( അന്നിസാഅ് ) 4 : 151

أُولَٰئِكَ هُمُ الْكَافِرُونَ حَقًّا ۚ وَأَعْتَدْنَا لِلْكَافِرِينَ عَذَابًا مُهِينًا

അക്കൂട്ടര്‍ തന്നെയാണ് യഥാര്‍ത്ഥ കാഫിറുകള്‍, ഇത്തരം കാഫിറുകള്‍ക്ക് നാം ഹീനമായ ശിക്ഷ ഒരുക്കിവെക്കുകയും ചെയ്തിട്ടുണ്ട്.

ത്രികാലജ്ഞാനമായ അദ്ദിക്ര്‍ അവതരിപ്പിച്ചിട്ടുള്ളത് പ്രപഞ്ചനാഥനെക്കൊണ്ടും ഗ്രന്ഥത്തെക്കൊണ്ടും അവന്‍റെ സന്ദേശവാഹകരായ പ്രവാചകന്മാരെക്കൊണ്ടും നബിമാരെക്കൊണ്ടും മലക്കുകളെക്കൊണ്ടും വിധിദിവസത്തെക്കൊണ്ടുമെല്ലാമുള്ള വിശ്വാസം രൂപപ്പെടുത്തുന്നതിന് വേണ്ടിയാണ്. 25: 33 ല്‍ പറഞ്ഞ പ്രകാരം നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്റിന്‍റെ 40 പേരുകളും അറിഞ്ഞുകൊണ്ട് മൂടിവെക്കുന്ന കപടവിശ്വാസികളും അതിനെ തള്ളിപ്പറയുന്ന അവരുടെ അനുയായികളുമാണ് യഥാര്‍ത്ഥ കാഫിറുകള്‍. അവരെ ആയിരം സമുദായങ്ങളില്‍ പെട്ട ജീവികളില്‍ വെച്ച് ഏറ്റവും ദുഷ്ടജീവികള്‍ എന്നാണ് 8: 22 ല്‍ നാഥന്‍ വിശേഷിപ്പിച്ചിട്ടുള്ളത്. 3: 7-10 സൂക്തങ്ങളില്‍ വിവരിച്ച അറബി ഖുര്‍ആന്‍ വായിക്കുന്ന ഫാജിറുകളും കാഫിറുകളുമടങ്ങിയ ഫുജ്ജാറുകളാണ് അവര്‍. യഥാര്‍ത്ഥ മുസ്ലിംകള്‍ 16: 89 ല്‍ പറഞ്ഞ പ്രകാരം എല്ലാ ഓരോ കാര്യവും വിശദീകരിച്ചിട്ടുള്ള അദ്ദിക്റിനെ സന്മാര്‍ഗമായും കാരുണ്യമായും ശുഭവാര്‍ത്താദായകമായും ഉപയോഗപ്പെടുത്തുന്നവരാണെങ്കില്‍, യഥാര്‍ത്ഥ കാഫിറുകള്‍ 7: 26 ല്‍ വിവരിച്ച പ്രകാരം അദ്ദിക്റിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയിട്ടുള്ളവരാണ്. ഫുജ്ജാറുകളില്‍ നിന്നുള്ള ഏതൊരാളും അവരുടെ ആത്മാവിനെതിരെ 7: 37 പ്രകാരം മരണസമയത്തും 6: 130 പ്രകാരം വിധിദിവസവും 'നിശ്ചയം അവര്‍ കാഫിറുകള്‍ തന്നെയായിരുന്നു' എന്ന് സാക്ഷ്യം വഹിക്കുന്നതാണ്. അവരില്‍ നിന്നുള്ള ഓരോരുത്തരോടും 39: 59 പ്രകാരം 'നീ കാഫിറുകളില്‍ പെട്ടവന്‍ തന്നെയായിരുന്നു' എന്ന് മരണസമയത്ത് നാഥന്‍ പറയുന്നതുമാണ്. അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന വിശ്വാസി 8: 48 ല്‍ വിവരിച്ച പ്രകാരം തന്‍റെ ജിന്നുകൂട്ടുകാരനെ വിശ്വാസിയാക്കി മാറ്റി നാഥനെ ഹൃദയത്തില്‍ സൂക്ഷിക്കുന്നതാണ്. അത്തരം വിശ്വാസി മാത്രമേ സര്‍വസ്വം നാഥന് സമര്‍പ്പിച്ച അവസ്ഥയില്‍ മരിക്കുകയുള്ളൂ എന്ന് 3: 102 ല്‍ പറഞ്ഞിട്ടുണ്ട്. 

