فَمَنْ تَوَلَّىٰ بَعْدَ ذَٰلِكَ فَأُولَٰئِكَ هُمُ الْفَاسِقُونَ
അപ്പോള്‍ അതിനുശേഷം ആരാണോ പിന്തിരിഞ്ഞത്, അക്കൂട്ടര്‍ തന്നെയാണ് തെമ്മാടികള്‍.
ഒറ്റ ഗ്രന്ഥമായ അല്‍കിതാബ് മാത്രമാണ് അല്ലാഹു സ്വര്‍ഗത്തില്‍ നിന്ന് ഭൂമിയിലേക്ക് വിവിധ കാലഘട്ടങ്ങളിലായി അവതരിപ്പിച്ചിട്ടുള്ളത്. അതിന്റെ ആത്മാവായ അദ്ദിക്ര്‍ പി ന്പറ്റി ജീവിച്ചവരും അതനുസരിച്ച് ജീവിക്കണമെന്ന് മനുഷ്യരെ ഉപദേശിച്ചവരുമാണ് എല്ലാ നബിമാരും എന്ന് 4: 163-164; 16: 43-44; 21: 24; 41: 43 എന്നീ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 85: 21-22 സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം അല്ലാഹുവിന്റെ അടുക്കല്‍ ഫലകത്തില്‍ ഭദ്രമായി സൂക്ഷിക്കപ്പെട്ട പുകള്‍പെറ്റ വായനയായ അതിന്റെ അവസാനരൂപമായ ഗ്രന്ഥവും കൊണ്ട് പ്രവാചകന് മുഹമ്മദ് വന്നാല്‍ നിങ്ങളെല്ലാവരും ആ ഗ്രന്ഥം കൊണ്ട് വിശ്വസിക്കുകയും അവനെ സഹായിക്കുകയും ചെയ്യണമെന്ന് അല്ലാഹു സ്വര്‍ഗത്തില്‍ വെച്ച് എല്ലാ നബിമാരോടും കരാര്‍ ചെയ്ത കാര്യമാണ് ഇവിടെ ഓര്‍മിപ്പിക്കുന്നത്. 33: 7 ല്‍, നാം എല്ലാ നബിമാരില്‍ നിന്നും -നിന്നില്‍ നിന്നും നൂഹില്‍ നിന്നും ഇബ്റാഹീം, മൂസാ, മര്‍യമിന്റെ പുത്രന് ഈസാ തുടങ്ങിയവരില്‍ നിന്നെല്ലാം- പ്രതിജ്ഞ വാങ്ങിയ സന്ദര്‍ഭവും സ്മരണീയമാണ്, നാം അവരില്‍ നിന്നും ബലിഷ്ഠമായ ഒരു കരാര്‍ വാങ്ങുക തന്നെ ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞിട്ടുണ്ട്. 7: 156 ല്‍, അല്ലാഹുവിന്റെ കാരുണ്യം എല്ലാറ്റിനെയും വലയം ചെയ്തിരിക്കുന്നു, അല്ലാഹുവിനെ ഹൃദയത്തില്‍ സൂക്ഷിക്കുകയും സകാത്ത് കൊടുക്കുകയും നമ്മുടെ സൂക്തങ്ങളെക്കൊണ്ട് വിശ്വസിക്കുകയും ചെയ്യുന്നവര്‍ക്ക് ആ കാരുണ്യത്തെ ഞാന്‍ രേഖപ്പെടുത്തുന്നതാണെന്നും; 7: 157 ല്‍, അവര്‍ അവരുടെ പക്കലുള്ള തൗറാത്തിലും ഇഞ്ചീലിലും രേഖപ്പെടുത്തപ്പെട്ട നിരക്ഷരനായ പ്രവാചകനും നബിയുമായ മുഹമ്മദിനെ പിന്‍പറ്റുന്നവരുമാണ്, ആ നബിയാകട്ടെ, അവരോട് നന്മ കല്പിക്കുകയും തിന്മ വിരോധിക്കുകയും അവര്‍ക്ക് പരിശുദ്ധമായതെല്ലാം അനുവദനീയമാക്കുകയും മ്ലേച്ഛമായതെല്ലാം നിഷിദ്ധമാക്കുകയും ചെയ്യുന്നു, അവരെ ഞെരുക്കിയിരുന്ന ഭാരങ്ങള്‍ ഇറക്കിവെക്കുകയും അവരെ ബന്ധിച്ചിരുന്ന ചങ്ങലകള്‍ പൊട്ടിച്ചെറിയുകയും ചെയ്യുന്നു, അപ്പോള്‍ ആരാണോ അവനെക്കൊണ്ട് വിശ്വസിച്ചത്, അവനെ ശക്തിപ്പെടുത്തിയത്, അവനെ സഹായിച്ചത്, അവനോടൊപ്പം ഇറക്കപ്പെട്ട പ്രകാശമായ അദ്ദിക്റിനെ പിന്‍പറ്റുകയും ചെയ്തത്, അക്കൂട്ടര്‍ തന്നെയാണ് വിജയം വരിക്കുന്നവര്‍ എന്നും പറഞ്ഞിട്ടുണ്ട്. 