( ആലിഇംറാന്‍ ) 3 : 101

وَكَيْفَ تَكْفُرُونَ وَأَنْتُمْ تُتْلَىٰ عَلَيْكُمْ آيَاتُ اللَّهِ وَفِيكُمْ رَسُولُهُ ۗ وَمَنْ يَعْتَصِمْ بِاللَّهِ فَقَدْ هُدِيَ إِلَىٰ صِرَاطٍ مُسْتَقِيمٍ

നിങ്ങളില്‍ അല്ലാഹുവിന്‍റെ സൂക്തങ്ങള്‍ വിശദീകരിക്കപ്പെട്ടുകൊണ്ടിരിക്കെ, നിങ്ങള്‍ എങ്ങനെയാണ് കാഫിറുകളാവുക? -നിങ്ങളില്‍ അവന്‍റെ പ്രവാചകനുമുണ്ട്; ആരാണോ അല്ലാഹുവിനെക്കൊണ്ട് മുറുകെപ്പിടിച്ചത്, അപ്പോള്‍ നിശ്ചയം അവന്‍ നേരെച്ചൊവ്വേയുള്ള പാതയിലേക്ക് നയിക്കപ്പെട്ടവനായിക്കഴിഞ്ഞു.

അജയ്യഗ്രന്ഥമായ അദ്ദിക്ര്‍ ത്രികാലജ്ഞാനിയായ നാഥന്‍റെ സംസാരമാണ്. 2: 146 ല്‍ വിവരിച്ച പ്രകാരം ആര്‍ക്കാണോ ഗ്രന്ഥം നല്‍കപ്പെട്ടത്, അവര്‍ക്ക് നാഥനെയും പ്രവാചകനെയും പിശാചിനെയും ഖിബ്ലമാറ്റത്തെയും അവരെത്തന്നെയും അവരുടെ സന്താനങ്ങളെ അറിയുന്നതിലുപരി അറിയുന്നതാണ്. ഫുജ്ജാറുകളിലെ വിവിധ സംഘടനകളില്‍ നിന്നുള്ള ആരാണോ സാക്ഷിയും കാരുണ്യവും സത്യവും ഇമാമുമായ അദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുന്നത്, അവനോട് വാഗ്ദത്തം ചെയ്തിട്ടുള്ളത് നരകമാണ് എന്ന് 11: 17 ല്‍ പറഞ്ഞിട്ടുണ്ട്. 'അല്ലാഹുവിനെക്കൊണ്ട് മുറുകെപ്പിടിക്കുക' എന്നതിന്‍റെ വിവക്ഷ 2: 256; 3: 103 സൂക്തങ്ങളില്‍ പറഞ്ഞ സ്വര്‍ഗത്തില്‍ നിന്ന് ഭൂമിയിലേക്ക് നീട്ടിയിട്ടിട്ടുള്ള പൊട്ടിപ്പോകാത്ത പാശമായ അദ്ദിക്റിനെ മുറുകെപ്പിടിക്കുക എന്നാണ്. ആരാണോ അല്ലാഹുവിനെക്കൊണ്ട് വിശ്വസിക്കുകയും അദ്ദിക്റിനെ മുറുകെപ്പിടിക്കുകയും ചെയ്തത്, അപ്പോള്‍ അവരെ അവനില്‍ നിന്നുള്ള കാരുണ്യത്തില്‍ പ്രവേശിപ്പിക്കുന്നതും ഏറ്റവും നേരായ പാതയിലേക്ക് മാര്‍ഗദര്‍ശനം ചെയ്യുന്നതുമാണെന്ന് 4: 175 ല്‍ പറഞ്ഞിട്ടുണ്ട്. പൊട്ടിപ്പോകാത്ത പാശമായ അദ്ദിക്റിനെ മൂടിവെക്കുന്ന കപടവിശ്വാസികള്‍ നരകത്തിന്‍റെ അടിത്തട്ടിലാണെന്നും അവര്‍ അവിടെ ഒരു സഹായിയെയും കാണുകയില്ല എന്ന് 4: 145 ലും; എന്നാല്‍ ഖേദിച്ചുമടങ്ങുകയും പ്രവര്‍ത്തനങ്ങള്‍ നന്നാക്കിത്തീര്‍ക്കുകയും അല്ലാഹുവിനെ മുറുകെപ്പിടിക്കുകയും ജീവിതം മുഴുവന്‍ അല്ലാഹുവിനുവേണ്ടി മാത്രമാക്കിത്തീര്‍ക്കുകയും ചെയ്തവരൊഴികെ, അപ്പോള്‍ അക്കൂട്ടര്‍ വിശ്വാസികളോടൊപ്പമാണ്, അല്ലാഹു വിശ്വാസികള്‍ക്ക് മഹത്തായ പ്രതിഫലം നല്‍കുക തന്നെ ചെയ്യുമെന്ന് 4: 146 ലും പറഞ്ഞിട്ടുണ്ട്. 25: 27-29 സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം പിശാച് അദ്ദിക്റില്‍ നിന്ന് തടഞ്ഞുകൊണ്ടാണ് മനുഷ്യരെ അല്ലാഹുവില്‍ നിന്ന് തടയുക. അദ്ദിക്ര്‍ ഒഴിച്ചുള്ള മറ്റു ഗ്രന്ഥങ്ങളെല്ലാം പഠിപ്പിക്കുന്നവരും ഗ്രന്ഥത്തിന്‍റെ ആത്മാവായ അദ്ദിക്ര്‍ പഠിപ്പിക്കാതെ ജീവനായ അര്‍ത്ഥം പഠിപ്പിക്കുന്നവരും അറബി ഖുര്‍ആന്‍ പാരായണം ചെയ്താലും പുണ്യം ലഭിക്കുമെന്ന് സാധാരണക്കാരെ തെറ്റിദ്ധരിപ്പിക്കുന്നവരുമായ കപടവിശ്വാസികള്‍ മനുഷ്യപ്പിശാചുക്കളാണ്. 3: 79-80, 86- 91; 5: 48; 6: 153 വിശദീകരണം നോക്കുക.