وَلَنْ تَسْتَطِيعُوا أَنْ تَعْدِلُوا بَيْنَ النِّسَاءِ وَلَوْ حَرَصْتُمْ ۖ فَلَا تَمِيلُوا كُلَّ الْمَيْلِ فَتَذَرُوهَا كَالْمُعَلَّقَةِ ۚ وَإِنْ تُصْلِحُوا وَتَتَّقُوا فَإِنَّ اللَّهَ كَانَ غَفُورًا رَحِيمًا
സ്ത്രീകള്‍ക്കിടയില്‍ നീതിപാലിക്കാന്‍ നിങ്ങള്‍ എത്രതന്നെ ശ്രമിച്ചാലും നിങ്ങള്‍ക്ക് അതിന് സാധ്യമല്ലതന്നെ, അപ്പോള്‍ നിങ്ങള്‍ അവളെ കയറില്ലാതെ കെട്ടിയിട്ടതുപോലെ പൂര്‍ണ്ണമായി അകറ്റാതിരിക്കട്ടെ, നിങ്ങള്‍ സുകൃതം ചെയ്യുന്നവരും സൂക്ഷ്മത കൈക്കൊള്ളുന്നവരുമാണെങ്കില് അപ്പോള്‍ നിശ്ചയം അല്ലാഹു ഏറെപ്പൊറുക്കുന്ന കാരുണ്യവാനായിരിക്കുന്നു.
ഹൃദയങ്ങളുടെ അവസ്ഥയറിയുന്ന ത്രികാലജ്ഞാനിയായ സ്രഷ്ടാവ് പറയുകയാണ്: ഭാര്യമാര്‍ക്കിടയില്‍ തുല്യമായ നീതി പാലിക്കാന്‍ നിങ്ങള്‍ എത്ര ശ്രമിച്ചാലും സാധ്യമാവുകയില്ല എന്ന്. എന്നാല്‍ ഒരുവളെ ആകാശത്തും ഭൂമിയിലുമല്ലാതെ തൂക്കിയിടുന്ന അവസ്ഥയില്‍ അവളുമായുള്ള ബന്ധം വിച്ഛേദിക്കുകയോ മറ്റൊരുവളിലേക്ക് പൂര്‍ണ്ണമായി ചായുകയോ ചെയ്യരുത്. ഭാര്യമാര്‍ക്കിടയില്‍ എല്ലാ കാര്യത്തിലുമുള്ള പരിപൂര്‍ണ്ണ നീതി നടപ്പിലാക്കാന്‍ കഴിയാത്ത അവസ്ഥയില്‍ ലൈംഗികബന്ധം നടത്തുന്നതിന് മാസത്തില്‍ ഒരിക്കലോ ആഴ്ചയില്‍ ഒരിക്കലോ ഊഴം നിശ്ചയിച്ചുകൊണ്ടും അവള്‍ക്ക് മറ്റു സംരക്ഷണങ്ങളെല്ലാം പൂര്‍ണ്ണമായി നല്കിക്കൊണ്ടും 4: 128 പരിഗണിച്ച് പരസ്പരം വ്യവസ്ഥ ചെയ്തുകൊണ്ട് യോജിച്ച് പോകാവുന്നതാണ്. ഇനി അവള് ലൈംഗികാസക്തിയില്ലാത്ത വാര്‍ദ്ധക്യം പ്രാപിച്ചവളാണെങ്കില് അവളുമായി ലൈംഗികബന്ധം പുലര്‍ത്തുന്നില്ലെങ്കിലും 4: 34 ന്റെ കല്പന പാലിച്ചുകൊണ്ട് അവള്‍ക്ക് സംരക്ഷണം നല്കല് പുരുഷന്റെ ബാധ്യതയാണ്. പ്രവാചകന്റെ പത്നിയായ സൗദ വാര്‍ദ്ധക്യം പ്രാപിച്ചവളായിരുന്നതിനാല് അവരുടെ ഊഴം ആയിഷക്ക് നല്‍കിക്കൊണ്ട് അവര്‍ പ്രവാചകന്റെ പത്നിപദവിയില് തന്നെ നിലകൊള്ളുകയാണുണ്ടായത്. എന്നാല്‍ ഇത്തരം സൂക്തങ്ങളെല്ലാം ആശയമില്ലാതെ വായിക്കുന്ന, 25: 18 ല്‍ പറഞ്ഞ പ്രകാരം അദ്ദിക്റിനെ വിസ്മരിച്ച് ഒരു കെട്ടജനതയായിത്തീര്‍ന്ന ഫുജ്ജാറുകള്‍ 2: 168-169 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം പിശാചിന്റെ കാല്പാടുകള് പിന്‍പറ്റുന്നവരായതിനാല്‍ വൈവാഹിക ജീവിതത്തില്‍ മാത്രമല്ല, എല്ലാ മേഖലകളിലും നീതി പുലര്‍ത്താത്തവരാണ്. അതുകൊണ്ടാണ് അവരെ 8: 22 ല്‍ ദുഷ്ടജീവികള്‍ എന്ന് വിശേഷിപ്പിച്ചിട്ടുള്ളത്. 2: 226, 231-233 വിശദീകരണം നോക്കുക.