( അന്നിസാഅ് ) 4 : 138

بَشِّرِ الْمُنَافِقِينَ بِأَنَّ لَهُمْ عَذَابًا أَلِيمًا

കപടവിശ്വാസികളെ 'സന്തോഷവാര്‍ത്ത' അറിയിക്കുക-നിശ്ചയം അവര്‍ക്ക് വേദനാജനകമായ ശിക്ഷയുണ്ടെന്ന്.

പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തുമായ അദ്ദിക്റിനെ മൂടിവെക്കുക വഴി കപടവിശ്വാസികള്‍ പ്രപഞ്ചത്തില്‍ നടക്കുന്ന എല്ലാ നശീകരണ പ്രവര്‍ത്തനങ്ങളുടെയും പാപഭാരത്തിന്‍റെ ഒരു പങ്ക് വഹിച്ചുകൊണ്ട് വിചാരണയില്ലാതെ നരകത്തിന്‍റെ അടിത്തട്ടില്‍ പോകുന്നവരും കാലാകാലം അവിടെ കഴിഞ്ഞു കൂടേണ്ടവരുമാണ്. 2: 174 പ്രകാരം തങ്ങളുടെയും കുടുംബാംഗങ്ങളുടെയും വയറുകളില്‍ തീ നിറക്കുന്ന അവരോട് അല്ലാഹു സംസാരിക്കുകയില്ല, അവരെ അല്ലാഹു ശുദ്ധീകരിക്കുകയുമില്ല, അവര്‍ക്ക് വേദനാജനകമായ ശിക്ഷയുമാണുള്ളത്. നരകത്തെത്തൊട്ട് ക്ഷമാലുക്കളായ അവര്‍ സന്മാര്‍ഗ്ഗത്തിനുപകരം വഴികേടും പാപമോചനത്തിന് പകരം ശിക്ഷയും വിലക്ക് വാങ്ങിയവരാണ് എന്ന് 2: 175 ലും പറഞ്ഞിട്ടുണ്ട്. ഗ്രന്ഥത്തിലെ സൂക്തങ്ങള്‍ വായിച്ച് കേള്‍പ്പിക്കപ്പടുമ്പോള്‍ സാഷ്ടാംഗപ്രണാമം ചെയ്യാത്ത അവര്‍ക്ക് വേദനാജനകമായ ശിക്ഷ കൊണ്ട് സന്തോഷവാര്‍ത്ത അറിയിക്കുക എന്ന് 84: 21-24 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്.