളെ നേരെച്ചൊവ്വെയുള്ള പാതയില്‍ നിന്ന് വ്യതിചലിപ്പിക്കുന്നവരാണ്. ഗ്രന്ഥത്തിന്‍റെ ജീവനാകുന്ന അര്‍ത്ഥവും അവരവരുടെ സംഘടനകളെയും ഭൂരിപക്ഷത്തെയും ന്യായീകരിക്കുന്ന വിധത്തിലുള്ള വിശദീകരണങ്ങളും മാത്രം ഉള്‍ക്കൊള്ളുന്ന ഖുര്‍ആന്‍ വിശദീകരണ ഗ്രന്ഥങ്ങള്‍ ഇറക്കുന്നവരുമാണ് അവര്‍. വിശ്വാസം രൂപപ്പെടുത്താതെ കര്‍മ്മങ്ങള്‍ ചെയ്യാന്‍ പഠിപ്പിക്കുന്ന കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങള്‍ രചിക്കുന്നവരും പഠിപ്പിക്കുന്നവരും, 36: 69-70 സൂക്തങ്ങളുടെ കല്‍പന ധിക്കരിച്ചുകൊണ്ട് ജീവനുള്ളവര്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ അവതരിപ്പിക്കപ്പെട്ട ഗ്രന്ഥത്തെ പ്രസ്തുത ലക്ഷ്യത്തിന് ഉപയോഗപ്പെടുത്താതെ മരിച്ചവരുടെമേല്‍ പാരായണം ചെയ്ത് അതിന് കൂലി വാങ്ങിത്തിന്നുന്നവരും, മാരണം, മന്ത്രം, ശകുനം തുടങ്ങിയ പൈശാചിക പ്രവൃത്തികള്‍ സ്ഥാപിക്കാന്‍ വേണ്ടി സൂക്തങ്ങള്‍ അസ്ഥാനത്ത് ഉദ്ധരിക്കുന്നവരും, ജനങ്ങള്‍ക്കിടയില്‍ ഛിദ്രതയും വര്‍ഗീയതയും ദേശീയതയും സ്വാര്‍ത്ഥതയും സംഘടനാപക്ഷപാതിത്വവും ലിംഗപക്ഷപാതിത്വവും സ്വജനപക്ഷപാതിത്വവും വളര്‍ത്തുന്നതിനും നിലനിര്‍ത്തുന്നതിനും വേണ്ടി ഗ്രന്ഥത്തിലെ സൂക്തങ്ങള്‍ തെറ്റായും ഭാഗികമായും വളച്ചൊടിച്ചും സംസാരിക്കുകയും എഴുതുകയും ചെയ്യുന്നവരുമെല്ലാമാണ് സ്വന്തം കൈകളാല്‍ ഗ്രന്ഥം എഴുതിയുണ്ടാക്കുന്നവരും അതിന് കുറഞ്ഞവില വാങ്ങുന്നവരും. അല്ലാഹുവിനെയും ജീവിതലക്ഷ്യത്തെയും പരിചയപ്പെടുത്തുന്നതിന് വേണ്ടി അവതരിപ്പിച്ചിട്ടുള്ള ഗ്രന്ഥത്തെ പ്രസ്തുത ഉദ്ദേശ്യത്തിന് വിരുദ്ധമായും പരലോകത്തിന് പ്രാധാന്യം കൊടുക്കാതെയും ഐഹികജീവിതത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ജീവിതത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള രചനകളും ഗ്രന്ഥങ്ങളും എഴുതിയുണ്ടാക്കുന്ന ഫുജ്ജാറുകളെല്ലാം ഗ്രന്ഥം കൊണ്ട് കുറഞ്ഞവില വാങ്ങിക്കൊണ്ടിരിക്കുന്നവര്‍ തന്നെയാണ്. അതുവഴി അവര്‍ 2: 174-175 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം അവരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും വയറുകളില്‍ തീയാണ് നിറച്ചുകൊണ്ടിരിക്കുന്നത്. ലക്ഷ്യബോധം നഷ്ടപ്പെട്ട കപടവിശ്വാസികളും അവരെ അന്ധമായി പിന്‍പറ്റുന്ന പ്രജ്ഞാശൂന്യരായ അനുയായികളും സ്വര്‍ഗം സമ്പാദിക്കുന്നതിന് പകരം നരകക്കുണ്ഠമാണ് സമ്പാദിച്ചുകൊണ്ടിരിക്കുന്നത്. 3: 187 ല്‍, വേദം നല്‍കപ്പെട്ടവരോട് അല്ലാഹു വാങ്ങിയ പ്രതിജ്ഞകള്‍ ഓര്‍ക്കേണ്ടതുമാണ്, നിങ്ങള്‍ അതിനെ മനുഷ്യര്‍ക്ക് വെളിവാക്കുക തന്നെ വേണം, നിങ്ങള്‍ അതിനെ മൂടിവെക്കുകയുമരുത്; എന്നാല്‍ അവര്‍ അതിനെ അവരുടെ പുറകോട്ട് വലിച്ചെറിയുകയും അതുകൊണ്ട് കുറഞ്ഞ വില വാങ്ങുകയും ചെയ്തു, അപ്പോള്‍ എത്ര മോശമായ വിലയാണ് അവര്‍ വാങ്ങിക്കൊണ്ടിരിക്കുന്നത് എന്ന് പറഞ്ഞിട്ടുണ്ട്. 2: 63; 4: 150-151; 33: 72-73; 48: 6 വിശദീകരണം നോക്കുക.