( 4 ) അന്നിസാഅ്

നിഷ്പക്ഷവാനും കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമം കൊണ്ട്

(4) അന്നിസാഅ്

ഈ സൂറത്ത് മദീനയില്‍ ഹിജ്റ മൂന്നാം വര്‍ഷാവസാനം മുതല്‍ അഞ്ചാം വര്‍ഷത്തിന്‍റെ ആദ്യം വരെയുള്ള കാലഘട്ടങ്ങളില്‍ വ്യത്യസ്ത സന്ദര്‍ഭങ്ങളിലായി അവതരിച്ചതാണ്. പ്രവാചകന്‍റെ കൂടെയുള്ള എഴുപത് ഭടന്മാര്‍ വധിക്കപ്പെട്ട ഉഹ്ദ് യുദ്ധത്തിനുശേഷം അവതരിച്ച ഈ സൂറത്തില്‍ അനാഥകളായ കുട്ടികളെയും അഗതികളെയും സംബന്ധിച്ച നിയമങ്ങള്‍, അനന്തരാവകാശ നിയമങ്ങള്‍ തുടങ്ങി ഒട്ടേറെ നിയമങ്ങള്‍ അവതരിക്കുകയുണ്ടായി. യുദ്ധവേളയിലെ നമസ്കാരത്തെക്കുറിച്ചുള്ള സൂക്തം അവതരിച്ചത് ഹിജ്റ 4-ാം വര്‍ഷം നടന്ന ദാത്തുരിഖാഅ് യുദ്ധസംഭവത്തിലും വെള്ളത്തിന്‍റെ അഭാവത്തില്‍ മണ്ണുകൊണ്ട് തടവി ശുദ്ധീകരിച്ച് (തയമ്മും) നമസ്കരിക്കാമെന്ന് അനുവാദം ലഭിച്ചത് ഹിജ്റ 5-ാം വര്‍ഷം നടന്ന ബനുല്‍മുസ്ത്വലഖ് യുദ്ധകാലത്തുമായിരുന്നു. 

പ്രവാചകന്‍റെ അനുയായി ഇബ്നുമസ്ഊദ് പറയുന്നു: അന്നിസാഇലുള്ള 31, 40, 46, 48, 116 എന്നീ അഞ്ച് സൂക്തങ്ങള്‍ എനിക്ക് വളരെ എളുപ്പവും ഐഹികലോകവും അതിലുള്ളതും ലഭിച്ചതുപോലെയുമാണ്. വിവാഹമോചനത്തിന്‍റെ വിവിധ ഘട്ടങ്ങള്‍, വിവാഹം നിഷിദ്ധമായ സ്ത്രീകളുടെ പട്ടിക, യഥാര്‍ത്ഥ കാഫിറുകളുടെ പട്ടിക, അഭിസംബോധന നിയമങ്ങള്‍, കപടവിശ്വാസികളോടുള്ള പെരുമാറ്റചിട്ടകള്‍, വേദക്കാരുടെ തനിനിറം, ഗ്രന്ഥത്തിലെ സൂക്തങ്ങളെ തള്ളിപ്പറഞ്ഞാലുള്ള ശിക്ഷയുടെ ഗൗരവം, ഒരു വിശ്വാസിയെ യുദ്ധത്തില്‍ അബദ്ധത്തില്‍ വധിച്ചാലുള്ള പ്രായശ്ചിത്തനിയമങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ പ്രതിപാദിക്കുന്ന സൂക്തങ്ങള്‍, വിശ്വാസികളോട് സ്ത്രീകളെയും കുട്ടികളെയും ദുര്‍ബലരെയും സംരക്ഷിക്കുന്നതിനുവേണ്ടി യുദ്ധം ചെയ്യാന്‍ പ്രേരിപ്പിക്കുന്ന സൂക്തങ്ങള്‍, പിശാചിനെ പരിചയപ്പെടുത്തുന്ന സൂക്തങ്ങള്‍, ഈസാനബിയെ ശരീരത്തോടുകൂടി അല്ലാഹു അവനിലേക്ക് ഉയര്‍ത്തിയതാണെന്നും രണ്ടാമത് ഭൂമിയില്‍ വരുമെന്നും അദ്ദേഹത്തിന്‍റെ യഥാര്‍ത്ഥ മരണത്തിനുമുമ്പ് വേദക്കാര്‍ അദ്ദേഹത്തില്‍ വിശ്വസിക്കുമെന്നും പറയുന്ന സൂക്തങ്ങള്‍, ഗ്രന്ഥം മനുഷ്യര്‍ക്ക് മൊത്തം തെളിവും വ്യക്തമായ പ്രകാശവുമാണെന്ന് പറയുന്ന സൂക്തം തുടങ്ങി വിവിധ കാര്യങ്ങള്‍ പഠിപ്പിക്കുന്ന 176 സൂക്തങ്ങള്‍ ഈ സൂറത്തില്‍ അടങ്ങിയിട്ടുണ്ട്.