( ആലിഇംറാന്‍ ) 3 : 56

فَأَمَّا الَّذِينَ كَفَرُوا فَأُعَذِّبُهُمْ عَذَابًا شَدِيدًا فِي الدُّنْيَا وَالْآخِرَةِ وَمَا لَهُمْ مِنْ نَاصِرِينَ

അപ്പോള്‍ കാഫിറുകളായവരോ,അവരെ ഇഹത്തിലും പരത്തിലും അതികഠിനമാ യ ശിക്ഷകൊണ്ട് ഞാന്‍ ശിക്ഷിക്കുകതന്നെ ചെയ്യും, അവര്‍ക്ക് സഹായികളില്‍ നിന്ന് ആരുംതന്നെ ഉണ്ടാവുകയുമില്ല.

കാഫിറുകളായ ജൂതപുരോഹിതര്‍ ഈസാനബിയെ ക്രൂശിച്ചുകൊല്ലാന്‍ റോമന്‍ ചക്രവര്‍ത്തിയുടെ ഗവര്‍ണരില്‍ സ്വാധീനം ചെലുത്തുകയും അവസാനം അവര്‍ ഈസായെ പിടിച്ച് ക്രൂശിക്കാന്‍ തന്നെ തീരുമാനിക്കുകയും ചെയ്തു. ഈ വിവരം ത്രികാലജ്ഞാനിയായ നാഥന്‍ ഈസായെ അറിയിച്ചതനുസരിച്ച് ഈസാ 'ആരാണ് എനിക്കുപകരം ക്രൂശിക്കപ്പെടാന്‍ തയ്യാറുള്ളത്, അവര്‍ക്ക് സ്വര്‍ഗത്തില്‍ എന്‍റെ കൂടെ സഹവസിക്കാം' എന്ന് മൂന്ന് സന്ദര്‍ഭങ്ങളിലായി ചോദിക്കുകയുണ്ടായി. അപ്പോഴെല്ലാം ഹവാരിയ്യീങ്ങളില്‍ പെട്ട സര്‍ജ്ജാസ് (ജൂദാസ്) ഞാന്‍ തയ്യാറാണെന്ന് മറുപടി കൊടുത്തു. അങ്ങനെ റോമന്‍ പട്ടാളം ഈസായെ പിടിക്കാന്‍ വന്നപ്പോള്‍ സര്‍ജ്ജാസിന്‍റെ മുഖം 76: 28 ല്‍ പറഞ്ഞ പ്രകാരം അല്ലാഹു ഈസായുടെ മുഖം പോലെയാക്കി മാറ്റിമറിക്കുകയും ഈസായെ ഒരു ചുഴലിക്കാറ്റ് മുഖേന ശരീരത്തോടുകൂടിത്തന്നെ അവനിലേക്ക് ഉയര്‍ത്തുകയും ചെയ്തു. 4: 157-158 സൂക്തങ്ങളില്‍, അവനെ അവര്‍ ഉറപ്പായും കൊന്നിട്ടില്ല, എന്നാല്‍ അല്ലാഹു അവനെ അവനിലേക്ക് ഉയര്‍ത്തുകയാണുണ്ടായത്, അല്ലാഹു അജയ്യനായ തന്ത്രജ്ഞാനി തന്നെയാണ് എന്ന് പറഞ്ഞിട്ടുണ്ട്. 'അവനെ ഉയര്‍ത്തുകയാണുണ്ടായത്' എന്ന് അര്‍ത്ഥം വരുന്ന 'റഫഅഹു' എന്നതിലെ 'ഹു' പുരുഷനെ ശരീരത്തോട് കൂടിയാകുമ്പോഴാണ് പ്രയോഗിക്കുക, ആത്മാവ് മാത്രമാണെങ്കില്‍ 'റഫഅഹാ' എന്നാണ് പ്രയോഗിക്കേണ്ടിയിരുന്നത്. ഈ സൂക്തത്തില്‍ നിന്നെ തിരിച്ചുവിളിക്കും, നിന്നെ ഉയര്‍ത്തും എന്ന് അര്‍ത്ഥം വരുന്ന 'മുതവഫ്ഫീക വറാഫിഉക' എന്നതിലെ 'ക' പുരുഷന്‍റെ ശരീരത്തോടുകൂടിയാകുമ്പോഴാണ് പ്രയോഗിക്കുക, ആത്മാവിന് മാത്രമായിരുന്നുവെങ്കില്‍ 'കി' എന്നാണ് പ്രയോഗിക്കേണ്ടിയിരുന്നത്. 