ആദം മുതല്‍ അന്ത്യനാള്‍ വരെയുള്ള മനുഷ്യരില്‍ അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന ആയിരത്തില്‍ ഒന്നായ വിശ്വാസി, വിശ്വാസിയായ നാഥന്‍റെ ഏകസംഘത്തില്‍ പെട്ടവനാണെങ്കില്‍ 4: 118 ല്‍ വിവരിച്ച പ്രകാരം ആയിരത്തില്‍ തൊള്ളായിരത്തി തൊണ്ണൂറ്റി ഒമ്പതായ ഫുജ്ജാറുകളില്‍ പെട്ട കപടവിശ്വാസികളും അനുയായികളും 58: 19 ല്‍ പറഞ്ഞ കാഫിറായ പിശാചിന്‍റെ സംഘത്തില്‍ പെട്ടവരാണ്. അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളില്‍ നിന്നുള്ള ഏതൊരാളും സാക്ഷിയും ഇമാമും തെളിവും സത്യവും കാരുണ്യവുമായ അദ്ദിക്റിനെ മൂടിവെച്ചതിനാല്‍ അവനോട് വാഗ്ദത്തം ചെയ്തിട്ടുള്ളത് നരകക്കുണ്ഠമാണെന്ന് 11: 17 ലും; ഫുജ്ജാറുകളില്‍ നിന്നുള്ള ഓരോ വിഭാഗവും നരകക്കുണ്ഠത്തിലേക്കുള്ള ഏഴ് വാതിലുകളിലൊന്നിലേക്ക് നിജപ്പെടുത്തി വെക്കപ്പെട്ടവരാണെന്ന് 15: 44 ലും പറഞ്ഞിട്ടുണ്ട്. അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന വിശ്വാസി 83: 7 ല്‍ പറഞ്ഞ സിജ്ജീന്‍ പട്ടികയില്‍ നിന്ന് തന്‍റെ വിധി 83: 18 ല്‍ പറഞ്ഞ സ്വര്‍ഗത്തിലുള്ള ഇല്ലി യ്യീന്‍ പട്ടികയിലേക്ക് മാറ്റുന്നതാണ്. നാഥനെ നിഷ്പക്ഷവാനായി അംഗീകരിക്കാത്ത ഫുജ്ജാറുകള്‍ സ്വര്‍ഗവും നരകവുമെല്ലാം അല്ലാഹു നല്‍കുന്നതാണ് എന്ന് കള്ളം പറയുന്നവരാണ്. ജീവിതലക്ഷ്യം മറന്ന് ജീവിക്കുന്ന അവര്‍ ഇവിടെ 2: 186; 48: 6; 98: 6 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം നരകക്കുണ്ഠമാണ് സമ്പാദിച്ചുകൊണ്ടിരിക്കുന്നത്. 9: 67-68 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം തിന്മ കല്‍പിക്കുകയും നന്മ വിരോധിക്കുകയും നാഥനെ വിസ്മരിച്ച് ജീവിക്കുകയും ചെയ്യുന്ന തെമ്മാടികളായ കപടവിശ്വാസികള്‍, ഓരോ മനുഷ്യനും അവനവന്‍റെ പിരടിയില്‍ കര്‍മരേഖ വഹിക്കുന്നുണ്ടെന്നും അതില്‍ 15 വയസ്സിനുശേഷമുള്ള ഓരോ നിമിഷവും കൊത്തിവെക്കുന്നുണ്ടെന്നും 17: 13-14; 18: 49; 23: 62-64; 36: 12; 45: 28-29; 58: 6; 78: 29-30 സൂക്തങ്ങളില്‍ പറഞ്ഞ വസ്തുത ജനങ്ങളെ അറിയിക്കാത്തവരും 38: 24 ല്‍ വിവരിച്ച പ്രകാരം കര്‍മരേഖയില്‍ പരസ്ത്രീ പരപുരുഷന്മാരുടെ ലൈംഗികാവയവങ്ങള്‍ കൊത്തിവെച്ചുകൊണ്ടിരിക്കുന്നവരുമാണ്. 

ഫുജ്ജാറുകള്‍ കുഫ്ഫാറുകളാണെന്ന് 83: 34, 36 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ഒരു സൂക്തത്തില്‍ മുശ്രിക്കുകളെയോ കാഫിറുകളെയോ കുഫ്ഫാറുകളെയോ ഫുജ്ജാറുകളെയോ മാത്രം പറയുകയാണെങ്കില്‍ അതില്‍ കപടവിശ്വാസികളും അനുയായികളും ഉള്‍പ്പെടുന്നതാണ്. 3: 90-91; 5: 36; 10: 54; 13: 18; 39: 47 എന്നീ സൂക്തങ്ങള്‍ പ്രകാരം ഇത്തരം കുഫ്ഫാറുകള്‍ക്ക് അന്ത്യനാളിലെ ശിക്ഷയില്‍ നിന്ന് ഇളവ് ലഭിക്കുന്നതിനുവേണ്ടി ഭൂമിയിലുള്ള സര്‍വസ്വവും അത്ര വേറെയും ലഭിച്ച് പകരം നല്‍കിയാലും അവരില്‍ നിന്ന് അത് സ്വീകരിക്കുകയില്ല. 'അക്കൂട്ടര്‍ തന്നെയാണ് യഥാര്‍ത്ഥ കാഫിറുകള്‍' എന്ന് പരാമര്‍ശിക്കുന്ന ഗ്രന്ഥത്തിലെ ഏക സൂക്തമാണിത്. എന്നാല്‍ 'അക്കൂട്ടര്‍ തന്നെയാണ് യഥാര്‍ത്ഥ വിശ്വാസികള്‍' എന്ന് 8: 4, 74 എന്നീ രണ്ട് സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 1: 7; 2: 166-167; 8: 55 വിശദീകരണം നോക്കുക.