( ആലിഇംറാന്‍ ) 3 : 90

إِنَّ الَّذِينَ كَفَرُوا بَعْدَ إِيمَانِهِمْ ثُمَّ ازْدَادُوا كُفْرًا لَنْ تُقْبَلَ تَوْبَتُهُمْ وَأُولَٰئِكَ هُمُ الضَّالُّونَ

നിശ്ചയം തങ്ങളുടെ വിശ്വാസത്തിനുശേഷം നിഷേധികളാവുകയും പിന്നെ നിഷേധം വര്‍ദ്ധിക്കുകയും ചെയ്തവരാരോ, അവരുടെ പശ്ചാത്താപം ഒരിക്കലും സ്വീകരിക്കപ്പെടുകയില്ല, അക്കൂട്ടര്‍ തന്നെയാണ് വഴിപിഴച്ചവരും.

അദ്ദിക്ര്‍ കിട്ടിയിട്ട് അത് സ്വയം പിന്‍പറ്റാതെയും അതിനെ മൂടിവെച്ചുകൊണ്ടും അതിന് വിരുദ്ധമായ ജീവിതരീതി പിന്‍പറ്റിക്കൊണ്ടും നിഷേധത്തില്‍ മുന്നേറിയ കപടവിശ്വാസികളും അവരുടെ അനുയായികളും തന്നെയാണ് സന്മാര്‍ഗത്തില്‍ നിന്ന് പിഴച്ച് പോയവര്‍. നിശ്ചയം വിശ്വസിക്കുകയും പിന്നെ നിഷേധിക്കുകയും പിന്നെ വിശ്വസിക്കുകയും പിന്നെ നിഷേധം വര്‍ദ്ധിക്കുകയും ചെയ്തവരുണ്ടല്ലോ, അവര്‍ക്ക് അല്ലാഹു പൊറുത്തു കൊടുക്കുകയില്ല, അവരെ സന്മാര്‍ഗത്തിലേക്ക് മാര്‍ഗദര്‍ശനം ചെയ്യുകയുമില്ല, മറിച്ച് ഇത്തരം കപടവിശ്വാസികള്‍ക്ക് വേദനാജനകമായ ശിക്ഷ കൊണ്ട് 'സന്തോഷവാര്‍ത്ത' അറിയിക്കുക എന്നാണ് 4: 137-138 സൂക്തങ്ങളില്‍ അവരെക്കുറിച്ച് പറഞ്ഞിട്ടുള്ളത്. 1: 7 ല്‍ 'കോപിക്കപ്പെട്ടവരുടെ മാര്‍ഗത്തിലല്ല' എന്ന് പറയുമ്പോള്‍ ഫുജ്ജാറുകളില്‍ പെട്ട ഇത്തരം കപടവിശ്വാസികളുടെ മാര്‍ഗത്തിലല്ല എന്നും; 'വഴിപിഴച്ചവരുടെ മാര്‍ഗത്തിലല്ല' എന്ന് പറയുമ്പോള്‍ ഇത്തരം കപടവിശ്വാസികളെ അന്ധമായി പിന്‍പറ്റുന്ന ഫുജ്ജാറുകളിലെ അനുയായികളായ വഴിപിഴച്ചവരുടെ കൂടെയല്ല എന്നുമാണ് മനസ്സില്‍ കരുതേണ്ടത്. 95: 7-8 സൂക്തങ്ങളില്‍, ദീന്‍ വന്നുകിട്ടിയതിന് ശേഷം നിന്നെ കളവാക്കുന്നവരുണ്ടല്ലോ, അപ്പോള്‍ അല്ലാഹു വിധി കല്‍പിക്കുന്നവരില്‍ ഏറ്റവും നന്നായി വിധി കല്‍പിക്കുന്നവന്‍ തന്നെയല്ലെയോ എന്ന് ചോദിക്കുന്നുണ്ട്. അഥവാ ദീന്‍ വന്നുകിട്ടിയതിന് ശേഷം നിഷേധിക്കുന്ന കപടവിശ്വാസികള്‍ക്ക് വേദനാജനകമായ ശിക്ഷയാണുള്ളത്. അതുകൊണ്ടാണ് അജയ്യഗ്രന്ഥമായ അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് അതിനെ മൂടിവെച്ചവര്‍ക്ക് വേദനാജനകമായ ശിക്ഷയാണുള്ളത് എന്ന് 41: 41-43 സൂക്തങ്ങളില്‍ പറഞ്ഞിട്ടുള്ളത്. 2: 91, 165-167; 4: 91; 9: 67-68 വിശദീകരണം നോക്കുക.