4: 159 ല്‍, നിശ്ചയം വേദവാഹകരില്‍ നിന്നുള്ളവര്‍ അവനെക്കൊണ്ട് അവന്‍റെ മരണത്തിനുമുമ്പ് വിശ്വസിക്കാതിരിക്കുകയില്ല തന്നെ, വിധിദിവസം അവന്‍ അവര്‍ക്കെതിരെ സാക്ഷ്യം വഹിക്കുന്നതുമാണ് എന്ന് പറഞ്ഞിട്ടുണ്ട്. 'ഇവിടെ അവര്‍ക്കെതിരെ സാക്ഷ്യം വഹിക്കുന്നതുമാണ്' എന്ന് പറഞ്ഞത് 3: 51 ല്‍ പഠിപ്പിച്ചതിന് വിരുദ്ധമായി ഈസായെയും മാതാവിനെയും അല്ലാഹുവിനെക്കൂടാതെയുള്ള രണ്ട് ഇലാഹുകളായി തെരഞ്ഞെടുത്ത് കാഫിറുകളായിത്തീര്‍ന്നവര്‍ക്ക് എതിരെയാണ്. 5: 116-117 സൂക്തങ്ങളില്‍, ഈസായെ പരലോകത്തുവെച്ച് വിചാരണ ചെയ്യുമ്പോള്‍ ഈസാ മറുപടി പറയും: നീയെന്താണോ എന്നോട് പറയാന്‍ കല്‍പിച്ചത്, അതല്ലാതെ ഞാന്‍ അവരോട് പറഞ്ഞിട്ടില്ല, അതായത് നിങ്ങള്‍ എന്‍റെയും നിങ്ങളുടെയും ഉടമയായ അല്ലാഹുവിന്‍റെ പ്രതിനിധികളായി ജീവിക്കുക എന്നല്ലാതെ, അവരിലുള്ള കാലത്തോളം ഞാന്‍ അവരുടെമേല്‍ അതിന് സാക്ഷിയുമായിരുന്നു, തുടര്‍ന്ന് ഈസാ പറയും: അപ്പോള്‍ എന്നെ നീ പൂര്‍ണ്ണമായി എടുത്തപ്പോള്‍ നീ തന്നെയായിരുന്നല്ലോ അവരുടെ മേല്‍നോട്ടക്കാരന്‍, നീ എല്ലാ ഓരോ കാര്യത്തിനും സാക്ഷിയുമല്ലോ എന്ന് പറഞ്ഞിട്ടുണ്ട്. ഇവിടെ എന്നെ നീ മരിപ്പിച്ചപ്പോള്‍ എന്ന് പറയുന്നതിനുപകരം എന്നെ നീ പൂര്‍ണ്ണമായി എടുത്തപ്പോള്‍ എന്ന് പറഞ്ഞതിന്‍റെ വിവക്ഷ ഈസാനബിയെ മരണത്തിലല്ലാതെ ശരീരത്തോടുകൂടി ജീവനോടെത്തന്നെയാണ് ആകാശത്തേക്ക് ഉയര്‍ത്തിയത് എന്നാണ്. 

