وَمَنْ يُشَاقِقِ الرَّسُولَ مِنْ بَعْدِ مَا تَبَيَّنَ لَهُ الْهُدَىٰ وَيَتَّبِعْ غَيْرَ سَبِيلِ الْمُؤْمِنِينَ نُوَلِّهِ مَا تَوَلَّىٰ وَنُصْلِهِ جَهَنَّمَ ۖ وَسَاءَتْ مَصِيرًا
ആരെങ്കിലും തനിക്ക് സന്മാര്‍ഗം വെളിപ്പെട്ട് കഴിഞ്ഞതിനുശേഷം പ്രവാചകനുമായി വിഘടിക്കുകയും വിശ്വാസികളുടേതല്ലാത്ത മാര്‍ഗ്ഗം പിന്തുടരുകയും ചെയ്യുന്നുവെങ്കില്‍, നാം അവനെ അവന്‍ തിരിഞ്ഞിടത്തേക്കുതന്നെ തിരിക്കുകയും നാം അവനെ നരകകുണ്ഠത്തിൽ കരിക്കുകയും ചെയ്യുന്നതാണ്-എത്രമോശപ്പെട്ട മടക്കസ്ഥലം.
47: 32 ല്‍, നിശ്ചയം അദ്ദിക്റിനെ മൂടിവെക്കുകയും അല്ലാഹുവിന്‍റെ മാര്‍ഗ്ഗമായ അതില്‍ നിന്ന് ജനങ്ങളെ തടയുകയും സന്മാര്‍ഗമായ അത് വന്നുകിട്ടിയശേഷം പ്രവാചകനുമായി വിഘടിക്കുകയും ചെയ്തവരുണ്ടല്ലോ, അവര്‍ അല്ലാഹുവിന് ഒരു ഉപദ്രവവും വരുത്തുന്നില്ല, എന്നാല്‍ അവരുടെ പ്രവര്‍ത്തനങ്ങളെല്ലാം നിഷ്ഫലമായിക്കഴിഞ്ഞു എന്നും; 47: 33 ല്‍, വിശ്വാസികളെ വിളിച്ച്: ഓ വിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനെ അനുസരിക്കുവീന്‍, അവന്‍റെ പ്രവാചകനെയും അനുസരിക്കുവീന്‍, അതുവഴി നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിഷ്ഫലമാക്കാതിരിക്കുകയും ചെയ്യുവീന്‍ എന്നും; 47: 34 ല്‍, നിശ്ചയം അദ്ദിക്ര്‍ മൂടിവെക്കുകയും അതില്‍ നിന്ന് ജനങ്ങളെ തടയുകയും അങ്ങനെ നിഷേധത്തിനുമേല്‍ നിഷേധിയായിക്കൊണ്ട് മരിക്കുകയും ചെയ്തവരുണ്ടല്ലോ, അവര്‍ക്ക് അല്ലാഹു പൊറുത്തുകൊടുക്കുകയില്ല തന്നെ എന്നും പറഞ്ഞിട്ടുണ്ട്. 8: 13; 59: 1-4 എന്നീ സൂക്തങ്ങളിലും അല്ലാഹുവിനോടും പ്രവാചകനോടും വിഘടിച്ച് ജീവിച്ചാല്‍ അവരെ കഠിനമായി ശിക്ഷിക്കുക തന്നെ ചെയ്യുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇന്ന് അല്ലാഹുവിനെക്കൊണ്ടും പ്രവാചകനെക്കൊണ്ടും വിശ്വസിക്കുന്നുണ്ടെന്ന് ഊറ്റം കൊള്ളുന്നവരും എന്നാല്‍ അല്ലാഹുവിനെയും അവന്‍റെ പ്രവാചകന്മാരെയുമെല്ലാം പരിചയപ്പെടുത്തുന്ന ഗ്രന്ഥമായ അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് അതിനെ മൂടിവെച്ചുകൊണ്ടും തള്ളിപ്പറഞ്ഞുകൊണ്ടും ജീവിതമേഖലകളിലെല്ലാം പ്രവാചകനുമായി വിഘടിച്ച് ജീവിതം നയിക്കുന്നവരാണ് അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍. 313 പ്രവാചകന്മാര്‍ക്കും നല്‍കപ്പെട്ട ഗ്രന്ഥം സന്മാര്‍ഗമായ അദ്ദിക്ര്‍ മാത്രമാണെന്നിരിക്കെ അതിനെ പിന്‍പറ്റുന്ന വിശ്വാസി മാത്രമാണ് നേരെച്ചൊവ്വെയുള്ള പാതയിലുള്ളത്. അല്ലാഹുവിന്‍റെ ഏകസംഘത്തില്‍ പെട്ട അത്തരം വിശ്വാസികളുടെ മാര്‍ഗ്ഗം പിന്‍പറ്റാത്തവരെയെല്ലാം അവര്‍ തെരഞ്ഞെടുത്ത പിശാചിന്‍റെ പാതകളിലൂടെത്തന്നെ ചരിപ്പിക്കുകയും അവന്‍റെ വീടായ നരകക്കുണ്ഠത്തില്‍ കരിക്കുകയും ചെയ്യുമെന്നാണ് മുന്നറിയിപ്പ് നല്‍കുന്നത്. അല്ലാഹുവും പ്രവാചകനും വിശ്വാസികളും ഉള്‍പ്പെട്ട അല്ലാഹുവിന്‍റെ സംഘത്തിനാണ് പ്രതാപവും വിജയവും ലഭിക്കുക. വിവിധ സംഘടനകളായി പിരിഞ്ഞ് മുശ്രിക്കുകളായിത്തീര്‍ന്ന ഫുജ്ജാറുകള്‍ തന്നെയാണ് പിശാചിന്‍റെ സംഘത്തില്‍ പെട്ട യഥാര്‍ത്ഥ കാഫിറുകളും എല്ലാം നഷ്ടപ്പെട്ടവരും. 2: 174-176; 3: 196-197; 4: 80-82 വിശദീകരണം നോക്കുക.