إِنَّ الَّذِينَ اشْتَرَوُا الْكُفْرَ بِالْإِيمَانِ لَنْ يَضُرُّوا اللَّهَ شَيْئًا وَلَهُمْ عَذَابٌ أَلِيمٌ
നിശ്ചയം വിശ്വാസത്തിനുപകരം നിഷേധം വാങ്ങിയവരായവരുണ്ടല്ലോ, അവര്‍ അല്ലാഹുവിന് ഒരു ദ്രോഹവും ചെയ്യുകയില്ല, അവര്‍ക്ക് നോവുന്ന ശിക്ഷയുമാണുള്ളത്.
48: 6 ല്‍ പറഞ്ഞ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളായ കപടവിശ്വാസികളും അവരുടെ അനുയായികളായ മുശ്രിക്കുകളുമാണ് വിശ്വാസം രൂപപ്പെടുത്താനുള്ള അദ്ദിക്ര്‍ വന്നുകിട്ടിയതിന് ശേഷം അതിനെ തള്ളിപ്പറഞ്ഞ് നിഷേധം വിലക്ക് വാങ്ങിയവര്‍. 3: 187 ല്‍ ത്രികാലജ്ഞാനിയായ നാഥന് ഗ്രന്ഥം നല്കപ്പെട്ടവരില് നിന്ന് 'അത് ജനങ്ങള്‍ക്ക് വെളിപ്പെടുത്തണം' എന്ന കരാര്‍ വാങ്ങിയതിനെ വിസ്മരിച്ചുകൊണ്ട് വ്യക്തവും സ്പഷ്ടവുമായ വായനയായ അദ്ദിക്റിനെ സ്വയം ഉപയോഗപ്പെടുത്താതിരിക്കുകയും ഇതര ജനവിഭാഗങ്ങള്‍ക്ക് ഉപയോഗപ്പെടുത്താന്‍ നല്‍കാതിരിക്കുകയും ചെയ്യുക വഴി അല്ലാഹുവിനെയും പരലോകത്തെയും നിഷേധിച്ച് ജീവിക്കുന്നവരാണ് ഫുജ്ജാറുകള്‍. ഭ്രാന്തന്മാരായ അവര്‍ നിഷ്പക്ഷവാനായ നാഥനെ സേവിക്കുന്നതിന് പകരം പിശാചിനെയാണ് സേവിച്ചുകൊണ്ടിരിക്കുന്നത് എന്ന് 36: 59-62 സൂക്തങ്ങളില്‍ അവര്‍ വായിച്ചിട്ടുണ്ട്. അദ്ദിക്റിനെ മുറുകെപ്പിടിക്കുക വഴി നാഥനെ മുറുകെപ്പിടിച്ച് നേരെച്ചൊവ്വെയുള്ള പാതയില്‍ നിലകൊള്ളുന്ന വിശ്വാസി 9: 28, 95 സൂക്തങ്ങളില്‍ പറഞ്ഞ മാലിന്യമായ ഫുജ്ജാറുകളെ അവഗണിക്കുകയും പ്രപഞ്ചം അതിന്റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസും അമാനത്തുമായ അദ്ദിക്ര്‍ ലോകര്‍ക്ക് എത്തിച്ചുകൊടുത്തുകൊണ്ട് നാഥനെ സഹായിക്കുകയുമാണ് ചെയ്യുക. 2: 113, 168-169; 3: 144-145; 11: 118-119 വിശദീകരണം നോക്കുക.