6: 158 ല്‍ വിവരിച്ച പ്രകാരം അന്ത്യനാളിനുമുമ്പ് മസീഹുദ്ദജ്ജാലിനെ വധിച്ച് ഇസ്ലാം ലോകത്ത് എല്ലാവര്‍ക്കും പരിചയപ്പെടുത്തുന്നതിന് വേണ്ടി 33-ാം വയസ്സില്‍ ജീവനോടെ ഉയര്‍ത്തപ്പെട്ട ഈസായെ അതേ വയസ്സില്‍ തന്നെ ഭൂമിയിലേക്ക് കൊണ്ടുവരുന്നതാണ്. 43: 61 ല്‍, നിശ്ചയം അവനെ നാം അന്ത്യമണിക്കൂറിന്‍റെ അറിവാക്കി വെച്ചിരിക്കുന്നു എന്ന് പറഞ്ഞിട്ടുണ്ട്. അന്ന് മുഹമ്മദിന്‍റെ സമുദായത്തില്‍ പെട്ട ജൈനര്‍, ബുദ്ധര്‍, ഹൈന്ദവര്‍, ജൂതര്‍, ക്രൈസ്തവര്‍, സൗരാഷ്ട്രര്‍ തുടങ്ങിയ ഇതര ജനവിഭാഗങ്ങളെല്ലാം ഈസായെ അംഗീകരിക്കുന്നതാണ്. ഇന്ന് മസീഹുദ്ദജ്ജാലിനെ ആനയിച്ചുകൊണ്ടിരിക്കുന്ന മുഹമ്മദിന്‍റെ ജനതയില്‍ പെട്ട, 4: 150-151 സൂക്തങ്ങളില്‍ പറഞ്ഞ വിവിധ സംഘടനകളായിപ്പിരിഞ്ഞ് മുശ്രിക്കുകളായിത്തീര്‍ന്ന യഥാര്‍ത്ഥ കാഫിറുകളെ അവര്‍ വധിക്കുന്നതും 4: 91; 5: 33; 9: 5, 123; 33: 60-61 സൂക്തങ്ങളുടെ കല്‍പന നടപ്പില്‍ വരുത്തുന്നതുമാണ്. ഏഴുകൊല്ലത്തെ ഭരണശേഷം 40-ാം വയസ്സില്‍ ഈസാ മരിക്കുന്നതും മദീനയില്‍ മുഹമ്മദ് നബിയുടെ ഖബറിന് അടുത്ത് ഒഴിച്ചിട്ടിരിക്കുന്ന സ്ഥലത്ത് മറവുചെയ്യുന്നതുമാണ്. 19: 33 ല്‍, ഞാന്‍ ജനിക്കുന്ന നാളിലും ഞാന്‍ മരിക്കുന്ന നാളിലും ഞാന്‍ പുനര്‍ജീവിപ്പിക്കപ്പെടുന്ന നാളിലും എന്‍റെ മേല്‍ സമാധാനമുണ്ട് എന്ന് തൊട്ടിലില്‍ വെച്ച് ഈസാ സംസാരിച്ചതായി പറഞ്ഞിട്ടുണ്ട്. അതായത് ഈസാനബി ക്രൂശിക്കപ്പെട്ട് പ്രയാസപ്പെട്ട് മരിച്ചിട്ടില്ല എന്നും സമാധാനത്തോടുകൂടിയാണ് മരിക്കുക എന്നതുമാണ് സത്യം. 

നിന്നെ പിന്‍പറ്റുന്നവരെ അന്ത്യനാള്‍ വരെ കാഫിറുകളായവരുടെ മേലെയാക്കുമെന്ന് സൂക്തത്തില്‍ പറഞ്ഞതിന്‍റെ വിവക്ഷ ജൂതരുടെമേല്‍ ക്രൈസ്തവര്‍ക്ക് സ്ഥാനം നല്‍കും എന്നല്ല, മറിച്ച് ഈസായുള്‍പ്പെടെ എല്ലാ പ്രവാചകന്മാരും കൊണ്ടുവന്ന അദ്ദിക്ര്‍ പിന്‍പറ്റുന്ന ആയിരത്തില്‍ ഒന്നായ വിശ്വാസികള്‍ക്ക് കാഫിറുകളുടെമേല്‍ സ്ഥാനം നല്‍കുമെന്നും ഇഹത്തിലും പരത്തിലും അവര്‍ മാത്രമായിരിക്കും വിജയികളെന്നും പ്രഖ്യാപിക്കുകയാണ്.  2: 62; 3: 45; 9: 31-33 വിശദീകരണം നോക്കുക.