7: 158 ല്‍, പ്രവാചകനോട് പറയാന്‍ കല്പിക്കുന്നു: ഓ മനുഷ്യരേ, നിശ്ചയം ഞാന്‍ ആകാശഭൂമികളുടെ ഉടമയില്‍ നിന്നും നിങ്ങള്‍ക്കെല്ലാവര്‍ക്കുമുള്ള പ്രവാചകനാകുന്നു, അവനല്ലാതെ നിങ്ങള്‍ക്ക് വേറെ ഇലാഹില്ല, അവനാണ് ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നത്, അപ്പോള്‍ അല്ലാഹുവിനെക്കൊണ്ടും അവന്റെ വചനങ്ങളെക്കൊണ്ടും വിശ്വസിച്ച നിരക്ഷരനായ നബിയും പ്രവാചകനുമായ മുഹമ്മദിനെക്കൊണ്ടും നിങ്ങള്‍ വിശ്വസിക്കുക, നിങ്ങള്‍ അവനെ പിന്‍പറ്റുക -നിങ്ങള്‍ സന്മാര്ഗത്തിലാവുക തന്നെ വേണമെന്നതിനുവേണ്ടി എന്ന് പറഞ്ഞിട്ടുണ്ട്. ഇന്ന് അദ്ദിക്ര്‍ ഗ്രന്ഥമായി രൂപപ്പെട്ടിരിക്കെ അതിനെ പിന്പറ്റുന്നവര് മാത്രമാണ് അല്ലാഹുവിനെക്കൊണ്ടും പ്രവാചകന്മാരെക്കൊണ്ടുമെല്ലാം വിശ്വസിച്ചിട്ടുള്ളത്. 3: 187 ല്‍, ഗ്രന്ഥം നല്‍കപ്പെട്ടവരോട് നിങ്ങള്‍ അത് ജനങ്ങള്‍ക്ക് വെളിവാക്കുക തന്നെ വേണം, നിങ്ങള്‍ അതിനെ മൂടിവെക്കരുത് എന്ന് കരാര്‍ വാങ്ങിയതായി ഓര്‍മ്മിപ്പിക്കുന്നുണ്ട്.
13: 43 ല്‍ അല്ലാഹു പറയുന്നു: നീ അല്ലാഹുവിനാല്‍ നിയുക്തനായ പ്രവാചകനൊന്നുമല്ല എന്ന് കാഫിറുകള്‍ പറയുന്നു; അവരോട് പറയുക: എനിക്കും നിങ്ങള്‍ക്കുമിടയില്‍ സാക്ഷിയായി അല്ലാഹു മതി, ആരുടെ പക്കലാണോ വേദപരിജ്ഞാനമുള്ളത് അവന്റെയും സാക്ഷ്യം മതി. 29: 52 ല്‍, എനിക്കും നിങ്ങള്‍ക്കും ഇടയില്‍ സാക്ഷിയായി അല്ലാഹു ഏറ്റവും മതിയായവനാണ്, അവന് ആകാശഭൂമികളിലുള്ളതെല്ലാം അറിയുന്നവനുമാണ്; ആരാണോ മിഥ്യയില്‍ വിശ്വസിക്കുകയും അല്ലാഹുവിനെ സത്യമായ അദ്ദിക്റില്‍ മൂടിവെക്കുകയും ചെയ്യുന്നത്, അക്കൂട്ടര്‍ തന്നെയാണ് എല്ലാം നഷ്ടപ്പെട്ടവര്‍ എന്ന് പറയാന്‍ പ്രവാചകനോട് കല്പിക്കുന്നു. തെമ്മാടികളായ കപടവിശ്വാസികളല്ലാതെ അദ്ദിക്ര്‍ മൂടിവെക്കുകയില്ല എന്ന് 2: 99 ല്‍ പറഞ്ഞിട്ടുണ്ട്. 5: 47; 24: 4, 55; 59: 19 തുടങ്ങിയ സൂക്തങ്ങളും അവസാനിക്കുന്നത് 'അക്കൂട്ടര്‍ തന്നെയാണ് തെമ്മാടികള്‍' എന്ന് പറഞ്ഞുകൊണ്ടാണ്. 2: 140, 146; 6: 19; 9: 67-68 വിശദീകരണം നോക്കുക.