( ആലിഇംറാന്‍ ) 3 : 167

وَلِيَعْلَمَ الَّذِينَ نَافَقُوا ۚ وَقِيلَ لَهُمْ تَعَالَوْا قَاتِلُوا فِي سَبِيلِ اللَّهِ أَوِ ادْفَعُوا ۖ قَالُوا لَوْ نَعْلَمُ قِتَالًا لَاتَّبَعْنَاكُمْ ۗ هُمْ لِلْكُفْرِ يَوْمَئِذٍ أَقْرَبُ مِنْهُمْ لِلْإِيمَانِ ۚ يَقُولُونَ بِأَفْوَاهِهِمْ مَا لَيْسَ فِي قُلُوبِهِمْ ۗ وَاللَّهُ أَعْلَمُ بِمَا يَكْتُمُونَ

കപടവിശ്വാസികളായവരാരെന്ന് അവന് അറിയുന്നതിനുവേണ്ടിയും, വരുവീ ന്‍! അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുവീന്‍ അല്ലെങ്കില്‍ പ്രതിരോധിക്കുകയെങ്കിലും ചെയ്യുവീന്‍ എന്ന് അവരോട് പറയപ്പെട്ടപ്പോള്‍ അവര്‍ പറഞ്ഞു: യുദ്ധമുണ്ടാകുമെന്ന് അറിഞ്ഞിരുന്നുവെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങളെ പിന്‍പറ്റുകതന്നെ ചെയ്യുമായിരുന്നു, അവര്‍ ആ നാളുകളില്‍ വിശ്വാസത്തേക്കാള്‍ ഏറ്റവും അടുത്തിരുന്നത് നിഷേധത്തോടായിരുന്നു, അവരുടെ ഹൃദയങ്ങളിലില്ലാത്ത ഒന്ന് വായകൊണ്ട് പറഞ്ഞുകൊണ്ടിരിക്കുന്നവരാണവര്‍, അല്ലാഹു അവര്‍ മൂടിവെച്ചുകൊണ്ടിരിക്കുന്നത് ശരിക്കും അറിയുന്നവനാകുന്നു.

