( ആലിഇംറാന്‍ ) 3 : 61

فَمَنْ حَاجَّكَ فِيهِ مِنْ بَعْدِ مَا جَاءَكَ مِنَ الْعِلْمِ فَقُلْ تَعَالَوْا نَدْعُ أَبْنَاءَنَا وَأَبْنَاءَكُمْ وَنِسَاءَنَا وَنِسَاءَكُمْ وَأَنْفُسَنَا وَأَنْفُسَكُمْ ثُمَّ نَبْتَهِلْ فَنَجْعَلْ لَعْنَتَ اللَّهِ عَلَى الْكَاذِبِينَ

അപ്പോള്‍ അതിന്‍റെ കാര്യത്തില്‍ അറിവില്‍ നിന്ന് നിനക്ക് വന്നുകിട്ടിയ ശേഷം ആരെങ്കിലും നിന്നോട് തര്‍ക്കിക്കുന്നുവെങ്കില്‍ അപ്പോള്‍ നീ അവരോട് പറയുക: നിങ്ങള്‍ വരുവീന്‍, നമുക്ക് ഞങ്ങളുടെ മക്കളെയും നിങ്ങളുടെ മക്കളെയും ഞങ്ങളുടെ സ്ത്രീകളെയും നിങ്ങളുടെ സ്ത്രീകളെയും വിളിച്ചുകൂട്ടുകയും ഞങ്ങളും നിങ്ങളും ഒരുമിച്ചുകൂടുകയും പിന്നെ നുണപറയുന്നവരുടെ മേല്‍ അല്ലാഹുവിന്‍റെ ശാപം ഭവിക്കട്ടെ എന്ന് നമുക്ക് ശാപപ്രാര്‍ത്ഥന നടത്തുകയും ചെയ്യാം.

ശാപപ്രാര്‍ത്ഥന (മുബാഹല) എന്നുപറഞ്ഞാല്‍ അവരവര്‍ പറയുന്നത് തെറ്റാണെങ്കില്‍ അവരവരുടെമേല്‍ അല്ലാഹുവിന്‍റെ ശാപം ഉണ്ടാകട്ടെ എന്ന് അല്ലാഹുവിന്‍റെ കാര്യത്തില്‍ അല്ലെങ്കില്‍ ഗ്രന്ഥത്തിന്‍റെ കാര്യത്തില്‍ ഭിന്നിപ്പിലായ വിഭാഗങ്ങള്‍ ഒരുമിച്ചുകൂടി സ്വയം പ്രാര്‍ത്ഥിക്കലാണ്. ഈ സൂക്തം അനുസരിച്ച് സത്യം മനസ്സിലാക്കിയ ശേഷം മനഃസാക്ഷിക്ക് വിരുദ്ധമായി വിശ്വാസികളോട് തര്‍ക്കിക്കാന്‍ വരുന്നവരോട് വാദപ്രതിവാദമില്ലെന്നും പകരം മുബാഹല മാത്രമാണുള്ളതെന്നും മനസ്സിലാക്കാവുന്നതാണ്. വിശ്വാസികളുടെ സംഘമുള്ളപ്പോള്‍ മാത്രമാണ് ശാപപ്രാര്‍ത്ഥന പറഞ്ഞിട്ടുള്ളത്. ഗ്രന്ഥം മൂടിവെക്കുന്ന കുഫ്ഫാറുകളോടും വികലമാക്കി സംസാരിക്കുന്ന കപടവിശ്വാസികളോടും അദ്ദിക്ര്‍ കൊണ്ട് ജിഹാദ് ചെയ്യാനാണ് 9: 73; 25: 52; 66: 9 എന്നീ സൂക്തങ്ങളിലൂടെ വിശ്വാസി ഇന്ന് കല്‍പിക്കപ്പെട്ടിട്ടുള്ളത്. കപടവിശ്വാസികളോടും അവരുടെ അനുയായികളോടും 'നിങ്ങള്‍ ഇവിടെ കുറച്ചുകാലം സുഖിക്കുക, നിശ്ചയം നിങ്ങളുടെ മടക്കം നരകത്തിലേക്കാണ്' എന്ന് പറയാനും 14: 30 ലൂടെ ഇന്ന് വിശ്വാസി കല്‍പിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ പ്രവാചകന്‍റെ തന്നെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങള്‍ക്ക് സത്യം മനസ്സിലാക്കിക്കൊടുക്കാന്‍ വേണ്ടി ഏറ്റവും നല്ലതുകൊണ്ട് (അദ്ദിക്ര്‍ കൊണ്ട്) വിശ്വാസികള്‍ക്ക് സംവാദത്തില്‍ ഏര്‍പ്പെടാവുന്നതാണ് എന്ന് 29: 46 ല്‍ പറഞ്ഞിട്ടുണ്ട്.

അറിവില്‍ നിന്ന് നിനക്ക് വന്നുകിട്ടിയതിന് ശേഷം എന്നതിലെ 'അറിവ്' അദ്ദിക്റാണ്. 22: 8; 31: 20 സൂക്തങ്ങളില്‍ ജനങ്ങളില്‍ യാതൊരു അറിവും സന്മാര്‍ഗവും വെളിച്ചം നല്‍കുന്ന ഗ്രന്ഥവുമില്ലാതെ അല്ലാഹുവിന്‍റെ കാര്യത്തില്‍ തര്‍ക്കിക്കുന്നവരുണ്ട് എന്ന് പറഞ്ഞതിലെ അറിവ്, സന്മാര്‍ഗം, വെളിച്ചം നല്‍കുന്ന ഗ്രന്ഥം എന്നിവ കൊണ്ടെല്ലാം ഉദ്ദേശിക്കുന്നത് അദ്ദിക്ര്‍ മാത്രമാണ്. 25: 58 ലെ ത്രികാലജ്ഞാനിയില്‍ നിന്നുള്ള ത്രികാലജ്ഞാനവും 41: 41-43 സൂക്തങ്ങളില്‍ പറഞ്ഞ അജയ്യഗ്രന്ഥവുമായ അദ്ദിക്റിന്‍റെ രചയിതാവാണ് 25: 59 ല്‍ പറഞ്ഞ ത്രികാലജ്ഞാനി. അറിവില്ലാത്ത കാര്യങ്ങള്‍ ത്രികാലജ്ഞാനമായ അദ്ദിക്റിന്‍റെ രചയിതാവിനോട് ചോദിക്കാനാണ് 16: 43; 21: 7 സൂക്തങ്ങളിലൂടെ ഏവരോടും കല്‍പിച്ചിട്ടുള്ളത്. 2: 120-121, 145-146, 165-167 വിശദീകരണം നോക്കുക.