വിശ്വാസിയാകാനുള്ള അല്ലാഹുവിന്‍റെ സമ്മതപത്രമായ അദ്ദിക്റിന്‍റെ അവതരണം പൂര്‍ത്തിയാകാത്ത സന്ദര്‍ഭത്തില്‍ ആരാണ് സ്വന്തം ആത്മാവിനെയും ജീവിതത്തെത്തന്നെയും അല്ലാഹുവിനുവേണ്ടി ബലിയര്‍പ്പിക്കാന്‍ തയ്യാറുള്ള വിശ്വാസികളെന്ന് അറിയുന്നതിനുവേണ്ടിയും ആരാണ് അതിന് തയ്യാറില്ലാതെ ജീവിതലക്ഷ്യം മറന്ന് കപടവിശ്വാസികളായിത്തീര്‍ന്നിട്ടുള്ളത് എന്ന് വേര്‍തിരിക്കാന്‍ വേണ്ടിയുമാണ് അല്ലാഹുവിന്‍റെ സമ്മതത്തോടുകൂടി ഉഹദ് യുദ്ധവും അതില്‍ പ്രവാചകനോടൊപ്പമുള്ളവര്‍ക്ക് നേരിട്ട വിപത്തുകളും സംഭവിച്ചതെന്നാണ് പറയുന്നത്. അല്ലാഹു ത്രികാലജ്ഞാനിയാണെന്നിരിക്കെ അവന് അറിയാന്‍ വേണ്ടി എന്ന് പറഞ്ഞതിന്‍റെ വിവക്ഷ സത്യമായ അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന ആയിരത്തില്‍ ഒന്നായ, നാഥന്‍റെ പ്രതിനിധിയായ വിശ്വാസിക്ക് തിരിച്ചറിയാന്‍ വേണ്ടി എന്നാണ്. വഴിക്കുവെച്ച് അബ്ദുള്ളാഹിബ്നു ഉബയ്യിന്‍റെ നേതൃത്വത്തില്‍ പിന്തിരിഞ്ഞ് പോയ മുന്നൂറ് പേരാണ് യുദ്ധമൊന്നും ഉണ്ടാവുകയില്ല, അത് ഉണ്ടാകുമെന്ന് ഉറപ്പുണ്ടെങ്കില്‍ ഞങ്ങള്‍ നിങ്ങളെ അനുഗമിക്കുക തന്നെ ചെയ്യുമായിരുന്നു എന്ന് പറഞ്ഞ കപടവിശ്വാസികള്‍. യഥാര്‍ത്ഥത്തില്‍ അവര്‍ ഹൃദയങ്ങളിലില്ലാത്തത് പറയുകയായിരുന്നു. 63: 1 ല്‍ കപടവിശ്വാസികളുടെ സ്വഭാവത്തെക്കുറിച്ച്, കപടവിശ്വാസികള്‍ നിന്‍റെയടുത്ത് വന്നാല്‍ അവര്‍ പറയും: നിശ്ചയം, താങ്കള്‍ അല്ലാഹുവിന്‍റെ പ്രവാചകന്‍ തന്നെയാണെന്ന് ഞങ്ങള്‍ സാക്ഷ്യം വഹിക്കുന്നു എന്ന്; നിശ്ചയം നീ അല്ലാഹുവിന്‍റെ പ്രവാചകന്‍ തന്നെയാണെന്ന് അല്ലാഹുവിന് അറിയാം, നിശ്ചയം കപടവിശ്വാസികള്‍ കള്ളം പറയുന്നവര്‍ തന്നെയാണെന്ന് അല്ലാഹു സാക്ഷ്യം വഹിക്കുകയും ചെയ്യുന്നു എന്ന് പറഞ്ഞിട്ടുണ്ട്. പ്രവാചകനും ആയിരത്തി നാനൂറോളം പേരടങ്ങുന്ന അനുയായികളും ഹിജ്റ 6-ാം വര്‍ഷം ഉംറക്ക് പോയെങ്കിലും മക്കാമുശ്രിക്കുകള്‍ അവരെ തടഞ്ഞു. അങ്ങനെ ഹുദൈബിയയില്‍ വെച്ച് അവരുമായി സന്ധി ചെയ്തതിനെത്തുടര്‍ന്ന് പ്രവാചകനും അനുയായികളും മദീനയിലേക്ക് തിരിച്ചുപോന്നു. അപ്പോള്‍ മദീനയിലുണ്ടായിരുന്ന കപടവിശ്വാസികള്‍ 48: 11 ല്‍ പറഞ്ഞ പ്രകാരം പ്രവാചകനോടും അനുയായികളോടും പറയുകയാണ്: ഞങ്ങളുടെ സമ്പത്തുക്കളെയും കുടുംബാംഗങ്ങളെയും ശ്രദ്ധിക്കാനുള്ളത് കൊണ്ടാണ് ഞങ്ങള്‍ നിങ്ങളോടൊപ്പം വരാതിരുന്നത്. അതുകൊണ്ട് ഞങ്ങള്‍ക്കുവേണ്ടി അല്ലാഹുവിനോട് പൊറുക്കലിനെ തേടിയാലും! അവര്‍ അവരുടെ ഹൃദയങ്ങളിലില്ലാത്തത് നാവുകൊണ്ട് പറയുകയാണ്; നബിയേ അവരോട് ചോദിക്കുക: അല്ലാഹു നിങ്ങള്‍ക്ക് ഒരു ദുരിതം അല്ലെങ്കില്‍ ഒരു ഗുണം നല്‍കാന്‍ ഉദ്ദേശിച്ചാല്‍ ആരാണ് അല്ലാഹുവില്‍ നിന്ന് അത് തടയാനുള്ളത്? അല്ല; അല്ലാഹു നിങ്ങളുടെ പ്രവര്‍ത്തനങ്ങളെല്ലാം വലയം ചെയ്ത ത്രികാലജ്ഞാനിയാണ്. പ്രവാചകനും വിശ്വാസികളും ഒരിക്കലും അവരുടെ കുടുംബാംഗങ്ങളിലേക്ക് തിരിച്ചുവരികയില്ല എന്ന് അവര്‍ ഉറച്ച് വിശ്വസിക്കുകയും അത് അവരുടെ ഹൃദയങ്ങള്‍ക്ക് അലങ്കാരമാക്കപ്പെടുകയും ചെയ്തു; അവര്‍ ഏറ്റവും ദുഷിച്ച ചിന്തയാണ് വെച്ചുപുലര്‍ത്തിയത്, അവര്‍ ഒരു കെട്ടജനത തന്നെയാകുന്നു എന്ന് 48: 12 ലും പറഞ്ഞിട്ടുണ്ട്. ഇന്നത്തെ കപടവിശ്വാസികളും ഇതേ സ്വഭാവമുള്ളവരാണ്. അവര്‍ ഏതൊരു കാര്യവും ഉറപ്പ് നല്‍കുന്ന സത്യമായ അദ്ദിക്ര്‍ കൊണ്ട് ഉറപ്പ് വരുത്താതെയാണ് സംസാരിക്കുക. അദ്ദിക്ര്‍ കിട്ടിയവര്‍ക്ക് ഒരു വിഷയത്തിലും സംശയം ഉണ്ടാകാന്‍ പാടില്ല. ഉരക്കല്ലും ത്രാസുമായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തിക്കൊണ്ടാണ് വിശ്വാസികള്‍ കപടവിശ്വാസികളെയും വിശ്വാസികളെയും വേര്‍തിരിച്ചറിയേണ്ടതും അവരോടുള്ള അല്ലാഹുവിന്‍റെ സമീപനം എന്താണെന്ന് മനസിലാക്കി അതേ സമീപനം കൈക്കൊള്ളേണ്ടതും. നുണ മാത്രം പറയുന്ന കപടവിശ്വാസികള്‍ അദ്ദിക്റിനെ പിന്‍പറ്റുന്ന വിശ്വാസിയെക്കുറിച്ച് 'അവന്‍ നുണ പറയുന്ന ഒറ്റയാനാണ്' എന്നാണ് പറയുക എന്ന് 54: 25 ലും; അവര്‍ക്ക് ശിക്ഷ ബാധിക്കുമ്പോള്‍ മാത്രമേ ദിക്രീ എന്ന ഗ്രന്ഥത്തിന്‍റെ കാര്യത്തിലുള്ള അവരുടെ സംശയം തീരുകയുള്ളൂ എന്ന് 38: 8 ലും പറഞ്ഞിട്ടുണ്ട്. ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്ര്‍ സത്യപ്പെടുത്താതെ ഇവിടെ ജീവിച്ചതിന് നരകക്കുണ്ഠമാണ് അവര്‍ക്ക് ഒരുക്കിവെച്ചിട്ടുള്ളതെന്ന് 25: 34, 65-66; 48: 6; 98: 6 സൂക്തങ്ങളില്‍ അവര്‍ വായിച്ചിട്ടുണ്ട്. 2: 13, 113, 157; 3: 60; 5: 41-42 വിശദീകരണം നോക്കുക.